Image

കുഞ്ഞുങ്ങളെ കൊല്ലാനുള്ളതല്ല (ഷുക്കൂർ ഉഗ്രപുരം)

Published on 23 May, 2025
കുഞ്ഞുങ്ങളെ കൊല്ലാനുള്ളതല്ല (ഷുക്കൂർ ഉഗ്രപുരം)

കഴിഞ്ഞ ദിവസങ്ങളിലായി നാം പത്രത്തിലൂടെ വായിക്കുന്ന വാർത്തകൾ ഒട്ടും ശുഭകരമല്ല.എന്തൊക്കെയാണ് നിത്യേന നമ്മുടെ സമൂഹത്തിനകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഒരു കുഞ്ഞിനെ അമ്മ പുഴയിലെറിഞ്ഞ് കൊന്നതിനുശേഷം അതേക്കുറിച്ച് എന്തെല്ലാം വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇതുപോലുള്ള പ്രവർത്തനങ്ങൾക്ക് എന്തൊക്കെയാണ് കാരണമെന്ന് സാമൂഹിക ശാസ്ത്രത്തിൻറെ അടിസ്ഥാനത്തിൽ പഠനം നടത്തേണ്ടതായിട്ടുണ്ട്. വീട്ടുകാർ കുഞ്ഞിനെ നന്നായി സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്യുന്നത് കണ്ടതിലെ അസൂയയാണ് ഒരു കാരണമെന്ന് ആദ്യം വാർത്ത വന്നിരുന്നു. പിന്നീട് കുട്ടിയെ ദേഹോപദ്രവം ഏൽപ്പിക്കുകയും ലൈംഗിക ദുരുപയോഗം ചെയ്യുകയും ചെയ്ത വാർത്തയും പുറത്തു വന്നു. നമ്മുടെ സമൂഹം ഇപ്പോഴും ആൺകുട്ടികൾക്ക് മാത്രം പ്രാധാന്യം കൊടുത്ത് മക്കളെ വളർത്തുന്ന ഒരു സാഹചര്യത്തിൽ തന്നെയാണ് ഉള്ളത്. ലോകം മുഴുവൻ മാറിയിട്ടും നമ്മുടെ ഇന്ത്യൻ സമൂഹം ഇപ്പോഴും പഴകിപ്പുളിച്ച മനുഷ്യത്വ വിരുദ്ധമായ ഒട്ടനവധി അന്ധവിശ്വാസങ്ങളെ കൊണ്ട് നടക്കുന്ന സമൂഹമായി തുടരുകയാണ് ചെയ്യുന്നത്. പുരോഗമനക്കാർ എന്ന് പൊതുവേ പറയപ്പെടുന്ന കേരള സമൂഹം പോലും എത്രത്തോളം സ്ത്രീവിരുദ്ധമാണെന്നും Patriarchy യിൽ അധിഷ്ഠിതമായി ജീവിക്കുന്നവരാണ് എന്നും ഇത്തരം സംഭവങ്ങളെ വിശകലനം ചെയ്യുമ്പോൾ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. യൂറോപ്പിൽ പോലും ഈ അടുത്തകാലത്ത് മാത്രമാണ് സ്ത്രീകൾക്ക് വോട്ടവകാശം പോലും നൽകിയത്. സ്ത്രീകൾക്ക് ആത്മാവുണ്ടോ ഇല്ലയോ എന്നതായിരുന്നു ഈ അടുത്ത കാലം വരെ അവിടുത്തെ പ്രധാന ചർച്ച. ലോകത്ത് മിക്കവാറും സമൂഹങ്ങളിൽ നാളിതുവരെയായി സ്ത്രീ സൗഹൃദ നിലവിൽ വന്നിട്ടില്ല. സ്ത്രീയും മനുഷ്യസമൂഹത്തിന്റെ ഭാഗമാണെന്നും അവർക്കും അവകാശങ്ങൾ ഉണ്ടെന്നും സംരക്ഷിക്കപ്പെടേണ്ടതാണ് എന്ന് പുരുഷനും അംഗീകരിക്കുന്ന ഒരു ലോകത്തിനു മാത്രമേ കൃത്യമായ രീതിയിൽ അവരുടെ അവകാശങ്ങൾ വകവെച്ച് നൽകാനാകൂ.


ആ പെൺകുഞ്ഞിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകൾ എഴുതിയ അവരുടെ കാഴ്ചപ്പാടുകൾ വായിക്കേണ്ടതാണ്. അവ താഴെ നൽകുന്നു.

"ചിലർ എത്ര അശ്രദ്ധയോടെയാണ് സ്വന്തം പെൺകുഞ്ഞുങ്ങളെ വളർത്തുന്നത്.

പ്രത്യേകിച്ചും ചോരമണക്കുന്ന ചെന്നായ്ക്കൾ തൊട്ടടുത്തുണ്ടെന്ന യാഥാർഥ്യം അറിഞ്ഞിട്ടും!

എത്രയോ ക്രൂരമായ ദുരനുഭവങ്ങൾ കൺമുന്നിൽ കണ്ടിട്ടും അറിഞ്ഞിട്ടും എന്തുകൊണ്ടാണ് പെൺകുഞ്ഞുങ്ങളുടെ മേൽ ചില മാതാപിതാക്കൾ ജാഗരൂകരാകാത്തത് എന്നത്

അതിശയപ്പെടുത്തുന്നു.


രണ്ടു മക്കളിൽ ഒരെണ്ണം അതിക്രൂരമായ അവസ്ഥയിൽ കൺമുന്നിൽ തൂങ്ങിയാടുന്നതു കണ്ടിട്ടും ,

രണ്ടാമത്തെതിനേയും അതേ അരക്ഷിതാവസ്ഥയിൽ തനിച്ചു വിട്ട് തൊഴിലിടം തേടിപ്പോയ അമ്മയും ,

പാൽമണം മാറാത്ത പൈതലിനെ കടൽഭിത്തിയിൽ അടിച്ചു കൊന്ന അമ്മയും ,

കാമുകനുവേണ്ടി സ്വന്തം കുഞ്ഞിനെ തലക്കടിച്ചു കൊല്ലാൻ കൂട്ടുനിന്ന അമ്മയുമൊക്കെ നമുക്കിടയിൽ ഉണ്ടായിരുന്നപ്പോഴും

ഒറ്റക്കയ്യനാൽ പിച്ചിച്ചീന്തപ്പെട്ട ഒരേയൊരു മകളുടെ വിയോഗത്തിൽ വർഷങ്ങൾക്കിപ്പുറം ഇന്നും ആ മുഖത്തൊരു ചിരിപോലും വരാത്ത ഒരമ്മയും നമുക്ക് മുന്നിൽത്തന്നെയുണ്ട്.

പ്രസവിച്ചു വളർത്തി മൂന്ന് നേരം ഭക്ഷണവും കൊടുത്താൽ മാതാപിതാക്കളുടെ കടമ കഴിഞ്ഞുവെന്നാണൊ ചിലരെങ്കിലും കരുതുന്നത്?


മാതൃത്വമെന്നത് വെറുമൊരു വീൺവാക്കായ് മാത്രം മാറുന്നുണ്ടൊ ?

കുഞ്ഞുങ്ങൾ മരണപ്പെട്ടു കഴിയുമ്പോൾ കിട്ടുന്ന ആനുകൂല്യങ്ങൾ ആരെയെങ്കിലും പ്രലോഭിപ്പിക്കുന്നുണ്ടൊ ?

സ്വന്തം ചിറകിനടിയിൽ നിന്നും പെൺകുഞ്ഞുങ്ങളെ റാഞ്ചുന്ന കഴുകൻമാരിൽ നിന്നും എന്തുകൊണ്ടാണ് ഒരമ്മയ്ക്ക്  തൻറെ മക്കളെ സംരക്ഷിക്കാൻ കഴിയാതെ പോകുന്നത്. ?

സാഹചര്യങ്ങളെന്നൊരു കാരണം നിരത്തിയാൽ മാതാപിതാക്കളെന്ന സ്ഥാനത്തിനും ,

മാതൃത്വമെന്ന വികാരത്തിനും എന്തു പ്രസക്തിയാണുള്ളത് ?


ഇന്ന് ബലാൽസംഗത്തിന് പ്രായപരിധിയില്ലാത്ത വിധം സമൂഹം അരാജകമായിരിക്കുന്നു എന്ന സത്യമറിഞ്ഞിട്ടും മക്കളെ അരക്ഷിതാവസ്ഥയിൽ വളർത്തുകയും ,

എന്തെങ്കിലും സംഭവിച്ചു കഴിയുമ്പോൾ നിയമപാലകരെ കുറ്റം പറയുകയും അന്വേഷണോദ്യോഗസ്ഥരുടെ കഴിവുകേടെന്ന് മുദ്ര കുത്തുകയും ഭരിക്കുന്നവരുടെ പിടിപ്പുകേടെന്ന് വിലയിരുത്തുകയും ചെയ്താൽ പ്രശ്നം തീരുമൊ?


ആരാണിവിടെ തെറ്റുകാർ. ?

സ്വന്തം കുഞ്ഞുങ്ങളെ അശ്രദ്ധമായി വളർത്തുന്ന മാതാപിതാക്കൾ തന്നെയാണ് ആദ്യ തെറ്റുകാരെന്ന്  ഉറപ്പിച്ചു പറയേണ്ടി വരും!


വ്യക്തി സ്വാതന്ത്ര്യത്തിൻറേയും , പുരോഗമന അവകാശങ്ങളുടെയും പേരിൽ ഏത് പാതിരാത്രിയിലും എവിടെയും തനിച്ച് യാത്ര ചെയ്യാൻ നമ്മുടെ മക്കളെ അഭിമാനത്തോടെ വിടുമ്പോഴായാലും ,

മാതാപിതാക്കളുടെ നടുവിൽ കിടത്തിയുറക്കുമ്പോൾ ആയാലും അവർക്ക് പരിപൂർണ്ണ സുരക്ഷകൂടി  ഉറപ്പാക്കേണ്ടത് ആദ്യം മാതാപിതാക്കൾ തന്നെയാണ്.

കാരണം ഇന്ന് കാമവെറിക്ക് എഴുപതെന്നോ , ഏഴെന്നൊ , ഏഴ് മാസമെന്നൊ പോലും വ്യത്യാസമില്ലെന്നിരിക്കെ നമ്മുടെ മക്കളുടെ ജീവനും ജീവിതവും നമുക്ക് ഏറ്റവും വിലപ്പെട്ടതാണെന്ന ബോധ്യം ഉണ്ടായിരിക്കുക തന്നെ വേണം.

അതിനാൽ അവർക്ക് ആദ്യം സംരക്ഷണമൊരുക്കേണ്ട ബാധ്യതയും കടമയും ഉത്തരവാദിത്വവും നമുക്ക് തന്നെയാണ്".

••••

ചെറിയച്ഛൻ എന്ന കാമപ്പിശാച്. പലതവണ കൊത്തിവലിച്ചിട്ടും അമ്മ അറിഞ്ഞില്ലെന്നോ? അതോ അറിഞ്ഞപ്പോൾ മകളെ അയാൾക്കിട്ടു കൊടുക്കാതെ കൊന്നതാണോ? പിഞ്ചുകുഞ്ഞുങ്ങൾക്ക് പോലും എവിടെയാണ് സുരക്ഷിതത്വം ഉള്ളത്? എന്ത് വിശ്വസിച്ചാണ് നമ്മൾ കുഞ്ഞുങ്ങളെ വളർത്തുന്നത്? ഏറ്റവുമടുത്ത ബന്ധുക്കളിൽ നിന്നുപോലും എന്തെങ്കിലും തരത്തിലുള്ള അമിതലാളാന ശ്രദ്ധയിൽപ്പെട്ടാൽ രക്ഷിതാക്കൾ ; ഒരു അമ്മ പ്രത്യേകിച്ചും ശ്രദ്ധിക്കേണ്ടതാണ്. മക്കളുടെ മാറ്റങ്ങളും നോവുകളും ഒരമ്മയോളം തിരിച്ചറിയുന്നവർ ആരുണ്ട്? ഒരുപക്ഷേ എല്ലാം അറിഞ്ഞു മനസ്സു മടുത്തു കുട്ടിയെ കൊന്നതാവാം. ഈ കഴുകന്മാർക്കിടയിൽ നിന്നും ആരുമില്ലാത്ത ലോകത്തേക്ക് അവളെ വലിച്ചെറിഞ്ഞതാവാം. അമ്മയെ ന്യായീകരിക്കുകയല്ല. അമ്മ ഒരു യക്ഷി തന്നെയാണ്. എന്തൊക്കെ ആയാലും സ്വന്തം മകളെയും എടുത്ത് അവൾക്ക് എങ്ങോട്ടെങ്കിലും രക്ഷപ്പെടാമായിരുന്നു. അതിനു നിൽക്കാതെ അവൾ കുഞ്ഞിനെ കൊന്ന് കൂസലില്ലാതെ ഇരിക്കുന്നു. അവൾ ഇനി എങ്ങനെ ഈ സമൂഹത്തിൽ ജീവിക്കും. ശിഷ്ടകാലം ജയിലിൽ കഴിയാനോ? എന്തായാലും ചെറിയച്ഛൻ ഇത്ര മഹാ ദുഷ്ടൻ ആണെന്ന് അറിഞ്ഞില്ലല്ലോ. മകൾ മരിച്ച ദിവസം പോലും ഏട്ടന്റെ തോളിൽ ചാഞ്ഞും ചരിഞ്ഞും കിടന്നും അഭിനയിച്ച കരയുന്ന അഭിനയ സിംഗം. എങ്ങനെ കഴിഞ്ഞു കൊച്ചു കുഞ്ഞുങ്ങളുടെ അവയവങ്ങളിൽ തന്റെ കാമഭ്രാന്ത് തീർക്കാൻ. എത്ര തെരുവുകൾ  വേശ്യപ്പെണ്ണുങ്ങളുമായി കാത്തിരിക്കുന്നുണ്ട്. അവിടെ പോയി കാമം തീർക്കാമായിരുന്നില്ലേ ആ നരാധമന്. ഇവിടെയും അമ്മയെ കുറ്റപ്പെടുത്തി ആളുകൾ പലരും  ചെറിയച്ഛന്റെ കാമലീലകളെയും പീഡനങ്ങളെയും 'അടുത്തിടപഴകുക ' എന്ന സോഫ്റ്റ് തലോടലിലേക്ക് മാറ്റിനിർത്തുകയാണ്!

അമ്മയോളം അല്ലെങ്കിൽ അമ്മയെക്കാൾ കടുത്ത ശിക്ഷയ്ക്ക് അർഹനാണ് ആ ചെറിയച്ഛനും.

സാമൂഹിക ശാസ്ത്രജ്ഞർ ഇത്തരം വിഷയങ്ങൾ കണ്ണ് തുറന്ന് നിരീക്ഷണ വിധേയമാക്കി പരിഹാരം നിർദ്ദേശിക്കേണ്ടത് ആയിട്ടുണ്ട്. എങ്കിൽ മാത്രമേ ഒരു ഉത്തമ സമൂഹത്തെ നമുക്ക് ഇവിടെ നിലനിർത്താൻ സാധിക്കൂ.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക