Image

അകാലത്തിലൊരു മടക്കയാത്ര ; സംഗീതാ സചിത്ത് : വിനോദ് കട്ടച്ചിറ

Published on 23 May, 2025
അകാലത്തിലൊരു മടക്കയാത്ര ; സംഗീതാ സചിത്ത് : വിനോദ് കട്ടച്ചിറ

പേരുപോലെതന്നെ സംഗീതംമാത്രം
സ്വപ്നം കണ്ടു നടന്നൊരു
പെൺകുട്ടിയായിരുന്നു
സംഗീത.
ഒരു ഗായികയെന്നതിലുപരി
മലയാള സിനിമയിൽ
ഒരു സംഗീത സംവിധായികയാവണമെന്ന
വലിയ മോഹം കൊണ്ടുനടന്ന കുട്ടി.
ഒടുവിലത്പൂവണിഞ്ഞതിന്റെയും,
അടുത്ത ചിത്രത്തിലേക്കുള്ള
ക്ഷണം ലഭിച്ചതിന്റെയും
സന്തോഷം നിലനിർത്താൻ
വഴിതെറ്റിവന്ന വിധി
പക്ഷേ,
സമ്മതിച്ചതുമില്ല.
പാതിവഴിയിൽ വച്ചുതന്നെ
ആ പൂങ്കുയിൽ നാദത്തിന്
കാലം തിരശ്ശീലയിട്ടു.

പാടിയതിലൊക്കെയും
ത‍ന്‍റെ കൈയൊപ്പ്ചാർത്തിയ പിന്നണി ഗായികയായിരുന്നു സംഗീത.
"എന്ന്സ്വന്തം ജാനകിക്കുട്ടി"യിലെ 
''അമ്പിളിപൂവട്ടം പൊന്നുരുളി....'
https://youtu.be/c6aZhfmw6gE?si=DcZr8NA6_YvjKxMy
'എന്നപാട്ടിലൂടെ മലയാള പിന്നണി ഗാനരംഗത്തേക്ക്
സംഗീതയെ കൊണ്ടുവന്നത്
കൈതപ്രം ദാമോദരൻ നമ്പൂതിരിയായിരുന്നു.
ആദ്യഗാനം തന്നെ
മലയാളക്കര
ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.
പിന്നീടങ്ങോട്ട്
അവർ പാടിയ ഗാനങ്ങളെല്ലാം
ഹിറ്റുകളുടെ പെരുമഴതീർത്തുവെങ്കിലും
അധികമൊന്നും
വാർത്താപ്രാധാന്യം
സംഗീതയ്ക്ക്
മലയാള സിനിമയിൽനിന്നും
ലഭിയ്ക്കാതെപോയി.
കാക്കക്കുയിലിലെ
''ആലാരേഗോവിന്ദ......'',
രാക്കിളിപ്പാട്ടിലെ
"ധും ധും ധുംധും ദൂരെയേതോ
രാക്കിളിപ്പാട്ടിൽ...."
പഴശ്ശിരാജയിലെ
"ഓടത്തണ്ടിൽ താളംകൊട്ടും..."
അയ്യപ്പനും കോശിയിലെ ''താളംപോയി തപ്പുംപോയി....''
തുടങ്ങിയ പാട്ടുകളെല്ലാം
സംഗീതയ്ക്ക്
സമ്മാനിച്ചത്
മായാത്ത മേൽവിലാസങ്ങളായിരുന്നു.

ഇരുന്നൂറിലേറെ
മലയാളം,
തമിഴ് ഓഡിയോ കാസറ്റുകൾക്കു വേണ്ടിയും
ആല്ബങ്ങൾക്കുവേണ്ടിയും ഗാനങ്ങളാലപിച്ചിട്ടുണ്ട്
സംഗീതസചിത്ത്.
കൂടാതെ
നിരവധി
ഗൾഫ്സ്റ്റേജ്ഷോകളിൽ പ്രമുഖ ഗായകർക്കൊപ്പവും
അവർഗാനങ്ങൾ ആലപിച്ചിരുന്നു.

"കരുണാമയി ജഗദീശ്വരീ...."
(ഇതാ ഒരുസ്നേഹഗാഥ)
"കൊടിവച്ചകാറിൽ....."
(ദേ ഇങ്ങോട്ട്നോക്കിയേ)
"ഒരുദീപംകാണാൻ....."
(ഇൻഡിപെൻഡന്റ്സ്)
"പാടാം പഴയൊരുഗീതകം...."
(രാജകീയം)
തുടങ്ങിയവയായിരുന്നു
സംഗീതയാലപിച്ച
മറ്റുഗാനങ്ങൾ.
'മാമാങ്കം'
എന്നചിത്രത്തിൽ
വിദ്യാധരൻമാസ്റ്ററോടൊപ്പവും
ഒരുഗാനംപാടാൻ
സംഗീതയ്ക്ക്സാധിച്ചു.
"നാടുകാണി ചുരംകേറിവന്നകാറ്റേ..."
എന്നഓണപ്പാട്ട്
സൂപ്പർഹിറ്റായിരുന്നു.

തമിഴ്നാട്സര്‍ക്കാരിന്റെ
ചലച്ചിത്രപുരസ്‌കാര വിതരണച്ചടങ്ങില്‍ കെ.ബി.സുന്ദരാംബാള്‍
പാടി അനശ്വരമാക്കിയ 'ജ്ഞാനപ്പഴത്തെ പിഴിന്ത്'
എന്നകീർത്തനം
സംഗീതയാലപിച്ചപ്പോള്‍
ചടങ്ങിലുണ്ടായിരുന്ന
അന്നത്തെ മുഖ്യമന്ത്രി ജയലളിത വേദിയിലേക്ക് കയറിച്ചെന്ന്
തന്റെ കഴുത്തിലുണ്ടായിരുന്ന
വലിയ സ്വർണ്ണമാലയൂരി 
സംഗീതയെ അണിയിച്ചത്
വികാരനിർഭരമായ
നിമിഷങ്ങളിലൊന്നായിരുന്നു.

കോട്ടയം
നാഗമ്പടത്ത്
സംഗീത കലാപാരമ്പര്യമുള്ളൊരു കുടുംബത്തിലായിരുന്നു സംഗീതയുടെജനനം.
റേഡിയോയിലെ സംഗീത പരിപാടികൾകേട്ട് റേഡിയോയ്ക്കൊപ്പം പാടിയിരുന്ന സംഗീതയെ അച്ഛൻ വി.ജി.സചിത്താണ് സംഗീതപഠനത്തിനയച്ചത്.
അതിവേഗമായിരുന്നു
സംഗീത സ്വരങ്ങളെല്ലാം
കാണാപ്പാഠമാക്കിയത്.
ഗാനമേളവേദികളിലൂടെയും,
ടെലിവിഷനിലൂടെയും
ആൽബങ്ങളിലൂടെയും
സംഗീതയുടെപാട്ടുകൾ
ലോകമലയാളികൾകേട്ടു.
"അയ്യപ്പനുംകോശിയും"
എന്നചിത്രത്തിലെ
കണ്ണുനനയിക്കുന്നൊരുഗാനമായ
"താളംപോയി തപ്പുംപോയി..."
പാടാനുള്ള നിയോഗം
സംഗീതയ്ക്കായിരുന്നു.
ശരിയ്ക്കുമീഗാനം
അറംപറ്റുകയായിരുന്നോ?
എന്തായാലും
ഈ ഗാനത്തിനുശേഷം
സംഗീത രോഗക്കിടക്കിയിലാവുകയായിരുന്നു.
'കുരുതി'
എന്നചിത്രത്തിലെ തീംസോംഗായിരുന്നു
സംഗീത പാടിവച്ച അവസാന ഗാനം.
ഒരുപക്ഷേ അന്നാരും കരുതിയില്ല
അത് സംഗീതയുടെ അവസാന പാട്ടായിരിക്കുമെന്ന്.
'അടുക്കളയില്‍ പണിയുണ്ട് "
(കൈപ്പയ്ക്ക)
എന്നസിനിമയുടെ സംഗീത സംവിധാനം നിര്‍വഹിച്ചുകൊണ്ട്
മലയാളസിനിമാസംഗീതത്തിലേക്ക്
കാലെടുത്തു വച്ചെങ്കിലും
വൃക്കരോഗത്തിന്റെ രൂപത്തിൽ
സംഗീതയുടെ ജീവിതത്തിരിനാളം
46ന്റെ നിറവിൽ
എന്നേയ്ക്കുമായണഞ്ഞു,
പാടാനൊത്തിരി പാട്ടുകൾബാക്കിവച്ച്.

പാട്ടുവഴിയിൽ തനിക്കൊരു തുടർച്ചയുണ്ടാകണമെന്ന്
സംഗീതാസചിത് ആഗ്രഹിച്ചിരുന്നു. അതുകൊണ്ടുതന്നെ
മകൾ അപർണ്ണയെ ചെറുപ്രായത്തിൽ തന്നെ
സംഗീതമഭ്യസിപ്പിക്കാൻ വിട്ടിരുന്നു. ചെന്നൈ
സ്റ്റെല്ലാമേരീസ് കോളജിൽ ബി.കോം.വിദ്യാർത്ഥിനിയായ അപർണ്ണയുടെ ആദ്യഗുരുവും അമ്മ സംഗീത തന്നെയായിരുന്നു.
രോഗം കലശലായപ്പോഴും
മകൾപാടുന്നത് കാണാനായിരുന്നു
സംഗീത
ഏറെയും ആഗ്രഹിച്ചിരുന്നത്.
അമ്മയുടെ
ആഗ്രഹങ്ങൾ
സഫലമാക്കാൻ
മകൾക്ക്കഴിയട്ടെ
എന്നാശംസിക്കുന്നു.
അപർണ്ണയിലൂടെ
നല്ലൊരു ഗായികയെയും
നമുക്ക്ലഭിയ്ക്കട്ടെ.

മലയാളികൾക്ക്
എന്നെന്നുമോർത്തിരിക്കാൻ
കുറെനല്ലഗാനങ്ങൾ
കാലത്തിന്
സമർപ്പിച്ചാണ്‌
സംഗീത
അകാലത്തിൽ വിട പറഞ്ഞത്.
ഇന്ന് ഓർമ്മദിനം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക