കാലിഫോണിയ: മലയാള സാഹിത്യത്തിലെ സ്ത്രീ കഥാപാത്രങ്ങളാണ് പലപ്പോഴും ആഖ്യാനങ്ങളുടെ ഹൃദയമിടിപ്പ്. അവരുടെ ജീവിതം അക്കാലത്തെ സാമൂഹിക, വൈകാരിക, സാംസ്കാരിക സങ്കീർണതകളുടെ പ്രതിഫലനമാണ്. സാമൂഹിക ചുറ്റുപാടുകളോ സാങ്കേതികതയോ മുന്നേറ്റം കൈവരിക്കാത്ത കാലഘട്ടത്തിൽ പ്രതിഭാധനരായ എഴുത്തുകാർ ജന്മം നൽകിയ കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങൾ പുതുതലമുറയ്ക്കും പ്രചോദനമാണ്.
വിമല
വായനയിലൂടെ പല തലമുറകളുടെ മനസ്സിൽ വിരിഞ്ഞ അവരുടെ രൂപങ്ങൾ വ്യത്യസ്തമായിരിക്കാം. ആ കഥാപാത്രങ്ങൾ 'ത്രൂ ഹെർ ഐസ്' എന്ന പുസ്തകത്തിലൂടെ പുനഃസൃഷ്ടിക്കുകയാണ് സാൻഡിയെഗോയിലെ ഒരുപറ്റം മലയാളികൾ. മലയാള സാഹിത്യത്തിലെ സ്ത്രീകഥാപാത്രങ്ങളെ ആദരിക്കുന്ന ഈ ഉദ്യമത്തിന് മുന്നിലും പിന്നിലും പ്രവർത്തിച്ചതും 27 സ്ത്രീകളാണ് എന്നതാണ് മറ്റൊരു സവിശേഷത.
ഉണ്ണിയാർച്ച
"സാൻഡിയെഗോയിലെ കേരളീയ സമൂഹം ചെറുതായതുകൊണ്ടുതന്നെ ഇവിടെ താമസിക്കുന്ന മലയാളികൾ തമ്മിൽ പരിചയമുണ്ട്, എല്ലാവരും അസോസിയേഷനുകളിൽ സജീവവുമാണ്. കേരളത്തിൽ നിന്ന് മാറി താമസിക്കുമ്പോഴാണ് നമ്മുടെ സംസ്കാരത്തോടും സാഹിത്യത്തോടും പൈതൃകത്തോടും കൂടുതൽ അടുക്കുന്നത് എന്ന് തോന്നുന്നു. മലയാളത്തിലെ സാഹിത്യകാരന്മാരുടെ തൂലികയിൽ പിറന്ന ഈടുറ്റ സ്ത്രീകഥാപാത്രങ്ങളെ പുനഃസൃഷ്ടിക്കുക എന്നുള്ള ആശയം ഉരുത്തിരിഞ്ഞത് അത്തരമൊരു ചിന്തയിൽ നിന്നാണ്." 'ത്രൂ ഹെർ ഐസ് ' എന്ന പുസ്തകത്തിന്റെ പിറവിയെക്കുറിച്ച് ഡോ.ചിനോ മണ്ണിക്കരോട്ട് പറഞ്ഞു.
ഉമ്മാച്ചു
അവർ ജീവൻ നൽകിയ കഥാപാത്രങ്ങൾ നോക്കുക: ചെമ്മീനിലെ 'കറുത്തമ്മ', ഒ.ചന്തു മേനോന്റെ 'ഇന്ദുലേഖ', എന്റെ കഥയിലെ 'ആമി', മലയാറ്റൂരിന്റെ യക്ഷിയിലെ 'രാഗിണി', മയ്യഴിപ്പുഴയുടെ തീരങ്ങളിലെ 'ചന്ദ്രിക', വാനപ്രസ്ഥത്തിലെ 'സുഭദ്ര', ഒരു വടക്കൻ വീരഗാഥയിലെ 'ഉണ്ണിയാർച്ച', പ്രേമലേഖനത്തിലെ 'സാറാമ്മ', ആടുജീവിതത്തിലെ 'സൈനു', ഉറൂബിന്റെ 'ഉമ്മാച്ചു'വും 'രാച്ചിയമ്മ'യും, മാർത്താണ്ഡവർമ്മയിലെ 'സുഭദ്ര', എം.ടി യുടെ 'കുട്ട്യേടത്തി', ചെറിയ ചെറിയ ഭൂകമ്പങ്ങളിലെ ജാനകിക്കുട്ടി, പൂവൻപഴത്തിലെ 'ജമീല', ഒതപ്പിലെ 'മാർഗലിറ്റ', ദൈവത്തിന്റെ വികൃതികളിലെ 'മാഗി', ഓപ്പോളിലെ 'മാളു', ബാല്യകാലസഖിയിലെ 'സുഹ്‌റ', ജലജന്മങ്ങളിലെ 'മറിയാമ്മ', കുമാരനാശാന്റെ 'ചിന്താവിഷ്ടയായ സീത ', രമണന്റെ 'ചന്ദ്രിക', കള്ളിച്ചെല്ലമ്മ, അഗ്നിസാക്ഷിയിലെ 'തേതിക്കുട്ടി', മഞ്ഞിലെ 'വിമല' തുടങ്ങിയവർ
തേതിക്കുട്ടി
മെഡിക്കൽ ഡോക്ടറായി പ്രവർത്തിക്കുന്ന ചിനോയാണ് പുസ്തകത്തിന്റെ എഡിറ്റിംഗ്, കവർ ഡിസൈൻ, ഫോട്ടോഷൂട്ടിന്റെ സംവിധാനം, ഫോട്ടോ എഡിറ്റിംഗ്, കാസ്റ്റിംഗ് എന്നീ ജോലികൾ നിർവ്വഹിച്ചത്. കൂടാതെ, എംടിയുടെ വാനപ്രസ്ഥത്തിലെ സുഭദ്രയാവുകയും ചെയ്തു.
മിനി പിള്ള, ദിവ്യ മോഹൻ, പത്മജ പൊറ്റത്തിൽ, ടിന തോമസ്, ലക്ഷ്മി വിജയചന്ദ്രൻ, ദീപ മേനോൻ, ശ്രീലേഖ ഹരിദാസ്, രശ്മി ഭൂതലിംഗം, സുജ ജയൻ, നീമ നായർ, വിധു.എം.നായർ, ബിന്ദു മേക്കോത്ത്, ഗൗരി അർജുൻ, നസീഹ മച്ചിങ്ങൽ, അഞ്ജു ശ്രീനിവാസൻ, ജീവ എബ്രഹാം, ശ്രുതി സുകുമാരൻ, റോഷ്‌നി രാമചന്ദ്രൻ, റീന രാമചന്ദ്രൻ, നിഷ ശിവശങ്കരൻ, സ്മിജി സോണി, പൂർണിമ ഗോപകുമാർ, ചിന്നു സൂരജ്, ജെയിൻ ജേക്കബ്, സജിത സിദ്ധിഖ്, സാലു ജോൺ എന്നിവരാണ് ഫോട്ടോഷൂട്ടിലെ മറ്റു മോഡലുകൾ.
സുഹറ
ശാലിമ സിദ്ധിഖിന്റെ ക്യാമറക്കണ്ണുകളാണ് ചിത്രങ്ങൾക്ക് ജീവൻ പകർന്നത്. കേരളത്തിന് സമാനമായ സാൻഡിയെഗോയിലെ പച്ചപ്പ് ചിത്രങ്ങൾക്ക് മിഴിവേകി. ഓരോ കഥാപാത്രത്തെയും കുറിച്ചുള്ള സംവിധായികയുടെ വിശകലനം ഓരോ പേജിലുമുണ്ട്.
ചന്ദ്രിക
ഉറക്കെ പോരാടിയതുകൊണ്ടല്ല, മറിച്ച് നിശബ്ദത കൊണ്ടുള്ള ചെറുത്തുനിൽപ്പിന്റെ പ്രതീകമെന്ന നിലയിലാണ് ഉമ്മാച്ചു ഓർമ്മിക്കപ്പെടുന്നത് എന്ന് പുസ്തകത്തിൽ കുറിച്ചിട്ടുണ്ട്. സാറാ ജോസഫിന്റെ ഒതപ്പിലെ 'മാർഗലിറ്റ', യാഥാസ്ഥികതമായ മതവിശ്വാസത്തോട് പടവെട്ടിക്കൊണ്ട് താൻ ക്രിസ്തുവിലാണ്, പള്ളിയിലല്ല വിശ്വസിക്കുന്നതെന്ന് പറയുന്നതും അടയാളപ്പെടുത്തിയിട്ടുണ്ട്. പുരുഷ കേന്ദ്രീകൃതമായ ഒരു നമ്പൂതിരി കുടുംബത്തിലെ കലഹങ്ങളിൽ കുടുങ്ങിപ്പോവുകയും വിമോചനം തിരഞ്ഞെടുത്ത് സ്വാതന്ത്ര്യ സമരസേനാനിയാവുകയും ഒടുക്കം ആശ്രമത്തിലെ സമാധാനപരമായ ജീവിതത്തിലേക്ക് വഴിമാറുകയും ചെയ്യുന്ന അഗ്നിസാക്ഷിയിലെ തേതിക്കുട്ടിയെയും കൃത്യമായി വരച്ചിട്ടിട്ടുണ്ട്. സംവിധായികയുടെ ഓരോ കുറിപ്പും കഥാപാത്രങ്ങളെ ആഴത്തിൽ അറിയാനും നോവൽ വായിക്കാനും പ്രേരകമാകുന്ന തരത്തിലാണ്.
സുഭദ്ര
എഴുത്തുകാരൻ അക്ഷരങ്ങളിലൂടെ കോറിയിടുന്ന രൂപം ചിത്രകാരൻ കാൻവാസിൽ വരയ്ക്കുന്നതിനേക്കാൾ ശ്രമകരമാണ് അതിന് അനുയോജ്യരെ കണ്ടെത്തി ഫോട്ടോഷൂട്ട് നടത്തുക എന്നുള്ളത്. ആ വെല്ലുവിളി തന്നെയായിരുന്നു ഇത് പൂർത്തീകരിക്കാനുള്ള ത്രില്ലെന്ന് ചിനോ അഭിപ്രായപ്പെട്ടു. ഇതൊരു ഫോട്ടോ ബുക്ക് ആണെങ്കിലും വർത്തമാനകാലത്തിൽ ഈ കഥാപാത്രങ്ങൾക്കുള്ള പ്രസക്തി ഏതാനും വരികളിൽ വിവരിച്ചിട്ടുണ്ട്.
സുഭദ്ര
മലയാളം അറിയാത്ത തലമുറയും നമ്മുടെ സാഹിത്യത്തിന്റെ ആഴങ്ങൾ തൊട്ടറിയട്ടെ എന്ന ഉദ്ദേശത്തിലാണ് ഇംഗ്ലീഷ് ഭാഷയിൽ പുസ്തകം പ്രസിദ്ധീകരിച്ചത്. നോവലിലെ കാലഘട്ടം ആ കഥാപാത്രങ്ങളുടെ കണ്ണുകളിലൂടെ നോക്കിക്കാണാനും പുസ്തകം ശ്രമിച്ചിട്ടുണ്ട്.
സീത
ഇതിന് മുന്നിലും പിന്നിലും പ്രവർത്തിച്ച ഓരോരുത്തരും അമ്മമാരും മറ്റ് ജോലികൾ ഉള്ളവരും ആയതിനാൽ ഒരുവർഷം കൊണ്ടാണ് 70 താളുകളുള്ള പുസ്തകം പൂർത്തിയാക്കിയത്. സാൻഡിയേഗോ മലയാളി അസോസിയേഷന്റെ (സന്മാ)പരിപാടിയിൽ വച്ച് കഴിഞ്ഞ ആഴ്‌ചയായിരുന്നു പുസ്തകപ്രകാശനം. കഥാപാത്രങ്ങളുടെ മേക്കോവറിൽ ഒരു റാംപ് വോക്കും അനുബന്ധമായി നടന്നു. 60 പുസ്തകങ്ങൾ വേദിയിൽ വച്ചുതന്നെ വിറ്റഴിഞ്ഞത് അവരുടെ പ്രയത്നങ്ങൾക്കുള്ള സമ്മാനമാണ്. പുസ്തകം വിറ്റുകിട്ടിയ തുക ചാരിറ്റി പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുമെന്ന് 'ത്രൂ ഹെർ ഐസ്' ടീം അറിയിച്ചു.
സാറാമ്മ