മഴ മുറ്റത്തുനിന്ന്
എന്നെപ്പിടിച്ചു
തിണ്ണയിലിരുത്തുന്നു.
മനസ്സ് മഴയിൽത്തന്നെ
എരിയുന്നു.
മൂന്നരവയസ്സുള്ളൊരു
കരച്ചിൽവന്നു
കൈപിടിക്കുന്നു.
മഴ നനഞ്ഞൊരു കല്ല്
മിന്നലും ഇടിയുമേറ്റ്
കരിയുന്നതുകണ്ട്
തിണ്ണയെന്നെ
അകത്തേക്കുതള്ളുന്നു.
പൊള്ളയായൊരു നിഴൽ
കതകടയ്ക്കുന്നു.
വീട് മുഴുവൻ,
ഭൂമിയാകെ
ഉടൽ കരിഞ്ഞ
മണം പരക്കുന്നു.
പൊടുന്നനെ
കല്ല്
പുഴയിലേക്കുരുണ്ടുരുണ്ട്
കുഞ്ഞുടുപ്പിട്ട
കുട്ടിയാകുന്നു.
നീന്തലറിയാമെന്നു
ഞാൻ കൂടെച്ചാടുന്നു.
ഞങ്ങൾ ഒന്നിച്ചു
കരയ്ക്കടിയുന്നു.
മഴയ്ക്ക്
പേപിടിക്കുന്നു.
ഒരു പേപ്പട്ടിയെപ്പോഴും
കുരച്ചു ചാടുന്നു.
വീടിനുള്ളിൽ
മകളെപ്പൂട്ടി
ഞാൻ കല്ലാകുന്നു.
മഴയിലെരിഞ്ഞു,
മിന്നലിൽ കരിയുന്നു.
പുറകിലെ വാതിലിനു
കുറ്റിയില്ലെന്ന്
വീട്
തെക്കുവടക്ക്
പറപ്പിക്കുന്നു.
വീടിനു ചുറ്റും
പ്രദക്ഷിണം വയ്ക്കുന്ന
കുറ്റിയും കൊളുത്തും
മാത്രമാണ്
ഞാനിപ്പോൾ.
മഴയിപ്പോഴും
പേപിടിച്ചു പെയ്യുന്നു.
എഴുത്ത് : ഇപ്പോൾ കരയാതിരിക്കാൻ
പടം : വാ മൂടിയ ജീവിതസാക്ഷ്യം