Image

പിഞ്ചു കല്യാണിയെ പീഡിപ്പിച്ചുകൊന്ന അമ്മയ്ക്കും ബന്ധുവിനും വേണ്ടത് വധശിക്ഷ (എ.എസ് ശ്രീകുമാര്‍)

Published on 22 May, 2025
പിഞ്ചു കല്യാണിയെ പീഡിപ്പിച്ചുകൊന്ന അമ്മയ്ക്കും ബന്ധുവിനും വേണ്ടത് വധശിക്ഷ (എ.എസ് ശ്രീകുമാര്‍)



ആലുവയിലെ നാലു വയസുകാരി കല്യാണിയുടെ പൈശാചികമായ കൊലപാതകത്തിന്റെ പിന്നാമ്പുറ രഹസ്യങ്ങള്‍ ഒരു വലിയ നടുക്കത്തോടെ മാത്രമേ മനസാക്ഷിയുള്ളവര്‍ക്ക് കേട്ട്‌നില്‍ക്കാനാവൂ. അങ്കണവാടിയില്‍ കൂട്ടുകാര്‍ക്കൊപ്പം ഒരു ചിത്രശലഭത്തെപ്പോലെ പാറിക്കളിച്ച് നടക്കേണ്ട പ്രായത്തില്‍ സംരക്ഷിക്കേണ്ടവര്‍ തന്നെ തല്ലിക്കെടുത്തിയ നിഷ്‌കളങ്കയായിരുന്നു കല്യാണി. ദുഷ്ട ജന്‍മമായ അമ്മ സന്ധ്യ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ പിഞ്ചു കുഞ്ഞ് സന്തോഷിക്കേണ്ട പ്രായത്തില്‍ പെറ്റമ്മയുടെ ശാരീരിക പീഡനങ്ങളേറ്റുവാങ്ങി വേദനയേറെ സഹിച്ചാണ് പുഴയുടെ ആഴങ്ങളിലേയ്ക്ക് മറഞ്ഞുപോയത്.

മരിക്കുന്നതിന് തൊട്ട് മുമ്പ് വരെ കുട്ടയെ അച്ഛന്റെ അടുത്ത ബന്ധു ലൈഗികമായി പീഡിപ്പിച്ചുവെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ഞെട്ടിക്കുന്നതാണ്. അതുവരെ ഫ്രെയിമിലില്ലാത്ത ഒരാള്‍ പിടിക്കപ്പെട്ടത് കേസിന്റെ നിര്‍ണായക വഴിത്തിരിവുമാണ്. ഒരമ്മയ്ക്ക് ഇങ്ങനെയാകാമോ എന്ന ചോദ്യത്തിന് ഉത്തരമുണ്ട്. അങ്ങനെയാകാം. അമ്മമാര്‍ മക്കളെ കൊലപ്പെടുത്തിയ സംഭവങ്ങളും മക്കള്‍ അമ്മമാരുടെ ജീവനെടുത്ത സംഭവങ്ങളും നാം കേട്ടിട്ടുണ്ട്. എന്നാല്‍ അതിക്രൂരവും പ്രകൃതിവിരുദ്ധവുമായി ബലാല്‍ലംഗം ചെയ്യപ്പെട്ട ഒരു പിഞ്ചു കുഞ്ഞിന്റെ ജീവന്‍ അമ്മതന്നെയെടുത്ത സംഭവം സമാനതകളില്ലാത്താണ്. കോടതിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ''അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്...''

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് (മെയ് 19) നമ്മളാരും സ്വപ്നത്തില്‍പോലും വിചാരിക്കാത്ത കൊലപാതകം നടന്നത്. അന്ന് രാവിലെ അങ്കണവാടിയിലെയ്ക്ക് പോയ കല്യാണിയെ കാണാതായി എന്നായിരുന്നു അമ്മ ആദ്യം പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ കല്യാണിയെ  സന്ധ്യ ഒക്കത്തിരുത്തി അങ്കണവാടിയിലെയ്ക്ക് പോകുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് കണ്ടെത്തി.  സി.സി.ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തില്‍ കുട്ടിയുമായി സന്ധ്യ ആലുവയില്‍ ബസ് ഇറങ്ങിയെന്ന് വ്യക്തമായി. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ കുട്ടിയെ മൂഴിക്കുളം പാലത്തിന് മുകളില്‍ നിന്ന് താഴേയ്ക്ക് എറിഞ്ഞതായി അവര്‍ പൊലീസിനോട് വ്യക്തമാക്കി. മൂഴിക്കുളം പാലത്തിന് താഴെ പൊലീസും സ്‌കൂബ ടീമും അടക്കം നടത്തിയ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

അപ്പോഴും ''എന്തിന് ഇവര്‍ കുട്ടിയെ പുഴയിലേയ്‌ക്കെറിഞ്ഞു..?'' എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിരുന്നില്ല. സന്ധ്യക്കെതിരെ ഭര്‍ത്താവ് സുഭാഷും മൂത്ത മകനും ശക്തമായി രംഗത്തുവന്നിരുന്നു. സന്ധ്യയുടെ സ്വഭാവത്തില്‍ ദുരൂഹതയുള്ളതായി തോന്നിയിട്ടുണ്ടെന്ന് സുഭാഷ് പറയുന്നു. തന്നെയും അനുജത്തിയേയും അമ്മ എപ്പോഴും മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നും അമ്മയെ തങ്ങള്‍ക്ക് പേടിയായിരുന്നുവെന്നുമാണ് മകന്‍ പറഞ്ഞത്. അമ്മ തന്നെയും അനുജത്തിയേയും ടോര്‍ച്ചുകൊണ്ട് തലയ്ക്കടിച്ചിരുന്നു. നേരത്തെ കല്യാണിയെ വിഷം കൊടുത്ത് ഇല്ലാതാക്കാന്‍ സന്ധ്യ ശ്രമിച്ചിരുന്നു എന്ന വിവരവും പുറത്തു വന്നിട്ടുണ്ട്.

ഒന്നര വര്‍ഷത്തോളം കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രകൃതി വിരുദ്ധ പീഡനത്തിന് വരെ കുട്ടിയെ ഉപയോഗിച്ചുവെന്ന സൂചനയുമുണ്ട്. കുട്ടിയുടെ ശരീരത്തില്‍ നിരവധി പരിക്കുകളും മുറിവുകളുമുണ്ട്. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവും രക്തസ്രാവവും ഉണ്ടായതായി പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡോക്ടര്‍ പൊലീസിന് മൊഴി നല്‍കി. ഡോക്ടര്‍, കുട്ടി പീഡനത്തിന് ഇരയായ വിവരം റൂറല്‍ എസ്.പി ഹേമലതയെ ആണ് അറിയിക്കുന്നത്.

ഇതിന്റെ അടിസ്ഥാനത്തില്‍ അമ്മയെ റൂറല്‍ എസ്.പി നേരിട്ട് ചോദ്യം ചെയ്തതിലൂടെയാണ് അച്ഛന്റെ അടുത്ത ബന്ധുക്കളിലേക്ക് സംശയം എത്തുന്നതും യഥാര്‍ത്ഥ പ്രതി പിടിയിലാവുന്നതും. വീടിനുള്ളില്‍ വെച്ചായിരുന്നു കുട്ടിയെ ഉപദ്രവിച്ചിരുന്നതെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. അബദ്ധം പറ്റിപ്പോയെന്നാണ് കുറ്റം സമ്മതിച്ച ഇയാള്‍ പിന്നീട് പൊലീസിനോട് പറഞ്ഞത്. എന്നാല്‍ സന്ധ്യ കുറ്റസമ്മതം നടത്തിയെങ്കിലും എന്തിനാണ് കുട്ടിയെ പുഴയിലെറിഞ്ഞതെന്ന് പോലീസിനോട് വ്യക്തമാക്കിയിട്ടില്ല.

സന്ധ്യയും സുഭാഷും മാനസികനായി അകല്‍ച്ചയിലായിരുന്നു. അതിനാല്‍ ഭര്‍ത്താവും വീട്ടുകാരും വിഷമിക്കുന്നത് കാണാന്‍ വേണ്ടിയാണ് താന്‍ ഈ കൃത്യം നടത്തിയതെന്നാണ് സന്ധ്യ പോലീസിന് നല്‍കിയ മൊഴി. എന്നാല്‍ പോലീസ് ഇത് മുഖവിലയ്‌ക്കെടുത്തിട്ടില്ല. കൂടുതല്‍ ചോദ്യം തെയ്യാനായി സന്ധ്യയെ ഇന്ന പോസീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. സന്ധ്യയുടെ ഭര്‍ത്താവ് സുഭാഷിന്റേത് ആണ്‍മക്കള്‍ കൂടുതലുള്ള കുടുംബമാണെന്നും കല്യാണിയെ കുടുംബത്തിലെ എല്ലാവരും സ്‌നേഹിച്ചത് സന്ധ്യയ്ക്ക് ഇഷ്ടമല്ലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സുഭാഷിന്റെ അമ്മ കുട്ടിയെ കൂടുതല്‍ ലാളിക്കുന്നതും സന്ധ്യ വിലക്കിയിരുന്നത്രേ.

സന്ധ്യയ്‌ക്കെതിരെ കൊലപാതക കുറ്റവും പീഡിപ്പിച്ച പ്രതിക്കൊതിരെ പോക്‌സോയുമാണ് ചുമത്തിയിരിക്കുന്നത്. അതേ സമയം സംഭവത്തിന്റെ തുടക്കം മുതല്‍ സന്ധ്യയെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് അവരുടെ വീട്ടുകാര്‍ നടത്തുന്നത്. അതിന് ചില ന്യായങ്ങളും അവര്‍ നിരത്തുന്നുണ്ട്. മകള്‍ ഹൈപ്പോ തൈറോയ്ഡ് രോഗിയായിരുന്നുവെന്ന് സന്ധ്യയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഹൈപ്പര്‍ തൈറോയ്ഡിസം ബാധിച്ച രോഗികള്‍ക്ക് വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍ സാധാരണയായി കണ്ടുവരാറുണ്ട്. ഇതാണോ സന്ധ്യ നിരന്തരം കുട്ടികളെ ഉപദ്രവിച്ചതിനും കല്യാണിയെ പുഴയിലെറിഞ്ഞതിനും കാരണം എന്ന് കണ്ടെത്തേണ്ടതുണ്ട്.

ഒരു പിഞ്ചു കുഞ്ഞിനെ സംബന്ധിച്ചിടത്തോളം ഏറ്റവും സുരക്ഷിതമെന്ന് കരുതുന്നത് തന്റെ പെറ്റമ്മയുടെ കരങ്ങളാണ്. ഒരിക്കലും അത് അച്ഛന്റേതാവില്ല. തിരിച്ചറിവില്ലാത്ത പ്രായത്തില്‍ കല്യാണിയും അങ്ങനെ തന്നെയായിരുന്നിരിക്കണം വിചാരിച്ചിരുന്നത്. എന്നാല്‍ ചെയ്യാത്ത കുറ്റത്തിന് അമ്മ തന്നെ നിരന്തരം തല്ലി നോവിക്കുമ്പോള്‍ കല്യാണിയുടെ കൊച്ചു മനസ് വല്ലാതെ പതറിയിട്ടുണ്ടാവും... പിടഞ്ഞിട്ടുണ്ടാവും. അച്ഛന്റെ അടുത്ത ബന്ധുവിന്റെ അധമ പ്രവര്‍ത്തിയെന്താണെന്നും ഈ കുഞ്ഞ് അതിന്റെ ഗൗരവത്തില്‍ അറിഞ്ഞിട്ടില്ല... അതിനോട് എങ്ങനെ പ്രതികരിക്കണമെന്നും. ഒടുവില്‍ താന്‍ ലോകത്തിലെ ഏറ്റവും സുരക്ഷിതമെന്ന് കരുതിയ അമ്മയുടെ കരങ്ങളാല്‍ തന്നെ അവള്‍ പുഴയിലേയ്‌ക്കെടുത്തെറിയപ്പെട്ടു... ഇന്ന് കല്യാണി വല്ലാത്തൊരു നോവാണ്... നീറ്റലാണ്... 

Join WhatsApp News
Sudhir Panikkaveetil 2025-05-23 01:02:19
പ്രതിദിനം കുറ്റങ്ങൾ വര്ധിച്ചുവരുന്നതിനു കാരണം ശിക്ഷയില്ലെന്നുള്ളതാണ്. കുറ്റം പുറത്തുവരുമ്പോൾ നടക്കുന്ന ഒരാഴ്ച്ച നീണ്ടുനിൽക്കുന്ന കോലാഹലം. പിന്നെ അടുത്ത കോലാഹലം. ഒരു കൊലയാളി പറഞ്ഞു ഏഴു കൊല്ലത്തെ (സാധാരണ ജയിൽവാസ കാലം) കാര്യമല്ലേ. ഞാൻ തിരിച്ചുവരും ജനം കഥയെഴുതുന്നതുകൊണ്ടോ, മാധ്യമചർച്ച നടത്തിയതുകൊണ്ടോ, കരഞ്ഞതുകൊണ്ടോ ഒരു ഫലവുമില്ല. ശിക്ഷ കൊടുക്കാനും നടപ്പാക്കാനും നിയമം കൊണ്ടുവരിക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക