വേദനിച്ചന്നെന്റെ കണ്ണു നിറഞ്ഞപ്പോൾ,
വേഗം വിളിച്ചുപോയ് "അമ്മേ" എന്ന്.
വേവലാതിപ്പെട്ടെന്നമ്മയാ നേരത്ത്
വേഗത്തിലെത്തിയെൻ സാന്ത്വനമായ്.
വേവുന്ന നൊമ്പരം പമ്പ കടന്നമ്മ,
വേറിട്ട നോവുസംഹാരിയായി!
വേണ്ടുന്ന നേരത്തെൻ ചാരെയണഞ്ഞിട്ട്,
വേദനം മാറ്റുന്ന ദൈവമമ്മ!
വേറാരുമില്ലെന്നെയാശ്വസിപ്പിക്കുവാൻ,
വേറൊരു സ്നേഹമില്ലമ്മമാത്രം!
വേപനംപൂണ്ടമ്മ അംഗനവാടിയിൽ,
വേഷപ്പകർച്ചയായ് വന്ന നേരം.
വേചനം ചെയ്തെന്റെയമ്മതൻ നെഞ്ചകം,
വേദനിച്ചാണോ, എൻമനമുരുകി!
വേദനിച്ചില്ലെനിക്കമ്മതൻ കൈകളാൽ,
വേഗം പുഴയിലെറിഞ്ഞ നേരം!
വേർപെട്ടു കല്യാണി അമ്മയെ വിട്ടിട്ട്
വേഷ്‌പം, നദീരയം, താണുപോയി!
വേദനിച്ചില്ലേലും, "അമ്മേ" വിളിച്ചു ഞാൻ,
വേറെങ്ങോ പൊയ്ക്കഴിഞ്ഞമ്മയപ്പോൾ !
(കഴിഞ്ഞ ദിവസം നമ്മളെയെല്ലാം
ദുഃഖത്തിലാഴ്ത്തി നമ്മെ വിട്ടുപോയ
കൊച്ചുമിടുക്കി കല്യാണി യുടെ
ഓർമ്മയ്ക്കുമുമ്പിൽ സ്നേഹപ്രണാമം.)