ഈ നിരൂപണം തയ്യാറാക്കിയിരിക്കുന്നത് അമേരിക്കൻ മലയാളിയും സാഹിത്യകാരനുമായ ശ്രീ രാജു തോമസിന്റെ ഇനിയും പുസ്തകമാകാത്ത ചിന്താവിഷ്ടനായ ശ്രീരാമൻ എന്ന ഖണ്ഡകാവ്യത്തെ ആസ്പദമാക്കിയാണ്.
സീതയെ ഉപേക്ഷിച്ചു കഴിഞ്ഞ ശ്രീരാമന്റെ മനസ്സിൽ സമ്മിശ്രവികാരങ്ങളുടെ വേലിയേറ്റം നടന്നുകൊണ്ടിരുന്നു. ഒരു രാജാവ് എന്ന നിലക്ക് തന്റെ വ്യക്തിപരമായ ആനന്ദത്തേക്കാൾ പ്രജകളുടെ ക്ഷേമം പ്രധാനമെന്നു അദ്ദേഹം തീരുമാനിച്ചു. പ്രജകളോടുള്ള തന്റെ ധാർമ്മിക ഉത്തരവാദിത്വവും വാത്സല്യവും നിറഞ്ഞുനിന്നെങ്കിലും ദുഃഖവും, കുറ്റബോധവും അദ്ദേഹത്തെ സദാസമയം അലട്ടിയിരുന്നു. ശ്രീ രാജു തോമസിന്റെ ഈ കൃതി സീതാപരിത്യാഗത്തിനുശേഷം രാമൻ അനുഭവിക്കുന്ന മനോവ്യഥകളുടെ വിവരണമാണ്. ഭരണകര്‍ത്താവായ രാമനു നല്ല ഭര്‍ത്താവാകാൻ കഴിഞ്ഞില്ലെന്നു ആശാൻ ചിന്താവിഷ്ടയായ സീതയിൽ പറയുമ്പോൾ ഒരു രാജാവെന്നതിനേക്കാൾ ഒരു സാധാരണ മനുഷ്യൻ, ഭർത്താവ് എന്നീ നിലകളിൽ രാമനെ നോക്കി കാണുകയാണ് ശ്രീ രാജു തോമസ്.
ശ്രീരാമൻ സീതയെ ഭ്രാന്തമായി സ്നേഹിച്ചിരുന്നു. കാട്ടിൽ വച്ച് സീതയെ കാണാനില്ലെന്ന വിവരം അറിഞ്ഞു ശ്രീരാമൻ മരങ്ങളോടും മൃഗങ്ങളോടും സീതയെ കണ്ടോ എന്ന് ചോദിച്ച് കരഞ്ഞുകൊണ്ട് അവിടെമെല്ലാം അലഞ്ഞു നടന്നു. സീതയെ കണ്ടുപിടിച്ചതിനു ശേഷം ശ്രീലങ്കയിലേക്ക് കടക്കാൻ തനിക്കും തന്റെ സേനക്കും വേണ്ടി അദ്ദേഹം കടലിനു മീതെ പാലം പണിയിപ്പിച്ചു. സീതയോടുള്ള സ്നേഹത്തിന്റെ സ്മാരകമായി അത് 1480 A.D വരെ നില നിന്നു. എന്നിട്ടും പ്രജകളിൽ ഒരാളുടെ വാക്ക് കേട്ട് അയോദ്ധ്യാപതി തന്റെ ഗർഭിണിയായ ധർമ്മപത്നിയെ നിഷ്ക്കരുണം കാട്ടിലേക്കയച്ചതിനു പലരും പല പല വ്യാഖ്യാനങ്ങൾ നൽകിയിട്ടുണ്ടെങ്കിലും പ്രജാക്ഷേമതാൽപ്പര്യം കയ്യിലെടുത്ത് അദ്ദേഹം അങ്ങനെ ചെയ്തുവെന്നു വിശ്വസിച്ചുപോരുന്നു.
അമേരിക്കൻ മലയാളിയായ കവി ശ്രീ രാജു തോമസ് എഴുതിയ ഖണ്ഡകാവ്യത്തിന് ചിന്താവിഷ്ടനായ ശ്രീരാമൻ എന്നാണു പേര് നൽകിയത്. സീതക്ക് മാത്രമല്ല ചിന്താവിഷ്ടനാകാൻ ശ്രീരാമനും അവകാശമില്ലേ എന്ന് കവി ചിന്തിക്കുകയാണ്. മഹാകവി കുമാരനാശാന്റെ ചിന്താവിഷ്ടയായ സീത ഏറെ പഠനങ്ങൾക്ക് വിധേയമായ കൃതിയാണ്. മലയാളി വായനക്കാർക്ക് പരിചിതമാണ്.
രവി പോയ് മറഞ്ഞ ഒരു സന്ധ്യയിൽ ഒറ്റക്കിരുന്നു സീത തന്റെ പൂർവ്വാനുഭവങ്ങളെയും ആസന്നമായ ഭാവിയെയും പറ്റി ചെയ്യുന്ന ചിന്തകളാണ് ചിന്താവിഷ്ടയായ സീത എന്ന കാവ്യത്തിൽ കുമാരനാശാൻ വിവരിക്കുന്നത്.
ആശാന്റെ ചിന്താവിഷ്ടയായ സീത എന്ന കാവ്യത്തിൽ രാമായണത്തിലെ ഒരു കഥാസന്ദർഭത്തെ സീതയുടെ കാഴ്ചപ്പാടിലൂടെ പുനരവതരിപ്പിക്കുകയാണു.രാമായണത്തിൽ നിന്നും വ്യത്യസ്തമായി ഒരു സ്ത്രീയുടെ ചിന്തകളും സങ്കടങ്ങളും നിസ്സഹായതകളും മാറി മാറി വരുന്ന നിലയ്ക്കാണു കവിത അവതരിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ ഇത് ചിന്താവിഷ്ടയായ സീതയുടെ അനുകരണമല്ല. ചിന്താവിഷ്ടയായ സീതയിൽ പതിയാൽ പരിത്യജിക്കപ്പെട്ട ഒരു സാധു സ്ത്രീയുടെ വിലാപങ്ങളല്ല ആശാൻ എഴുതുന്നത് അവരുടെ ഗതകാല അനുഭവങ്ങളും അജ്ഞതമായ ഭാവിയെപ്പറ്റിയുള്ള ആശങ്കകളും പിന്നെ പുരുഷോത്തമനായ തന്റെ ഭർത്താവിന്റെ തീരുമാനങ്ങളിലെ ധർമ്മാധർമ്മങ്ങളെയും വിശദമായി വിവരിക്കുന്നുണ്ട്. “യം സീതാ മമ സുതാ സഹധര്‍മ്മചാരി തവ' - എന്‍റെ മകളായ സീതയെ രാമാ നിന്നോടുകൂടെ ധര്‍മ്മാചരണത്തിനായി നല്‍കുന്നുവെന്ന് പറഞ്ഞാണ് ജനക മഹാരാജാവ് പാണിഗ്രഹണം നടത്തുന്നത്. മക്കൾ വാത്മീകിയോടൊത്ത് അയോധ്യയിൽ പോയിരുന്ന ഒരു സന്ധ്യയിലാണ് സീത ആലോചനാമഗ്നനായിരിക്കുന്നത്.ആശാൻ അവിടെ നിന്ന് തന്റെ കാവ്യം ആരംഭിക്കുന്നു.
സുതര്‍ മാമുനിയോടയോദ്ധ്യയില്‍
ഗതരായോരളവന്നൊരന്തിയില്‍
അതിചിന്തവഹിച്ചു സീതപോയ്
സ്ഥിതിചെയ്താളുടജാന്തവാടിയില്‍.’
ഇങ്ങനെയാണ് ചിന്താവിഷ്ടയായ സീത ആരംഭിക്കുന്നത്. ചിന്തയിലാണ്ട സീത സൂര്യനസ്തമിച്ചതോ ചുറ്റും നിലാവ് വന്നു നിറഞ്ഞതോ അറിഞ്ഞതേ ഇല്ലെന്നു കവി പറയുന്നുണ്ട്.
രവി പോയി മറഞ്ഞതും സ്വയം
ഭുവനം ചന്ദ്രികയാൽ നിറഞ്ഞതും
അവനീശ്വരിയോർത്തതില്ല, പോ-
ന്നവിടെത്താൻ തനിയേയിരിപ്പതും.
ശ്രീ രാജു തോമസ് അദ്ദേഹത്തിന്റെ കാവ്യം ആരംഭിക്കുന്നത് സൂര്യനെപ്പോലെ തിളങ്ങുന്ന രഘുരാമൻ ഭാവി കാര്യങ്ങളെപ്പറ്റി ആശങ്കപ്പെടാതെ വളരെ കൃപയോട് കൂടി ജനങ്ങളെ വളരെ കാലം പോറ്റി എന്നാണു. ഭരിച്ചു എന്നല്ല. രാമനെപ്പറ്റി പറയുമ്പോൾ ഭരിച്ചുവെന്നു പറയാൻ കവിക്ക് കഴിയുന്നില്ല. രാമൻ പ്രജകളെ പോറ്റുകയായിരുന്നു. സീതാവിരഹനായി കഴിയുന്ന രാമൻ പശ്ചാത്താപവിവശനായി ധാരാളം യാഗങ്ങൾ കഴിച്ചു ചക്രവർത്തിയായി തന്റെ അയനം തുടരവേ വളരെ ദുഃഖിതനായി പറഞ്ഞുപോയി.
നിലയറ്റു പറഞ്ഞുപോയി സ്വയം
പലവട്ടം മനു വംശ മൗലിയും
ശരിയാവുകയില്ല ജീവിതം
വെറുതെ ജീവിതമെന്തുകർമ്മമോ?
ഒരു കർമ്മം പോലെ ജീവിതം തുടരുന്നതിൽ എന്തർത്ഥം എന്ന് ചിന്തിക്കുന്നത് ഒരു ചക്രവർത്തിയാണ്. അവരുടെ ജീവിതം സുഖഭോഗങ്ങളാൽ സമൃദ്ധമെന്നു പൊതുവെ വിശ്വസിച്ചുവരുമ്പോൾ ശ്രീരാമനെ സംബന്ധിച്ച് അങ്ങനെയല്ലായിരുന്നു എന്ന് രാമായണത്തിൽ പറയുന്നുണ്ട്. അദ്ദേഹം അതീവ ദുഖിതനായിരുന്നു. അദ്ദേഹം സുഖഭോഗനിഷേധിയായി കുശ പുല്ലുകൊണ്ടു ഉണ്ടാക്കിയ പായയിൽ കിടന്നു, പഴങ്ങൾ ഭക്ഷിച്ച് വൃതാനുഷ്ടാനങ്ങളോടെ അതേസമയം പ്രജകളെ സംരക്ഷിച്ചും ജീവിതം തുടർന്നിരുന്നു. അങ്ങനെ സ്വയം തിരഞ്ഞെടുത്ത ആ ജീവിതവും അദ്ദേഹത്തിന് മടുപ്പു നല്കിയിരിക്കാം. കവി ശ്രീരാമനെക്കൊണ്ട് അദ്ദേഹത്തിന്റെ അവതാരത്തിനു കാരണമായ ഒരു ശാപത്തെപ്പറ്റി പറയുന്നുണ്ട്. സപ്തർഷികളിൽ ഒരാളായ ഭൃഗു മഹാവിഷ്ണുവിന്റെ അടുത്ത് ചെന്നപ്പോൾ വിഷ്ണു ലക്ഷ്മീദേവിയുടെ മടിയിൽ തലവച്ചു വിശ്രമിക്കുകയായിരുന്നു. ഭൃഗുവിനെ കണ്ടതായി ഭാവിച്ചില്ല, ഭൃഗു വിഷ്ണുവിന്റെ നെഞ്ചിൽ ചവുട്ടി ഉണർത്തി.മനുഷ്യനായി അനേകം അവതാരങ്ങൾ എടുക്കുകയും വിരഹ ദുഃഖം അനുഭവിക്കയും വേണമെന്ന ശാപവും കൊടുത്തു. ഇത് പക്ഷെ ശ്രീരാമ/കൃഷ്ണാവതാരങ്ങൾക്ക് മാത്രമേ ബാധകമായുള്ളു.
കണ്മുന്നിൽ കാണുംവിധം ശ്രീരാമന്റെ അവസ്ഥ കവി പരാമർശിക്കുന്നത് വളരെ ലളിതമായും അതേസമയം നമുക്ക് ബോധ്യമാകും വിധവുമാണ്.
പലനാഴിക മെത്തയിൽക്കിട-
ന്നലസം നിദ്ര വരാതെ ഭഗവാൻ
അഴലാർന്നുമിടം വലംതിരി -
ഞ്ഞുഴറി ,ഹാ, ഒരു ചിന്തഹേതുവാൽ.
ഒരു ചിന്ത രാജാവിനെ അലട്ടുന്നുണ്ട്. താൻ ചെയ്തത് ശരിയോ തെറ്റോ എന്ന ചിന്ത. രാമൻ ക്രൂരനായ ഒരു രാജാവായിരുന്നില്ല. ബഹുഭാര്യത്വം സ്വീകരിച്ച് സുഖഭോഗങ്ങളിൽ മുഴുകി കഴിയുന്ന ഒരു രാജാവിനാണെങ്കിൽ അത്തരം ചിന്ത ഉണ്ടാകുമായിരുന്നില്ല. രാമൻ പുരുഷോത്തമനാണ്. അദ്ദേഹത്തിന്റെ മനസ്സാക്ഷി അദ്ദേഹത്തെ ചോദ്യം ചെയ്യുന്നു. അതുകൊണ്ട് രാമൻ ചെയ്തത് പൂർണ്ണമായി ശരിയല്ലെന്ന് രാമന്റെ കഥയറിയുന്നവർ ചിന്തിക്കുന്നതിൽ അപാകതയില്ല.
വർഷങ്ങളായി താൻ അനുഭവിക്കുന്ന വേദനയുടെ മുറിവ് ഒലിച്ചുകൊണ്ടിരിക്കയാണ്. അത് തന്റെ ഉറക്കം കെടുത്തുന്നു. അടുത്ത് തന്നെ താൻ അലങ്കരിച്ച് പൂജിക്കുന്ന ഒരു വിഗ്രഹമുണ്ട്. ശ്രീരാമൻ ശങ്കിക്കുന്നു താൻ ഒരു വരം ചോദിച്ചാൽ അവൾ എന്ത് തരും? അങ്ങനെ ഉറക്കം വരാതെ ചിന്തിച്ചവശനായി രാമൻ ചിന്തിക്കുന്നു പൂർണമായി ഒരു ജന്മമില്ല ഭൂമിയിൽ. മനുഷ്യദുഖത്തിന്റെ കയ്പ്പ് ഇനി മതി ഇതിനേക്കാൾ മൃതി അഭികാമ്യം. വാസ്തവത്തിൽ രാമന് ഈ അവസ്ഥ ഉണ്ടാക്കിയത് ഭൃഗുവിന്റെ ശാപമെന്ന സമാധാനിക്കാനാണ് ഇഷ്ടം. അതെ സമയം തനിക്ക് കിട്ടിയ ഒരു രത്‌നം താൻ കാട്ടിൽ കളഞ്ഞു. സീത അമൂല്യനിധിയെന്നറിഞ്ഞിട്ടും അതിനെ കൈവെടിഞ്ഞില്ലേ കഷ്ടം എന്ന് കവി ആശ്ചര്യപ്പെടുന്നു.
അവസാന പുനർസമാഗമ വേളയിലും അപമാനം ഏറ്റുവാങ്ങേണ്ടിവന്നവൾ അവൾ പക്ഷെ വിശ്വസിച്ചില്ല താൻ കാഞ്ചനസീതയുടെ രൂപം പ്രതിഷ്ഠിച്ചിരിക്ക യായിരുന്നുവെന്നു ശ്രീരാമൻ സമാധാനപ്പെടുന്നുണ്ട്. ഇതിൽ നിന്നും ഈ കാവ്യത്തിൽ പറയുന്നത് സീത ഭൂമിദേവിയുടെ മാറിലേക്ക് ഇറങ്ങിപോയശേഷമുള്ള ശ്രീരാമന്റെ ചിന്തകളായിരിക്കുമെന്നു ഊഹിക്കാം. തന്റെ ദീനഞരക്കങ്ങൾ കാവൽക്കാർ കേൾക്കരുത് കാരണം എന്തെങ്കിലും കേൾക്കുന്നത് പറഞ്ഞു നടക്കുന്നവർക്ക് എന്റെ ധർമ്മസങ്കടം എങ്ങനെ അറിയാൻ. എനിക്ക് സാധാരണ മനുഷ്യരെപ്പോലെ കരഞ്ഞുനിലവിളിക്കാനും കണ്ണീരൊഴുക്കാനും സാധിക്കില്ല പക്ഷെ മനസ്സും മിഴികളും നിറഞ്ഞു തുളുമ്പുമ്പോൾ കരയാതിരിക്കുന്നത് എങ്ങനെ. ഹൃദയത്തിൽ നിന്നൊഴുകുന്ന നദി മതി മന്നവനും മാനവനും പെട്ടെന്ന് അവരുടെ ദുഖഃതാപമകറ്റി അവരെ ജനനമരണങ്ങളിൽ നിന്ന് രക്ഷിക്കാൻ. കരിയാത്ത വൃണങ്ങളിലൂടെ അമൃത് കറയായി ഒഴുകുന്നു അരുതാത്ത വിധിതീർപ്പു നടപ്പാക്കിയതിൽ മനസ്സും ശരീരവും തളർന്നു പോയിരിക്കുന്നു.
ദിനചക്രങ്ങൾ ക്രമമായി ഉരുളുന്നു. പക്ഷെ തന്റെ മ്ലാനത കാരണം തനിക്കു ചുറ്റും ഇരുട്ടാണ്. ജീവിതം ഒരു പുഴയാണ് അതൊരു മഹാസമുദ്രമാണ് അതിനപ്പുറമെത്തണമെങ്കിൽ അനവധി ജന്മം അലയേണ്ടി വരുമെന്ന് ശ്രീരാമൻ ഒരു തത്വജ്ഞാനിയെപോലെ മനസ്സിലാക്കുന്നു. ത്രിമൂർത്തികളുടെ കർമ്മം സൃഷ്ടി, സ്ഥിതി, സംഹാരമാണ്. അതിൽ സ്ഥിതിയാണ് വിഷ്ണുവിന്റെ കർത്തവ്യം. പക്ഷെ ഭൂമിയിലാകയാൽ അത് നടപ്പിലാക്കുവാൻ താൻ അശക്തനാണെന്നു തിരിച്ചറിവും രാമനുണ്ടാകുന്നു. രാമന്റെ ചിന്തകൾ ജീവിതത്തിലെ വ്യർത്ഥ ചിന്തകളിലേക്കാണ്. യശസ്സും അധികാരവും അശ്വമേധത്തിൽ നിന്നും ലഭിക്കുന്ന പുണ്യവും ശനിദശ വിട്ടുമാറിയ ആയുസ്സും മനുഷ്യകഥ പറയുക എളുപ്പമല്ലെന്ന് അദ്ദേഹം നിരൂപിക്കുന്നു. ചെയ്തുപോയ തെറ്റുകൾക്കുള്ള ശിക്ഷ ശനിദോഷ കാലത്ത് അനുഭവിക്കേണ്ടി വരുമെന്നാണ് വിശ്വാസം.
സീതയെ ഉപേക്ഷിച്ചതിൽ ദുഖവും കുറ്റബോധവും ശ്രീരാമാനുണ്ടെന്നു കവി സമർത്ഥിക്കുന്നത് ഇങ്ങനെയാണ്. സൂര്യനും, ചന്ദ്രനും നക്ഷത്രങ്ങളും തന്നെ നോക്കി ചിരിക്കയാണോ, ചെറിയപുല്ലുകൾ കാറ്റിലാടി താൻ ആർജിച്ച ശ്രെഷ്ഠതയെ ഇല്ലാതാക്കുന്നുവോ? പുല്ലുകൾ കാറ്റിൽ ആടുകയാണ് അവ കാറ്റിനെ എതിർക്കാതെ കുനിഞ്ഞു ആടുകയാണ്. അതായത് അവ സാഹചര്യങ്ങൾക്ക് വഴങ്ങുന്നു. കളത്രനിന്ദ അറിഞ്ഞ രാമൻ അതിനെതിരായി പ്രതികരിച്ചത് ശരിയായില്ലെന്ന ബോധം രാമന്റെ ഉള്ളിൽ ഉണ്ട് അതുകൊണ്ടാണ് ആ മനസ്സ് ശങ്കാ കലുഷമാകുന്നത്.
(തുടരും)