Image

പ്രേത നഗരം ; രശ്മി സജയന്റെ നോവൽ ആരംഭിക്കുന്നു

Published on 22 May, 2025
പ്രേത നഗരം ; രശ്മി സജയന്റെ നോവൽ ആരംഭിക്കുന്നു

ചിന്തകൾ തമ്മിലുള്ള സങ്കലനത്തിന്റെയും വ്യവകലനത്തിന്റെയും ഇടയിൽ കൂട്ടിക്കിഴിച്ച് ശിഷ്ടം വന്നപ്പോൾ കാര്യത്തിനൊരു തീരുമാനമായി. പുറത്തേക്കു പോവുകതന്നെ. അലസ വേഷത്തിൽനിന്നു സ്വതന്ത്രയായി ടൈറ്റ് ജീൻസും ടോപ്പുമിട്ട് കഴുത്തിലൂടെ വെറുതേ ഒരു ഷാളെടുത്തു ചുറ്റി കണ്ണാടിയിലേക്കു നോക്കി.

 'ഉം കൊള്ളാം'

എന്നൊരാത്മഗതം . 

വണ്ടിയുടെ ചാവി എടുത്തു കൈയിൽ വച്ചപ്പോ

വേണ്ട നടക്കാം എന്നു തീരുമാനമെടുത്ത് ബാഗെടുത്തു തോളത്തിട്ടു. ഫോണെടുത്തു പാൻറ്സിൽ തിരുകി. എങ്കിലും എന്തോ ഒരു കുറവു പോലെ എന്തായിരിക്കാം എന്നു ചിന്തിച്ചപ്പോഴേക്കും. ദേ കണ്ണട എന്നെ നോക്കി പുഞ്ചിരിക്കുന്നു. 

'സോറീ ടാ ഇന്നും നിന്നെ മറന്നു' 

എന്നു പറഞ്ഞ് കണ്ണടയെടുത്ത് മുഖത്തു വച്ചു. ഇനിയെന്ത്? എന്നൊരു ചോദ്യം മനസ്സിൽ. വീടുപൂട്ടി പുറത്തിറങ്ങി.ഷൂ എടുത്തു കാലിലിട്ടു.

റോഡിലോട്ടിറങ്ങിയതും വെറുതേ ഒരാശങ്ക മുന്നോട്ടോ പിന്നോട്ടോ ? .മുന്നോട്ടു തന്നെ എന്നു മനസ്സുറപ്പിച്ച് നേരെ നടന്നു. വൈകുന്നേരങ്ങളിലെ ആലസ്യഭാവം കടന്നുപോയ പല മുഖങ്ങളിലും തെളിഞ്ഞു കാണാം.എങ്കിൽ പിന്നെ എന്റെ നടത്തം ബീച്ചിലോട്ടാവട്ടെ എന്നു  കരുതി നടത്തം മുന്നോട്ടോയി. അവിടെച്ചെന്നാൽ രാവിലെ മുതൽ ഉദിച്ചുനിന്നു ക്ഷീണിതനായ സൂര്യന്റെ പള്ളിയുറക്കത്തിനു സാക്ഷിയാകാമല്ലോ.

ഓരോന്നു ചിന്തിച്ച് നടന്ന്

ബീച്ചിലെത്തിയത് അറിഞ്ഞില്ല. അപ്പോഴാണ് അവിടെയെന്തോ  വലിയ ഒരു പരിപാടിയുടെ തിക്കും തിരക്കും .കുറച്ചധികം വണ്ടികൾ റോഡിനിരുവശവും 

പാർക്കു ചെയ്തിരിക്കുന്നു. ഏതോ അവാർഡ്ദാനമോ അനുമോദനമോ ആയിരിക്കാം. പെട്ടെന്ന് ഇന്നു രാവിലെ വായിച്ച പത്രങ്ങളിലെയൊക്കെ ഇന്നത്തെ പരിപാടികളെക്കുറിച്ചോർത്തു. അപ്പഴേയ്ക്കും സംഗതിയെന്തെന്നു പിടി കിട്ടി. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് യൂസുഫ് ഇബ്രാഹിമിനെ കൊല്ലം നഗരസഭയുടെ ആഭിമുഖ്യത്തിൽ ആദരിക്കുന്നു. ഇന്നത്തെ എല്ലാ പത്രങ്ങളിലും ഈ വാർത്ത ഉണ്ടായിരുന്നല്ലോ. എന്തായാലും വന്നതു വെറുതേയായില്ല എന്നു മനസ്സിൽ കരുതി സദസ്സിലേക്ക് നടന്നു.പ്രതീക്ഷിച്ചതിലധികം വലിയൊരു ജനാവലി അവിടെ തടിച്ചുകൂടിയിരിക്കുന്നു .അദ്ധ്യക്ഷൻ മറുപടി പ്രസംഗത്തിനായി യൂസുഫ്ഇബ്രാഹിമിനെ വേദിയിലേക്കു ക്ഷണിക്കുന്ന സമയത്തായിരുന്നു എന്റെ സദസ്സിലേക്കുള്ള പ്രവേശനം. ഞാൻ മുന്നോട്ടു നടക്കുന്നെങ്കിലും ഏതെങ്കിലുമൊരു കസേര എവിടെങ്കിലും ഒഴിവുണ്ടോയെന്നു നോക്കി എങ്ങും ഒരെണ്ണം പോലും കണ്ടില്ല. അപ്പോഴേയ്ക്കും മൈക്കിന്റെ മുന്നിൽ അദ്ദേഹം എത്തിയിരുന്നു. വേദിയിലിരിക്കുന്നവരേയും

സദസ്സിലിരിക്കുന്നവരേയും ആശംസിച്ചു. എന്നിട്ട്  പ്രസംഗം തുടങ്ങി.

പത്രങ്ങളിലും മാസികകളിലും മാത്രം  കണ്ടിട്ടുള്ള ആളെ ആദ്യമായി നേരിട്ടുകാണുകയാണ് .സുമുഖനാണ് ശാന്തനും. ഘനഗംഭീരമായ ശബ്ദത്തിനുടമയല്ലെങ്കിലും ആളുകൾ അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാൻ കൊതിച്ചിരിക്കും പോലെ തോന്നി . ഞാനും വേദിക്കു മുന്നിലായി സദസ്സിന്റെ അരികിൽ ഒരിടത്തു നിലയുറപ്പിച്ചു. അദ്ദേഹത്തിന്റെ സംസാരത്തിൽ എവിടെയൊക്കെയോ എന്തൊക്കെയോ പറഞ്ഞതു കേട്ടപ്പോൾ  പരിചയപ്പെടണമെന്നു തോന്നി. കാഴ്ചയിൽ ഒരു അമ്പത്തിയഞ്ച് വയസ്സ് മതിപ്പ്, വേഷം ചെറുപ്പക്കാരുടേതു പോലെ, പ്രായം ചെറുതായി ശരീരത്തെ ബാധിച്ചുവെങ്കിലും മനസ്സ് അത് അംഗീകരിക്കാൻ കൂട്ടാക്കാത്ത ആളെന്നു വേഷത്തിലൂടെനിക്ക് ബോധ്യമായി. പക്ഷേ അദ്ദേഹത്തിന്റെ പ്രസംഗം കേട്ടു കഴിഞ്ഞപ്പോ എന്റെ മനസ്സിൽ ഒരു സംശയം മാത്രം ബാക്കിയായി.

''ഇയാൾ കള്ളനോ മാലാഖയോ?"

സ്വന്തമായി ആവർത്തിച്ചാവർത്തിച്ചു പറയുന്നു ഞാൻ കള്ളനെന്ന്. മറുപടി പ്രസംഗം കഴിഞ്ഞപ്പോഴേക്കും കുറച്ചധികം ആളുകൾ സദസ്സു വിട്ടിരുന്നു. ഒരു കസേരയിൽ ഞാനുമിരുന്നു. ഒന്നു ഞാൻ തീർച്ചയാക്കി. എന്തായാലും ഇദ്ദേഹത്തെ  പരിചയപ്പെട്ടിട്ടേയുള്ളൂ ഇന്നത്തെ മടക്കം. വേദിയിലിരിക്കുന്ന രണ്ടുമൂന്നു പ്രമുഖരെ ചെറുതായി പരിചയമുണ്ട് .അവരെ സ്വാധീനിച്ച് എങ്ങനെയും കാര്യം നടത്തണമെന്നു തീരുമാനിച്ചു.

എല്ലാവരുടേയും പ്രസംഗം തീരുന്നതുവരെ ക്ഷമയോടെ  കാത്തിരുന്നു. പല പ്രസംഗങ്ങളും വളരെ അരോചകമായിരുന്നെങ്കിലും ആവശ്യക്കാരന് ഔചിത്യം പാടില്ല എന്ന പ്രമാണം മനസ്സിലോർത്ത് വെറുതേയങ്ങനെ ഇരുന്നു. 

യൂസുഫ് ഇബ്രാഹിം എന്ന എഴുത്തുകാരനെയോ അയാളിലെ ബിസിനസ്കാരനെയോ അല്ല എനിക്കറിയണ്ടത് .യൂസുഫ് ഇബ്രാഹിം എന്ന മനുഷ്യനെക്കുറിച്ചാണ് .ആ മനസ്സൊന്നു തൊടണം.

എഴുത്തിലിത്ര കോളിളക്കം സൃഷ്ടിച്ച ഒരു നോവൽ ഞാനിത്രകാലവും വായിച്ചിട്ടില്ല.പല പ്രമുഖ എഴുത്തുകാരുടേയും നോവലുകളെ പിൻതള്ളി ആദ്യ നോവലിനു തന്നെ അംഗീകാരങ്ങളും പ്രശസ്തിയും വാരിക്കൂട്ടിയപ്പോൾ ഇത്രകാലവും എന്തുകൊണ്ടാണ് ഇത്ര നല്ലൊരു ഭാഷ കൈമുതലായുണ്ടായ ആൾ എഴുതാതിരുന്നത് എന്നാലോചിച്ചിരുന്നു. ഇന്നത്തെ അവാർഡുകൾ പലതും അർഹതയ്ക്കുള്ള അംഗീകാരങ്ങളല്ലല്ലോ. എന്തും പണം കൊടുത്തു വാങ്ങാൻ കഴിയുന്ന കൂട്ടത്തിൽ അവാർഡുകളും ഉൾപ്പെട്ടിട്ടു അധികകാലമായില്ല. ഈ നോവലിന്റെ കാര്യത്തിൽ ജൂറി കമ്മറ്റിക്കാർ ഏകമനസ്സോടെ തീരുമാനിച്ചു കാണും. അതാണ് അർഹതയ്ക്കുള്ള അംഗീകാരമായി ഈ വർഷം യുസുഫ് ഇബ്രാഹിമിനെ തിരഞ്ഞെടുത്തത്.

പല കള്ളങ്ങളും പൊളിച്ചടുക്കി നേർക്കാഴ്ചയിലെത്തിച്ചതിൽ നോവലിസ്റ്റിന് അഭിമാനിക്കാം. പലരും പല കാര്യങ്ങളും ഈ നോവലിൽ വർദ്ധിച്ച ഹൃദയമിടിപ്പോടെ അതിലേറെ ആകാംക്ഷയോടെയാണ് വായിച്ചു തീർത്തത്. 

മുകുന്ദനെയും എം ടിയേയും സക്കറിയായേയും ആനന്ദിനേയും അമലിനേയുമൊക്കെ വായിച്ചവർ അതിൽ നിന്നും വ്യത്യസ്തമായി ഭാഷയുടെ ഒരു പുതിയ തലത്തിലേക്കെത്തുകയായിരുന്നു. സാധാരണക്കാരൻ്റെ ഭാഷ അതിനാൽ ഏതൊരാൾക്കും ആസ്വദിക്കാനായി.

നോവൽ വായിച്ചപ്പോൾ തന്നെ ഞാനും അത്ഭുതപ്പെട്ടു. അല്പസ്വൽപ്പം എഴുത്തിൻ്റെ അസ്കിത എനിക്കുമുണ്ടല്ലോ യാതൊരു ഏച്ചുകെട്ടുമില്ലാതെ എന്താണോ വായനക്കാരനു വേണ്ടതെന്ന അവരുടെ ആവശ്യം കണ്ടറിഞ്ഞ് എഴുതിയ നോവൽ.എഴുത്തിൽ പുതുമുഖമാണെന്ന് ആരും പറയില്ല. മറ്റേതെങ്കിലും പേരിൽ ഇതുവരെ എഴുതിയിട്ടുണ്ടാവുമോ. സാഹിത്യവും ഭാഷയും കൃത്യമായ അനുപാതത്തിൽ ചേർത്തിരുത്തം വന്ന എഴുത്തിൽ ആലങ്കാരികത ഒട്ടുമില്ലായിരുന്നു എന്നതാണ് വാസ്തവം. അന്നു മുതൽ വിചാരിക്കുന്നതാണ്

യൂസുഫ് ഇബ്രാഹിമിനെ ഒന്നു പരിചയപ്പെടണമെന്ന്. പെട്ടെന്നാരുടെയോ ഒരു ചവിട്ടു കാലിൽ കിട്ടി. അപ്പോഴാണറിഞ്ഞത് യോഗനടപടികൾ പൂർത്തിയായി ആളുകളൊക്കെ പിരിഞ്ഞു പോയിത്തുടങ്ങിയെന്ന് .അയ്യോ യൂസുഫ് ഇബ്രാഹിമിനെ പരിചയപ്പെട്ടില്ലല്ലോ എന്നോർത്ത് വേദിക്കു പിന്നിലേക്കെത്തിയെങ്കിലും ആളുകളെ കൈവീശിക്കാണിച്ച് കാറിലേക്കു കയറുന്ന യൂസുഫ് ഇബ്രാഹിമിനെയാണ് അവിടെ കാണാൻ കഴിഞ്ഞത്. ഓടി അടുത്തെത്താൻ നോക്കിയെങ്കിലും ഡ്രൈവർ കാർ മുന്നോട്ടെടുത്തു കഴിഞ്ഞിരുന്നു. നാശം എവിടെച്ചെന്നാലും ചിന്തിച്ചു നിന്ന് സമയം കളയും, എന്തൊരു പെണ്ണാണിത് എന്നു സ്വയം പറഞ്ഞ് കടൽ തീരത്തെ ലക്ഷ്യമാക്കി നടന്നു. മുന്നിൽ കണ്ട തമിഴൻ  കപ്പലണ്ടി കച്ചവടക്കാരൻ്റെ പക്കൽനിന്നും ഇരുപതുരൂപയ്ക്ക് കപ്പലണ്ടിയും വാങ്ങി ഒറ്റയ്ക്കൊരിടത്ത്

ചെന്നിരുന്നു.

അപ്പഴേയ്ക്കും ചിന്തകളുടെ ഭാണ്ഡത്തിൽ നിന്നും അനുവാദം ചോദിക്കാതെ ഏതൊക്കെയോ ചിന്തകൾ പുറത്തുചാടി. യൂസുഫ് ഇബ്രാഹിം വീണ്ടും മുന്നിലെത്തി.

ആ നോവൽ അയാളുടെ ആത്മകഥയാവുമോ? 

അതിൽ പറഞ്ഞിരിക്കുന്നതൊക്കെയും അയാളുടെ അനുഭവങ്ങളായിരിക്കുമോ? 

ഒരു മനുഷ്യന് ഒരു ജന്മം കൊണ്ട് ഇങ്ങനെയൊക്കെ ആവാൻ പറ്റുമോ? 

മാധവിക്കുട്ടിയെപ്പോലെ ഭാവനയും ജീവിതവും കൂട്ടിക്കലർത്തി എഴുതിയതാവുമോ? 

അല്ല ഞാനെന്തിനാ വെറുതേ ഇതൊക്കെ ചിന്തിച്ചു കൂട്ടുന്നത് .അയാളെ നേരിട്ടു കണ്ടാൽ ചോദിക്കാവുന്ന കാര്യങ്ങളല്ലേ ഇതൊക്കെ.നാളെ എന്തായാലും നേരിട്ടു കാണുക തന്നെ.

എന്നു ചിന്തിച്ച് കടപ്പുറത്തേക്കു നോക്കിയപ്പോൾ ഞാനും കടലും മാത്രമായതുപോലെ. ദൂരെ എവിടെയൊക്കെയോ ആളുകൾ ഉണ്ടെങ്കിലും ഞാനിരുന്ന സ്ഥലം വിജനമായിരുന്നു

മൊബൈലെടുത്ത് സമയം നോക്കിയപ്പോൾ 11.30, ഇന്നിനി വീട്ടിലേക്കു പോവണോ? അതോ ഈ തിരകളോടു സല്ലപിച്ചിവിടെ കഴിയണോ? വേണ്ട പോയേക്കാം, ഇന്നു രാത്രി യൂസുഫ് ഇബ്രാഹിമിനെ ഓർത്ത് വീട്ടിൽ കിടന്നുറങ്ങാം.

പതിയെ എഴുന്നേറ്റു,മണ്ണ് തട്ടിക്കുടഞ്ഞു. ബാഗ് എടുത്ത് തോളത്തിട്ടു, ഷു എടുത്തു കാലിലുമിട്ട് വീട്ടിലേക്കുള്ള യാത്ര തുടർന്നു. .രാത്രി 11.30 ന് ഒറ്റയ്ക്ക് നടക്കണമെങ്കിൽ അല്പം  ധൈര്യമൊക്കെ വേണം. പക്ഷേ എനിക്കു പേടിയില്ല കാരണം ഇരുട്ടിനേയും എന്നെയും വേർതിരിച്ചു കാണണമെങ്കിൽ ഞാൻ ചിരിക്കണം. രാത്രിയാണെങ്കിലും ഒന്നു പൊട്ടിച്ചിരിക്കാൻ തോന്നി കേണൽ നമ്പ്യാരുടേയും മാലതീ നമ്പ്യാരുടേയും ആഢ്യത്വം ചേച്ചിക്കും അനിയനും കിട്ടിയെങ്കിലും എനിക്കതു കിട്ടാഞ്ഞതുകൊണ്ട് അവർ നാലു പേരും വെളിച്ചത്തിന്റെ പര്യായമായി. ഞാനൊരാൾ മാത്രം ജനിച്ചന്നു മുതൽ ഇരുട്ടിന്റെ ഉപാസകയായി. '

'കറുപ്പ് കട്ടക്കറുപ്പ് ' 

അമ്മയുടെ വായിൽനിന്നുംവീണ വാക്കുകൾ. വേറെ ഒന്നിനുമല്ല എന്നെ ഉപമിക്കാനാണ് .

ഇനി ഈ കറുപ്പ് യൂസുഫ് ഇബ്രാഹിമിനെ കാണാൻ ഒരു തടസ്സമാവുമോ? കഥാപാത്രമനുസരിച്ചാണെങ്കിൽ അയാളൊരു സൗന്ദര്യോപാസകനാണ് .എന്റെ മുഖത്തു കാർക്കിച്ചുതുപ്പാതിരുന്നാൽ മതിയാരുന്നു. നടന്നു പോകുന്ന വഴിയിൽ ഹോട്ടൽ ക്വീൻസ് റാണിയുടെ ചുവന്ന മൂന്നക്ഷരം ശ്രദ്ധയിൽപ്പെട്ടു. വാച്ചിലേക്ക് നോക്കിയപ്പോൾ സമയം 11.40. നിരാശ തന്നെ ഫലം. ബാറടച്ചിട്ട് ഏതാണ്ട് മുക്കാൽ മണിക്കൂറായി. ഏതെങ്കിലും കുപ്പിയിൽ അല്പമെങ്കിലും ബാക്കി കാണാതിരിക്കില്ല. നൊടിനേരത്തേക്കെങ്കിലും യൂസുഫ് ഇബ്രാഹിമിനോട് ദേഷ്യം തോന്നി. അയാള് കാരണമല്ലേ ഞാനിത്രയും വൈകിയത്. വെറുതേ എന്റെ ചിന്തയിൽ കടന്നു വന്നിരിക്കുന്നു.

നാളെ എന്തായാലും ഞാനയാളെ കാണും. ആർക്കുറപ്പില്ലെങ്കിലും ഞാനയാളെ കാണുമെന്ന് എൻ്റെ മനസ്സിലുറപ്പിച്ചു

(തുടരും)


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക