Image

പ്രശസ്തിഫലകവും സമ്മാനത്തുകയും  (കഥ : പുഷ്പമ്മ ചാണ്ടി )

Published on 21 May, 2025
പ്രശസ്തിഫലകവും സമ്മാനത്തുകയും   (കഥ : പുഷ്പമ്മ ചാണ്ടി )

രാവിലെ സ്കൂളിലേക്ക് പോകാൻ പുറപ്പെട്ടപ്പോൾ മോൾ പറഞ്ഞു,

" അച്ഛന് ഞാനൊരു മെസ്സേജ് അയച്ചിട്ടുണ്ട് വാട്സാപ്പിൽ ഒന്ന് നോക്കണേ. "

ശരിയെന്നു പറഞ്ഞു ജെയിംസ് തന്റെ സ്കൂട്ടറിൽ പുറപ്പെട്ടു. അയാൾ അടുത്തുളള പള്ളിവക സ്കൂളിലെ ക്ലാർക്ക് ആണ് . ഇരുപത്തിയഞ്ച് വർഷമായി അവിടെ ജോലിയായിട്ട്. അല്ലറ ചില്ലറ പള്ളി പ്രവർത്തനം, സാമൂഹ്യ സേവനം ഇവയെല്ലാമുണ്ട്. ഒരു പരോപകാരി.

കഴിഞ്ഞ വർഷം അയാളൊരു ബുക്ക് പ്രസിദ്ധികരിച്ചു, ഒരു ചെറുകഥാ സമാഹാരം.

ക്രിസ്തീയ മാസികയിൽ ഇടയ്ക്കൊക്കെ കവിതയും, കഥയും എഴുതാറുണ്ട്. സ്കൂളിലെ വാട്സാപ്പ് ഗ്രൂപ്പിലും എന്തെങ്കിലുമൊക്കെ എഴുതും. പുസ്തകത്തിന്റെ 300 കോപ്പികൾ അടിച്ചെങ്കിലും നൂറെണ്ണം പോലും വിറ്റു പോയില്ല. അത് അയാളുടെ മേശപ്പുറത്തു ഇരിപ്പായി. കഥകളൊക്കെ നല്ലതാണെന്ന് എല്ലാവരും പറഞ്ഞെങ്കിലും, മേശപ്പുറത്തിരുന്ന പുസ്തകങ്ങൾ അയാളെ നിസ്സഹായതയോടെ നോക്കി.

മകൾ അയച്ച വാട്സാപ് മെസ്സേജ് ഉച്ചകഴിഞ്ഞാണ് നോക്കിയത്. അറിയപ്പെടുന്ന ഒരു സാഹിത്യ സംഘടനയുടെ അറിയിപ്പായിരുന്നു അത്.

"ആദ്യ പതിപ്പായി പ്രസിദ്ധികരിച്ച ചെറുകഥാ സമാഹാരം, സമ്മാനം മുപ്പതിനായിരം രൂപയും പ്രശസ്തിഫലകവും." പുസ്തകം അയക്കേണ്ട അവസാന തിയ്യതിക്കിനി ഒരാഴ്ച മാത്രം. പുസ്തകത്തിന്റെ മൂന്ന് കോപ്പി അയക്കണം.

വൈകുന്നേരം വീട്ടിൽ എത്തിയതും, മൂന്നു കോപ്പി കവറിലാക്കി പിറ്റേദിവസം പോസ്റ്റ് ഓഫീസിൽ കൊണ്ടുപോയി പറഞ്ഞ അഡ്രസ്സിൽ സ്പീഡ് പോസ്റ്റായി മനസ്സിൽ പ്രാർത്ഥിച്ചുകൊണ്ടയച്ചു.

ഈ മുപ്പതിനായിരം കിട്ടിയിരുന്നെങ്കിൽ അല്ലറ ചില്ലറ കടങ്ങൾ വീട്ടമായിരുന്നു. അവാർഡ് കിട്ടിയാൽ പുസ്തകവും ചിലപ്പോൾ ചിലവായിപ്പോകും.

ദിവസങ്ങൾ കടന്നു പോയി. അറിയാത്ത നമ്പറിൽ നിന്നും ഫോൺ വരുമ്പോൾ തനിക്കാ അവാർഡ് കിട്ടിയ അറിയിപ്പായി രിക്കുമെന്നു അയാൾ വിചാരിച്ചു.

ജീവിത പുസ്തകത്തിന്റെ ഓരോ താളും മറിക്കുമ്പോൾ അയാൾ സങ്കടപ്പെട്ടു. ഒരറിയിപ്പും വന്നില്ല.

പെട്ടെന്നൊരുനാൾ പള്ളിയിൽ നിൽക്കുമ്പോൾ അയാളെ തേടി ആ വാർത്ത വന്നു.

അയാളുടെ പുസ്തകത്തിനാണ് പുരസ്കാരം. കുറച്ചു ദൂരെയുള്ള പട്ടണത്തിൽ വെച്ചാണ് പരിപാടി.

അടുത്ത ഞായർ ഉച്ചകഴിഞ്ഞു മൂന്ന് മണിക്ക്. മുപ്പതിനായിരം രൂപ.. മോൾക്ക് ഒരു നല്ല ഫോൺ വാങ്ങി കൊടുക്കണം, അവൾ കോളേജിലായി, അതവൾക്കു ഉപകാരമാകും. ഭാര്യക്ക് നല്ല ഒരു സാരി, മിച്ചമുള്ള പൈസ കൊണ്ട് കുറച്ചു കടം വീട്ടാം.

ഭർത്താവിന് കിട്ടുന്ന ആദ്യ പുരസ്കാരമല്ലേ..! ഭാര്യയും മകളും കൂടെ വരാൻ ആഗ്രഹിച്ചു.

മൂന്ന് മണിക്കൂറിൽ കൂടുതലാകും ബസ്സ് യാത്ര.

അങ്ങനെ കുടുംബസമേതം, അയാൾ പുറപ്പെട്ടു. ഒന്നര ആയപ്പോൾ ആ പറഞ്ഞ സ്ഥലത്തെത്തി. ബസ്സ്റ്റാൻഡിന് അടുത്തുള്ള ഹോട്ടലിൽ കയറി മൂന്ന് പേരും ചിക്കൻ ബിരിയാണി കഴിച്ചു.

ഒരു ഓട്ടോ പിടിച്ചു രണ്ടരയോടെ അവർ ആ ഹാളിലെത്തി. ഭാരവാഹികൾ അവരെ സ്വീകരിച്ചു. മന്ത്രി വരുന്ന ചടങ്ങായിട്ടും പറഞ്ഞ സമയത്തുതന്നെ ആരംഭിച്ചു .

നേരത്തെതന്നെ അവർ ജയിംസിന്റെ വിവരങ്ങൾ ചോദിച്ചു വാങ്ങിയിരുന്നു. നന്നായിത്തന്നെ അയാളെ സംബന്ധിച്ച വിവരങ്ങൾ സംഘാടകർ വിവരിച്ചു..

അങ്ങനെ ആ നിമിഷം വന്നു, നല്ല ഒരു ഫലകവും, കവറും അയാൾക്ക് മന്ത്രി സമ്മാനിച്ചു .

തനിക്ക് അറിയാവുന്ന വിധം അയാൾ മറുപടി പ്രസംഗം നടത്തി. അപ്പോൾ ശബ്‍ദം കുറച്ചു ഇടറിയിരിന്നു.

കാപ്പി സൽക്കാരത്തോടെ പരിപാടി അവസാനിച്ചു.

തിരികെ വീട്ടിലേക്കു പോകുമ്പോൾ സംഘാടകരിൽ പ്രധാനിയായ ഒരാൾ ഓടി വന്നിട്ട് ചെവിയിൽ പറഞ്ഞു

" ചെക്ക് ഉടനെ ബാങ്കിൽ കൊടുക്കരുത്. നമുക്ക് പണം തരാമെന്നു പറഞ്ഞ സ്പോൺസർ പിന്മാറി. പിന്നെ മന്ത്രിയോടൊക്കെ പറഞ്ഞ പരിപാടിയല്ലേ മാറ്റിവെക്കാൻ സാധിക്കില്ലല്ലോ.. ഞാൻ വിളിക്കാം. "

തിരികെ ബസ്സിലിരിക്കുമ്പോൾ ഭാര്യ ചോദിച്ചു അവരെന്താണ് ചെവിയിൽ പറഞ്ഞത് ?

വിവരം കേട്ടപ്പോൾ അവൾ പറഞ്ഞു .

" പൈസാ കിട്ടും, ഇത്രയും വലിയ ഒരു സംഘടനയല്ലേ ?"

പിറ്റേ ദിവസം സ്കൂളിൽ എത്തിയപ്പോൾ എല്ലാവർക്കും ചെലവ് ചെയ്യണമെന്ന്. എന്ത് പറയാൻ? മൊത്തം ചിലവാണ്. യാത്ര, ഹോട്ടൽ ഭക്ഷണം, ഇനി ഇതും കൂടെ.

വൈകുന്നേരം കാപ്പിയും ഏത്തയ്ക്കാപ്പവും ജെയിംസ് വക.

ഒരാഴ്ച അയാൾ കാത്തിരുന്നു. ആരും വിളിച്ചില്ല. തിരികെ വിളിച്ചപ്പോൾ ഫോൺ അടിക്കുന്നുണ്ട്. പക്ഷേ ആരും എടുക്കുന്നില്ല. അവർ ഫോട്ടോ എടുക്കുമെന്ന് പറഞ്ഞിരുന്നതിനാൽ ക്യാമറ അത്ര നല്ലതല്ലെന്നു പറഞ്ഞു മോള് ഫോണിൽ ഫോട്ടോയും

എടുത്തിരുന്നില്ല.

ജെയിംസിന്റെ മനസ്സു പറഞ്ഞു, "ഇത് കിട്ടാൻ പോകുന്നില്ല." അയച്ചുകൊടുത്ത മൂന്നു പുസ്തകത്തിന്റെ വിലയായി ആ ഫലകം കണ്ണാടി അലമാരിയിൽ ഇരുന്നു. ബാക്കി വന്ന പുസ്തകങ്ങൾ അയാളുടെ മേശപ്പുറത്തും.

ചില നൊമ്പരങ്ങൾ , ചിരിക്കാനുളളതാണ്..മെല്ലെ അയാളുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു.

ഒരു ഫോട്ടോ എങ്കിലും എടുക്കേണ്ടതായിരിന്നു , അതുമില്ല .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക