2025 ജനുവരി മുതൽ മലയാള നാട്ടിലെ പെൺകുരുന്നുകൾക്ക് ജീവനും ജീവിതവും നിഷേധിക്കപ്പെടുന്നു.
ഷൈനി തൻ്റെ പെൺമക്കളെ മരണത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോകുന്നത് കണ്ട് നാം വേദനിച്ചു. ഷൈനിയുടെ പാത പിന്തുടർന്ന് അഡ്വ. ജിസ്മോളും സ്വന്തമക്കളെ മരണത്തിലേക്ക് വലിച്ചെറിഞ്ഞു.
ഷൈനിക്കും ജിസ്മോൾക്കും വിദ്യാഭ്യാസമുള്ളവരായിരുന്നു. അല്പം ക്ഷമിച്ചാൽ, സഹിച്ചാൽ ഈ ക്ലേശങ്ങളൊക്കെ മാറി ഉന്നതികളിൽ എത്താമായിരുന്നു. ഷൈനി ആത്മഹത്യചെയ്തു, ഒപ്പം മക്കളേയുംകൊന്നു. ജിസ്മോളുടെയും മക്കളുടെയും മരണവഴിയിലെ നിഗൂഢതകൾ വെളിവാക്കപ്പെടേണ്ടതുണ്ട്. അവരെയൊക്കെ മരണത്തിലേക്ക് നയിക്കാൻ കാരണക്കാരായവർ സമ്പന്നരാണ്. അവർ സമ്പത്തുപയോഗിച്ച് കേസുകൾ നടത്തും. പണത്തിനുവേണ്ടി ആർത്തി പിടിച്ചോടുന്ന വക്കീലന്മാർ അവർക്കുവേണ്ടി നിലകൊള്ളും. നഷ്ടപ്പെട്ടതാർക്ക്. ജീവിക്കാൻ അവർക്ക് മാർഗ്ഗങ്ങൾ കണ്ടെത്താമായിരുന്നു. രക്ഷപ്പെടാൻ പഴുതുകളുള്ളവർ അതൊന്നും ഉപയോഗയോഗ്യമാക്കിയില്ല എന്നതാണ് സത്യം.
പിന്നീട് കേൾക്കുന്ന ഓരോരോ വാർത്തകളും വേദനാജനകമാണ്.
ഒടുവിൽ കേട്ടത് സന്ധ്യ എന്ന അമ്മ തൻ്റെ പൊന്നോമനയെ പുഴയിലെറിഞ്ഞുകൊന്നിട്ട് നിസ്സംഗയായി സ്വന്തം വീട്ടിലെത്തിയതാണ്.
കല്യാണിയെന്ന ഈ കുഞ്ഞുമോൾ ഏറെയേറെ കരയിക്കുന്നു. കണ്ണീരടക്കാൻ കഴിയുന്നില്ല.
എൻ്റെ നിഗമനം ഞാൻ പറയുന്നു; സന്ധ്യയെ ഭർതൃവീട്ടുകാർ വിശ്വസിച്ചില്ല, സ്നേഹിച്ചില്ല, ഒറ്റപ്പെടുത്തി. ഭ്രാന്തിയെന്നു മുദ്രകുത്താനും ശ്രമിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കുന്നു. ഭർത്താവിനെ കണ്ടാലറിയാം അയാൾ സ്വന്തം കുടുംബത്തെ അതായത് ഭാര്യയോടും മക്കളോടും നിരുത്തരവാദപരമായിട്ടാണ് പെരുമാറിയതെന്ന്.
സ്വന്തം പൊന്നോമന മരിച്ചപ്പോളും സ്വന്തം മോനെക്കൊണ്ട് പെറ്റമ്മയുടെ കുറ്റം വിളമ്പിക്കാൻ അയാൾ വെമ്പുന്നതായി കണ്ടു. അയാളുടെ അമ്മയും മോശമല്ല.
ഈ കുരുന്നിൻ്റെ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടേഴ്സിന് ഒരു ബിഗ് സല്യൂട്ട് കൊടുക്കാൻ മറക്കുന്നില്ല.
കുട്ടിയെ പീഡിപ്പിച്ച കൊച്ചച്ചൻ ഏതെങ്കിലും വിധത്തിൽ ആ അമ്മയെയും ബ്ലാക് മെയിൽ ചെയ്തു കാണും. സന്ധ്യയുടെ പ്രവർത്തനത്തിൽ ഭയപ്പാട് ഒളിഞ്ഞിരിക്കുന്നുണ്ട്.
പെൺകുട്ടികൾ പ്രായമാകുമ്പോൾ വിവാഹം ചെയ്തയയ്ക്കും. പിന്നെ അവർക്ക് കുട്ടികൾ ജനിക്കും. കുട്ടികൾ ഒരു ഭാഗ്യമാണ് മറിച്ച് ഭാരമല്ല. കഷ്ടപ്പെട്ട് അവരെ പരിപാലിച്ചുവളർത്തി വലുതാക്കണം. ആ തത്രപ്പാടിൽ കുറെക്കാലത്തേക്ക് സ്വാതന്ത്ര്യം പോലും ലഭിക്കാത്ത ഹതഭാഗ്യർ കേരളത്തിൽ ധാരാളമുണ്ട്.
ഭർതൃഗൃഹത്തിൽനിന്നും ഭർത്താവിൽനിന്നും ആഗ്രഹിക്കുന്ന സ്വാതന്ത്ര്യം, സ്നേഹം, കരുതൽ ഒക്കെ നിഷേധിക്കപ്പെടുന്ന ഒരു കാലം. അതിനെ ബോൾഡായിനിന്ന് ഓരോസ്ത്രീയും അതായത് ഓരോ അമ്മയും അതിജീവിച്ചേ മതിയാകൂ.
പിന്നീട് മക്കൾക്കുവേണ്ടിയാകണം ജീവിതം പടുത്തുയർത്തേണ്ടത്. ഭാവിയിലെ പ്രതിഫലം നോക്കരുത്. കർമ്മം ചെയ്യുക മാത്രം ലക്ഷ്യമാക്കണം.
കാക്കയ്ക്കും പരുന്തിനും കൊടുക്കാതെ അമ്മമാർ മക്കൾക്കുവേണ്ടി നല്ല പോരാളികളായി നിന്ന്, ശത്രുവിനോട് യുദ്ധം ചെയ്ത്, മക്കളെ കാക്കണം. മക്കളുടെ പ്രത്യേകിച്ച് പെൺമക്കളുടെ പീഡകർക്ക് 'രുചിക്കാൻ ' അവരെ വിട്ടുകൊടുക്കരുത്. നല്ല, പൂർണ്ണ സംരക്ഷണം നല്കണം.
"എലിയെ തോല്പിക്കാൻ ഇല്ലം ചുട്ടാൽ എലിയോടിപ്പോകും, ഇല്ലം വെന്തും പോകും " ഒരിക്കലും എലിയെ തോല്പിക്കാൻ ഇല്ലം ചുടരുത്.
വിശുദ്ധ ബൈബിൾ പറയുന്നു: "അന്ത്യത്തോളം സഹിച്ചു നില്ക്കുന്നവൻ രക്ഷിക്കപ്പെടും"
മക്കൾക്ക് അച്ഛൻവീട്ടിൽ സ്വസ്ഥത നഷ്ടപ്പെടുന്നെങ്കിൽ, സുരക്ഷിതത്വം നഷ്ടപ്പെടുന്നെങ്കിൽ സ്വന്തം വീട്ടിലേക്ക് തല്ക്കാലത്തേക്കെങ്കിലും പോകണം. പിന്നെ വല്ല അടുക്കളപ്പണിയോ കൂലിപ്പണിയോ എങ്കിലും ചെയ്ത് മക്കളെ 'ആഭാസന്മാരുടെയും പീഡകരുടെയും വലയിലാകാതെ രക്ഷിക്കണം. അതാണ് അമ്മയുടെ ധർമ്മം, അതാണ് മാന്യത.
ആത്മഹത്യയുടെ വഴിയും കൊലപാതകത്തിൻ്റെ വഴിയും നിഷ്ഠൂരമാണ്, ഒരിക്കലും ആ മാർഗ്ഗം തിരഞ്ഞെടുക്കരുത്, മക്കൾ അമൂല്യമായ നിധിയാണ്. നിധി കാക്കുന്ന ഭൂതമാകണം അമ്മമാർ.
കല്യാണിയെന്ന പാവം പെൺകുരുന്നിനെ അതിക്രൂരമായി നോവിച്ച കൊച്ചച്ചൻ്റെ പേരുപോലും പുറത്തുവിടാതെ അവനെ കാക്കുകയാണ് എല്ലാവരും.
പ്ലേ സ്കൂളുകളിലും അങ്കണവാടികളിലുമൊക്കെ 'ബാഡ് ടച്ച് ' എന്താണെന്ന് കുരുന്നുകളെ ബോധവല്ക്കരണം നടത്തണം. അമ്മമാരും റ്റീച്ചർമാരും ജാഗരൂകരായാൽ നമ്മുടെ നാടിൻ്റെ അമൂല്യ സ്വത്തായ ഈ കുരുന്നുകളെ നമുക്ക് രക്ഷിക്കാനാവും.
കണ്ണീരോടെ എഴുതുന്ന വരികളാണിത്.
സൂസൻ പാലാത്ര