നടന്‍ ജയം രവിയും ഭാര്യ ആരതിയുമായുള്ള ദാമ്പത്യ പ്രശ്‌നങ്ങള്‍ കഴിഞ്ഞ കുറേ നാളുകളായി സിനിമാ രംഗത്ത് പല വിധ വിവാദങ്ങളും ഉയര്‍ത്തി നില്‍ക്കുകയാണ്. ഇപ്പോഴിതാ ജയംരവിയുടെ ഭാര്യ ആരതി മൊനം വെടിഞ്ഞിരിക്കുകയാണ്. തങ്ങളുടെ ബന്ധം തകരാന്‍ മൂന്നാമതൊരാള്‍ കാരണമായി എന്നു തുറന്നു പറയകയാണ് ആരതി. രവിയുടെ സുഹൃത്തും ഗായികയുമായ കെനിഷ ഫ്രാന്‍സിസിന്റ പേര് പറയാതെ പറയുകയാണ് ആരതി. സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചപുതിയ കുറിപ്പിലൂടെയാണ് ആരതി ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. വിവാഹ ബന്ധം വേര്‍പെടുത്താന്‍ തീരുമാനിക്കുന്നതിനു തൊട്ടുമുമ്പു ഈ വ്യക്തി തങ്ങള്‍ക്കിടയിലുണ്ടായിരുന്നുവെന്നും രവി പറയുന്നത് മുഴുവന്‍ കളവാണെന്നും ആരതി വെളിപ്പെടുത്തുന്നു. ഇതാദ്യമായാണ് കെനിഷയുമായുള്ള രവിയുടെ ബന്ധത്തെ കുറിച്ച്ആരതി പറയുന്നത്.
''അവസാനമായി പേടിയില്ലാതെ കുറേ സത്യങ്ങള്‍ തുറന്നു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അടുത്തിടെ നടന്ന ചില അസത്യ പ്രസ്താവനകള്‍ കേട്ടിട്ട് ഒരിക്കല്‍ കൂടി തുറന്നു സംസാരിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവും ഞാന്‍ കാണുന്നില്ല. സത്യം എന്നെങ്കിലും പറഞ്ഞേ മതിയാകൂ. പണമോ അധികാരമോ ആവശ്യമില്ലാത്ത ഇടപെടലുകളോ ഒന്നുമല്ല ഞങ്ങളുടെ വിവാഹബന്ധം തകരാന്‍ കാരണം. ഞങ്ങളുടെ കുടുംബജീവിതത്തില്‍ മൂന്നാമതൊരു വ്യക്തി കൂടിയുണ്ടായിരുന്നു. ഞങ്ങളെ തകര്‍ത്തത് ഞങ്ങള്‍ക്കിടയിലുള്ള പ്രശ്‌നങ്ങളല്ല. 'നിങ്ങളുടെ ജീവിതത്തിലെ വെളിച്ചം' ഞങ്ങളുടെ ജീവിതത്തിലേക്ക് ഇരുട്ട് മാത്രമാണ് കൊണ്ടു വന്നത്. അതാണ് സത്യം. വിവാഹ മോചനത്തിനായി കേസ് ഫയല്‍ ചെയ്യുന്നതിന് എത്രയോ മുമ്പു തന്നെ ഈ വ്യക്തി ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നു. ഇതെന്റെ ഊഹമല്ല. തെളിവുകളുള്ള കാര്യമാണ്. ഭര്‍ത്താവിനെ അമിതമായി നിയന്ത്രിക്കുന്ന ഭാര്യ എന്ന പഴി എനിക്കുണ്ട്. പക്ഷേ എന്റെ ഭര്‍ത്താവിനെ സ്വഭാവ ദൂഷ്യങ്ങളില്‍ നിന്നും ദോഷകരമായ ശീലങ്ങളില്‍ നിന്നും അദ്ദേഹത്തെ സംരക്ഷിക്കന്നതിനു വേണ്ടി ഞാന്‍ നിയന്ത്രിക്കാന്‍ ശ്രമിച്ചത് തെറ്റാണെങ്കില്‍ അതു ഞാന്‍ സമ്മതിക്കുന്നു. അങ്ങനെയാകട്ടെ സ്‌നേഹവതിയായ ഏതൊരു ഭാര്യയും. അവരുടെ ഭര്‍ത്താവിന്റെ ക്ഷേമത്തിനും ഐശ്വരത്തിനും വേണ്ടി ചെയ്തതേ ഞാനുംചെയ്തിട്ടുള്ളൂ. അങ്ങനെ ചെയ്യാത്ത സ്ത്രീകള്‍ക്ക് സമൂഹം പലപ്പോഴും വളരെ മോശമായ ലേബലുകള്‍ ആണ് നല്‍കുന്നത്.
ദുഷ്‌ക്കരമെന്നു പറയപ്പെടാവുന്ന കാലഘട്ടത്തില്‍ പോലും ഒരു കുടുംബമെന്ന നിലയ്ക്ക് ഞങ്ങള്‍ കെട്ടുറപ്പുളളവരായിരുന്നു. ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ ഉള്‍പ്പെടെ ഞങ്ങളോട് സ്‌നേഹം പങ്കിട്ടിരുന്നതിന് ഞങ്ങളുടെ സോഷ്യല്‍ മീഡിയ തന്നെ തെളിവാണ്. അവസാന ദിവസം വരെ മറ്റു പലരെയും പോലെ, സ്‌നേഹവും വിയോജിപ്പുകളും ഒരേ സ്വപ്നങ്ങളും ഇടയ്ക്കിടെ ഏറ്റുമുട്ടലുകളുമൊക്കെയുള്ള ഒരു യഥാര്‍ത്ഥ കുടുംബജീവിതമാണ് ഞങ്ങള്‍ നയിക്കുന്നതെന്നാണ് എന്നെ വിശ്വസിപ്പിച്ചിരുന്നത്.
വീടുവിട്ടിറങ്ങിയത് എല്ലാ സ്ഥാവര ജംഗമ വസ്തുക്കളും നഷ്ടപ്പെട്ടപ്പോഴാണെന്നു പറഞ്ഞല്ലോ. സത്യം എന്താണെന്നോ? ബ്രാന്‍ഡഡ് സ്‌നീക്കേഴ്‌സും മുഴുവന്‍ വസ്ത്രങ്ങളും ധരിച്ച് വാലറ്റും റേഞ്ച് റോവരും എടുത്ത് ഒപ്പം കൊണ്ടു പോകാന്‍ ആഗ്രഹിക്കുന്ന മറ്റെല്ലാ കാര്യങ്ങളും എടുത്തു കൊണ്ടാണ് അയാള്‍ പോയത്. ഞാന്‍ അയാളെ നാടു കടത്തിയതല്ല. മറിച്ച് വളരെ ശാന്തമായി സാവധാനം ഒരു പദ്ധതി പ്‌ളാന്‍ ചെയ്ത് അത് നടപ്പിലാക്കാന്‍ വേണ്ടി അയാള്‍ വീട് വിട്ടു പോയതാണ്.
എന്റെ പിടിയില്‍ നിന്നും ശരിക്കും രക്ഷപെട്ട് അയാള്‍ ഓടുകയായിരുന്നുവെങ്കില്‍ ഞാന്‍ ഉപേക്ഷിച്ചു എന്നു പറയുന്ന അയാളുടെ മാതാപിതാക്കളുടെ അടുത്തേക്ക് പോയിരുന്നെങ്കിലെന്ന് ഞാന്‍ ആശിക്കുന്നു. പകരം ഞങ്ങളുടെ വീട്ടില്‍ കൂടുതല്‍ നാശം വിതയ്ക്കുന്ന മറ്റൊരു വാതിലില്‍ ആണ് അയാള്‍ മുട്ടിയത്. ഒരു രക്ഷാദൗത്യത്തെ നീതിപൂര്‍വമുള്ള ഒരു കൂടിച്ചേരലായി തെറ്റിദ്ധരിക്കരുത്.
അധിക്ഷേപിച്ച്തടവറയില്‍ പൂട്ടിയിട്ടു എന്നു പറയുന്നുണ്ടല്ലോ. പിന്നെന്തിനാണ് രക്ഷപെട്ടോടി പോകാന്‍ ഇത്രയും വര്‍ഷങ്ങള്‍ കാത്തിരുന്നത്. ജീവിതം തീരെ ദുസഹമായിരുന്നെങ്കില്‍ എന്തിനാണ് എന്നോടൊ#െപ്പം വിവാഹ വാര്‍ഷികങ്ങള്‍ ആഘോഷിക്കുകയും അവധിക്കാലം ആഘോഷിക്കാന്‍ പോവുകയുംചെയ്തു കൊണ്ടിരുന്നത്. ചില കാര്യങ്ങള്‍ തുറന്നു ചോദിക്കും വരെ അയാള്‍ എല്ലാ സ്വാതന്ത്ര്യത്തോടും കൂടിയാണ് ഇവിടെ കഴിഞ്ഞിരുന്നത്. രഹസ്യങ്ങള്‍ സുരക്ഷിതമല്ല എന്നു തോന്നിയപ്പോഴാണ് അയാള്‍ വീടു വിട്ടത്. അല്ലാതെ പേടിച്ചിട്ടല്ല. എന്റെ വീട്ടില്‍ വലിഞ്ഞു വന്നു കയറി താമസിക്കുന്ന മരുമകനാണ് അയാളെന്ന തെറ്റിദ്ധാരണ അടിസ്ഥാനരഹിതമാണ്. കാരണം ഞങ്ങള്‍ വിവാഹിതരായ ദിവസം മുതല്‍ അയാളുടെ മാതാപിതാക്കളുടെ അല്‍വാര്‍പേട്ടിലെയും ഇസിആറിലെയും ഞങ്ങളുടെ രണ്ടു വീടുകളിലും മാത്രമാണ് മാറി താമസിച്ചരുന്നത്. കോവിഡ് കാലത്ത് വീട്ടില്‍ നിന്നും കുറച്ച് മാറി താമസിക്കേണ്ടി വന്നപ്പോഴാണ് കുറച്ചു നാള്‍ എന്റെ വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചത്.
നമ്മുടെ കുട്ടികള്‍ ആയുധങ്ങളല്ല. മാതൃത്വം എന്നത് ഒരിക്കലും ഒരു വിക്ടിം കാര്‍ഡായി ഉപയോഗിക്കരുത്. മറിച്ചു പറയുന്നവര്‍ അമ്മയന്ന വാക്കിന്റെ ആഴമേറിയ അര്‍ത്ഥം ഒരിക്കലും മനസിലാക്കാത്തവരാണ്. കഴിഞ്ഞ വര്‍ഷം കുട്ടികളുടെ അച്ഛന്‍ സ്വന്ത ഇഷ്ടപ്രകാരം അവരെ നാലു തവണ കണ്ടിട്ടുണ്ട്. അവരുടെ ഫോണുകള്‍ ഒരിക്കലും ബ്‌ളോക് ചെയ്തിട്ടില്ല. അവരുടെ ഹൃദയം തകര്‍ന്നത് അയാളുടെ അഭാവത്താലാണ്. അയാള്‍ക്ക് ഈ ബന്ധം തുടരണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ സ്‌നേഹമുള്ള ഒരച്ഛനെ തടയാന്‍ ഒരു ബൗണ്‍സര്‍ക്കും കഴിയില്ല.
പരിചിതമായ സഥലങ്ങളിലോ മുത്തച്ഛന്റെ വീട്ടിലോ ഞങ്ങളുടെ ഓഫീസിലോ മാത്രമേ തങ്ങള്‍ക്ക് സുരക്ഷിതമായി അച്ഛനെ കാണാന്‍ കഴിയൂ എന്നു കുട്ടികള്‍ തുറന്നു പറഞ്ഞിട്ടുണ്ട്. അവരുടെ സമാധാനം കളഞ്ഞ ഒരാളുമായി അവരുടെ അച്ഛന്‍ താമസിക്കുന്ന ഇടത്തില്‍ അവര്‍ ചെല്ലുന്നത് അവര്‍ക്ക് കൂടുതല്‍ മനോവേദയുണ്ടാക്കാന്‍ മാത്രമേ സഹായിക്കൂ. കുട്ടികളില്‍ നിന്നും അകറ്റി നിര്‍ത്തുന്നു എന്ന് ആരോപണം ഉന്നയികകുന്ന അച്ഛന്‍ ഇന്നു വരെ കുട്ടികളെ കാണണമെന്നോ അവരുടെ കസ്റ്റഡി ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല.
ഞങ്ങള്‍ക്ക് ചെറിയൊരു കാറപകടം സംഭവിച്ചിരുന്നു. കുട്ടികള്‍ക്ക് അപകടമൊന്നും സംഭവിച്ചിരുന്നില്ല. ഞങ്ങളുടെ കാര്‍ പണിതിറക്കാന്‍ വേണ്ടി ഇന്‍ഷുറന്‍സ് സഹായം വേണ്ടി വന്നു. കുട്ടികളുടെ അച്ഛന്‍ വിദത്തായതിനാല്‍ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് ഞങ്ങള്‍ നേരെ ഓഫീസിലേക്ക് ചെന്നു. പക്ഷേ ഞങ്ങളുടെ കൂടി ഉടമസ്ഥതയിലുളള ഓഫീസില്‍ നിന്നും ഒരു ബൗണ്‍സര്‍ ഞങ്ങളെ ആട്ടിയോടിക്കുകയാണുണ്ടായത്.
അയാളെ പീഡിപ്പിച്ചു എന്നു പറയുന്നത് ശരിക്കും തമാശ തന്നെ. ആറടി ഉയരമുള്ള അരോഗദൃഢഗാത്രനായ ഒരു പുരുഷനെ 5 അടി 2 ഇഞ്ച് മാത്രം ഉയരമുളള ഒരു സാധാരണ സ്ത്രീ എങ്ങനെയാണ് ബന്ദിയാക്കുക എന്ന് സങ്കല്‍പ്പിക്കാന്‍ പോലും കഴിയുന്നില്ല. അയാള്‍ ഞങ്ങള്‍ക്കൊപ്പം താമസിച്ചത് ബലപ്രയോഗത്തിലൂടെയല്ല. അയാളുടെ തന്നെ താല്‍പ്പര്യം കൊണ്ടായിരുന്നു. അയാളുട ജോലിയും ജീവിതവും നന്നായി നടക്കാന്‍ വേണ്ടി യു.കെയില്‍ നിന്നും ബിരുദാനന്തര ബിരുദം നേടി ജോലി ചെയ്യാന്‍ തയ്യാറെടുത്ത എന്നെ 15 വര്‍ഷത്തേക്ക് സ്വന്തം കരിയറും സ്വപ്നങ്ങളും ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടു.
എന്നെ ജീവിത കാലം മുഴുവന്‍ സംരക്ഷിക്കാമെന്നുള്ള വാഗ്ദാനവും നിറവേറ്റിയില്ല. ഞാന്‍ കുടുംബബന്ധങ്ങളുടെ ചങ്ങലയാല്‍ ബന്ധിക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍ സ്വന്തമായി ഒരു സാമ്രാജ്യം പടുത്തുയര്‍ത്തുമായിരുന്നു. ആഡംബര ജീവിതം നയിച്ച് സമ്പത്ത് നശിപ്പിച്ചു എന്നു പറയുന്നതിന്റെ ഇരട്ടിയിലധികം എനിക്ക് സമ്പാദിക്കാമായിരുന്നു. സാമ്പത്തികവുമായി ബന്ധപ്പെട്ട് എടുത്ത എല്ലാ തീരുമാനങ്ങളും ഞങ്ങള്‍ ഒരുമിച്ചെടുത്തതാണ്. അതിന്റെയെല്ലാം രേഖകള്‍ ഞാന്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്. അതെല്ലാം കോടതിയില്‍ ഹാജരാക്കും.
ഇത്രയും അസത്യ പ്രചരണങ്ങള്‍ എനിക്കെതിരേ നടത്തിയിട്ടും എന്നോടു കാണിച്ച ദയയ്ക്കും കരുണയ്ക്കും ഞാന്‍ മാധ്യമങ്ങളോടും സോഷ്യല്‍മീഡിയയോടും പൊതുജനങ്ങളോടും കടപ്പെട്ടിരിക്കുന്നു. ഇതുപോലുള്ള നിമിഷങ്ങളില്‍ നിശബ്ദമായ പിന്തുണ പോലും വളരെ പ്രധാനമാണ്. എന്നെ പിന്തുണച്ച എല്ലാവരോടും ഞാന്‍ ആത്മാര്‍ത്ഥമായി നന്ദി പറയുന്നു. എന്റെ കുട്ടികളോടും വീട്ടിലെ പ്രിയപ്പട്ടവരോടും ഞാന്‍ ക്ഷ ചോദിക്കുന്നു. ഇതൊക്കെ പരസ്യമായി പറഞ്ഞ് വീട്ടുകാരുടെ അന്തസ് കളയണമെന്ന് ഞാനൊരിക്കലും ആഗ്രഹിച്ചിരുന്നതല്ല എന്ന് നിങ്ങള്‍ക്കറിയാം. ഈ കൊടുങ്കാറ്റിനെ തലയുയര്‍ത്തിപ്പിടിച്ച് നേരിടുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് വാക്കു തരുന്നു. 18 വര്‍ഷത്തെ കുടുംബജീവിതത്തിനു ശേഷം നിങ്ങള്‍ക്ക് അന്തസോടെ വേര്‍പിരിയാമായിരുന്നു. പകരം നിങ്ങളെന്ന് തീയിലേക്ക് വലിച്ചെറിഞ്ഞു. ഇന്ന് എന്റെ അന്തസ്സും സത്യസന്ധതയും പൊതുജനങ്ങളുടെ മുമ്പാകെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലേക്ക് എത്തിച്ചിരിക്കുന്നു. സത്യം അറിയുന്ന ഒരേയൊരാളായ എന്റെ ഭര്‍ത്താവ് എനിക്ക് വേണ്ടി നിലകൊള്ളില്ല എന്നെനിക്കറിയാം. അത് അദ്ദേഹത്തിന് കഴിയാത്തതു കൊണ്ടല്ല. മറിച്ച് അയാളുടെ നിശ്ശബ്ദതയ്ക്ക് മറ്റൊരു ഉദ്ദേശ്യം ഉള്ളതുകൊണ്ടാണ്. അയാള്‍ക്ക് മനസമാധാനം ഉണ്ടാകട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. പക്ഷേ എല്ലാ പ്രതിസന്ധിയിലും ഒപ്പം നിന്ന ആളെ അധിക്ഷേപിച്ചു കൊണ്ട് ഒരിക്കലും സമാധാനം തേടരുത്. ഞാന്‍ ദുര്‍ബലയല്ല. സഹതാപം നേടാനല്ല ഞാന്‍ ഇതെഴുന്നത്. എന്റെ പ്രിയപ്പെട്ടവരുടെ മുന്നില്‍ തലയുയര്‍ത്തി നില്‍ക്കാനും നിശ്ശബ്ദമാക്കപ്പെട്ട ദശലക്ഷക്കണക്കിന് മനുഷ്യരോട് ഐക്യദാര്‍ഢ്യം പുലര്‍ത്താനുമാണ് ഞാനിവിടെ വന്നിരിക്കുന്നത്. ഇതിനപ്പുറം ഞാന്‍ ഇനിയുമൊന്നും പറയില്ല. കാരണം ഞാന്‍ ഇപ്പോവും നിയമവ്യവസ്ഥയില്‍ വിശ്വസിക്കുന്നു.
ആരതി സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകള്‍ക്ക് നിരവധി പേരാണ് പിന്തുണയുമായി എത്തുന്നത്.