കവി ചെറുപുല്ലുകളെക്കുറിച്ചുള്ള പരാമർശം പറയുമ്പോൾ നമ്മൾ ആലോചിക്കേണ്ടത് ചൈനീസ് തത്വചിന്തകനായ കൺഫ്യൂഷ്യസ് പറഞ്ഞതാണ്, അദ്ദേഹം പറഞ്ഞത് നമ്മൾ സാഹചര്യത്തിനൊത്ത പൊരുത്തപ്പെടണമെന്നാണ്. ഭാര്യ പരിശുദ്ധയാണെന്നറിഞ്ഞിട്ടും അപവാദം കേട്ടപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ അവിവേകം പ്രവർത്തിച്ചുവെന്നു രാമന് തോന്നുന്നുണ്ട്. അല്ലെങ്കിൽ പിന്നെ ചിന്താവിഷ്ടനാകേണ്ട കാര്യമില്ല. രാമന്റെ മനസ്സിലെ സംഘർഷങ്ങളെ കവി വളരെ സുതാര്യമായി പറയുന്നു.
അതിപാവനമാം വിവാഹമേ!
ശ്രുതിമന്ദാരമനോജ്ഞപുഷ്പമായ്
ക്ഷിതിയിൽ സുഖമേകി നിന്ന നിൻ
ഗതികാൺകെത്രയധഃപതിച്ചു നീ!
സീത വിവാഹത്തെ വിവരിക്കുന്നത് ഇങ്ങനെയാണ്. പരിപാവനമായ ഈ വിവാഹം പക്ഷെ ഭൂമിയിൽ അധഃപതിക്കുന്നത് പതി പത്നിമാർ തമ്മിലുള്ള വിശ്വാസക്കുറവുകൊണ്ടാണ്. ശ്രീരാമൻ പറയുന്നത് പരിശുദ്ധമായ വിവാഹത്തെപ്പറ്റി ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ട്എന്നാണു.
പരിശുദ്ധിയെഴും വിവാഹമേ
പരിശോധിപ്പിഹ നീ ശരിക്കുമേ
കനാലിന് കൊടുചൂടിലേവരും
കനകം, ചാരവുമൊക്കയായിടും
ഉരുക്കിയുണ്ടാക്കുന്ന കനകം പോലും ചിലപ്പോൾ ചാരമായിപോകും. തന്റെ ഏകപത്‌നീവ്രതത്തെ പോലും ജനം ഓർക്കുകയില്ലെന്നു രാമൻ സംശയിക്കുന്നുണ്ട്. ഇവിടെയും ജനങ്ങൾ സീതക്കൊപ്പം എന്ന ചിന്ത രാമനെ അലട്ടുന്നു.
കുടുംബമല്ല രാജ്യമാണ് ഒരു രാജാവിന് പ്രധാനം എന്ന ആശയത്തിൽ ഉറച്ചു നിന്ന് പ്രജകളിൽ ഒരുവൻ ആരോപിച്ച കുറ്റം അന്വേഷിക്കപോലും ചെയ്യാതെ സ്വന്തം സഹധർമ്മിണിയെ വനത്തിൽ ഉപേക്ഷിച്ച രാജാവെന്ന നിലക്ക് രാമൻ അതീവ ദുഖിതനാണെന്നു കവി വിശദീകരിക്കുന്നുണ്ട്. മനുഷ്യർക്ക് ദുഃഖം വരുമ്പോൾ അവൻ തത്വജ്ഞാനിയാകുന്നു.
പെരുകും രുജ സാന്ദ്രമാകവേ
പരദുഃഖത്തിലതാണ്ടുപോയതോ
ജനസൗഖ്യമതേ പ്രധാന,മീ
ജനിദുഖം തൃണവല്ഗണിച്ചിടാം
രാമൻ പറയുന്നു കൂട്ടത്തോടെ വരുന്ന കഷ്ടപ്പാടുകൾ ഒരാൾക്ക് ജീവിതത്തിൽ കയ്പ്പ് നൽകുന്നു. ജീവിതം മധുരതരമെങ്കിലും. ജനനമരണംദുഖം പുല്ലുപോലെ അവഗണിക്കാം. ജനങ്ങളുടെ സൗഖ്യമാണ് തനിക്ക് പ്രധാനമെന്ന് സ്വയം ആശ്വസിക്കുന്നു.
കവിപുംഗവനാരചിച്ചിതേ
ഹൃദയവർജ്ജകമായിയെൻ കഥ,
നളിനാസന നന്ദനൻ നന്നേ
വെളിവാക്കി മമധർമ്മസംഹിത
എന്റെ ആദർശത്തെപ്പറ്റി നാരദൻ പറഞ്ഞത് കവിപ്രമുഖൻ എഴുതി വച്ചു. ആ കാവ്യത്തിൽ മുനി വേടനെ ശപിക്കുന്ന വാക്കുകളുടെ മുനയിൽ ഞാനാണ് ഇപ്പോൾ പിടയുന്നത് അതെന്റെ ചെവി പിളരുന്നു. വീണ്ടും രാമന്റെ മനസ്സിൽ ദുഷ്ചിന്തകളുടെ വേലിയേറ്റം നടക്കുന്നുണ്ട്. വളരേ നാൾ അസുരന്റെ മായാജാലത്തിൽ ജീവിച്ചവൾ പ്രലോഭനത്തിൽ പെട്ടുപോയിട്ടുണ്ടാകുമോ? അവൾ അസുരന്റെ കുഞ്ഞിനെ പ്രസവിച്ച് രാമന് ശിക്ഷയാകുമോ? ഈ വരികൾ സൂചിപ്പിക്കുന്നത് കൃപണോക്തികളിൽ രാമനും വിശ്വസിക്കുന്നുവെന്നു തന്നെയാണ്. പരശുരാമന്റെ പിതാവും, അഹല്യയുടെ മാമുനിയും ഭാര്യമാരെ ശങ്കിച്ച് അവരെ ശിക്ഷിച്ചിട്ടുണ്ട്. രാമന്റെ മനസ്സ് ഒരു പെൻഡുലം പോലെ ആടുന്നത് കവി ഭംഗിയായി വിവരിക്കുന്നത് നോക്കുക.
ശ്രുതരാം ജമദഗ്നി, ഗൗതമൻ
ഇതരാസക്തി ഭയന്നു തൽക്ഷണം
ദ്രുത ശങ്ക യതാൽ സ്വപത്നിമാർ
ക്കതി ഘോരാന്തമിയറ്റി ക്രുദ്ധരായ്
രാമൻ പറയുന്നു സംശയം എനിക്ക് ചേർന്നതല്ല. എന്റെ സീത സ്വീകാര്യയാണ്. താമരയുടെ പൂർണ്ണ വളർച്ചക്കും പൂവ്വിട്ടു നിൽക്കാനും ധാരാളം സൂര്യപ്രകാശം ആവശ്യമുള്ളപ്പോൾ സൂര്യരസ്മികളെ തടഞ്ഞു വണ്ടുകളാൽ മൂടപ്പെട്ടിരിക്കാൻ അത് ആഗ്രഹിക്കയില്ല. സീത ഒരിക്കലും കളങ്കിതയാകാൻ ചിന്തിക്കില്ലെന്നു രാമന് ഉറച്ച വിശ്വാസമുണ്ട്. അഗ്നിക്ക് പോലും അവളെ തൊടാൻ കഴിഞ്ഞില്ല. സ്ത്രീകളെ കളങ്കികളാക്കി വിചാരണ ചെയ്യുന്ന സ്മാർത്തൻ അവരെ സാധനം എന്ന് വിളിക്കുന്നു. ഇവിടെയും ഒരു മണ്ണാൻ സ്മാർത്തവിചാരവുമായി വരുന്നു. ധാർമ്മിക രോഷത്താൽ ശ്രീ ലക്ഷ്മണൻ പോലും തന്റെ ധർമ്മം എന്ത് കുന്തമാണെന്നു ചോദ്യം ചെയ്തത് രാമൻ ഓർക്കുന്നു, പക്വതയുള്ള ഗുരുക്കന്മാരുടെ വിധിയിൽ പോലും അനീതി കാണാം അതുപോലെ തന്റെ അവതാരമാണോ തന്നെ അപരാധിയാക്കിയത്. എന്റെ അപരാധം സീതക്ക് നരകതുല്യമായ അനുഭവം നൽകി എന്നാൽ ഈ അനീതിക്കെതിരെ പൊരുതാൻ ഞാൻ വെറും മനുഷ്യനല്ലേ എന്ന നിസ്സഹായത രാമൻ മനസിലാക്കുന്നു.
ഉപേക്ഷിക്കപ്പെട്ട വേദനപേറി കാട്ടിൽ ഒറ്റക്ക് കഴിയുന്ന സീത ഗർഭിണി കൂടിയാണ്. അതിന്റെ യാതന അനുഭവിക്കുന്ന സീത തനിക്ക് ശരണം ഭൂമിയിലില്ല മരണം തന്നെ ഗതിയെന്നു ചിന്തിക്കുന്നുവെന്നു രാമൻ കരുതുന്നു. വാസ്തവത്തിൽ. ഭുമൌസ്ഖലിത പാദാനാം ഭൂമിരേവാ വലംബനമ്(സൗന്ദര്യ ലഹരി) ഭൂമിയിൽ കാൽ വഴുതി വീഴുന്ന മക്കൾക്ക് അഭയം ഭൂമി മാതാവ് തന്നെ. ഇത് പിന്നീട് സീതക്ക് സഹായമായി വരുന്നുണ്ടു.
സീത തന്റെ കുഞ്ഞുങ്ങളെ പ്രസവിച്ചതും അവരെ മുനിയുടെ സഹായത്താൽ വളർത്തി വലുതാക്കിയതുമെല്ലാം ശ്രീരാമൻ ഗൂഢമായി അറിയുന്നുണ്ട്. അശ്വമേധയാഗം ലവ് കുശന്മാരെ പുത്രസന്നിധിയിലേക്ക് നയിച്ചപ്പോൾ സീതക്കും വരേണ്ടി വന്നുവെന്നു ശ്രീരാമൻ ആലോചിക്കുന്നെങ്കിലും തന്റെ ഉപബോധമനസ്സിൽ അവളെ സ്വീകരിക്കുന്ന രംഗം കണ്ടുകൊണ്ടിരുന്നപ്പോൾ അത് സഫലമായില്ലെന്നു രാമൻ തിരിച്ചറിയുന്നു. സീതയെ വരവേറ്റു തന്റെ പട്ടമഹിഷി സ്ഥാനമലങ്കരിക്കാൻ പ്രിയേ വരിക നീ പൊറുക്കുകിൽ എന്നാണു പറയുന്നത്. രാമന്റെ മനസ്സിൽ കുറ്റബോധം നിറയുന്നത് കവി വ്യക്തമായി പ്രകടിപ്പിക്കുന്നു. വീണ്ടും സംശയം തീരുന്നില്ല രാജാവിന്. സീതയോട് പറയുന്നു ജനങ്ങളുടെ ശങ്കയകറ്റാൻ കരിയാതെ അഗ്നിയിലൂടെ കേറി വരിക എന്നാണു. രാമൻ തന്റെ ചിന്തയിൽ കാണുന്ന പുണ്യമൊന്നും അനുഭവിക്കാൻ തന്റെ നിയമങ്ങളിലെ നയങ്ങൾ അനുവദിക്കുന്നില്ല എന്ന് മനസ്സിലാക്കുന്നുണ്ട്. പണ്ടും ഇങ്ങനെ അവൾക്ക് വിധിച്ചിരുന്നു വീണ്ടും അത് തന്നെ വിധിക്കാൻ തന്റെ അവതാരയോഗം കാരണമെന്ന് രാമൻ ആശ്വസിക്കുന്നു
രാമൻ എപ്പോഴും ആത്മപരിശോധന നടത്തുന്നതായിട്ടാണ് ശ്രീ രാജു അവതരിപ്പിക്കുന്നത്. ഷെയ്‌ക്‌സ്‌ഫിയരുടെ ഹാംലെറ്റിനെ പോലെ സ്വയം ചോദ്യങ്ങൾ ചോദിക്കുന്നു സ്വയം ഉത്തരങ്ങൾ കണ്ടെത്തുമ്പോഴും സമാധാനം കിട്ടുന്നില്ല.
നിരന്തരം സീതക്ക് കാവലായി നിൽക്കുന്ന അഗ്‌നി അവളെ ഹനിക്കയില്ല ആ ദിവ്യരഹസ്യം അറിയുന്ന ദേവി അഗ്നിയിൽ വിളങ്ങുമെന്നു രാമൻ വിശ്വസിക്കുന്നു.
അനിശം ഭവതിക്ക് കാവലാ-
ളനലൻ തന്നെ ഹനിക്കയോ പിന്നെ
അത് ദിവ്യരഹസ്യമെന്നറി-
ഞഞ്ഞതിനാൽ ദേവി വിളങ്ങിയഗ്നിയിൽ
സീത രാമനെ എല്ലാറ്റിലും ഉപരി സ്നേഹിക്കുന്നു എന്ന് അറിയുന്ന രാമന്റെ മനസ്സിൽ അവളെ ശങ്കിച്ചതിനുള്ള വേദന തിങ്ങി നിറയുന്നതും പിന്നെ സീതയുടെ ദുഃഖം കണ്ടു ഭൂമി മാതാവിന്റെ മാർവിടം പിളർന്നു അവളെ ഭൂമി തന്നിലേക്കടുപ്പിക്കുന്നതും കവി വിവരിക്കുന്നുണ്ട്. അപവാദിത എന്ന കളങ്കം താൻ ചാർത്തികൊടുത്തിട്ടും തന്നെക്കുറിച്ച് ഒരക്ഷരം മോശമായി അവൾ പറഞ്ഞില്ലെന്നു രാമൻ ഓർക്കുന്നു. സീതയുടെ അന്തർദ്ധാനം കണ്ടു നിന്ന സദസ്യർ കണ്ണീർപൊഴിച്ചപ്പോൾ ദേവകൾ മുകളിൽ നിന്നും പുഷ്പവൃഷ്ടി നടത്തി. ദേവി പോയപ്പോൾ സമയം നിശ്ചലമായപോലെ രാമന് തോന്നുന്നുണ്ട്. രാമന്റെ മനസ്സിലെ സംഘർഷങ്ങൾ അതിന്റെ തീവ്രത വിടാതെ അവതരിപ്പിക്കാൻ കവിക്ക് കഴിഞ്ഞിട്ടുണ്ട്.
കാലചക്രം തിരിഞ്ഞു വിഭാര്യനായ രാമൻ പടുവൃദ്ധനായി പക്ഷെ രാജാധികാരം ഉണ്ടായിട്ടും ബഹുഭാര്യത്വം അനുവദനീയമായിട്ടും പുനർവിവാഹം ചെയ്തില്ല. പഴയകാല ചിന്തകളിൽ മുഴുകി നിരാശനായി രാമൻ കഴിഞ്ഞു. തന്റെ അവതാരലക്ഷ്യം പൂർത്തിയാക്കാൻ കഴിഞ്ഞുവെന്ന് രാമൻ ആശ്വസിക്കുന്നുണ്ട്.രഘുവംശം ശബളാഭമാക്കി രാവണനെ കൊന്നു മുക്തി നേടിക്കൊടുത്തു അതേപോലെ ബാലി, ജംബൂകൻ എന്നിവരെയുംകാലപുരിക്കയച്ചു തന്റെ ദൗത്യം നിറവേറ്റി. പിന്നെയും രാമൻ പറയുന്നു. ഇനിയും മനുഷ്യനായി ജനിച്ച് പരിപാലനവും നിഗ്രഹവും നടത്തി പൂർണ്ണതയോടെ സത്യവും നീതിയും പുലർത്തിടും.
ഇനിയും നരനായിയീശ്വരൻ
ജനനം പൂണ്ടിവിടെബ്‌ഭൂയോ ഭൂയഃ
പരിപാലന നിഗ്രഹാ ദിയാൽ
പരിപാകം നിജനീതി ചെയ്തിടും.
രാമന്റെ അവസാന നാളുകൾ കവി വർണ്ണിക്കുമ്പോൾ സീതയെക്കുറിച്ചുള്ള ചിന്ത മാറി ഭരണം ഒഴിയുന്ന ഒരു രാജാവിന്റെ മനസ്സ് രാമന് കൈവരുന്നതായി കാണാം. തന്റെ ദൗത്യം പൂർത്തിയാക്കി പോകാനുള്ള നേരമായി എന്ന് സഹോദരരോട് പറയുമ്പോൾ അവരെല്ലാം മൂകരായ് കണ്ണീർ വാർക്കുന്നു. രാമൻ അയോദ്ധ്യയെ വിഭജിച്ച് മക്കൾക്ക് നൽകി.
കഥകളുടെ പോക്കുകണ്ടു അത് കഷ്ടമെന്നു നിനച്ച് സൂര്യൻ തന്റെ പ്രഭ നഷ്ടപ്പെട്ടു മടങ്ങിയെങ്കിലും വീണ്ടും ആഗ്രഹത്തോടെ ദുഃഖങ്ങൾ തിങ്ങുന്ന കാലത്തിന്റെ സാക്ഷിയായി വീണ്ടും വന്നു. അപ്പോൾ രാമൻ സരയു നദിയിൽ ജലസമാധിയടഞ്ഞു. ആയിരക്കണക്കിന് ആളുകൾ ജയ് ശ്രീ രാം ഉരുവിട്ടുകൊണ്ട് ജീവിതത്തിന്റെ സ്ഥിരമായ ലക്‌ഷ്യം (സത്പദം) നേടി. ഹാ ഇതെല്ലാം മായയുടെ വൈഭവം എന്നാണു കവി സൂചിപ്പിക്കുന്നത്. ഇതിനെ പല കാഴ്ചപ്പാടിലൂടെയും വ്യാഖ്യാനിക്കാം. മായ എന്നാൽ ഇല്ലാത്തത് എന്ന നിഷേധരൂപമായ അർത്ഥമുണ്ട്. അപ്പോൾ രാമന്റെ കഥ ഇല്ലാത്തതു എന്ന് അർഥം വരും. അതേസമയം ഭഗവത് ഗീതയിലും വേദാന്തങ്ങളിലും മായയെ വിശദമായി വിവരിക്കുന്നുണ്ട്. ഭഗവത് ഗീത ഏഴാം അദ്ധ്യായം -
ശ്ലോകം 14 ഇൽ ഇങ്ങനെ പറയുന്നു. ത്രിഗുണങ്ങൾ ഉള്ള (സത്വം, രജസ്സ്, തമസ്സ് ) എന്റെ മായയെ അതിജീവിക്കാൻ എളുപ്പമല്ല. എന്നാൽ എന്നെത്തന്നെ ശരണം പ്രാപിക്കുന്നവന് മായയെ തരണം ചെയ്യാൻ സാധിക്കും. നമ്മൾ എല്ലാവരും മായാവലയത്തിലാണ്. നമുക്ക് ചുറ്റും നാം കാണുന്നതൊന്നും സ്ഥിരമോ സത്യമോ ആയ ഒന്നുമല്ല. ഉദാഹരണം ഒരു തിരശീലയിലൂടെ നീങ്ങുന്ന ചിത്രങ്ങൾ പോലെ. ചിത്രങ്ങൾ മാഞ്ഞുപോകുന്നു. തിരശീല അവിടെയുണ്ടാകും. തിരശീല ഇല്ലെങ്കിൽ ചിത്രങ്ങൾ ഇല്ല. ആ വിഷയം ഇവിടെ പ്രതിപാദിക്കുന്നില്ല. കവിയുടെ സൂചനയിൽ നിന്നും ശ്രീരാമന്റെ കഥയും വെറും മായ. അത് നടന്നെങ്കിൽ തന്നെ ഒരു മായ പോലെ നമുക്ക് അത് അനുഭവപ്പെടുന്നു എന്ന് മനസ്സിലേക്കേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ രാമന്റെ ജീവിതത്തിൽ നടന്നതെല്ലാം വെറും മായയായിരുന്നു എന്നും ചിന്തിക്കാം.. മായാസീതയെ ആണ് രാവണൻ കട്ടു കൊണ്ടുപോയത്, സീത അഗ്നിയുടെ കരങ്ങളിൽ സുരക്ഷിതയായിരുന്നുവെന്നും പരാമർശങ്ങൾ ഉണ്ട്. ശ്രീ രാജുവിന്റെ ഉദ്യമം സീതയെ ഉപേക്ഷിച്ച/സീത പിരിഞ്ഞുപോയ അയോധ്യാപതിയുടെ മാനസികവികാരങ്ങൾ പകർത്തുക എന്നാണു. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളിലൂടെ അദ്ദേഹം അതിൽ വിജയിച്ചുവെന്ന് മനസ്സിലാക്കാം.
ലോകത്തില്‍ അത്യാശ്ചര്യകരമായ സംഗതിയെന്താണെന്നു പണ്ടു യുധിഷ്ഠിരമഹാരാജാവിനോടു ചോദിച്ചപ്പോൾ അദ്ദേഹം മറുപടി പറഞ്ഞു; ”എവിടെ നോക്കിയാലും ജീവികള്‍ മരിക്കുന്നതു നിത്യവും കാണാം. എന്നിട്ടും തങ്ങള്‍ക്കു മരണമില്ലെന്നാണ് മനുഷ്യര്‍ വിചാരിക്കുന്നത്. ഇതിലധികം ആശ്ചര്യകരമായിട്ടെന്തുണ്ട്? ഇതും മായയാകുന്നു.
ശുഭം
ശ്രീ രാജുവിന്റെ ചിന്താവിഷ്ടനായ ശ്രീരാമൻ വായിക്കാൻ താൽപ്പര്യമുള്ളവർക്ക് താഴെ കാണുന്ന ലിങ്കിൽ വായിക്കാം.
https://legacy.emalayalee.com/writer/290