Image

ലോക സമാധാനത്തിനു പുല്ലാംകുഴൽ മീട്ടുന്നവൻ! (വിജയ് സി.എച്ച്)

Published on 26 May, 2025
ലോക സമാധാനത്തിനു പുല്ലാംകുഴൽ മീട്ടുന്നവൻ! (വിജയ് സി.എച്ച്)

ബ്രിട്ടീഷുകാരി കാതറിൻ ബ്രൂക്ക് 27 മണിക്കൂറും, 37 മിനിറ്റും, 32 സെക്കൻ്റും ഫ്ലൂട്ടുവായിച്ചു നേടിയ ഗിന്നസ് റെക്കോർഡ് തളിക്കുളത്തുകറരൻ മുരളി നാരായണൻ പഴങ്കഥയാക്കി. നീണ്ട 108 മണിക്കൂർ നേരം തൃശ്ശൂർ തേക്കിൻകാട് മൈതാനം മറ്റൊരു ചരിത്ര നിർമിതിക്കു സാക്ഷ്യം വഹിച്ചുു. കാതറിൻ 2012-ൽ സ്ഥാപിച്ച റെക്കാർഡ്, 2016-ൽ മുരളി ഭേദിച്ചിരുന്നു. 2018-ൽ, കാതറിൻ മുരളിയെ വീണ്ടും പിന്നിലാക്കി. ആ റെക്കോർഡാണ് മുരളിയിപ്പോൾ തകർത്തത്! മുരളി സ്ഥാപിച്ച പുതിയ ലോകറെക്കോർഡ് ഒരുപാടു മുന്നിലായതിനാൽ, പെട്ടെന്നാർക്കും ഭഞ്‌ജിക്കാൻ കഴിയില്ലെന്നാണ് പൊതുധാരണ.

എന്നാൽ, സംഗീതം മത്സരിക്കാനുള്ളതല്ലെന്ന് മുരളി അടിയുറച്ചു വിശ്വസിക്കുന്നു. തൻ്റെ ജന്മനാടായ തളിക്കുളത്തു വെച്ചു 2016-ൽ അരങ്ങേറിയ മുരളിയുടെ പ്രഥമ ഗിന്നിസ് പ്രകടനം അതിനാൽ അഭ്യുദയകാംക്ഷികളുടെയും സംഘാടകരുടേയും അഭിപ്രായങ്ങൾ മാനിച്ചായിരുന്നുവെന്ന് മുരളി അസന്ദിഗ്‌ദ്ധമായി പറയുന്നു. ദാനധർമ്മങ്ങൾ ചെയ്യാൻ എന്തെങ്കിലുമൊരു വരവ്‌ ആ വിജയത്താൽ ഉണ്ടാകുമെന്നതായിരുന്നു പ്രതീക്ഷ.

ഇപ്പോൾ നടത്തിയ 108 മണിക്കൂർ നീണ്ട മാരത്തൻ വേണു ആലാപനത്തിന് കാതറിനെ പിന്നിലാക്കുകയെന്ന ഉദ്ദേശ്യമേ ഇല്ലായിരുന്നുവെന്ന് ഈ ലേഖകൻ്റെ ഒരു അന്വേഷണത്തിനു പ്രതികരിച്ചുകൊണ്ടു മുരളി വ്യക്തമാക്കി.

കുഞ്ഞുന്നാളിലേ പിതാവിനെ നഷ്ടമായ മുരളിയേയും സഹോദരിയേയും മാതാവ് തങ്കമ്മ വളർത്തിക്കൊണ്ടുവന്നത് കൂലിവേല ചെയ്തും, അയൽക്കാരുടെ അടുക്കളപ്പണിയെടുത്തുമാണെന്നു തുറന്നുപറയുന്നൊരാൾ, കേവലമായ കിടമത്സര ചിന്തകൾക്ക് അതീതനല്ലെങ്കിലേ അതിശയിക്കേണ്ടൂ!

മുരളി, ഈ ഭൂമിയിലെ സമസ്തരുടെയും സമാധാനത്തിനുവേണ്ടി മുരളി മീട്ടുന്നവൻ!

നിരാലംബരായവർക്ക് അഭയമായി വൃദ്ധസദനവും, ശരീരം തളർന്നവർക്ക് പുനരധിവാസവുമുൾപ്പെടെ ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സംഘടനയായ പ്രതീക്ഷ ചാരിറ്റബിൾ സൊസൈറ്റിയുടെ ജീവരക്തമായ സുമയാണ് ഈ ഗിന്നസ് ചരിത്രങ്ങൾക്കു പിന്നിലെ പ്രചോദനസ്രോതസ്സെന്ന് മുരളി വെളിപ്പെടുത്തി.

ഏതു നിമിഷവും തൻ്റെ ശ്വാസം നിലക്കാമെന്നറിയാമെങ്കിലും, സധൈര്യം രണഭൂവിലേക്കു പോകുന്നൊരു സൈനികൻ്റെ ആത്മവിശ്വാസമാണ് ദുഷ്‌കരമായ 108 മണിക്കൂർ താണ്ടാൻ വേദിയിൽ കയറിയ ആ കലാകാരനിൽ സുമ ദർശിച്ചത്!

ഈയിടെയാണ്, മുരളിയുടെ അടുത്ത രണ്ടു സുഹൃത്തുക്കൾ പുല്ലാംകുഴൽ വായനക്കിടെ കുഴഞ്ഞുവീണു മരിച്ചത്. ഒരാൾ ഗുരുവായൂരും, മറ്റൊരാൾ ബെംഗളുരുവിലും. ശ്വാസകോശങ്ങൾക്ക് അനുഭവപ്പെട്ട ഓവർ സ്ട്രൈനാണ് കാരണമെന്നായിരുന്നു രണ്ടു പേരുടെയും മെഡിക്കൽ റിപ്പോർട്ട്സ്.

ഉള്ള് വിങ്ങിപ്പൊട്ടിയിരുന്നുവെങ്കിലും, ഏറ്റെടുത്ത ദൗത്യം ഏട്ടൻ പൂർത്തീകരിക്കുമെന്നതിൽ സുമക്കൊരു സംശയവുമില്ലായിരുന്നു!

അഗതികൾക്കും, അതിദരിദ്രർക്കും, ഭിന്നശേഷിക്കാർക്കും വേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞുവച്ച തൻ്റെ പിറക്കാത്ത സഹോദരി സുമയുടെ പാദങ്ങളിൽ, ഇതൊരു നേട്ടമാണെങ്കിൽ അത്, മുരളി അർപ്പിക്കുന്നു! ലോക പ്രശസ്തമായ തൃശ്ശൂർ പൂരം കഴിഞ്ഞു അധികം നാളാകും മുമ്പെ മറ്റൊരു ചരിത്ര സംഭവം!

മുരളിയുടെ വേണുവിൽനിന്ന് കർണ്ണാട്ടിക്കും, ഹിന്ദുസ്ഥാനിയും, പാശ്ചാത്യനും, സർവ്വദേശ ഫോകുകളും ഒരുപോലെ ഒഴുകിവന്നു! നിരോഷ്ട, ബൗളി, ആഭേരി മുതലായ അത്യുൽ‍കൃഷ്‌ട രാഗങ്ങളും, ശങ്കരാഭരണം, കല്യാണി, മോഹനം മുതലായ ജനകീയ രാഗങ്ങളുമുൾപ്പെടെ ഇരുനൂറ്റിയമ്പതിൽപരം രാഗങ്ങളും, ആയിരത്തിൽപരം കൃതികളും, മുന്നൂറോളം പ്രശസ്ത സിനിമാ ഗാനങ്ങളും ആരേയും വിസ്‌മയിപ്പിക്കുന്നവയായിരുന്നു!

അനുപമ മോഹൻ, ഗീതാ പത്മകുമാർ മുതലായ പതിനഞ്ചു പ്രശസ്ത കലാകാരികൾ ഭരതനാട്യവും, കുച്ചിപ്പുടിയും, മോഹിനിയാട്ടവും വേദി തകർത്താടിയപ്പോൾ, മുരളിയുടെ പുല്ലാംകുഴൽ പിഴവൊട്ടുമില്ലാതെ ചുവടുകൾക്കനുസൃതമായ നാദബ്രഹ്മം തീർത്തു. ഇടകലർന്നെത്തിയ പാശ്ചാത്യ-നാടോടി അവതരണങ്ങളിലും മുരളിയുടെ സ്വാധീനമാണു ഏറെ തെളിഞ്ഞു നിന്നത്.

കുസൃതി നിറഞ്ഞ ഭാവങ്ങളും ശരീരഭാഷയുമായ് നൃത്തമാടി മനുഷ്യമനസ്സുകൾ കീഴടക്കി, ഈയിടെ നവമാധ്യമങ്ങളിൽ നിറഞ്ഞുനിന്ന ഇളംപെൺകുട്ടി വൈഷ്ണവക്ക് മുരളി മുളന്തണ്ട് ഊതിയത് പ്രേക്ഷകർക്ക് വേറിട്ടൊരു അനുഭവമായി!

നാദസ്വരം, വീണ, മിഴാവ്, തിമില, ഉടുക്ക്, മരം മുതലായ നാടൻ ഉപകരണങ്ങൾക്കും, വയലിൻ, വെസ്റ്റേൺ ഫ്ലൂട്ട്, റിതം പേഡ്, സെക്സഫോൺ തുടങ്ങിയ വിദേശ വാദ്യോപകരണങ്ങൾക്കും ഓടക്കുഴൽ ചേരുംപടി അകമ്പടി നിന്നു.

ഏഴു തുളകളുള്ള ചെറിയ കുഴലും (ഫോക്), ഒമ്പതു തുളകളുള്ള ഇടത്തരം കുഴലും (കർണ്ണാട്ടിക്), ഏഴു തുളകളുള്ള ബാംസുരി എന്ന വലിയ കുഴലും (ഹിന്ദുസ്ഥാനി), സ്റ്റീലിൽ നിർമ്മിക്കുന്ന വെസ്റ്റേൺ ഫ്ളൂട്ടും (പാശ്ചാത്യം) മുരളിക്കു പ്രിയപ്പെട്ടവ.

സംഗീതമനുസരിച്ചു, ഉദ്ദേശിക്കുന്ന മൂഡ് ആലാപനത്തിൽ കൊണ്ടുവരാൻ, ഈ നാലു തരത്തിൽപ്പെട്ട ഉപകരണങ്ങളും മാറിമാറി മുരളി ഉപയോഗിച്ചിരുന്നു.

മണിക്കൂറിൽ അഞ്ചു മിനിറ്റ് വിശ്രമം എന്ന ഗിന്നസ് അധികൃതരുടെ വ്യവസ്ഥയിൽ വിട്ടുവീഴ്ചയുള്ളത്, കൂടുതൽ മണിക്കൂറുകൾ ബ്രേക്ക് ഇല്ലാതെ ആലപിച്ചാൽ അത്രയും അഞ്ചു മിനിറ്റുകൾ ചേർത്ത സമയം ഒരുമിച്ച് വിശ്രമിക്കാം എന്നുള്ളതിൽ മാത്രമാണ്. മൂന്നു മണിക്കൂർ തുടർച്ചയായി പാടിയാൽ, 15 മിനിറ്റു നേരം ബ്രേക്ക് എടുക്കാമെന്ന്. ഭക്ഷണവും, പ്രാഥമിക കർമ്മങ്ങളും, ഉറക്കവുമെല്ലാം ഇപ്പറഞ്ഞ വിശ്രമവേളയിൽ മാത്രം!

അക്കങ്ങൾ ഡിസ്പ്ളെ ചെയ്യുന്ന ക്ളോക്കു സഹിതം 108 മണിക്കൂർ നേരമുള്ള പ്രകടന വേദിയുടെ വിഡിയോ ആർക്കൈവ്, യാതൊരു വിധ തടസ്സമോ എഡിറ്റിങ്ങോ ഇല്ലാതെയുള്ളതാണ്, അംഗീകാരത്തിനുള്ള ആധാരം.

മുരളിയുടെ ആലാപനം നൂറ്റിയെട്ടാമത്തെ മണിക്കൂറിലേക്കു എത്തിക്കൊണ്ടിരുന്ന നിമിഷങ്ങളിൽ, ആനന്ദക്കണ്ണീർ ഒഴുക്കിനിൽക്കുന്ന അദ്ദേഹത്തിൻ്റെ പത്നി ശെൽവത്തിൻറെയും, മക്കൾ ഭവപ്രിയയുടെയും, ദേവപ്രിയയുടെയും, ശിവപ്രിയയുടെയും ദൃശ്യം, അതു ശ്രദ്ധയിൽപ്പെട്ട സകലരുടെയും കണ്ണുകളെ ഈറനണിയിച്ചു. ലോകചരിത്രം കുറിച്ച ആ ശ്വാസം നിലച്ചില്ലല്ലൊ!

മദ്ധ്യകാല യൂറോപ്പിലെ നാടോടിക്കഥയിൽ പരാമർശിക്കപ്പെടുന്ന മാന്ത്രിക കുഴലൂത്തുകാരനാവാനാണ് മുരളിക്കിഷ്ടം. എലികൾ ഹെമലിൻ നഗരത്തിലെ പൊതുജീവിതം ദുസ്സഹമാക്കിയപ്പോൾ, അവയെ തൻറെ മനോഹര മുരളീനാദത്തിൽ മയക്കി കടലിലേക്കു നയിച്ച് ജനങ്ങളെ രക്ഷിക്കുന്ന 'പൈഡ് പൈപ്പർ' ആയിത്തീരാൻ! മനുഷ്യമനസ്സിലെ വിഴിപ്പുകളാണ് ഈ മൂഷികന്മാർ. സകല തിന്മകളെയും വിദൂരതയിലേക്ക് അകറ്റി മനുഷ്യനെ ശുദ്ധീകരിക്കാനുള്ള ശക്തി 'മായാമുരളി'ക്കുണ്ട്!

താൻ കൊളുത്തിയ സംഗീത മഹായാനത്തിൻറെ നാളം കേരളത്തിലൊ ഭാരതത്തിലൊ മാത്രമല്ല, ഈ ഭൂമികയിലെ സകല രാജ്യങ്ങളിലും വെളിച്ചം വീശണം. ഈ ലോകത്തുനിന്ന് എല്ലാ അശാന്തികളും നീങ്ങി, മാനവസൗഹാർദ്ദം എവിടെയും പുലരട്ടെ!

Join WhatsApp News
Jayan Varghese 2025-05-27 17:06:17
പക്ഷികളോട് പാടരുതെന്ന് പറയുവാൻ ആർക്കു കഴിയും ? അഭിവാദനങ്ങൾ !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക