Image

സിനിമയിലെ സിറ്റുവേഷന്‍ : ജിജോ സാമുവല്‍ അനിയന്‍

ജിജോ സാമുവല്‍ അനിയന്‍ Published on 22 May, 2025
 സിനിമയിലെ സിറ്റുവേഷന്‍ : ജിജോ സാമുവല്‍ അനിയന്‍

ബിഷപ് ജോസഫ് കരിയില്‍ മലയാള സിനിമയുടെ ബോക്‌സ്  ഓഫീസില്‍ കോടികളുടെ മണികിലുക്കം തീര്‍ത്ത മൂന്ന് സിനിമകളെ തള്ളിപ്പറഞ്ഞ് ക്രിസ്ത്യാനികളുടെ അപ്പോസ്തലന്‍ ആയിരിക്കുകയാണ്. മഞ്ഞുമ്മല്‍ ബോയ്‌സ്, പ്രേമലു, ആവേശം.

2018 ലോക്ഡൗണിന് മുന്‍പുതന്നെ ആവര്‍ത്തന വിരസത മൂലം മലയാള സിനിമ ഊര്‍ദ്ധ ശ്വാസം 
വലിക്കുകയായിരുന്നു. കോവിഡാനന്തരം 2024 പിറക്കുന്നതുവരെ അനേകം സിനിമകള്‍ റിലീസ് ചെയ്യുകയോ  ചാപിള്ള ആകുകയോ ചെയ്തിട്ടുണ്ട്. ചുരുക്കം ചില സിനിമകള്‍ മാത്രം മുടക്കു മുതല്‍ തിരകെ പിടിച്ചു. ഈ വര്‍ഷം പ്രതീക്ഷക്ക് വകനല്‍കുന്ന രീതിയില്‍ യുവ സംവിധായകര്‍, പുതു തലമുറയെ അഭിനയിപ്പിച്ച്ആയിരം കോടിയെന്ന  മാന്ത്രിക വലയം സൃഷ്ടിച്ചിരിക്കുകയാണ്.   അതിന് തുരങ്കം വെക്കാന്‍ വരുന്ന 'തുരപ്പന്‍ ബാസ്റ്റിന്‍'മാരെ   ഇന്നത്തെ പുതു തലമുറ തള്ളിപ്പറഞ്ഞതു കൊണ്ടല്ലേ തിരുമേനീ ബോക്‌സ് ഓഫീസിലെ ഈ മണികിലുക്കം.

കരിയില്‍ പിതാവിന് പറഞ്ഞാല്‍ മനസ്സിലാകാന്‍ സാധ്യത കുറവുള്ള ഒരു സബ്ജറ്റാണ് വിശദീകരിക്കുന്നത്.
സിനിമയില്‍ സിറ്റുവേഷന്‍ എന്നൊരു ഇടപാടുണ്ട്. കഥാ തന്തുവിന് അനുയോജ്യമായി കഥാനായകന്‍,
നായിക, ഉപനായകന്‍ എന്നു തുടങ്ങി ഓരോ സ്വീക്വന്‍സും എങ്ങനെ ആ സിനിമയില്‍ ജര്‍ക്കിംഗ് ഇല്ലാതെ 
വിളക്കിചേര്‍ക്കണമെന്ന് അതാത് സിനിമയുടെ  സംവിധായകനും, തിരക്കഥാകൃത്തും,  ക്രൂ മെമ്പേഴ്‌സുമാണ് തീരുമാനിക്കുന്നത്. ഉദാഹരണത്തിന് കൊടൈക്കനാല്‍ ട്രിപ്പ് പ്ലാന്‍ ചെയ്ത മഞ്ഞുമ്മല്‍ ബോയിസിലെ ടീം അംഗങ്ങള്‍ യാത്ര പുറപ്പെടുന്നതിന് മുന്‍പ് പള്ളിയില്‍ പോയി മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിച്ച്, യാത്രാ മദ്ധ്യേ വണ്ടിയിലിരുന്ന്
ജപമാല മണി തിരുമ്മി കരുണക്കൊന്ത ചൊല്ലിയാല്‍  എന്താവും അവസ്ഥ?
പ്രേക്ഷകര്‍ അത് ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം. ഇരുമ്പിലും, കമ്പിയിലും കഠിനാധ്വാനം ചെയ്ത്, കുടുംബം
പുലര്‍ത്തുന്ന കുട്ടികളാണവര്‍, അല്ലാതെ യന്ത്ര മനുഷ്യരല്ല.നാട്ടിലെ ക്ലബ് അവര്‍ക്ക് ഒത്തു കൂടാനുള്ള ഒരിടമാണ്.
അവിടത്തെ ആക്ടിവിറ്റികള്‍ അവര്‍ക്ക് ഒരു വിനോദം മാത്രമാണ്. അവരുടെ മാതാപിതാക്കള്‍ക്ക് അവരെ
നല്ല വിശ്വാസവുമാണ്.

പ്രേമലുവില്‍ നായകന്‍ തന്റെ സുഹൃത്തുക്കളോട് ഒത്ത് നായികയോട് തന്റെ പ്രണയം വെളിവാക്കാന്‍ എത്തുന്ന
പബ്ബ് മാറ്റി ഹൈദ്രബാദിലെ ഒരു പള്ളിയോ, അമ്പലമോ ആയിരുന്നു എങ്കില്‍ എന്തായിരുന്നു  അവസ്ഥ?

ആവേശത്തിലെ മൂന്ന് കുട്ടികള്‍ സീനിയേഴ്‌സ് തങ്ങളെ റാഗ് ചെയ്തപ്പോള്‍ അടുത്തുള്ള ധ്യാന കേന്ദ്രത്തില്‍ 
പോയി ഒരാഴ്ച ധ്യാനം കൂടണമായിരുന്നോ?

ഇത് കഥയാണ് തിരുമേനീ.. സിനിമയാണ് തിരുമേനീ..അതിലുപരി കച്ചവടമാണ് തിരുമേനീ.. ജനങ്ങള്‍ 
നൂറോ, നൂറ്റമ്പതോ മുടക്കി തീയേറ്ററുകളില്‍ കയറുന്നത് കുറച്ച് നേരം എല്ലാം മറന്ന് സിനിമ സൃഷ്ടിക്കുന്ന മായാ 
ലോകത്ത് മനം മറന്ന് ഒന്ന് ആയിത്തീരാനാണ്.

ഈ സിനിമകള്‍ കള്ളുകുടിയെ പ്രമോട്ട് ചെയ്തു എന്ന് തിരുമേനി പറയുന്നു, ഒരു കാര്യം ചെയ്യാന്‍ താങ്കള്‍ക്ക്
ചങ്കുറപ്പുണ്ടോ? തിരുമേനിയുടെ അധീനതയില്‍ വരുന്ന പള്ളികളിലെ ഇടവക അംഗങ്ങളുടെ ഉടമസ്ഥതയിലുള്ള ബാറുകള്‍ അടച്ചു പൂട്ടാന്‍ പറയണം. എത്ര കുടുംബങ്ങളെയാണ് അവര്‍ വഴിയാധാരം ആക്കുന്നത്. ബാര്‍ ബിസിനസ്  നിര്‍ത്താന്‍  അവര്‍ തയ്യാറാകാത്ത പക്ഷം മഹറോന്‍ ചൊല്ലി അവരെയും കുടുംബത്തേയും സഭയില്‍ നിന്നു പുറത്താക്കണം തിരുമേനീ...

എന്നിട്ട് മതി സിനിമയുടെ  മുതുകത്തേക്ക് ഉള്ള മെക്കിട്ട് കേറല്‍.

ജിജോ സാമുവല്‍ അനിയന്‍.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക