അതിവർഷവും മലയിടിച്ചിലും മൂലം 2021ൽ ഇരുപത്തി മൂന്നു പേർ മരിക്കുകയൂം നൂറുകണക്കിന് കുടുംബങ്ങൾ ഭവന രഹിതരാവുകയും ചെയ്ത മധ്യകേരളത്തിലെ കൂട്ടിക്കൽ, കൊക്കയാർ ഗ്രാമങ്ങൾ കരകയറുകയാണ്. രണ്ടും സഹ്യാദ്രിയുടെ മടിത്തട്ടിൽ കിടക്കുന്ന ഗ്രാമങ്ങൾ.
മൂന്നു പ്രധാന പാലങ്ങളുടെ പണി അവസാന ഘട്ടത്തിൽ. കോട്ടയം ജില്ലയെ ഇടുക്കി ജില്ലയുമായി കൂട്ടിയിണക്കുന്ന കൂട്ടിക്കൽ- കൊക്കയാർ- 35 ആം മൈൽ റോഡ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ തുറന്നു കൊടുത്തു.
മലകളുടെ നടുമുറ്റത്തെ കൂട്ടിക്കലിൽ ഇഎംഎസ് നഗറിലെ റഫീഖ്, അപർണ, കൃപ, സാറാമ്മ, സണ്ണി
കൂട്ടിക്കൽ ടൗണിൽ നിന്ന് ചപ്പാത്തു വഴി മണിമലയാർ കടന്നു കൊക്കയാറിലെ വെംബ്ലി, ബോയ് സ് എസ്റ്റേറ്റ് വഴി 35 ആം മൈൽ വരെ അഞ്ചര കി മീ ദൂരമേ ഉള്ളു. പ്രകൃതി മനോഹരമായ മലയോരം കീറി മുറിച്ചാണ് റോഡ് കടന്നു പോകുന്നത്. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് സഞ്ചാരികളുടെ പറുദീസയായ തേക്കടിയിലും കുമിളിയിലും വേഗം എത്താൻ ഈ വഴി സഹായിക്കും.
പക്ഷെ രണ്ടു കരക്കാരും എരുമേലിയിൽ വരാൻ പോകുന്ന കേരളത്തിലെ അഞ്ചാമത്തെ ഇന്റർ നാഷനൽ എയർപോർട്ട് നോക്കിപ്പാർത്തിരിക്കുന്നു. മുണ്ടക്കയം വഴി എരുമേലിയിലേക്കു 20 കിമീ ദൂരമേയുള്ളൂ അതു സാദ്ധ്യമായാൽ ഈ ഗ്രാമങ്ങളുടെ മുഖശ്ചായ തന്നെ മാറും.
പഞ്ചായത്തു പ്രസി. ബിജോയ് ജോസും മുൻ പ്രസി.സജിമോനും പുതിയ പാർപ്പിട സമുച്ചയത്തിൽ
ദുരന്തമേഖലയെ രണ്ടായി പിളർക്കുന്ന നദികളാണ് കൊക്കയാറും പുല്ലകയാറും. രണ്ടും കൂട്ടിക്കൽ ടൗണിൽ എത്തി സംയോജിച്ച് മണിമലയാറായി കുട്ടനാട് വഴി വേമ്പനാട്ടു കായലിൽ പതിക്കുന്നു. ഈ നദികളുടെ കിഴക്കേക്കര ഇടുക്കി ജില്ലയും പടിഞ്ഞാറേക്കര കോട്ടയം ജില്ലയുമാണ്.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബ്രിട്ടീഷ് പ്ലാന്റർമാർ തുടങ്ങി വച്ച റബർ, തേയില, കാപ്പി, ഏലം തോട്ടങ്ങളുടെ ചരിത്രസ്മരണകൾ ഉണർത്തുന്ന മേഖലയിലാണ് നാലുവർഷം മുമ്പ് മരണം പെയ്തിറങ്ങിയത്. തോട്ടങ്ങൾ നാട്ടുകാരുടെ ഉടമസ്ഥതയിലായെങ്കിലും ഇംഗ്ളീഷ് പേര് കൈവിട്ടിട്ടില്ല. വെംബ്ലി വെംബ്ലിയായും ബോയ്‌സ് ബോയ്‌സ് ആയും തുടരുന്നു.
കൊക്കയാറിൽ വടക്കേമല വാർഡിലെ മലകളിൽ നിന്നാണ് ഏറ്റവും ഭീകരമായ മണ്ണിടിച്ചിൽ ഉണ്ടായത്. കടപുഴകിയ വൻ വൃക്ഷങ്ങളും ഭീമൻ കല്ലുകളും മണ്ണും ഒഴുകി എത്തിയ പാതകളിലെല്ലാം മരണം സംഭവിച്ചു. കൂട്ടിക്കൽ പഞ്ചായത്തിലെ പ്ലാപ്പള്ളിയിൽ മാത്രം പത്തുപേർക്ക് ജീവഹാനി സംഭവിച്ചു. ഒരു വീട്ടിൽ തന്നെ അഞ്ചു പേർ മണ്ണിലടിഞ്ഞു. നൂറു കണക്കിന് കുടുംബങ്ങൾ വീട് തകർന്നു വഴിയാധാരമായി.
കൊക്കയാർ പഞ്ചാ.പ്രസി. മോളി ഡൊമിനിക് പണി പൂർത്തിയാകുന്ന പാലത്തിനു മുമ്പിൽ
രക്ഷാപ്രവർത്തനം എവിടെയെത്തി? ദുരന്തം നടന്നു അഞ്ചാം വർഷം ദുരീത മേഖലയിൽ ചുറ്റി സഞ്ചരിച്ച എനിക്ക് രണ്ടു പഞ്ചായത്തുകളിലും അതിജീവനത്തിന്റ അഭിമാനവും ഒപ്പം വിങ്ങലുകളും പേറി നിൽക്കുന്ന ജനതയെയാണ് കാണാൻ കഴിഞ്ഞത്. പുതിയ റോഡുകൾ വരുന്നു, പാലങ്ങൾ പൂർത്തിയാവുന്നു, പുതിയൊരു സ്‌കൂൾ വർഷം പടിക്കൽ എത്തുന്നു. കാലവർഷം നേരത്തെ എത്തിയത് പണ്ടത്തെപ്പോലെ ആശങ്ക പടർത്തുന്നു.
കൂട്ടിക്കൽ, ഏന്തയാർ, ഇളംകാട് ടൗണുകൾ ഉൾക്കൊള്ളുന്ന കൂട്ടിക്കൽ പഞ്ചായത്തിലെ കടകമ്പോളങ്ങൾ തിരക്കിലാണ്. പതിമൂന്നു പേർ മരിച്ച പഞ്ചയത്തിൽ 129 പുതിയ വീടുകൾ വച്ച് ദുരിത ബാധിതരെ പുനരധിവസിപ്പിച്ചതായി പ്രസിഡന്റ് ബിജോയ് ജോസും മുൻ പ്രസിഡന്റ പിഎസ് സജിമോനും സാക്ഷ്യപ്പെടുത്തി.
സജിമോന്റെ വാർഡ് ആയ തേൻപുഴ ഈസ്റ്റിൽ സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി നേരിട്ട് നടപ്പാക്കിയ ഭവനപദ്ധതിയിൽ 25 വീടുകൾ പണിതു കൈമാറി മാതൃക കാട്ടിയതായി സജിമോൻപറഞ്ഞു. ആ ഭവന സമുച്ചയത്തിനു പേര് ഇഎംഎസ് നഗർ.
ഈ മനോഹര ഭൂമി-കൊക്കയാറിലെ പുതിയ റോഡും വൈസ് പ്രസി. സജിത്ത് കെ. ശശിയും
അൻപത്തി മൂന്ന് ലക്ഷം മുടക്കി വാങ്ങിയ രണ്ടേക്കർ പത്തു സെന്റ് സ്ഥലത്തു രണ്ടു കിടപ്പുമുറി, അറ്റാച് ഡ് ബാത്ത്, ലിവിങ് റൂം, കിച്ചൻ, ടൈൽഡ് ഫ്ലോർ എന്നിവയോടെ 13 ലക്ഷത്തിന്റെ വീടുകൾ നിർമ്മിച്ചു. വെദ്യുതിയും വെള്ളവും എത്തിച്ചു. എല്ലാവീടുകളിലേക്കും ടാറിട്ട വഴി. തുടക്കത്തിലെ ഇരുനില ക്കെട്ടിടം പാർട്ടിയുടെ ബ്രാഞ്ച് കമ്മിറ്റിയുടേതാണ്. കുട്ടികൾക്ക് കളിക്കാനും പാട്ടും നൃത്തവും പഠിക്കാനും അതിൽ സൗകര്യമുണ്ട്.
പഞ്ചായത്തിൽ പണിതു നൽകിയ വീടുകളിൽ ബഹുഭൂരിപക്ഷവും വിവിധ മത വിഭാഗങ്ങളും സംഘടനക ളും സ്പോൺസർ ചെയ്തവയാണെന്നു സജിമോൻ അറിയിച്ചു. പാലാ, കാഞ്ഞിരപ്പള്ളി കത്തോലിക്കാ രൂപതകളും ഓർത്തഡോക്സ് സഭയും പാലാ റോട്ടറി ക്ലബ്ബും കുടുംബശ്രീയുമെല്ലാം സംരംഭത്തിൽ പങ്കു ചേർന്നു.
കൊക്കയറിൽ ദുരന്തത്തിനു തൊട്ടു പിന്നാലെ പണിത നടപ്പാലം
സാധാരണക്കാരിൽ സാധാരണക്കാരാണ് ഇഎംഎസ് നഗറിലെ ഗുണഭോക് താക്കൾ. വീട്ടുടമയും വീട്ടുകാരിയും ദിവസക്കൂലിക്കു പണിയെടുത്ത് കുടുംബം പുലർത്തുന്നവർ. തന്മൂലം താമസക്കാരെ കണ്ടെത്താൻ ഞാൻ പാടപെട്ടു. കണ്ടെത്തിയവരിൽ ഒരാൾ ഓട്ടോ റിക്ഷ ഓടിക്കുന്ന റഫീഖ്. ഓട്ടോയെക്കാൾ ഭേദം കൂലിപ്പണിയാണെന്നാണ് റഫീക്കിന്റെ അനുഭവം. ഡ്രൈവറെയായി ജോലിചെയ്ത ശേഷം പെയിന്റിങ്ങിനു പോകുന്ന സണ്ണിയായിരുന്നു മറ്റൊരാൾ.
പുതിയ തലമുറയിലൂടെ നല്ലൊരു നാളെ ഇരുവരും സ്വപ് നം കാണുന്നു. റഫീക്കിന്റെ മകൻ ഫഹദ് കൂട്ടിക്കൽ സെന്റ് ജ്ജ് സ്‌കൂളിലെ മികച്ച ഫുട്‍ബോളറാണ്. അയൽവക്കത്തുള്ള ആദിയ ദീപ സ്‌കൂളിലെ പേരെടുത്ത പാട്ടുകാരിയും. റെയ്ഹാന പാട്ടിലും പ്രസംഗത്തിലും മിടുമിടുക്കി.
2021ൽ ഉരുൾ പൊട്ടലുണ്ടായ കൊക്കയാർ മലകൾ
ഏന്തയാറിനു വലിയൊരു ചരിത്ര പശ്ചാത്തലമുണ്ട്. അയർലണ്ടിൽ നിന്ന് എത്തിയ ജോൺ ജോസഫ് മർഫി 1904ൽ തിരുവിതാംകൂറിലെ ആദ്യത്തെ റബർതോട്ടം (1200 ഏക്കർ) സ്ഥാപിച്ചത് ഏന്തയാർ ആസ്ഥാനമാക്കിയാണ്. അദ്ദേഹം അവിടെ വൈദ്യുതി കൊണ്ടു വന്നു. ആദ്യത്തെ കാർ ഓടിച്ചു.
മർഫിക്ക് തമിഴ് നന്നായി അറിയാമായിരുന്നു. ഡബ്ലിനിൽ അന്തരിച്ച അമ്മയെ ഓർമ്മിക്കാൻ താൻ അധിവസിക്കുന്ന ഗ്രാമത്തെ അദ്ദേഹം 'എൻ തായർ' (എന്റെ അമ്മ) എന്ന് വിളിച്ചു. അങ്ങനെയാണത്രെ ഏന്തയാർ എന്ന് ആ സ്ഥലത്തിനു പേരു വന്നത്.
മർഫിയുടെ തോട്ടം 1952 ൽ വിലക്ക് വാങ്ങിയ ക്രൈസ്തവ കുടുംബം ഏന്തയാറ്റിൽ ജെ.ജെ. മർഫി സ്കൂൾ തുറന്നു. ഇന്നതൊരു ഹയർ സെക്കണ്ടറി സ്‌കൂൾ ആണ്. 1957ൽ അന്തരിച്ച മർഫിയെ ഏന്തയാർ സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിലാണ് അടക്കം ചെയ്തിരിക്കുന്നത്.
ടൗണുകളും ബിസിനസ് സ്ഥാപങ്ങളും കൂട്ടിക്കൽ പഞ്ചായത്തിൽ ആണെങ്കിലും കൊക്കയാർ പഞ്ചായത്ത് തോട്ടം വ്യവസായത്തിൽ വലിയ പൈതൃകത്തിന്റെ ഉടമയാണ്. ഇംഗ്ലണ്ടിലെ വെബ്ലിയിൽ നിന്നെത്തിയ പ്ലാന്റർമാർ സ്ഥാപിച്ച എൽഡോറാഡോ എസ്റ്റേറ്റും എച്ച്എംഎൽ എന്ന ഹാരിസൺ മലയാളം ലിമിറ്റഡ് വക ബോയ്‌സ് എസ്റ്റേറ്റും അതിനു കാരണമായി. വെംബ്ലി തോട്ടം തുണ്ടം തുണ്ടമായി വിറ്റു ഉടമകൾ നാടുവിട്ടു. വെംബ്ലി എന്ന പേരുമാത്രം നിലനിന്നു.
വെംബ്ലിയിൽ നാ\ട്ടുകാർ പണിത പാലവും പാപ്പാനി വെള്ളച്ചാട്ടവും
എന്നാൽ 1665 ഏക്കർ ബോയ്‌സ് എസ്റ്റേറ്റ് ഇപ്പോഴും അതേ പേരിൽ നിലനിൽക്കുന്നു. കോഴിക്കോട് ആസ്ഥാനമായ പാരിസൺ കമ്പനി 2003ൽ എസ്റ്റേറ്റ് വിലയ്‌ക്കെടുത്തു. പഴയ പ്രതാപം കുറഞ്ഞെങ്കിലും നൂറിലേറെ തൊഴിലാളികൾ ഉണ്ട്. റബർ പ്രോസസ്സ് ചെയ്തു എംആർഎഫ് പോലുള്ള വൻകിട ടയർ കമ്പനികളിലേക്ക് അയക്കുന്നു. കാപ്പി, വാഴ, പൈനാപ്പിൾ, റംബുട്ടാൻ, മാങ്കോസ്റ്റിൻ തുടങ്ങിയവകൃഷിചെയ്തു ലാഭകരമായി പ്രവർത്തിക്കാൻ ശ്രമമുണ്ട്.
കൊക്കയാർ പഞ്ചായത്തിലെ മറ്റിടങ്ങളിൽ റബർ വെട്ടിമാറ്റി പകരം വൻതോതിൽ പൈനാപ്പിൾ കൃഷി തുടങ്ങിയിട്ടുണ്ട്. റബർ, പൈനാപ്പിൾ തോട്ടങ്ങളാണ് പഞ്ചായത്തിലെ സ്ത്രീ, പുരുഷ തൊഴിലാളികൾക്ക് ആശ്രയം. പക്ഷെ കൃഷിയിടങ്ങളിലെ യന്ത്രവൽക്കരണം-മണ്ണെടുക്കാനും നിരത്താനും കുഴിയെടുക്കാനും മറ്റും ജെസിബി-ജോലി സാധ്യതകൾ കുറച്ചിട്ടുണ്ട്.
പ്രളയ ശേഷം ജീവൻ വച്ച കൂട്ടിക്കൽ ബസാർ
കൊക്കയാർ പഞ്ചായത്തു മുൻകൈ എടുത്ത് ദുരന്ത ബാധിതർക്ക് അഞ്ചു വീടുകൾ പണിതു കൈമാറിയതായി വെംബ്ലി വാർഡ് മെമ്പറും വൈസ് പ്രസിഡന്റുമായ സജിത്ത് കെ. ശശി (സിപിഎം) പറഞ്ഞു. സജിത്തിന്റെ വെംബ്ലി വാർഡിൽ രണ്ടും മുക്കുളം, കൊക്കയാർ, മേലോരം വാർഡു കളിൽ ഓരോന്നും.
തകർന്ന നിരവധി പാലങ്ങളിൽ പ്രധാനപ്പെട്ട മൂന്നെണ്ണത്തിന്റെ നിർമ്മാണം ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. ഏന്തയാർ ഈസ്റ്റ് (4.8 കോടി രൂപ), കൊക്കയാർ (4.53 കോടി), ഇളങ്കാട് ടൌൺ (2.5 കോടി) എനീ പാലങ്ങളുടെ പണിയാണ് അവസാന ഘട്ടത്തിൽ എത്തിയിരിക്കുന്നത്. ഇനി അപ്രോച് റോഡുകളും അനുബന്ധ പണികളുമാണ് ബാക്കിയുള്ളതെന്നു കൊക്കയാർ പഞ്ചായത്ത് പ്രസിഡന്റ് മോളി ഡൊമിനിക് (സിപിഐ) പറയുന്നു. എന്നാൽ കാലവർഷം നേരത്തെ എത്തിയതിനാൽ തുടങ്ങിയതിനാൽ പണിക്കു താമസംവരും
ജെജെ മർഫിയും ഏന്തയാറിലെ മർഫി ഹയർ സെക്കണ്ടറി സ്‌കൂളും
ഇടുക്കി ജില്ലയിലാണ് കേരളത്തിൽ ഏറ്റവും വേഗത്തിൽ ടൂറിസം വളരുന്നതെന്നു സഞ്ചാരികളുടെ ഏറ്റവും പുതിയ കണക്കുദ്ധരിച്ചുകൊണ്ടു ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചത് അടുത്ത ദിവസമാണ്. 2025 ലെ ആദ്യത്തെ മൂന്ന് മാസക്കാലത്തു 9,84,645 ആഭ്യന്തര ടൂറിസ്റ്റുകൾ ജില്ല സന്ദർശിച്ചു. കഴിഞ്ഞ വർഷം ഇതേകാലയളവിൽ വന്നതിനേക്കാൾ 25 ശതമാനം കൂടുതൽ. കോവിഡിന് ശേഷമുള്ള കാലം നോക്കിയാൽ 186.29 ശതമാനം വർദ്ധന. കഴിഞ്ഞ വർഷത്തെക്കാൾ നാലു ശതമാനം കൂടുതൽ വിദേശ ടൂറിസ്റ്റുകൾ എത്തി.
കൊക്കയാറിൽ മൂന്നു വെള്ളച്ചാട്ടങ്ങളുണ്ട്-വെള്ളാപ്പാറ, നൂറേക്കർ, പാപ്പാനി. മൂന്നും വെംബ്ലിയിൽ നിന്ന് ഉറുമ്പിക്കരയ്ക്ക് പോകുന്ന വഴിയിലാണ്. വെംബ്ലിയിൽ റിസോർട്ടുകളോ ഹോംസ്റ്റേകളോ ഉണ്ടോ എന്ന് ഞാൻ സജിത്തിനോട് അന്വേഷിച്ചു. ഇല്ലെന്നു മറുപടി പക്ഷെ ഉറുമ്പിക്കരയിലുണ്ട്. നേച്ചർ സാങ്‌ച്വറി, ഗ്രീൻ വാലി കോട്ടേജ്, ഗൈറ തുടങ്ങിയവ. തൊട്ടടുത്ത വാഗമണ്ണിലെപോലെ ഹോംസ്റ്റേ സംസ്കാരം ഇനിയും ആയിട്ടില്ല.
പാരിസൺ വാങ്ങിയ ബോയ്‌സ്എസ്റ്റേറ്റ്
കൊക്കയാർ പഞ്ചായത്തിൽ രണ്ടു പ്രവാസി സുഹൃത്തുക്കൾ എനിക്കുണ്ട്. രണ്ടുപേരും വിദേശവാസം മതിയാക്കി സ്വന്തം മണ്ണിലേക്കു മടങ്ങി വന്നവർ. വെബ്ലി വാർഡിലെ ജോർജ് കുര്യൻ.ആണ് ആദ്യത്തെയാൾ. ഓസ്ട്രിയയിലെ വിയന്നയിൽ ആയിരുന്നു പേഴുംകാട്ടിൽ ജോർജ്ജും എൽസിയും. പുല്ലകയാറിന്റെ തീരത്തു മനോഹരമായ വീടു പണിതു താമസിക്കുന്നു. സമയം പോകണമല്ലോ പാഷൻ ഫ്രൂട് സിറപ്പ് ഉണ്ടാക്കി സൂപ്പർ മാർക്കറ്റുകൾവഴി വിതരണം ചെയ്യുന്നു. വെംബ്ലിയിലെഎൽ ഡൊറാഡോ എന്ന വിലാസത്തിൽ.
രണ്ടാമത്തെ സുഹൃത്ത് ന്യൂ ജേഴ്‌സിയിൽ 15 വർഷം ജീവിച്ചു കോട്ടയം വടവാതൂരിലേക്കു മടങ്ങിയ സുനിൽ. അദ്ദേഹവും ഭാര്യ ഡെന്നിയും കൂടി കൊക്കയാർ രണ്ടാംവാർഡ് ആയ വടക്കേമലയിൽ 16 ഏക്കറിൽ നേച്ചർ സാങ്ച്വറി നടത്തുന്നു. നൂറു വർഷം മുമ്പ് ബ്രിട്ടീഷ് പ്ലാന്റർമാരുടെ കാലത്തു പണിത പ്ലാന്റേഷൻ ബംഗ്ളാവാണു പ്രധാന ആകർഷണം. റിസോർട്ടിലൂടെ പാൽനുരചാർത്തുന്നുന്ന അരുവി. തൊട്ടടുത്ത് മൂന്ന് വെള്ളച്ചാട്ടങ്ങൾ. നൂറ്റാണ്ടു മുമ്പ് മിസിസ് റോബിൻസൺ എന്ന വെള്ളക്കാരി കണ്ടെത്തിയ 'മദാമ്മക്കുള'വും അരികിൽ.