Image

പ്രേക്ഷകനെ ചിരിപ്പിക്കുന്ന കോമഡി ത്രില്ലര്‍; 'ഡിറ്റക്ടീവ് ഉജ്ജ്വലന്‍' റിവ്യൂ

Published on 25 May, 2025
പ്രേക്ഷകനെ ചിരിപ്പിക്കുന്ന കോമഡി ത്രില്ലര്‍; 'ഡിറ്റക്ടീവ് ഉജ്ജ്വലന്‍' റിവ്യൂ

ഇന്‍വെസ്റ്റിഗേഷന്‍ സിനിമകള്‍ എന്നു പറയുമ്പോള്‍ മനസിലേക്കോടി വരുന്ന നിരവധി ചിത്രങ്ങളുണ്ട് മലയാളത്തിലും ഹിന്ദിയിലും തമിഴിലുമൊക്കെയായി. കുറ്റാന്വേഷണവും അതിന്റെ ഗൗരരവും കുറ്റവാളി ആരെന്നറിയാനുള്ള ആകാംക്ഷയും മറ്റുമായി ത്രില്ലടിപ്പിച്ചു കൊണ്ടായിരിക്കും ചിത്രം മുന്നേറുക. കൂടെആക്ഷനും. മലയാളത്തിലണെങ്കില്‍ ഒരു സി.ബി.ഐ ഡയറിക്കുറിപ്പ് മുതല്‍ ക്രൈത്രില്ലര്‍ ഇന്‍വെസ്റ്റിഗേഷന്‍ ശ്രേണിയില്‍ നിരവധി ചിത്രങ്ങള്‍ സമീപ കാലത്തിറങ്ങിയിട്ടുണ്ട്. പ്രേക്ഷകനെ മുള്‍മുനയില്‍ നിര്‍ത്തിയവയാണ് ആ ചിത്രങ്ങളൊക്കെയും. അതില്‍ തൊണ്ണൂറു ശതമാനവും വിജയം കൈവരിച്ചിട്ടുമുണ്ട്.  

എന്നാല്‍ കുറ്റാന്വേഷണം നര്‍മ്മത്തിന്റെ വഴിയിലൂടെ ആയാലോ, എങ്ങനെയുണ്ടാകും. അതിന്റെ ഉത്തരമാണ് ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന ഡിറ്റക്ടീവ് ഉജ്ജ്വലന്‍. പ്‌ളാച്ചിക്കാവെന്ന തനിനാടന്‍ ഗ്രാമത്തിലാണ് കഥ നടക്കുന്നത്. അവിടെ കഴിഞ്ഞ 50 വര്‍ഷത്തിലേറെയായി ഒരു കുറ്റകൃത്യവും നടക്കാത്ത ഗ്രാമമാണ്. ആകെനടക്കുന്നതാകട്ടെ, ചക്ക, കിണ്ടി തുടങ്ങിയ കൊച്ചു കൊചചു മോഷണങ്ങള്‍ മാത്രം. എന്നാല്‍ നാട്ടുകാരെയാകെ അമ്പരപ്പിച്ചു കൊണ്ട് പ്‌ളാച്ചിക്കാവില്‍ ഭയങ്കരമായ ഒരു കൊലപാതകം നടക്കുന്നു. നാട്ടിലെ പോലീസും ആകെ അമ്പരന്ന നിലയിലാണ്.

പ്‌ളാച്ചിക്കാവില്‍ നടക്കുന്ന കൊച്ചു കൊച്ചു മോഷണങ്ങളെ കുറിച്ചൊക്കെ ഒരു ഡിറ്റക്ടീവ് ശൈലിയില്‍ അന്വേഷിച്ച് പോലീസിനെ സഹായിക്കുന്നത് അന്നാട്ടിലെ ഉജ്ജ്വലന്‍ എന്ന ചെറുപ്പക്കാരനാണ്. ആള്‍ക്ക് പ്രത്യേകിച്ച് പണിയൊന്നുമില്ല. പണിക്ക് പോകാന്‍ ഇഷ്ടമില്ല അതു തന്നെ കാരണം. കവലയില്‍ കക്ഷിക്കൊരു ലൈബ്രറിയുണ്ട്. അവിടെ ഡിറ്റക്ടീവ് സിനിമകളും മറ്റും കണ്ട് സമയം കളയുകയാണ് പുള്ളിയുടെ പ്രധാന ജോലി. കൊലപാതകത്തെ കുറിച്ച് അന്വേഷിച്ചു ആളെ കണ്ടു പിടിക്കാന്‍ പോലീസും നാട്ടുകാരും ഉജ്ജ്വലനെ ആശ്രയിക്കുന്നു. ചെറിയ കേസുകള്‍ അന്വേഷിച്ചു മടുത്ത ഉജ്ജ്വലനാകട്ടെ, നാട്ടുകാരുടെ മുന്നില്‍ ഷൈന്‍ ചെയ്യാനുള്ള ആവേശത്തിലും അമിതമായ ആത്മവിശ്വാസത്തിലും കേസ് ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഉജ്ജ്വലനെ കാത്തിരുന്നത് വലിയ പ്രതിസന്ധികളാണ്.

ഗൗരവമേറിയ കുറ്റാന്വേഷണം എന്ന ട്രാക്കില്‍ നിന്നും പൂര്‍ണ്ണമായും മാറി ഡാര്‍ക്ക് കോമഡി ട്രീക്കിലൂടെയാണ് ചിത്രം മുന്നേറുന്നത്. താന്‍ അന്വേഷിച്ച കൊലയാളി ചില്ലറക്കാരനല്ലെന്നും സൈക്കോപാത്താണെന്നും ഉജ്ജ്വലന്‍ തിരിച്ചറിയുന്നതോടെ മുന്നോട്ടും പിന്നോട്ടും പോകാനാകാതെ അയാള്‍ വിഷമിക്കുന്നുണ്ട്. നര്‍മ്മത്തിന്റെ മേമ്പൊടി ചാലിച്ചു കൊണ്ടുള്ള ഉജ്ജ്വലന്റെ അന്വേഷണത്തിനിടയിലും സസ്‌പെന്‍സ് നിലനിര്‍ത്താന്‍ സംവിധായകന് കഴിയുന്നുണ്ട്. അതോടൊപ്പം വൈകാരികമായ മുഹൂര്‍ത്തങ്ങളും ചിത്രത്തിലുണ്ട്.

ആദ്യ ചിത്രമായ മിന്നല്‍മുരളിയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ മേഖലയില്‍ ഒരുക്കിയ കഥയുമായാണ് സോഫിയ പോള്‍ ഇത്തവണ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. വീക്കെന്‍ഡ് സിനിമാറ്റിക്കിലെ രണ്ടാമത്തെ ചിത്രം കൂടിയാണ് ഡിറ്റക്ടീവ് ഉജ്ജ്വലന്‍. കേന്ദ്ര കഥാപാത്രമായി ധ്യാന്‍ ശ്രീനിവാസന്‍ ഉജ്ജ്വലമായ പ്രകടനം തന്നെ കാഴ്ച വച്ചിട്ടുണ്ട്. പരാജയ ചിത്രങ്ങളുടെ നായകനായി കഴിഞ്ഞ കുറേ കാലം സിനിമ ഇന്‍ഡസ്ട്രിയില്‍ കഴിഞ്ഞ ധ്യാനിന് ലഭിച്ച പ്രതീക്ഷയുടെ വാതിലാണ് ഈ ചിത്രം. കോമഡി രംഗങ്ങള്‍ വളരെ അനായാസമായി അവതരിപ്പിക്കാന്‍ ധ്യാനിനു കഴിഞ്ഞിട്ടുണ്ട്. അതോടൊപ്പം എടുത്തു പറയേണ്ട മറ്റൊരു കഥാപാത്രമാണ് സിജു വില്‍സണ്‍ അവതരിപ്പിച്ച ശംഭു മഹാദേവ്. കോട്ടയം നസീര്‍, റോണി ഡേവിഡ്, കലാഭവന്‍ നവാസ്, നിര്‍മ്മല്‍ പാലാഴി, സീമ.ജി.നായര്‍ എന്നിവരും മികച്ച അഭിനയം കാഴ്ച വച്ചു.

കുഡോസ് മീഡിയ എന്ന യൂട്യൂബ് ചാനലിലൂടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയരായ നാല് പുതുമുഖങ്ങളുടെ പ്രകടനവും പ്രത്യേകം എടുത്തു പറയേണ്ടതാണ്. ഷഹുബാസ്, നിബ്രാസ് നൗഷാദ്, നിഹാല്‍ നിസാം, അമീന്‍ എന്നിവര്‍ ബിഗ് സ്‌ക്രീനില്‍ തുടക്കക്കാരുടെ പതര്‍ച്ചയില്ലാതെ കസറിയിട്ടുണ്ട്.

വേറിട്ട വഴികളിലൂടെ മലയാളിക്ക്അത്ര പരിചിതമല്ലാത്ത കോമഡി ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ഒരുക്കി പ്രേക്ഷകനെ നന്നായി ചിരിപ്പിക്കാന്‍ കഴിഞ്ഞതില്‍. ഇന്ദ്രനീല്‍ ഗോപീകൃഷ്ണന്‍, രാഹുല്‍ എന്നീ പുതുമുഖ സംവിധായകര്‍ക്ക് അഭിമാനിക്കാം. ഗ്രാമീണ ഭംഗി നിറഞ്ഞു നില്‍ക്കുന്ന പ്‌ളാച്ചിക്കാവില്‍ തൊണ്ണൂറുകളുടെ കാലഘട്ടത്തില്‍ നടക്കുന്ന കഥയെ സ്വാഭാവികമായി ചിത്രീകരിക്കാന്‍ സംവിധായകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഛായാഗ്രണവും എഡിറ്റിങ്ങും ചിത്രത്തിന് മുതല്‍ക്കൂട്ടാണ്. ടിക്കറ്റ് ചാര്‍ജ്ജ് മുതലാകുന്ന പടമാണ്. തിയേറ്ററില്‍ തന്നെ കാണണം.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക