യുദ്ധംചെയ്യുന്ന രാജ്യങ്ങള്‍ പാപ്പരായി തീരാറുണ്ട്. രണ്ടാം ലോകയുദ്ധത്തിനുശേഷം യൂറോപ്യന്‍ രാജ്യങ്ങള്‍, പ്രത്യേകിച്ച് ഇംഗ്‌ളണ്ട്, സമ്പത്തികമായി തകര്‍ന്നടിഞ്ഞു. നാല്‍പത്തിയേഴില്‍ ഇന്‍ഡ്യക്ക് സ്വാതന്ത്യംനല്‍കാന്‍ തീരുമാനിച്ചതിന്റെ കാരണങ്ങളിലൊന്ന് ബ്രിട്ടന്റെ സാമ്പത്തിക തകര്‍ച്ചയായിരുന്നു. കോളനികള്‍ ബാധ്യതയായിതീര്‍ന്ന ഇംഗ്‌ളണ്ട് ഓരോന്നായി കയ്യൊഴിയാന്‍ തീരുമാനിക്കയായിരുന്നു. രണ്ടാംലോകയുദ്ധംകൊണ്ട് നേട്ടമുണ്ടാക്കിയരാജ്യം അമേരിക്കയായിരുന്നു. ആയുധവ്യാപാരത്തിലൂടെ അമേരിക്ക സമ്പത്ത് വാരിക്കൂട്ടി ലോകശക്തിയായിമാറി.
ഇപ്പോള്‍ കഴിഞ്ഞ ഇന്‍ഡ്യാ പാകിസ്ഥാന്‍ യുദ്ധത്തിലും നേട്ടമുണ്ടാക്കിയത് ഇന്‍ഡ്യയാണ്. യുദ്ധത്തിന് ഏതാനുംകോടികള്‍ ചിലവായെങ്കിലും വരുംവര്‍ഷങ്ങളില്‍ ആയുധവ്യാപരത്തിലൂടെ രാജ്യത്തിന് കൈവരാന്‍പോകുന്നത് വന്‍നേട്ടമാണ്. സൗദി അറേബ്യ യു എ ഇ എന്നീരാജ്യങ്ങള്‍ ഉള്‍പ്പെടെ അനേകം രാജ്യങ്ങള്‍ ഇന്‍ഡ്യയുടെ മിസൈലുകള്‍ക്കും മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ക്കും ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു. ചൈനയുടെയും തുര്‍ക്കിയുടെയും ട്രോണുകളും മിസൈലുകളും ഇന്‍ഡ്യന്‍ ആയുധങ്ങളുടെ മുന്‍പില്‍ ഒന്നുമല്ലെന്ന് യുദ്ധംതെളിയിച്ചു. പാകിസ്ഥാന്റെ ആയുധങ്ങളുടെ എണ്‍പത്ശതമാനവും ചൈന നല്‍കിയതാണ്. അതുപോലെ തുര്‍ക്കിയുടെ മതഭ്രാന്തന്‍ എര്‍ദോഗന്‍ സമ്മാനമായി നല്‍കിയ ട്രോണുകളും ഇന്‍ഡ്യ ആദ്യദിവസംതന്നെ വെടിവച്ചുവീഴ്ത്തി. ചൈനയുടെ ജെ എഫ് 17 എന്ന യുദ്ധവിമാനവും പി എല്‍ 15 എന്ന മിസൈലും ഇന്‍ഡ്യ സ്വദേശമായി നിര്‍മ്മിച്ച ആകാശ് മിസൈലുകള്‍കൊണ്ട് നിലംപതിപ്പിച്ചു. ഒരു ഇന്‍ഡ്യന്‍ പട്ടാളക്കാരന്‍പോലും അതിര്‍ത്തികടന്ന് പാക്കിസ്ഥാനില്‍ പ്രവേശിക്കാതെ മൂന്നുദിവസംകൊണ്ട് ശത്രുരാജ്യത്തെ എഴുന്നേറ്റുനില്‍ക്കാന്‍ വയ്യാത്തവിധം നിലംപരിക്കിയത് ലോകം ആദ്യമായികണ്ട ഇലക്‌ട്രോണിക്ക് യുദ്ധത്തിലൂടെയാണ്.
ന്യുയോര്‍ക്ക് ടൈംസും ഗാര്‍ഡിയനും സിഎന്‍ എന്നുംപോലുള്ള പാശ്ചാത്യ മീഡിയകളും ഇന്‍ഡ്യുടെ വിജയം അംഗീകരിക്കാന്‍ ആദ്യംതയ്യാറായില്ലെങ്കിലും പിന്നീടവര്‍ വസ്തുതകള്‍ സത്യസന്ധമായി പറയാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു. സാറ്റലൈറ്റ് ചിത്രങ്ങള്‍ ലോകരാജ്യങ്ങള്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍ എല്ലാവരേയും വിഢികളാക്കാന്‍ ഈപത്രങ്ങള്‍ക്ക് സാധ്യമില്ല. മറ്റൊരു ഇന്‍ഡ്യാവിരുദ്ധ മീഡിയയാണ് ബി ബി സി.എന്തുകൊണ്ടാണ് ഈ പത്രങ്ങളും ചാനലുകളും ഇന്‍ഡ്യാവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്നതെന്നാണ് മനസിലാകാത്തത്. അവര്‍ പാക്കിസ്ഥാന്‍ പറയുന്ന കള്ളങ്ങളാണ് പ്രചരിപ്പിക്കുന്നത്. ബിന്‍ലാഡനെ ഒളിപ്പിച്ചുവച്ച് സംരക്ഷിച്ച പാക്കിസ്ഥാനെയാണ് അവര്‍ക്ക് വിശ്വാസം. ഭീകരസംഘടനകളെ പാലൂട്ടിവളര്‍ത്തുന്ന പാക്കിസ്ഥാന് അവര്‍ സ്തുതിപാടുന്നു. ഇന്‍ഡ്യക്കുള്ളിലെ രാജ്യവിരുദ്ധര്‍ പറയുന്നതും അവര്‍ വലിയ വാര്‍ത്തയാക്കുന്നു.
ഇന്‍ഡ്യയുടെ വന്‍വിജയം രാജ്യസ്‌നേഹികളെ ആവേശഭരിതരാക്കുമ്പോള്‍, കക്ഷിഭേദമെന്യെ എല്ലാവരും സൈന്യത്തെ വാഴ്ത്തുമ്പോള്‍, ചില അപസ്വരങ്ങളും ഒരുപാര്‍ട്ടിയുടെ നേതാക്കളില്‍നിന്ന് ഉയരുന്നത് കാണുന്നുണ്ട്. അതിന്റെ നേതാവാണ് രാഹുല്‍ ഗാന്ധി. അദ്ദേഹത്തിന്റെ വാക്കുകള്‍ പാക്കിസ്ഥാനി പത്രങ്ങള്‍ ഒന്നാംപേജില്‍ പ്രസിദ്ധീകരിക്കുന്നു. അദ്ദേഹം ആരാജ്യത്ത് ഹീറോയാണന്ന് പറയേണ്ടതില്ല. പ്രധാനമന്ത്രിയാകാന്‍ സാധിക്കത്തതിലുള്ള നിരാശ അദ്ദേഹത്തെ ഭ്രാന്തിന്റെ വക്കിലത്തിച്ചിരിക്കയാണ്. ഇന്‍ഡ്യയുടെ വിജയം അംഗീകരിക്കാന്‍ അദ്ദേഹം കൂട്ടാക്കുന്നില്ല. മൂന്നുദിവസംകൊണ്ട് ശത്രുവിനെ മുട്ടുകുത്തിച്ച ഇന്‍ഡ്യന്‍വിജയംകണ്ട് ലോകം അത്ഭുതപ്പെടുമ്പോള്‍ ഇന്‍ഡ്യന്‍ ആയുധങ്ങള്‍ വാങ്ങാന്‍ ക്യുനില്‍കുമ്പോള്‍ രാഹുലിനുവേണ്ടത് തെളിവുകളാണ്. എത്ര വിമാനങ്ങള്‍ നമുക്ക് നഷ്ടപ്പെട്ടു എന്നാണ് രാഹുല്‍ ചോദിക്കുന്നത്. ബാലാക്കോട്ടെ ഭീകരകേന്ദ്രങ്ങള്‍ ഇന്‍ഡ്യന്‍സേന തകര്‍ത്തപ്പോഴുംതെളിവെവിടെയെന്നാണ് ഇയാള്‍ ചോദിച്ചത്.
വിദേശരാജ്യങ്ങളില്‍പോയി രാജ്യത്തിനെതിരായി സംസാരിക്കുന്ന രാഹുലിനെതിരെ നടപടിയെടുക്കാന്‍ മോദിസര്‍ക്കാര്‍ മടിച്ചുനില്‍കുന്നത് എന്തുകൊണ്ടാണന്ന് ജനങ്ങള്‍ ചോദിക്കുന്നു. കാരണമുണ്ട് ഇയാളുടെ ഓരോവാക്കുകളും ബി ജെ പിക്ക് ശക്തിപകരുന്നതാണ്., കോണ്‍ഗ്രസ്സ് പാര്‍ട്ടിയോടുള്ള ജനങ്ങളുടെ ശത്രുതാമനോഭാവത്തിന് ആക്കംകൂട്ടുന്നതാണ്. കോണ്‍ഗ്രസ്സിന്റെ അന്ത്യകൂദാശ നടത്താന്‍ അവതരിച്ച കത്തനാരാണോ രാഹുലെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റുംപറയാനാകില്ല. കോണ്‍ഗ്രസ്സുകാര്‍തന്നെ ഇയാളുടെ സംസാരത്തിലും നടപടികളിലും അസംതൃപ്തരാണ്. ശശി തരൂരിനെപ്പോലെ പുറത്തുപറയാനുള്ള തന്റേടമില്ലാത്തതുകൊണ്ട് അവര്‍ നിശബ്ദത പാലിക്കുന്നു. അടുത്ത ഇലക്ഷനിലെങ്കിലും പാര്‍ട്ടിടിക്കറ്റ് കിട്ടുമെന്ന പ്രതീക്ഷയോടെ എല്ലാംസഹിച്ച് കാത്തിരിക്കുന്നു.സ്ഥാനമാനങ്ങള്‍ക്കുവേണ്ടി സ്വാഭിമാനം അടിയറവെയ്ക്കുന്ന അടിമകളോട് സഹതാപം തോന്നുകയാണ്. ചാനല്‍ ചര്‍ച്ചകളില്‍ വന്നിരുന്ന് രാഹുലിനുവേണ്ടി വാദിക്കുന്ന കോണ്‍ഗ്രസ്സുകാരുടെ മുഖഭാവം കണ്ടാലറിയാം അവര്‍ ആത്മാര്‍ഥമായിട്ടല്ല സംസാരിക്കുന്നതെന്ന്.
രാജ്യത്തെ പ്രതിനിധീകരിച്ച് വിദേശങ്ങളിലേക്ക് അയക്കുന്ന പ്രതിനിധിസംഘത്തില്‍ കോണ്‍ഗ്രസ്സില്‍നിന്ന് ശശി തരൂരിനെ ഉള്‍പ്പെടുത്തിയത് രാഹുലിന് ഇഷ്ടപ്പെട്ടില്ല. കോണ്‍ഗ്രസ്സ് കൊടുത്ത ലിസ്റ്റില്‍ ആദ്യംവരേണ്ടിയിരുന്നത് ശശി തരൂരിന്റെ പേരായിരുന്നു. രാഹുലിന്റെ അപകര്‍ഷതാബോധംകൊണ്ടാണ് തരൂരിനെ ഒഴിവാക്കിയത്. എന്നാല്‍ മോദി അദ്ദേഹത്തെ സംഘത്തിന്റെ തലവനായ നിയമിച്ച് കോണ്‍ഗ്രസ്സിനെ വെട്ടിലാക്കി. തരൂരിനെ ഉള്‍പ്പെടുത്തി ലിസ്റ്റുകൊടുത്ത് ബി ജെ പിക്ക് തിരിച്ചടി കൊടുക്കാനുള്ള ബുദ്ധി രാഹുലിനോ അദ്ദേഹത്തിന്റെ വാലാട്ടികള്‍ക്കോ തോന്നിയില്ല.അതിനുതക്ക വൈഭവമുള്ളവരാരും കോണ്‍ഗ്രസ്സ് നേതൃത്വത്തിലില്ല.
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ്സ് നേതാവായി തുടരേണ്ടത് ബി ജെ പിയുടെ ആവശ്യമാണ്. പാര്‍ട്ടിക്ക് വളരാനുള്ള വെള്ളവും വളവും അദ്ദേഹം തുടര്‍ച്ചയായി നല്‍കിക്കൊണ്ടിരിക്കും. രാഹുലാണ് ബി ജെ പിയുടെ ഐശ്വര്യമെന്ന് എഴുതിയ ഒരുബോര്‍ഡ് പാര്‍ട്ടിയുടെ ഓഫീസില്‍ സ്ഥാപിക്കേണ്ടതാണ്.
samnilampallil@gmail.com