എങ്ങോട്ടോ നടന്നു കയറിപ്പോകുന്ന
കാട്ടുമരച്ചില്ലപോലെ പോലെയോ,
ഇരുളവൾപ്പെറ്റ നിഴലുകൾ വളരുന്ന
കാനന പാതപോലെയോ ജീവിതം?
കൊത്തിപ്പെറുക്കാൻ ചിലരതിൽ
കനിവിന്റെ അരിമണി വിതറുന്നു
ചിലർ ചങ്കിൽ കുത്തിക്കയറുവാൻ
കട്ടാരമുള്ളു വിതറുന്നു!
വന്നു വീഴുവാൻ രണ്ടുകാലികൾ
മെഴുമെഴുപ്പുള്ള വാക്കിൻ വള്ളിയാൽ
സ്നിഗ്ദമാം വലനെയ്തു കെട്ടിയാ-
ദർശങ്ങൾക്കടിയിൽ ഒളിക്കുന്നു!
ഈ വഴിയുടെ അറ്റത്തൊരു
നീർച്ചോല ഉണ്ടായിരുന്നെങ്കിൽ
കൈക്കുമ്പിളിൽ കനിവ് കോരി ഞാൻ
അവർക്ക് കൊടുക്കുമായിരുന്നു
കൊയ്ത്തു പാട്ടു പാടി തേനീച്ചകൾ
കൊത്തി വെച്ച വിശുദ്ധിയുടെ
പുറ്റുകൾ ഉണ്ടായിരുന്നെങ്കിൽ
നാവിലിറ്റി കൊടുക്കുമായിരുന്നു
ചിരിയ്ക്കുന്ന അരിപ്പല്ലിലല്ല
മിടിക്കുന്ന ചങ്കിലാണു സ്നേഹം
മടിക്കുത്തഴിക്കുന്നതിലല്ല
മനപ്പൊത്തിലൊളിപ്പിക്കുന്നതാണു പ്രേമം.
———————————————————-