പ്രായം കുറഞ്ഞ ലോക ചെസ് ചാമ്പ്യന്‍ എന്ന ലേബലുമായി ഗുകേഷ് ദൊമ്മരാജു ലോക ഒന്നാം നമ്പര്‍ താരം മാഗനസ് കാള്‍സന്റെ നാട്ടിലെത്തി. സൂപ്പര്‍ താരത്തെ നേരിടാനുള്ള താല്‍പര്യവും ഇന്ത്യന്‍ താരം വെളിപ്പെടുത്തി. 'ഫണ്‍ ചാലഞ്ച്' എന്ന് ഗുകേഷ് വിശേഷിപ്പിക്കുന്ന മത്സരത്തിന് കാള്‍സന്‍ തയ്യാറാകുമെന്ന് പ്രതീക്ഷിക്കാം. നോര്‍വേ ചെസ് 2025 ല്‍ മത്സരിക്കാനാണ് ഗുകേഷ് ശനിയാഴ്ച സ്റ്റാവന്‍ജറില്‍ എത്തിയത്. ടൂര്‍ണ്ണമെന്റ് ഇന്നു തുടങ്ങും.
ചൈനയുടെ ഡിങ് ലിറനെ 14 റൗണ്ട് മത്സരത്തില്‍ പരാജയപ്പെടുത്തിയാണ് ഗുകേഷ് പതിനെട്ടാം വയസ്സില്‍ ലോക ചെസ് ചാമ്പ്യന്‍ ആയത്. ലോക ചാമ്പ്യന്‍പട്ടം നിലനിര്‍ത്താന്‍ മാഗ്നസ് കാള്‍സന്‍ തയ്യാറായില്ല. പക്ഷേ, ലോക ഒന്നാം റാങ്ക് താരം കാള്‍സന്‍ തന്നെ. അതുകൊണ്ടു തന്നെ കാള്‍സന്‍-ഗുകേഷ് മത്സരം ഫണ്‍ ആയി വിശേഷിപ്പിച്ചാലും ലോകം ശ്രദ്ധിക്കും.
അടുത്ത നാളിലാണ് ചെസ്.കോം കാള്‍സനും ലോകടീമും(1,43,000 പേര്‍) തമ്മിലൊരു മത്സരം സംഘടിപ്പിച്ചത്. 32 നീക്കങ്ങളില്‍ ലോകം കാൾസനെ സമനിലയില്‍ തളച്ചു. ജയിക്കാനായില്ല. ഗാരി കാസ്പറോവ് ഐ.ബി.എമ്മിന്റെ ഡീപ് ബ്ലൂ കംപ്യൂട്ടറിനെ എതിരിട്ടതുപോലെ ചെസ് ലോകം ശ്രദ്ധിച്ചൊരു പോരാട്ടമായിരുന്നു ചെസ്.കോം സംഘടിപ്പിച്ചതും. അന്ന് കാസ്പറോവ് പരാജയപ്പെട്ടെങ്കിലും പിന്നീട് കംപ്യൂട്ടറില്‍ കൃത്രിമം നടന്നെന്ന് ആരോപണം ഉയര്‍ന്നു.
കാള്‍സന്റെ നാട്ടിലെ ടൂര്‍ണമെന്റ് ഗുകേഷിന്റെ ചെസ് ജീവിതത്തില്‍ വഴിത്തിരിവായതാണ്. 2023ല്‍ ഗുകേഷ് ഇവിടെ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. പക്ഷേ, അതുവഴി 2024 ലെ കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റിന് യോഗ്യത നേടാന്‍ ആവശ്യമായ ഫിഡെ സര്‍ക്യൂട്ട് പോയിന്റ് സമ്പാദിക്കാന്‍ ഗുകേഷിനു സാധിച്ചു. കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റ് ജയിച്ച് ,ലോക ചാംപ്യൻഷിപ്പിന് യോഗ്യനായി.
കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റ് ജയിച്ച മൂന്നാമത്തെ പ്രായം കുറഞ്ഞ കളിക്കാരനായിരുന്നു ഗുകേഷ്. ബോബി ഫിഷറും മാഗനസ് കാള്‍സനുമാണ് ആദ്യ രണ്ടുപേര്‍. 2023ല്‍ തന്നെ ഗുകേഷ് ലോക ശ്രദ്ധ നേടിയിരുന്നു. 2023 ഓഗസ്റ്റില്‍ 2750 ഈലോ പോയിന്റ് നേടിയ പ്രായം കുറഞ്ഞ താരമായി. തൊട്ടടുത്ത മാസം വിശ്വനാഥന്‍ ആനന്ദിനെ പിന്‍തള്ളി ലോക റാങ്കിങ്ങില്‍ ഇന്ത്യക്കാരില്‍ മൂന്നിലെത്തി. 37 വര്‍ഷത്തിനു ശേഷമാണ് ലോകറാങ്കില്‍ ഒരു ഇന്ത്യക്കാരന്‍ ആനന്ദിനു മുന്നില്‍ കടന്നത്. ചെസ് ഒളിംപ്യാഡില്‍ ഇന്ത്യന്‍ ടീമിനെ സ്വര്‍ണ്ണം അണിയിക്കുന്നതില്‍ സാരമായ പങ്കുവഹിച്ച ഗുകേഷ് വ്യക്തിഗത സ്വര്‍ണ്ണം നേടുകയും ചെയ്തു.
നോര്‍വെ ചെസ് 2025 ഗുകേഷ് ദൊമ്മരാജു ജയിക്കുമോ എന്നതിലധികം ലോകം ശ്രദ്ധിക്കുന്നത് ഗുകേഷ്-കാള്‍സന്‍ മത്സരം നടക്കുമോ എന്നതായിരിക്കും. ഗുകേഷിന്റെ സ്‌നേഹപൂര്‍വ്വമായ ക്ഷണം കാള്‍സന്‍ സ്വീകരിക്കട്ടെ.