ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ ശേഷം ഐക്യ കേരളം രൂപപ്പെടും മുമ്പ് തിരുവിതാംകൂറിലും കൊച്ചിയിലുമായി ഏതാനും പേർ പ്രധാനമന്ത്രിമാരും മുഖ്യമന്ത്രിമാരും ആയി ഇരുന്നിട്ടുണ്ട് .
( പറവൂർ ടികെ നാരായണപിള്ള , പട്ടം താണുപിള്ള ,സി കേശവൻ, പനമ്പിള്ളി ഗോവിന്ദമേനോന്‍ , എ ജെ ജോൺ , ഇക്കണ്ട വാരിയർ തുടങ്ങിയവര്‍ ) 1957ല്‍ ഐക്യ കേരളം രൂപപ്പെട്ട ശേഷം ഇഎംഎസ് മുതല്‍ 12 മുഖ്യമന്ത്രിമാർ ഉണ്ടായിട്ടുണ്ട് . ഇവരിൽ ആദ്യമായി കാലാവധി പൂർത്തിയാക്കിയത് 1971 മുതൽ 77 വരെ മുഖ്യമന്ത്രി ആയിരുന്നസി അച്യുതമേനോൻ ആണ്.
അഞ്ചുവർഷമാണ് ഒരു മന്ത്രിസഭയുടെ കാലാവധി എങ്കിലും നാലര വർഷം ഭരിച്ചു കഴിഞ്ഞാൽ കാലാവധി പൂർത്തിയായതായി കണക്കാക്കപ്പെടും .പിന്നീട് അങ്ങോട്ടുള്ള ആറുമാസം ഏത് സമയവും തെരഞ്ഞെടുപ്പ് നടത്താനുള്ള അധികാരം ഇലക്ഷൻ കമ്മീഷണർക്കാണ് .പക്ഷേ ഇലക്ഷൻ കമ്മീഷന്‍ ആ അധികാരം വിനിയോഗിക്കാറില്ല , അത്തരം ഒരു സന്ദർഭം അദ്ദേഹത്തിന് വരാറില്ല.
കഴിഞ്ഞ മുക്കാൽ നൂറ്റാണ്ട് കാലത്തെ കേരളക്കരയുടെ ചരിത്രത്തിൽ തുടർച്ചയായി രണ്ടുതവണ മുഖ്യമന്ത്രി ആവുകയും തുടർച്ചയായി 9 കൊല്ലം പൂർത്തിയാക്കുകയും ചെയ്തു പത്താം വർഷത്തിലേക്ക് മുന്നോട്ടുപോകുന്ന ആദ്യത്തെ മുഖ്യമന്ത്രിയാണ് ശ്രീ പിണറായി വിജയൻ .
അദ്ദേഹം തെരഞ്ഞെടുപ്പിൽ ജയിച്ചത് അരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനും. ഈ വിജയത്തിലും ഒരു പ്രത്യേകതയുണ്ട്.
.2016ല്‍ അദ്ദേഹം സ്വന്തം ജന്മനാടായ പിണറായി ഉൾക്കൊള്ളുന്ന ധർമ്മടം മണ്ഡലത്തിൽ മത്സരിക്കുമ്പോൾ അവിടെ 2011 ല്‍ 15,000 വോട്ടിന്റെ ഭൂരിപക്ഷം ആയിരുന്നു സിപിഎമ്മിന് ഉണ്ടായിരുന്നത്. 25000വും മുപ്പതിനായിരവും ഭൂരിപക്ഷമുള്ള നാല് അസംബ്ലി മണ്ഡലങ്ങൾ അപ്പോള്‍ കണ്ണൂരിൽ ഉണ്ടായിരുന്നു .മട്ടന്നൂർ , പയ്യന്നൂർ ,കല്യാശ്ശേരി , തളിപ്പറമ്പ് എന്നിവ .
ഏറ്റവും സുരക്ഷിതമായ മണ്ഡലം നോക്കി പോകാതെ അദ്ദേഹം മത്സരിച്ചത് തന്റെ ജന്മനാടായ പിണറായി ഉൾപ്പെടുന്ന ധർമ്മടം മണ്ഡലത്തിലാണ് .അവിടെ ഭൂരിപക്ഷം 36,000 ആയി വര്‍ദ്ധിപ്പിച്ച് അദ്ദേഹം വിജയിച്ചു .മുഖ്യമന്ത്രിയായി വീണ്ടും അവിടെ മത്സരിച്ചപ്പോൾ ഭൂരിപക്ഷം അരലക്ഷം കവിഞ്ഞു .
മൂന്ന് നായനാർ സർക്കാറുകളും ഒരു വിഎസ് സർക്കാരും ഇതിനു മുമ്പ് എൽഡിഎഫിന് ഉണ്ടായിട്ടുണ്ട് . യുഡിഎഫ് മാറി എൽഡിഎഫ് വന്നു എന്നല്ലാതെ ഈ സർക്കാറുകൾ തമ്മിൽ വലിയ വ്യത്യാസം ഒന്നും ജനങ്ങൾക്ക് അനുഭവപ്പെടാറില്ലായിരുന്നു. എന്നാൽ 2016ല്‍ പിണറായി അധികാരത്തിൽ വന്നപ്പോൾ അതിനു മാറ്റം ഉണ്ടായി. ഏറ്റവും താഴെ പടിയിലുള്ളവരെ ആണ് ഈ സര്‍ക്കാര്‍ ആദ്യമായി പരിഗണിച്ചത് .അവർക്കാണ് എന്നും മുൻഗണന നൽകിയത് .
ഉമ്മൻചാണ്ടി കുടിശ്ശികയാക്കി ഇട്ടേച്ചു പോയ ക്ഷേമ പെൻഷനുകൾ കൊടുത്തു തീർക്കുകയായിരുന്നു ആദ്യം ചെയ്ത കാര്യം .അന്ന് 32 ലക്ഷം പേർക്ക് ക്ഷേമപെൻഷൻ നൽകിയിരുന്നപ്പോൾ ഇന്ന് 64 ലക്ഷം പേർക്ക് അത് കൊടുക്കുന്നു .അന്ന് 600 രൂപ പെൻഷൻ നൽകിയ സ്ഥാനത്ത് ഇന്ന് 1600 രൂപ കൊടുക്കുന്നു. അന്ന് നൽകിയതിലും എത്ര ഇരട്ടി ആണ് ഇന്ന് കൊടുക്കുന്നത് എന്ന് കണക്ക് കൂട്ടി നോക്കിയാൽ മനസ്സിലാകുന്നതാണ്.
ഉമ്മൻചാണ്ടി ഭരിക്കുന്ന കാലത്ത് 33 രൂപയായിരുന്നു ആശാവർക്കർമാർക്ക് ലഭിച്ചിരുന്നത്. ഇപ്പോൾ 233 രൂപയാണ് നൽകിക്കൊണ്ടിരിക്കുന്നത്. 33 രൂപ നൽകിയിരുന്നവരാണ് 233 രൂപ കൊണ്ട് എങ്ങനെയാണ് ജീവിക്കുക എന്ന് ചോദിക്കുന്നത് !
ആശാവർക്കർമാർ എന്നത് ഒരു കേന്ദ്ര പദ്ധതിയാണ് . അവരെ തൊഴിലാളികളായി അംഗീകരിക്കേണ്ടത് കേന്ദ്രസർക്കാർ ആണ്. അവരത് ചെയ്യുന്നില്ല.
കോണ്‍ഗ്രസ്സോ ബിജെപിയോ ഭരിക്കുന്ന സംസ്ഥാനങ്ങളിലൊന്നും കേരളത്തിൽ ലഭിക്കുന്ന വേതനം അവർക്ക് ലഭിക്കുന്നില്ല .
അഞ്ചര ലക്ഷത്തോളം ഭവനരഹിതർക്ക് വീടുകൾ ലഭിച്ചു .പാവപ്പെട്ട ഭവനരഹിതരെ കണ്ടെത്തി വീട് നൽകാനായി ലൈഫ് മിഷൻ എന്ന ഒരു പദ്ധതി തന്നെ തയ്യാറാക്കി. അതിൻറെ അടിസ്ഥാനത്തിലാണ് ഇത്രയേറെ കുടുംബങ്ങൾക്ക് വീടുകൾ ലഭിച്ചത് . ആ പദ്ധതി തുടരുകയും ആണ് .
കരുണാകരൻ മന്ത്രിസഭയിൽ അംഗമായിരുന്ന പികെ വേലായുധന്റെ ഭാര്യ ഗിരിജ ഒരു വീടിനു വേണ്ടി കെപിസിസി പ്രസിഡണ്ട് ആയിരുന്ന വിഎം സുധീരന്റെ ശുപാർശ കത്തുമായി മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയെ സമീപിച്ചു. ഉമ്മൻചാണ്ടി അദ്ദേഹത്തിന്റെ പ്രശസ്തമായ രീതിയിൽ അപേക്ഷ വാങ്ങിവെച്ചു. പക്ഷേ വീട് ലഭിച്ചില്ല. വേലായുധൻ മരിക്കും മുമ്പ് ഭാര്യയോട് പറഞ്ഞതാണ് എന്ത് ആവശ്യമുണ്ടെങ്കിലും പാർട്ടിയോട് പറഞ്ഞാൽ മതി എന്ന് .അത് അനുസരിച്ചാണ് കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷനേയും കോൺഗ്രസിന്റെ മുഖ്യമന്ത്രിയെയും അവർ കണ്ടത് .പക്ഷേ അവർക്ക് വീട് ലഭിച്ചില്ല .വീട് ലഭിച്ചത് പിണറായി വിജയൻ മുഖ്യമന്ത്രി ആയപ്പോൾ ആണ് ., ലൈഫ് മിഷൻ പദ്ധതിയിലൂടെയാണ് .
ഉമ്മൻചാണ്ടി പഠിച്ച പുതുപ്പള്ളിയിലെ ഹൈസ്കൂൾ പുതുക്കിപ്പണിയാൻ 50 വർഷക്കാലം അവിടുത്തെ ജനങ്ങൾ അദ്ദേഹത്തിനു നിവേദനങ്ങൾ നൽകി. അദ്ദേഹം എല്ലാവരെയും ചിരിച്ചുകൊണ്ട് സ്വീകരിക്കും. എല്ലാവരുടെയും പേരെടുത്ത് പറയാൻ അറിയാം .അദ്ദേഹം ഓട്ടോറിക്ഷയിൽ പോകുമ്പോൾ ഓട്ടോറിക്ഷ ഇറങ്ങുന്ന സ്ഥലത്ത് നിവേദനം നൽകാൻ ആളുകൾ കാത്തുനിൽക്കുന്നുണ്ടാകും. അതിൻറെ ഫോട്ടോ എടുക്കാൻ മനോരമ ഫോട്ടോഗ്രാഫർ ഉണ്ടാകും. പക്ഷേ ഹൈസ്കൂൾ കെട്ടിടം അതുപോലെ തുടർന്നു. പിണറായി സർക്കാർ എത്തിയ ശേഷമാണ് ആ ഹൈസ്കൂളിന് പുതിയ കെട്ടിടം ഉണ്ടായത്. ഉമ്മൻചാണ്ടിയുടെ കാലത്തെ ഹൈസ്കൂളിന്റെ ഫോട്ടോയും ഇപ്പോഴത്തെ ഫോട്ടോയും ഇതോടൊപ്പം കൊടുക്കുന്നുണ്ട് .
കേരളത്തിലെ നൂറുകണക്കിന് സ്കൂളുകൾക്ക് പുതിയ കെട്ടിടങ്ങൾ ആയി .ക്ലാസ് മുറികൾ ഹൈടെക് ആയി. സ്കൂളുകൾ പൂട്ടി വിൽപ്പനയ്ക്ക് വെച്ചിരുന്ന കാലം കഴിഞ്ഞു .യുഡിഎഫ് സർക്കാർ വില്പനയ്ക്ക് വെച്ച സ്കൂളുകൾ വരേ കേസ് നടത്തി വിജയിച്ചു ,സർക്കാർ ഏറ്റെടുത്തു .
എന്തു കിട്ടിയാലും എടുത്തു കീശയിൽ ഇടുന്ന
''ഉലകം ചുറ്റും വാലിബൻ '' എന്ന സിനിമയിലെ നാഗേഷിനെ പോലെയായിരുന്നു യുഡിഎഫ് സർക്കാർ .
കേരളത്തിൽ അനവധി പാലങ്ങളും റോഡുകളും പണിതു. പുതിയ കേരളം കണ്ടിട്ട് പലരും അത്ഭുതപ്പെടുകയാണ് . കേരളത്തിൽ വാഹനങ്ങൾ അനുദിനം പെരുകിക്കൊണ്ടിരിക്കുകയാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ . ഈ അവസ്ഥയിൽ കേരളത്തിൻറെ പുരോഗതിക്ക് നല്ല റോഡുകൾ ഉണ്ടാകേണ്ടത് അത്യാവശ്യമാണ് എന്ന് മനസ്സിലാക്കിയാണ് നാഷണൽ ഹൈവേ 66ന്റെ വികസനം പുനരാരംഭിക്കാൻ പിണറായി സർക്കാർ നടപടികൾ ആരംഭിച്ചത് . ബോംബെയിൽ നിന്ന് കന്യാകുമാരിയിൽ എത്തുന്നതാണ് നാഷണൽ ഹൈവേ 66. മഹാരാഷ്ട്രയിലും കർണ്ണാടകയിലും തമിഴ്നാട്ടിലും അതിനുള്ള സ്ഥലങ്ങൾ ലഭിച്ചു .
അവിടുന്നിങ്ങോട്ട് ഭൂമി ഏറ്റെടുത്തു കൊടുക്കാൻ ഉമ്മൻചാണ്ടിക്ക് സാധിച്ചില്ല .
45 മീറ്റർ വീതിയിൽ റോഡ് ഉണ്ടാക്കാൻ കേരളത്തിൽ സാധിക്കില്ല എന്ന് ഉമ്മൻചാണ്ടി പറയുന്ന വീഡിയോ നമുക്ക് കാണാം.
45 മീറ്ററിൽ തന്നെ ഭൂമി ഏറ്റെടുത്തു കൊടുത്തു ഓഫീസ് പൂട്ടിപ്പോയ നാഷണൽ ഹൈവേ അതോറിറ്റിയെ തിരിച്ചുകൊണ്ടുവരാൻ പിണറായിക്ക് സാധിച്ചു.
അവരെ നിർബന്ധമായും മടക്കി കൊണ്ടുവന്നതുകൊണ്ട് അവർ ഒരു നിബന്ധന വെച്ചു കേരളത്തിൽ ഭൂമിക്ക് വില കൂടുതലാണ്. അതുകൊണ്ട് ഭൂമി വിലയുടെ 25% കേരളം വഹിക്കണം എന്ന്. എന്തായാലും ആറുവരിപ്പാത വന്നേ തീരൂ എന്ന ദൃഡനിശ്ചയത്തില്‍ ആയിരുന്ന പിണറായി അതിനു സമ്മതിച്ചു. സമ്മതിക്കാതെ നിവൃത്തിയില്ലായിരുന്നു .അങ്ങനെ 5600 കോടി രൂപ കേരളം ഇതിനായി നൽകേണ്ടിവന്നു. യുഡിഎഫ് സർക്കാരിൻറെ കെടുകാര്യസ്ഥത കൊണ്ടാണ് കേരളത്തിന് ഇത്രയും പണം നഷ്ടമായത് .നാഷണൽ ഹൈവേ റോഡുകൾക്ക് ആദ്യമായാണ് ഒരു സംസ്ഥാനം പണം നൽകുന്നത്. ഇന്ത്യയിൽ എല്ലായിടത്തും കേന്ദ്രസർക്കാരാണ് അതിന്റെ പൂർണ്ണമായ ചെലവ് നിർവഹിക്കുന്നത് .
റോഡ് നിർമ്മിക്കുന്നത് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയാണ്. അതിൽ നമുക്ക് പങ്കില്ല .അവരാണ് കരാറുകാരെ തീരുമാനിക്കുന്നത്.
സംസ്ഥാനം ചെയ്യേണ്ട കാര്യം ഭൂമി ഏറ്റെടുത്തു കൊടുക്കുകയായിരുന്നു. അതും ചെയ്തു 5600 കോടി രൂപ അങ്ങോട്ട് നൽകുകയും കേരളം ചെയ്തു. അങ്ങനെയാണ് ഈ റോഡ് വരുന്നത് .
500 കിലോമീറ്ററിലേറെ ദൂരം വരുന്ന ഈ റോഡ് ഒറ്റക്കാരാറുകാരൻ അല്ല ഏറ്റെടുത്തത് .ഇതിനെ 18 റീച്ചുകൾ ആയി തിരിച്ചു പലർക്കും ആയാണ് കരാർ നൽകിയത് .കാസർകോട് ഭാഗം ഏറ്റെടുത്തത് ഊരാളുങ്കൽ കമ്പനിയാണ്. അവർ അത് ഭംഗിയായി നിർവ്വഹിച്ചു . ആദ്യം ജോലി തീർക്കുന്ന കമ്പനിയും ഊരാളുങ്കൽ ആയിരിക്കും .
ഇപ്പോൾ മലപ്പുറം ജില്ലയിൽ ഒരു ഭാഗത്ത് ഈ റോഡിൽ വിള്ളലുകൾ ഉണ്ടായതില്‍ കേരള സർക്കാരിനെ കുറ്റപ്പെടുത്തി പല മഹാന്മാരും പറയുകയാണല്ലോ .കേരളാ സർക്കാർ വഹിച്ച പങ്ക് എന്താണെന്നും കേരളാ സർക്കാരിന് നിർമ്മാണത്തിലുള്ള പങ്ക് എന്താണെന്നും ഇവിടെ വിവരിച്ചുകഴിഞ്ഞു. ഇതൊന്നും അറിയാഞ്ഞിട്ടല്ല പലരും പറയുന്നത് .ഒന്നും പറയാനില്ലാഞ്ഞിട്ട് കേരളത്തിലെ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രി മാധ്യമങ്ങൾക്ക് പണം നൽകുന്നു എന്ന് പറയുകയാണ് .എന്താണ് അതിനുളള രേഖ എന്ന് ചോദിച്ചപ്പോൾ അത് താൻ പറയില്ല മുഖ്യമന്ത്രി പറയട്ടെ എന്നാണ് പറയുന്നത്. ഇതുപോലുള്ള നേതാക്കന്മാരെ പറ്റിയൊക്കെ എന്തു പറയാനാണ്. കേരളത്തിൽ ഉണ്ടാക്കിയിരിക്കുന്ന റോഡുകളുടെയും പാലങ്ങളുടെയും വീഡിയോകൾ സഖാക്കൾ ഇടുമ്പോൾ കേരളത്തിലെ പ്രതിപക്ഷ നേതാക്കൾക്ക് വല്ലാതെ ചൊറിയുകയാണ്. അവരുണ്ടായിരുന്ന കാലത്തെ സ്ഥിതി ജനങ്ങൾക്ക് അറിയാമല്ലോ .
മരുന്നും ഡോക്ടർമാരും ഇല്ലാതെ രോഗാവസ്ഥയിൽ ആയിരുന്ന സർക്കാർ ആശുപത്രികളെ മാറ്റി മരുന്നും ഡോക്ടർമാരും ഉള്ള ആശുപത്രികളായി അവയെ മാറ്റി . അവയുടെ പ്രവർത്തനസമയവും കൂട്ടി . ലക്ഷക്കണക്കിന് രൂപ ചെലവ് വരുന്ന സർജ്ജറികൾ ഇന്ന് സർക്കാർ ആശുപത്രികളിൽ നടക്കുന്നു.
മാലിന്യ കേന്ദ്രങ്ങൾ ആയിരുന്ന ബ്രഹ്മപുരവും വിളപ്പിൽശാലയുമെല്ലാം കടങ്കഥകളായി .പാർവതി പുത്തനാരും മറ്റു നിലച്ചുപോയ ജലസ്രോതസ്സുകളുമെല്ലാം ഇന്ന് സ്വച്ഛന്ദമായി ഒഴുകുകയാണ് .
കെഎസ്ആർടിസി ജീവനക്കാര്‍ക്ക് മുപ്പതാം തിയ്യതി തന്നെ ഏപ്രിലിലെ ശമ്പളം കൊടുത്തുകഴിഞ്ഞു.
കേരളത്തിലെ അതിദരിദ്രരെ കണ്ടെത്തി അവരെയെല്ലാം നല്ല നിലയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.
കേന്ദ്ര സര്‍ക്കാറിന്റെ ദ്രോഹം കാരണം ക്ഷേമ പെൻഷനുകൾ ചിലത് കുടിശ്ശികയായിരുന്നു .ആ കുടിശ്ശികകളെല്ലാം തീർത്തുകൊണ്ടിരിക്കുകയാണ് .മാത്രവുമല്ല ആ പെൻഷൻ വർദ്ധിപ്പിക്കും എന്നുള്ള തരത്തിലുള്ള പ്രസ്താവനയാണ് മുഖ്യമന്ത്രിയിൽ നിന്ന് വന്നിട്ടുള്ളത് .കുടിശ്ശികകൾ തീർത്തു 1600 രൂപയില്‍ നിന്ന് വർദ്ധനവ് വരുത്തിയായിരിക്കും പുതുവർഷം പുലരുന്നത് .
ക്യാൻസർ രോഗം പലരും അവസാനഘട്ടത്തിലാണ് മനസ്സിലാക്കുന്നത് .ആരും അത് ചെക്കപ്പ് ചെയ്യാൻ പോകാറില്ല. അതുകൊണ്ടാണ് സർക്കാർ തന്നെ നേരിട്ട് അതിനുള്ള നടപടികൾ സ്വീകരിച്ചത്. ഇപ്പോൾ സ്ത്രീകളുടെ ചെക്കപ്പ് ആണ് നടന്നുകൊണ്ടിരിക്കുന്നത്. അത് കഴിഞ്ഞ് പുരുഷന്മാരുടേതും തുടങ്ങും.
ഇങ്ങനെ ആരുടെയും ഒരു കാര്യവും അങ്ങോട്ട് പറയാതെ ഇങ്ങോട്ട് മനസ്സിലാക്കി കണ്ടെത്തുന്ന ഒരു സർക്കാർ ആണ് ഇപ്പോൾ ഉള്ളത്. ആർക്കെങ്കിലും സഹായമായി സർക്കാർ ജോലി കൊടുക്കും എന്ന് പ്രഖ്യാപിച്ചാൽ അത് ഉടനെ തന്നെ നടപ്പിലാക്കുന്നു . അതിനൊന്നും വർഷങ്ങളുടെ കാത്തിരിപ്പ് വേണ്ടി വരുന്നില്ല. അതിഥിത്തൊഴിലാളികളെ രക്ഷിക്കാനായി മാൻ ഹോളിൽ ഇറങ്ങി മരിച്ച നൗഷാദിന്റെ ഭാര്യക്ക് ജോലി നൽകിയത് പിണറായി സർക്കാർ ആണ് .നൗഷാദ് മരിച്ചത് ഉമ്മൻചാണ്ടി ഭരിക്കുമ്പോൾ ആയിരുന്നു .
നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ പ്രളയത്തിലും ലോകമാകെ ഭീതി പടർത്തിയ കോവിഡ് രോഗ കാലത്തും കേരളത്തെ കൈപിടിച്ചുയർത്തിയ കൈകളാണ് നമ്മുടെ മുഖ്യമന്ത്രിയുടേത്. നമ്മുടെ മുഖ്യമന്ത്രി എന്ന് അഭിമാനപൂർവ്വം പറയാവുന്ന പേരാണ് പിണറായി വിജയൻ എന്നത് .ഇതിനെതിരേ കണ്ണടയ്ക്കുന്നവർ നിങ്ങൾ കണ്ണടച്ചാൽ നിങ്ങളുടെ കണ്ണിൽ മാത്രമേ ഇരുട്ടാവുകയുള്ളൂ എന്ന് മനസ്സിലാക്കണം .
കേരളം കണ്ട ,മലയാളക്കര കണ്ട ഏറ്റവും മികച്ച ഭരണാധികാരിയായ പിണറായി വിജയന് ജന്മദിനാശംസകൾ.