നടുക്കമുണ്ടാക്കുന്ന സംഭവങ്ങള്‍ക്കെല്ലാം പിന്നില്‍ വിചിത്രമായ പല കാരണങ്ങള്‍ കണ്ടെത്താൻ കഴിയും. പക്ഷെ മാധ്യമങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ നിരത്തുന്ന ചൂട് വാർത്തകൾ മാത്രമേ അവർ തൊട്ടറിയാറുള്ളൂ. അതിനുശേഷം ആ സംഭവത്തിനു പിന്നിലുള്ള യാർഥാർഥ്യങ്ങൾ പലപ്പോഴും ആ വാർത്തയുടെ മുഖഛായ മാറ്റിമറക്കാറുണ്ട്.
മൂന്നര വയസ്സുമാത്രം പ്രായമുള്ള കുഞ്ഞിനെ സ്വന്തം മാതാവ് പുഴയിലെറിഞ്ഞു മരണപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടലോടെയാണ് കുറച്ചു ദിവസങ്ങൾ മുൻപ് കേരളം ഉണർന്നത്. ഈ സംഭവത്തിന് പുറകിലും പെൺകുഞ്ഞിന്റെ പിതാവിന്റെ ബന്ധുവായ ഒരു പുരുഷൻ്റെ മൃഗീയമായ ചേഷ്ടകൾ പതിയിരിക്കുന്നുവെന്നറിഞ്ഞപ്പോൾ സംമൂഹം എത്തിനിൽക്കുന്നത് വിഭാവന ചെയ്യാൻപോലും കഴിയാത്ത ദുരവസ്ഥയിലാണെന്നറിഞ്ഞു ജനം നടുങ്ങിപ്പോയി.
കുഞ്ഞിക്കാലുകൾ പിച്ചവെച്ച് നടക്കാൻ പഠിക്കുന്ന, ചിരിയും കളിയും പൊട്ടിവിരിയുന്ന വീട്ടുമുറ്റത്തുതന്നെ ജീവനെടുക്കാൻ സാധ്യതയുള്ള ചതിക്കുഴികൾ പണിതീർക്കപ്പെടുമ്പോൾ നമ്മുടെ വളർന്നുവരുന്ന പിഞ്ചോമനകൾ അരക്ഷിതരാകുന്നു. ജീവൻ പകുത്തുനൽകിയ മാതാവുതന്നെ ജീവനെടുക്കുന്ന രക്‌തരക്ഷസ്സിലേക്ക് ഭാവപ്പകർച്ച നടത്തുമ്പോൾ ഈ കുഞ്ഞിക്കിളികൾ ഏതു ചിറകിനടിയിൽ അഭയം പ്രാപിക്കും? മനുഷ്യത്വം എന്തെന്നുമറന്ന ഒരുകൂട്ടം മനുഷ്യർ അവരുടെ താണ്ഡവങ്ങൾക്ക് പിഞ്ചു കുഞ്ഞുങ്ങളെപ്പോലും ഇരയാക്കുന്നു എന്നത് ഇന്നത്തെ സമൂഹം കൈവരിച്ച വളരെ അധഃപതിച്ച സംസ്കാരത്തിൻ്റെ പ്രതിഫലനമാണ്.
ലൈംഗിക അവയവങ്ങൾ എന്തെന്നുപോലും തിരിച്ചറിവാകാത്ത ഒരു പിഞ്ചുകുഞ്ഞിനോട് ഇത്രയും ക്രൂരമായി ഒരു പുരുഷൻ പെരുമാറുന്നുവെങ്കിൽ പവിത്രമായ സ്ത്രീ-പുരുഷ സങ്കൽപ്പങ്ങളുടെ പളുങ്കുപാത്രം നമ്മുടെ സമൂഹത്തിൽ എത്രമാത്രം ഉടഞ്ഞു തരിപ്പണമായിരിക്കുന്നു എന്ന് അനുമാനിക്കാം. പച്ചയായ ഹൃദയമുള്ള ഒരു പുരുഷന് ഇത്രയും ക്രൂരമായി ഒരു കുഞ്ഞു മുകുളത്തെ ചവിട്ടിയരക്കാൻ കഴിയില്ല. ഇത്തരം പ്രവർത്തിചെയ്യുന്നവർ തീർത്തും മാനസിക വൈകല്യമുള്ളവരാണ്. ഇത്തരം മാനസിക വിഭ്രാന്തി അനുഭവിക്കുന്ന പുരുഷവിഭാഗം പിഞ്ചോമനകളോടെന്നു മാത്രമല്ല സ്ത്രീ വർഗ്ഗത്തിനുതന്നെ നിരന്തരം തലവേദനകളായി മാറാറുണ്ട്. അവരുടെ മാനസിക പിരിമുറുക്കങ്ങൾ നേരിട്ടോ, സാമൂഹിക മാധ്യമങ്ങളിലൂടെയോ തൊടുത്തുവിട്ട് സ്വയം ഇവർ നിർവൃതികൊള്ളുന്നു. അവരുടെ മനസ്സിന്റെ വൈകല്യത്തെ അവർ ഒരിക്കലും അംഗീകരിക്കാറില്ല. ഒരുപക്ഷെ ശാരീരിക സംതൃപ്തി എന്നതിലുപരി ലൈംഗികചിന്തകളോടുള്ള ആസക്തി അതിന്റെ കൊടുമുടികൾ കയറുമ്പോൾ മനസ്സിന്റെ പിരിമുറുക്കങ്ങൾ കൂടുന്നു. അവർക്കു മുന്നിൽ വീണുകിട്ടുന്ന ഇരയുടെ ശാരീരിക വളർച്ചയോ വയസ്സോ ഒന്നും ഒരു വിഷയമാകുന്നില്ല. കാരണം അവർ മുന്നോക്കം നൽകുന്നത് ശാരീരികമായ സംതൃപ്തിയേക്കാൾ മാനസികമായ നിർവൃതിക്ക് മാത്രമാണ്. അവിടെ സ്ത്രീ എന്ന ആസ്വാദനവസ്തു എന്നതിലുപരി 'അമ്മ, മകൾ, അന്യസ്ത്രീ, സഹോദരി , സുഹൃത്ത് എന്നീ മാനദണ്ഡങ്ങളിലൊടെയൊന്നും അളക്കാൻ അവർക്ക് കഴിയാറില്ല. ഇത്തരക്കാർ തീർച്ചയായും സമൂഹദ്രോഹികൾ തന്നെയാണ്. പലപ്പോഴും ഇവര്‍ മുഖംമൂടി ധരിച്ച് നാട്ടിലും സോഷ്യല്‍ മീഡിയ സൈറ്റുകളിലും പതിയിരിപ്പുണ്ട്. കുഞ്ഞിനെ ഒരു വര്‍ഷത്തോളം പീഡിപ്പിച്ചിട്ട്, അവള്‍ മരിച്ചപ്പോള്‍ മുതലക്കണ്ണീര് പൊഴിച്ചിരുന്ന അയാളുടെ ചിത്രം ഇപ്പോൾ പ്രചരിക്കുന്നത് നാം കണ്ടു.
ഒരുപക്ഷെ ഈ സംഭവത്തിനും കാരണമായത് മേൽപ്പറഞ്ഞ മാനസികാവസ്ഥതന്നെയാകും. മറ്റൊരു കാരണം, ഒരുപക്ഷെ ആ വ്യക്തിക്ക് കുഞ്ഞിന്റെ കുടുംബത്തോടുള്ള തീർത്താൽ തീരാത്ത വൈരാഗ്യമാകാം. വൈരാഗ്യബുദ്ധിയിൽ നിന്നും ഉരുത്തിരിയുന്ന ചിന്തകൾ പൈശാചികത കൈവരിച്ചതിന്റെ ഫലമാകാം ഈ ക്രൂരത. ഒരു പിഞ്ചുകുഞ്ഞിന്റെ ശരീരത്തിൽ താണ്ഡവമാടുമ്പോൾ ആ മുകുളത്തിന്റെ ഭയമോ വേദനയോ ഒന്നുമാകില്ല അയാൾക്ക് കാണാൻ കഴിയുന്നത്. മറിച്ച് കുഞ്ഞിന്റെ മാതാപിതാക്കളോടുള്ള വിദ്വേഷമാകാം മുന്നിൽ കണ്ടത്. ഇന്ന് സമൂഹം നേരിടുന്ന ലൈംഗിക അരാജകത്വം വലിയ അളവില്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ജന്മം നൽകിയ മാതാവുതന്നെ പിഞ്ചോമനയുടെ ഘാതകിയായി അവതരിക്കുകയും അതോടനുബന്ധിച്ച അന്വേഷണങ്ങളിൽ കുഞ്ഞിനെ നിരന്തരമായി പീഡിപ്പിച്ച പിതാവിന്റെ ബന്ധുവിനെ അറസ്റ്റുചെയ്യുകയും ചെയ്തപ്പോൾ ഈ രണ്ടു അനിശ്ചിത സംഭവങ്ങളും പരസ്പരം പൂരകങ്ങളാകുന്നു. സ്വന്തം കുഞ്ഞിനെ ബന്ധു പീഡിപ്പിച്ചുവെന്നറിയുമ്പോൾ ഒരമ്മയുടെ പ്രതികരണം ആ കുഞ്ഞിനെ ഭൂമിയിൽ നിന്നും അപ്രത്യക്ഷമാക്കുക എന്നായിരിക്കും എന്നത് അനുമാനിക്കാവുന്നതിലും അപ്പുറത്താണ്. ഒരു സാധാരണ മാതാവിന്റെ മാനസികാവസ്ഥയിൽ അവർ ഉന്മൂലനം ചെയ്യാൻ ആഗ്രഹിക്കുന്നത് തന്റെ കുഞ്ഞിന്റെ ഈ അവസ്ഥക്ക് കാരണമായവനെത്തന്നെയാകും. അപ്പോൾ പൊന്നോമനയുടെ ജീവനെടുക്കാൻ 'അമ്മ തീരുമാനിച്ചത് എന്തുകൊണ്ടാകാം എന്ന ചോദ്യം അവശേഷിക്കുന്നു. ബന്ധുവിനാൽ ഒരുപാട് തവണ പീഡിപ്പിക്കപ്പെട്ട കുട്ടി ഇനി ജീവിച്ചിരിക്കേണ്ട എന്ന് പെറ്റമ്മ ചിന്തിച്ചുകാണും. അതല്ലെങ്കിൽ ഇനി ഒരിക്കലും ആ പിഞ്ചുകുഞ്ഞ് അത്തരം ഒരു യാതന അനുഭവിക്കരുത് എന്ന് ചിന്തിച്ചുകാണാം. മാനുഷിക സ്വഭാവത്തെ മുൻ നിർത്തികൊണ്ട് ചിന്തിക്കുകയാണെങ്കിൽ ബന്ധുവിനാൽ കുഞ്ഞ് പീഡിപ്പിക്കപ്പെടുമ്പോൾ പ്രതികരിക്കാൻ കഴിയാത്ത ഏതോ ഒരു സാഹചര്യത്തെ ആ 'അമ്മ അഭിമുഖീകരിക്കുന്നു അല്ലെങ്കിൽ ആ സാഹചര്യത്തിൽ പങ്കാളിത്തം വഹിക്കുന്നു എന്നതും കാരണമാകാം. എന്തായിരുന്നാലും ആ അമ്മയുടെ തീരുമാനം ശരിയാണെന്നുവെയ്ക്കാൻ കഴിയില്ല. ഈ സംഭവത്തിൽ നിർവചിക്കാനാകാത്ത ഒരു അസ്വാഭാവികത നിഴലിക്കുന്നു. കാരണം ആ നിരപരാധിയായ പിഞ്ചുകുഞ്ഞല്ല, നിരന്തരമായി തെറ്റുചെയ്യുന്ന മനുഷ്യനാണ് ശിക്ഷ അർഹിക്കുന്നത്. ആ മനുഷ്യൻ ചെയ്യുന്ന പ്രവൃത്തികൾ മനസ്സിലായ 'അമ്മ അതില്നിന്നും കുഞ്ഞിനെ രക്ഷപ്പെടുത്തുവാനും, നിയമത്തിനുമുന്നിൽ അയാൾക്കെതിരെ വിരൽ ചൂണ്ടുന്നതിനുമാണ് ശക്തിയാർജ്ജിക്കേണ്ടിയിരുന്നത്.. സ്വന്തം രക്തത്തിന്ന് വിലകല്പിക്കുന്ന ഒരു അമ്മയ്ക്കും സ്വന്തം കുഞ്ഞിന്റെ ജീവനെടുക്കാൻ കഴിയില്ല. സാഹചര്യങ്ങൾ എന്തുതന്നെയായിരുന്നാലും സമൂഹത്തിൽ അനുഭവിക്കുന്നതും, അശരണരാകുന്നതും നിഷ്കളങ്കരായ കുഞ്ഞുങ്ങളാണെന്നുള്ളതാണ് അടിവരയിട്ട് ശ്രദ്ധയിൽപ്പെടുത്തുന്നത്.
പോക്സോ പോലുള്ള കുഞ്ഞുങ്ങളെ സംരക്ഷിക്കുവാനുള്ള നിയവവ്യവസ്ഥകൾ നിലനിൽക്കുമ്പോൾ എന്തുകൊണ്ട് 'അമ്മ അതിനായി മുതിർന്നില്ല എന്ന ദുരൂഹമായ സാഹചര്യത്തിലെ യാഥാർഥ്യത്തിന്റെ ചുരുളഴിയുമ്പോൾ ഇനിയും മനുഷ്യത്വത്തെ മരവിപ്പിക്കുന്നതല്ലായിരിക്കില്ല എന്ന് അനുമാനിക്കാം.