Image

ഇനിയും കഥ തുടരും (സുനിൽ വല്ലാത്തറ ഫ്ലോറിഡ)

Published on 23 May, 2025
ഇനിയും കഥ തുടരും (സുനിൽ വല്ലാത്തറ ഫ്ലോറിഡ)

കേരളത്തിലെ മുൻ നിര വാർത്ത ചാനലുകളിൽ ഒന്നായ മനോരമ ന്യൂസ്‌ രണ്ടായിരത്തി പതിനാറിലെ അവരുടെ മനോരമ ന്യൂസ്‌ മേക്കർ അവാർഡ് നൽകി ആദരിച്ചത് മോഹൻലാലിനെയാണ്. അന്ന് ആ അവാർഡ് സ്വീകരിക്കുവാൻ അമേരിക്കയിൽ ആയിരുന്ന ലാൽ തന്റെ അമേരിക്കൻ സന്ദർശനം വെട്ടിച്ചുരുക്കിയാണ് കേരളത്തിൽ എത്തിയത്

പുരസ്‌കാരം ഏറ്റുവാങ്ങി തന്റെ മറുപടി പ്രസംഗത്തിൽ ലാൽ പറഞ്ഞ ഒരു കാര്യം സദസിൽ ഉണ്ടായിരുന്ന ഏവരെയും ഞെട്ടിച്ചു. രണ്ടു വർഷത്തിനുള്ളിൽ താൻ സിനിമ അഭിനയത്തിൽ നിന്നും റിട്ടയർ ചെയ്യുകയാണെന്ന് ലാൽ ഉറക്കെ പറഞ്ഞപ്പോൾ മനോരമ സ്റ്റുഡിയോയിൽ ഉണ്ടായിരുന്ന മുഴുവൻ പേരും മൂക്കത്തു വിരൽ വച്ചു

സദസിൽ ഉണ്ടായിരുന്ന ഒരു ചെറുപ്പക്കാരൻ എഴുന്നേറ്റു നിന്നു ലാലിനോട് ചോദിച്ചു. ലാലേട്ടാ എല്ലാ മേഖലയിലും റിട്ടയർമെന്റ് ഉണ്ടെങ്കിലും ഇന്ത്യൻ സിനിമയിലോ ലോക സിനിമയിലോ ഇതു കെട്ടിട്ടില്ലല്ലോ എന്നു പറഞ്ഞപ്പോൾ ലാൽ പറഞ്ഞ മറുപടി ഹൃദയത്തിൽ തട്ടുന്നതായിരുന്നു

ഞാൻ എന്റെ കുടുംബാംഗങ്ങളുടെ ഏതെങ്കിലും ആഘോഷത്തിൽ വളരെ ചുരുക്കമായി മാത്രെമേ പങ്കെടുത്തിട്ടുള്ളൂ പ്രത്യേകിച്ച് അവരുടെ ജന്മദിനങ്ങളിൽ. എന്തിനേറെ പറയുന്നു എന്റെ ജന്മദിനം പോലും അവർക്കൊപ്പം ആഘോഷിക്കുവാൻ സാധിക്കുന്നില്ല

തൊള്ളായിരത്തി എഴുപതെട്ടിൽ പതിനെട്ടാം വയസിൽ തിരനോട്ടം എന്ന തന്റെ ആദ്യ സിനിമയിൽ അഭിനയിക്കുന്നതിനു മുൻപ് വരെ ലാൽ തന്റെ ജന്മദിനങ്ങൾ ആഘോഷിച്ചിരുന്നത് മാതാപിതാക്കൾക്കും സഹോദരൻ പ്യാരിലാലിനുമൊപ്പം തിരുവനന്തപുരത്തെ വീട്ടിൽ ആയിരുന്നു

എൺപതിൽ ക്ലാസിക് സിനിമകളുടെ സംവിധായകൻ ഫാസിലിന്റെ മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ വില്ലൻ കഥാപാത്രം നരേന്ദ്രനലിൽ കൂടി ശ്രെദ്ധിക്കപ്പെട്ടു തുടങ്ങിയതോടെ മിക്കവാറും ജന്മദിനങ്ങളിൽ എല്ലാം ലാൽ സിനിമ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ ആയിരിക്കും

എൺപത്തി ആറിൽ തമ്പി കണ്ണന്താനം സംവിധാനം ചെയ്തു വിൻസൺ ഗോമസ് എന്ന കഥാപാത്രെത്തിലൂടെ മോഹൻലാൽ സൂപ്പർസ്റ്റാർ ആയ രാജാവിന്റെ മകൻ റീലീസ് ആയ ശേഷം ലാലിന്റെ എല്ലാ ജന്മദിനങ്ങളും ഷൂട്ടിംഗ് ലൊക്കേഷനുകളിൽ ആഘോഷിക്കുവാൻ തുടങ്ങി

ഐ വി ശശി,ഭരതൻ, പദ്മരാജൻ,  പി ജി വിശ്വഭരൻ,  ശശികുമാർ, സത്യൻ അന്തിക്കാടു,  ജോഷി,  സിബി മലയിൽ, പ്രിയദർശൻ തുടങ്ങിയ പ്രതിഭ ശാലികൾ ആയ സംവിധായകരുടെ സെറ്റിൽ പല പ്രാവശ്യം ലാലിന്റെ ജന്മദിനങ്ങൾ ആഘോഷിച്ചിട്ടുണ്ട്

മലയാളത്തിനു പുറമെ ഇതര ഭാഷകളിൽ അഭിനയിച്ചിട്ടുള്ള ലാലിന്റെ ചില ജന്മദിനങ്ങൾ ആഘോഷിച്ചിട്ടുള്ളത് തമിഴ് സിനിമയിലും തെലുങ്കിലെയും ചില സെറ്റുകളിൽ വച്ചാണ്

ഷൂട്ടിംഗ് നു വേണ്ടിയും സ്വകാര്യ സന്ദർശനത്തിന് വേണ്ടിയും വിദേശ രാജ്യങ്ങളിൽ പോകുമ്പോൾ അവിടെ വച്ചും ലാലിന്റെ ജന്മദിനങ്ങൾ സുഹൃത്തുക്കളും ആരാധകരും ധാരാളം പ്രാവശ്യം ആഘോഷിച്ചിട്ടുണ്ട്

അമേരിക്കയിലും യൂറോപ്പിലും കൂടാതെ ലാലിന്റെ ജന്മദിനങ്ങൾ ഏറ്റവും കൂടുതൽ ആഘോഷിച്ചിട്ടുള്ളത് ഗൾഫിൽ വച്ചാണ്. പ്രത്യേകിച്ച് ദുബായിൽ ഉള്ള അദ്ദേഹത്തിന്റെ ആരാധകർ

കേരളത്തിലെ എല്ലാ ജില്ലകളിലും ഉള്ള അദ്ദേഹത്തിന്റെ ഫാൻസ്‌ അസോസിയേഷൻ അദ്ദേഹത്തിന്റെ സിനിമ കളിക്കുന്ന തീയേറ്ററുകളിൽ ജന്മദിനത്തിൽ മധുരം വിതരണം ചെയ്യുക പതിവാണ്

മലയാളത്തിലെ താരങ്ങളും സിനിമ മേഖലയിലെ പ്രമുഖരും കൂടാതെ രാഷ്ട്രീയക്കാരും പൊതു പ്രവർത്തകരും സമുദായ നേതാക്കളും മത മേലാധ്യക്ഷന്മാരും എന്തിനേറെ ഇന്ത്യയിലെ ഒട്ടുമിക്ക പ്രമുഖ വ്യക്തിതങ്ങൾ മുഴുവൻ അദ്ദേഹത്തിന് ജന്മദിനത്തിൽ ആശംസകൾ അയയ്ക്കാറുണ്ട്

നാൽപതു വർഷത്തിൽ ഏറെയായി പരസ്പരം ജന്മദിന സന്ദേശങ്ങൾ കൈമാറുന്ന രണ്ടു പേരാണ് മോഹൻലാലും മമ്മൂട്ടിയും. മലയാള സിനിമയിൽ സമകാലീനർ ആയ ഇരുവരും സിനിമയിൽ പിച്ചവയ്ക്കുന്ന കാലം മുതൽ പണ്ടു മദ്രാസിലെ ലോഡ്ജ് മുറിയിൽ ഒന്നിച്ചു താമസിച്ചിരുന്ന കാലം തൊട്ടു തുടങ്ങിയ ആചാരമാണ് രണ്ടു പേരുടെയും ജന്മദിനത്തിൽ ഏതെങ്കിലും ഹോട്ടലിൽ പോയി ഒരുമിച്ചു ആഹാരം കഴിക്കുക എന്നത്

പത്തു വർഷത്തിൽ ഏറെ ആയി സോഷ്യൽ മീഡിയ തരംഗം ആയതുകൊണ്ട് സാധാരണക്കാർ ആയ ആരാധകരും എയർപോർട്ടിൽ വച്ചോ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ചോ ഏതെങ്കിലും ചടങ്ങുകളിൽ വച്ചോ ലാലിനൊപ്പം നിൽക്കുന്ന ഫോട്ടോ എടുത്തു ഫേസ്ബുക്കിലോ ഇൻസ്റ്റയിലോ പങ്കുവച്ചു സായുജ്യം അടയുകയാണ്

ഒരുപാട് വർഷത്തിന് ശേഷം കോവിഡ് മൂർച്ചന്യാവസ്‌ഥയിൽ ആയിരുന്ന രണ്ടായിരത്തി ഇരുപതിൽ മദ്രാസിലെ വീട്ടിൽ വച്ചാണ് ലാൽ തന്റെ ഒരു ജന്മദിനം ആഘോഷിച്ചത്. അതിന് ശേഷം എല്ലാ വർഷവും എറണാകുളത്തു എളമക്കരയിൽ ഉള്ള തന്റെ വീട്ടിൽ കുടുംബത്തോടൊപ്പം ജന്മദിനത്തിൽ പങ്കെടുക്കാൻ ലാൽ ശ്രെമിക്കാറുണ്ട്

മെയ്‌ ഇരുപത്തി ഒന്നിന് അറുപത്തിയഞ്ചാം ജന്മദിനം ആഘോഷിച്ച ലാലിന്റെ സിനിമ ജീവിതത്തിലെ രണ്ടു മെഗാ ഹിറ്റുകൾ സമ്മാനിച്ചത് ഈ വർഷമാണ്. പൃഥിരാജു സംവിധാനം ചെയ്തു മുന്നൂറ്‌ കോടി ക്ലബ്ബിൽ എത്തി മോഹൻലാൽ അന്താരാഷ്ട്ര തലത്തിൽ പ്രശസ്തനായ എമ്പുരാനും നാൽപതു വർഷം മുൻപുള്ള തന്റെ എക്കാലത്തെയും മികച്ച നായിക ശോഭനയുമായി ഏറെ കാലത്തിനു ശേഷം അഭിനയിച്ചു മുന്നൂറ്‌ കോടി ക്ലബ്ബിൽ അടുത്തുകൊണ്ടിരിക്കുന്ന തുടരും എന്ന ക്ലാസിക് ഹിറ്റും

ആയിരത്തി തൊള്ളായിരത്തി എൺപത്തി അഞ്ചിൽ ജോഷി സംവിധാനം ചെയ്തു മമ്മൂട്ടിയും ഹിന്ദി നടി ജയപ്രദയും നായിക നായകൻമാർ ആയ ഇനിയും കഥ തുടരും എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിൽ മമ്മൂട്ടിയ്ക്കു പകരം ആദ്യം നായകൻ ആയി കാസ്റ് ചെയ്തിരുന്നത് മോഹൻലാലിനെയായിരുന്നു. മോഹൻലാൽ മറ്റു ചിത്രങ്ങളുടെ തിരക്കിൽ ആയിരുന്നതുകൊണ്ടാണ് മമ്മൂട്ടിയ്ക്കു നറുക്ക് വീണത്

.                            ഇപ്പോൾ അഭിനയ ജീവിതത്തിന്റെ നാൽപത്തിയേഴാം വർഷത്തിൽ കൂടി കടന്നു പോകുന്ന ലാലേട്ടൻ മൂന്നു വർഷം കഴിഞ്ഞു തന്റെ ജന്മദിനത്തിൽ അഭിനയത്തിന്റെ അൻപതു കൂടി ആഘോഷിക്കുമ്പോൾ താൻ റിട്ടയർ ചെയ്യുകയല്ല മറിച്ചു ഇനിയും കഥ തുടരും എന്നു പറയാനാണ് എട്ടാം ലോകാത്ഭുതം ആയി മാറിയിരിക്കുന്ന അദ്ദേഹത്തിന്റെ ആരാധകർ കേൾക്കുവാൻ ആഗ്രഹിക്കുക 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക