Image

തുര്‍ക്കിയുടെ പഴവും പലഹാരങ്ങളും ഇന്ത്യയ്ക്ക് വേണ്ട, ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങും വെട്ടിലായി (എ.എസ് ശ്രീകുമാര്‍)

Published on 21 May, 2025
തുര്‍ക്കിയുടെ പഴവും പലഹാരങ്ങളും ഇന്ത്യയ്ക്ക് വേണ്ട, ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങും വെട്ടിലായി (എ.എസ് ശ്രീകുമാര്‍)

പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ-പാക് സംഘര്‍ഷം നടക്കുമ്പോള്‍ ഡ്രോണുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍  നല്‍കി പാകിസ്ഥാനെ പിന്തുണച്ച തുര്‍ക്കി ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ ബഹിഷ്‌കരണം തുടരുകയാണ്. പ്രശസ്തമായ തുര്‍ക്കി ആപ്പിളുകള്‍ വേണ്ടെന്നു വെച്ചതിന് പിന്നാലെ ഡ്രൈ ഫ്രൂട്സും മധുര പലഹാരങ്ങളും ഉള്‍പ്പെടെ ബഹിഷ്‌കരിക്കുന്നതായി ഇന്ത്യന്‍ വ്യാപാരികള്‍ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് ഫാഷന്‍ രംഗത്തും ബഹിഷ്‌കരണം ആരംഭിച്ചിരിക്കുകയാണ്.

തുര്‍ക്കി ബ്രാന്‍ഡുകളെ ഓണ്‍ലൈന്‍ ഫാഷന്‍ പ്ലാറ്റ്ഫോമായ മിന്ത്രയും അജിയോയും ബഹിഷ്‌കരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. തുര്‍ക്കിയിലെ ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ ഈ രണ്ട് ഓണ്‍ലൈന്‍ ഫാഷന്‍ പ്ലാറ്റ്ഫോമുകളും നീക്കം ചെയ്തിട്ടുണ്ട്. ട്രെന്‍ഡിയോള്‍ എന്ന തുര്‍ക്കി ബ്രാന്‍ഡ് വില്‍ക്കുന്ന ഏക ഇന്ത്യന്‍ കമ്പനിയാണ് മിന്ത്ര. ഓപ്പറേഷന്‍ സിന്ദൂര്‍ നടക്കുമ്പോള്‍ പാകിസ്താന് തുര്‍ക്കിയുടെ പിന്തുണ വ്യക്തമായതിന് പിന്നാലെ മിന്ത്ര വെബ്‌സൈറ്റില്‍ നിന്ന് തുര്‍ക്കി ബ്രാന്‍ഡുകളുടെ വസ്ത്രങ്ങള്‍ നീക്കം ചെയ്യാനുള്ള നടപടി ആരംഭിച്ചിരുന്നു.

ഇന്ത്യയിലേക്ക് പാക് സൈന്യം നടത്തിയ ആക്രമണത്തിന് ഉപയോഗിച്ച ഡ്രോണുകള്‍ തുര്‍ക്കി നല്‍കിയതായിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയും തുര്‍ക്കിയും തമ്മിലുള്ള ബന്ധം മോശമായി. ബേക്കറി ഉത്പന്നങ്ങളുടെ നിര്‍മാണത്തിനായി തുര്‍ക്കിയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത വസ്തുക്കള്‍ ബഹിഷ്‌കരിക്കുമെന്ന് ഇന്ത്യന്‍ ബേക്കേഴ്‌സ് ഫെഡറേഷന്‍ ആണ് അറിയിച്ചിരിക്കുന്നത്. ബേക്കറി ഉല്‍പന്നങ്ങള്‍ക്കായുള്ള ഡ്രൈ ഫ്രൂട്‌സ്, നട്‌സ്, ജെല്‍സ്, ഫ്‌ളേവറുകള്‍ തുടങ്ങിയവയൊന്നും തുര്‍ക്കിയില്‍ നിന്ന് ഇനി വാങ്ങേണ്ടതില്ലെന്നാണ് ഫെഡറേഷന്റെ തീരുമാനം.

നേരത്തെ തുര്‍ക്കിയില്‍ നിന്നുള്ള പഴവര്‍ഗങ്ങളുടെ ഇറക്കുമതി ഇന്ത്യ വേണ്ടെന്ന് വച്ചിരുന്നു. പ്രതിവര്‍ഷം 1,400 കോടിയുടെ ആപ്പിളാണ് തുര്‍ക്കിയില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തു വന്നിരുന്നത്. ഇതാണ് കനത്ത തിരിച്ചടി നല്‍കികൊണ്ട് ഒറ്റയടിക്ക് ഇന്ത്യ വേണ്ടെന്നു വെച്ചത്. വ്യോമയാന മേഖലയിലെ ടര്‍ക്കിഷ് കമ്പനിയുമായുള്ള സഹകരണം ഉള്‍പ്പെടെ റദ്ദാക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ടൂറിസം മേഖലയിലും വലിയ തിരിച്ചടിയാണ് തുര്‍ക്കി ഇതോടെ നേരിടാന്‍ പോകുന്നത്. പാകിസ്താന് അനുകാല നിലപാട് സ്വീകരിച്ച അസര്‍ബൈജാനെയും ഇന്ത്യ ബഹിഷ്‌കരിക്കും.

നിരവധി ഇന്ത്യന്‍ വിനോദ സഞ്ചാരികളാണ് തുര്‍ക്കിയിലേയ്ക്കും അസര്‍ബൈജാനിലേയ്ക്കുമുള്ള യാത്ര റദ്ദാക്കിയിരിക്കുന്നത്. ക്രിസ്തുവുമായി ബന്ധപ്പെട്ട ഓട്ടോമന്‍ സാമ്പ്രാജ്യം തല്ലിത്തകര്‍ത്ത ധാരാളം ചരിത്ര സ്മാരകശിലകള്‍ തുര്‍ക്കിയിലുണ്ട്. അവിടുത്തെ ചില പ്രമുഖ മോസ്‌ക് കാണാനും ഇസ്ലാം വിശ്വാസികള്‍ ധാരാളമായി പോകാറുണ്ട്. തുര്‍ക്കിയിലെ സബാന്‍സി സര്‍വകലാശാലയുമായുള്ള സഹകരണം സംബന്ധിച്ച ധാരണാപത്രം ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്. അതേസമയം, ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാനുള്ള ഇന്ത്യന്‍ പ്രതിനിധി സംഘം തുര്‍ക്കിയിലേയ്ക്ക് പോകില്ല.

തുര്‍ക്കിക്ക് പുറമെ ചൈനയും കാനഡയും ഇന്ത്യ ഒഴിവാക്കിയിട്ടുണ്ട്. പാകിസ്ഥാനുമായുള്ള തീവ്ര സൗഹൃദമാണ് ചൈനയും തുര്‍ക്കിയും ഒഴിവാക്കാനുള്ള കാരണം. ഇന്ത്യാ വിരുദ്ധ നിലപാടുയര്‍ത്തി ഖലിസ്ഥാന്‍ വിഘടന വാദത്തെ പിന്തുണക്കുന്നതിനാലാണ് കാനഡക്കെതിരായ നിലപാട്. ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റി, കാണ്‍പൂരിലെ ഛത്രപതിഷാഹുജി മഹാരാജ് ജാമിയ മിലിയ ഇസ്ലാമിയ എന്നീ സര്‍വകലാശാലകള്‍ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട പരിഗണനകള്‍ ചൂണ്ടിക്കാട്ടി തുര്‍ക്കിയിലെ വിവിധ സ്ഥാപനങ്ങളുമായുള്ള സഹകരണം അവസാനിപ്പിച്ചിരുന്നു.

അന്താരാഷ്ട്ര തലത്തില്‍ യാതൊരു മതിപ്പുമില്ലാത്ത രാജ്യമാണ്, അറുന്നൂറിലധികം വര്‍ഷം ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ കേന്ദ്രമായിരുന്ന തുര്‍ക്കി. ഓട്ടോമന്‍ തുര്‍ക്കികളെ പോലെ കൊന്നും കുതികാല്‍ വെട്ടിയും അഴിഞ്ഞാടുന്ന മതഭ്രാന്തന്മാരുടെ കേന്ദ്രമാണിത്. മതമൗലികവാദികള്‍ക്ക് വളളക്കൂറുള്ള മണ്ണാണ് തുര്‍ക്കി. ലോകത്തെ മനുഷ്യര്‍ക്കും ഭരണകൂടങ്ങള്‍ക്കും കാലോചീതമായ മാറ്റമുണ്ടാകുന്നുണ്ടെങ്കിലും തുര്‍ക്കി കടുത്ത ഇസ്ലാം ഭീകരതയുടെ മാറാത്ത മണ്ണാണ് ഇന്നും. തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ പറഞ്ഞത് പാകിസ്ഥാന്‍ തന്റെ സഹോദര രാജ്യമാണെന്നാണ്. ഓട്ടോമന്‍ സാമ്രാജ്യം 1890-കളില്‍ 15 ലക്ഷത്തിലധികം അര്‍മേനിയന്‍ ക്രിസ്ത്യാനികളെയാണ് മതം മാറാത്തതിന്റെ പേരില്‍ കൊലപ്പെടുത്തിയത്.

ഗള്‍ഫ്, ആഫ്രിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും കൂട്ടക്കൊല ചെയ്ത രാജ്യമാണ് തുര്‍ക്കി. അര്‍മേനിയന്‍ വംശഹത്യ കുപ്രസിദ്ധമാണ്. ലോക രാഷ്ടങ്ങള്‍ കാശ്മീര്‍ കൂട്ടക്കൊലയെ അപലപിച്ചപ്പോള്‍ തുര്‍ക്കി പ്രസിഡന്റ് എരിതീയില്‍ എണ്ണയൊഴിക്കുകയായിരുന്നു. തുര്‍ക്കി പ്രസിഡന്റിന്റ മതതീവൃത വെളിപ്പെടുത്തിയ സംഭവമാണ് ഇസ്താംബൂളിന്റെ ഹാഗിയ സോഫിയ ഗ്രീക്ക് ഓര്‍ത്തഡോക്സ് പുരാതന കത്തീഡ്രല്‍ 2020-ല്‍ മോസ്‌ക് ആക്കി പ്രാര്‍ത്ഥനക്ക് അനുവദിച്ചത്. ഗ്രീസ്, അര്‍മേനിയ, സൈപ്രസ്, മാസിഡോണിയ, ബള്‍ഗേറിയ തുടങ്ങിയ രാജ്യങ്ങള്‍ തുര്‍ക്കിയുടെ ശത്രുപക്ഷത്താണ്.

ഏതായാലും പാകിസ്താന് നല്കിയ പിന്തുണയില്‍ തുര്‍ക്കിയിലെ ഡെസ്റ്റിനേഷന്‍ വെഡിങ് വ്യവസാവും കൊടും തകര്‍ച്ചയിലായി. ഇന്ത്യന്‍ വെഡിങ് പ്ലാനര്‍മാരുടെ വ്യാപക ബഹിഷ്‌കരണത്തെ തുടര്‍ന്ന് ആഡംബര ടൂറിസത്തിന്റെ പ്രധാന ഘടകമായിരുന്ന ഈ മേഖല വെട്ടിലായി. ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് കേന്ദ്രങ്ങളില്‍ വര്‍ഷം തോറും നടക്കുന്ന ഇന്ത്യന്‍ വിവാഹങ്ങള്‍ തുര്‍ക്കിയുടെ ടൂറിസം സമ്പദ്വ്യവസ്ഥയിലേക്ക് 140 മില്യണ്‍ ഡോളറിലധികം, അതായത് ഏകദേശം 1198 കോടിരൂപ, സംഭാവന ചെയ്യുന്നുണ്ട്.

ഇസ്താംബൂളിലെ കൊട്ടാരങ്ങള്‍ മുതല്‍ ബോഡ്രമിലെ തീരദേശ റിട്രീറ്റുകള്‍ വരെ വിവാഹതരാകാനൊരുങ്ങുന്നവരുടെ പ്രിയപ്പെട്ട ഇടങ്ങളായിരുന്നു. 2024-ല്‍ മാത്രം 50-ഓളം ആഡംബര ഇന്ത്യന്‍ വിവാഹങ്ങള്‍ക്ക് തുര്‍ക്കി ആതിഥേയത്വം വഹിച്ചു. ഓരോ വിവാഹത്തിന്റെയും ശരാശരി ചെലവ് മൂന്ന് മില്യണ്‍ ഡോളറായിരുന്നു. ഇക്കൂട്ടത്തില്‍ എട്ട് മില്യണ്‍ ഡോളര്‍ വരെ ചെലവ് വന്ന വിവാഹങ്ങളുമുണ്ടായിരുന്നു. പലപ്പോഴും ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ പ്രാദേശിക കച്ചവടക്കാര്‍ക്കും ടൂറിസവുമായി ബന്ധപ്പെട്ട ബിസിനസ്സുകള്‍ക്കും വലിയ ചാകരയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക