Image

പ്രണയമനോഹരതീരം (നോവല്‍ : ഭാഗം 10 ജോണ്‍ ജെ. പുതുച്ചിറ)

Published on 24 May, 2025
പ്രണയമനോഹരതീരം (നോവല്‍ : ഭാഗം 10 ജോണ്‍ ജെ. പുതുച്ചിറ)

പത്ത്
 

ചൂടുള്ള മേനികള്‍ പരസ്പരം അടുത്തു. ലക്ഷ്മിയുടെ പൂമേനി അവന്റെ കരങ്ങള്‍ക്കുള്ളില്‍ അമര്‍ന്നു. വികാരവിവശയായ അവള്‍ മധുവിന്റെ മാറില്‍ മുഖമമര്‍ത്തി. അവന്‍ ലക്ഷ്മിയുടെ അധരങ്ങളില്‍ അമര്‍ത്തി ചുംബിച്ചു.
''മധൂ...'' അവള്‍ കാതരയായി.
''ലക്ഷ്മി...''
പെട്ടെന്ന് ഒരു ശബ്ദം. ഒരു കാറിന്റെ ഹോണടി. ആ ശബ്ദം കേട്ട് അവര്‍ ഇരുവരും ഞെട്ടിപ്പോയി. കെട്ടിപ്പുണര്‍ന്നു നിന്ന മേനികള്‍ വേര്‍പെട്ടു.
ലക്ഷ്മി വേഗം തന്നെ തന്റെ ടോപ്പ് ധരിച്ചു.
ആ ഇടുങ്ങിയ വഴിത്താരയിലൂടെ ഒരു നാനോ കാര്‍ കടന്നു പോയി.
ശപിക്കപ്പെട്ട ആ വാഹനത്തിനു കടന്നുവരാന്‍ കണ്ട സമയം!
ലക്ഷ്മിയുടെ 'മൂഡ്' നഷ്ടമായതുപോലെ തോന്നിച്ചു.
''മധൂ മഴ മാറി. നമുക്കുടനെ വാണി മഹളിലേക്കു പോകാം. ഗാനമേള പകുതിയെങ്കിലും കേള്‍ക്കാന്‍ പറ്റും.'' അവള്‍ പറഞ്ഞു.
അവന്റെ ഇച്ഛാഭംഗം വലുതായിരുന്നു. എങ്കിലും അത് പുറമെ കാട്ടിയില്ല.
അവന്‍ ബൈക്ക് സ്റ്റാര്‍ട്ടു ചെയ്തു. ലക്ഷ്മി അതിന്റെ പിന്നില്‍ കയറി. വീണ്ടും ആ വാഹനം മുമ്പോട്ടു കുതിച്ചു. വീണ്ടും ഇടയ്ക്കിടയ്ക്ക് അവന്റെ പുറംമേനിയില്‍ അവളുടെ സ്തനദ്വയങ്ങളുടെ മൃദുലസ്പര്‍ശനം.
അവര്‍ വാണിമഹളില്‍ എത്തുമ്പോള്‍ ഗാനമേള തുടങ്ങിക്കഴിഞ്ഞിരുന്നു. ഏതാനും സീറ്റുകള്‍ കാലിയുണ്ടായിരുന്നു. അടുത്തടുത്ത സീറ്റുകളില്‍ അവര്‍ ഇരുന്നു.
ആ ഗാനഗന്ധര്‍വ്വന്‍ അവരുടെയെല്ലാം മനംകവരുകതന്നെ ചെയ്തു. അദ്ദേഹം പാടിയ പ്രണയഗീതങ്ങള്‍ തന്റെ ഹൃദയത്തെ വല്ലാതെ വശീകരിക്കുന്നതുപോലെ മധുവിനു തോന്നി.
രാത്രി ഒന്‍പതു മണിയോടടുത്താണ് ഗാനമേള കഴിഞ്ഞത്. ഉടന്‍ തന്നെ അവര്‍ വീട്ടിലേക്കു യാത്രയാവുകയും ചെയ്തു.
ഉറങ്ങാന്‍ കിടക്കയിലേക്കു വീഴുമ്പോള്‍ മധുവിന്റെ ഹൃദയം മധുരമായ ഒരസ്വസ്ഥതയാല്‍ നിറഞ്ഞിരുന്നു. ഒരിക്കല്‍ പ്രേമഭംഗത്തിന്റെ കയ്പുനീര്‍ കുടിച്ച മനസ്സില്‍ വീണ്ടും പ്രണയമെന്ന മധുരവികാരത്തിന്റെ അനുരണനങ്ങള്‍...
പ്രേമം! സ്ത്രീപുരുഷ പ്രേമം!! മനുഷ്യനുള്ള കാലം മുഴുവന്‍ നിലനില്‍ക്കുന്ന ഒരേയൊരു വികാരം! ഏതൊരു യുവഹൃദയത്തെയും മറ്റൊരു സ്വപ്നലോകത്തേക്ക് ആനയിക്കുന്ന മധുരമധുരമൊരു വികാരം-പ്രേമം!!
ലക്ഷ്മി-
മനോഹരിയായ്, മദാലസയായ് അവള്‍ മന്ദം മന്ദം തന്റെ ഹൃദയത്തിലേക്ക് കടന്നുവന്നു. ഒരിക്കലും ഇളക്കം തട്ടാത്ത ഒരു പ്രതിഷ്ഠപോലെ ആ മോഹനരൂപം അവിടെ ഉറച്ചു.
ഓഫീസില്‍ ഫയലുകള്‍ക്ക് മുന്നിലിരിക്കുമ്പോള്‍ പലപ്പോഴും അവന്റെ ചിന്തകള്‍ പതറുമായിരുന്നു. അവന്റെ മനസ്സ് അവളുടെ പക്കലേക്ക് പാറി പറക്കുമായിരുന്നു.
ഒരിക്കല്‍ നിര്‍മ്മലന്‍ തമ്പി തന്നെ തിരക്കി.
''എന്തുപറ്റി മിസ്റ്റര്‍ മധുവിന്? ഫയലുകള്‍ക്കു മുന്നിലിരുന്ന് സ്വപ്നം കാണുകയാണോ?''
''ഓ, അല്ല! ഞാന്‍ എന്തോ ഓര്‍മ്മിച്ചിരുന്നു പോയി...''
തെല്ല് ഇളഭ്യതയോടെയാണ് അങ്ങനെ പറഞ്ഞത്. തമ്പി അതു വിശ്വസിച്ചെന്നു തോന്നുന്നില്ല. അദ്ദേഹം ഒരു വല്ലാത്ത ചിരിചിരിച്ചു. എന്നിട്ടു പറഞ്ഞു.
''സാരമില്ല; പ്രായമതാണ്.''
ലക്ഷ്മിയുടെ പരീക്ഷ കഴിഞ്ഞു. അതോടെ അവള്‍ക്ക് ധാരാളം സമയം മിച്ചം. കുറെ നേരമൊക്കെ ടിവി കണ്ടിരിക്കും. അല്പം കഴിയുമ്പോള്‍ ബോറടിച്ചു തുടങ്ങും. പിന്നെ മധുവിന്റെ വരവും കാത്ത് ഇരിപ്പാണ്.
അവന്‍ വന്നു കഴിഞ്ഞാല്‍പിന്നെ അവള്‍ക്കുല്ലാസമാണ്. വളരെ നാള്‍ കൂടി കാണാതിരുന്ന ഒരു സുഹൃത്തിനെ കണ്ടുമുട്ടിയ ആഹ്ലാദപ്രകടനങ്ങളാണ് ഓരോ തവണയും.
ചിലപ്പോള്‍ അവര്‍ ഇരുവരുംകൂടി ഗാര്‍ഡനിലിരുന്ന് വെടി പറയും. മറ്റു ചിലപ്പോള്‍ ഈവനിംഗ് വാക്ക്. അതുമല്ലെങ്കില്‍ സിനിമയ്ക്കു പോകും.
അത്തരം കാര്യങ്ങള്‍ക്കൊന്നും കുറുപ്പുസാര്‍ ഒരു വിലക്കും കല്പിച്ചിട്ടില്ല.
ലക്ഷ്മിക്കാണെങ്കില്‍ സംസാരിക്കാനുള്ള വിഷയങ്ങള്‍ക്ക് ഒരു പഞ്ഞവുമുണ്ടാകില്ല. അവള്‍ ഒരു വായാടിയെപ്പോലെ എപ്പോഴും സംസാരിച്ചു കൊണ്ടേയിരിക്കും. മുമ്പെങ്ങോ കണ്ട ഇംഗ്ലീഷ് സിനിമയെക്കുറിച്ച്, കൂട്ടുകാരികളെക്കുറിച്ച്, കോളജ് ജീവിതത്തെക്കുറിച്ച് എല്ലാമെല്ലാം എന്നുമൊന്നും അവള്‍ക്ക് പറയുവാനുണ്ടാകും. മധു കൗതുകപൂര്‍വ്വം ആ ഓമനത്തമുള്ള മുഖത്തേക്ക് നോക്കി അതു കേട്ടുകൊണ്ടിരിക്കും. അവളുടെ സംസാരം എത്ര സമയം കേട്ടിരുന്നാലും അവനു മുഷിച്ചിലുണ്ടാവില്ല.
പിന്നെപിന്നെ ലക്ഷ്മിയുടെ ദര്‍ശനവും സാന്നിദ്ധ്യവുമൊക്കെ മധുവിന് അനിവാര്യമായി തോന്നിത്തുടങ്ങുകയും ചെയ്തു. അവളെ കാണാതിരിക്കുന്ന ദിവസങ്ങള്‍ അല്ല നിമിഷങ്ങള്‍ പോലും അവന് അരോചകമായി തോന്നിത്തുടങ്ങി.
മനസ്സിന്റെ മണിമുറ്റത്ത് എപ്പോഴും ആ ഒരേയൊരു രൂപം മാത്രം-ലക്ഷ്മി.
അവളെക്കുറിച്ചുള്ള മധുരസ്മരണകള്‍ അവനെ അനുനിമിഷം വികാര തരളിതനാക്കിക്കൊണ്ടിരുന്നു.
തന്റെ മനസ്സിലുള്ള വികാരങ്ങള്‍ അവളോട് തുറന്നു പറയുന്നതില്‍ അമാന്തം കാട്ടേണ്ടതില്ലെന്ന് മധുവിന് ഉറപ്പായി. അവളുടെ ഭാഗത്തുനിന്ന് അനുകൂലമായ എത്രയോ സിഗ്നലുകള്‍ ഇതിനകം ലഭിച്ചു കഴിഞ്ഞിരിക്കുന്നു! പിന്നെ താന്‍ മാത്രം മടിച്ചുനിന്നിട്ട് എന്തു കാര്യം?
അങ്ങനെയിരിക്കെ ഒരു സായാഹ്നത്തില്‍ ലക്ഷ്മിയെ തനിച്ചു കിട്ടിയപ്പോള്‍ തന്റെ മനസ്സിലെ വികാരങ്ങള്‍ അവന്‍ അവളോടു തുറന്നു പറഞ്ഞു:
''ലക്ഷ്മീ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു.... പ്രേമിക്കുന്നു...!!''
(തുടരും....)

Read More: https://www.emalayalee.com/writers/304


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക