ആനന്ദിൽ ഫസ്റ്റ് ഷോയ്ക്ക്
ടിക്കറ്റെടുക്കാൻ നില്ക്കുമ്പോഴാണ് ഫാമിലിയോടൊപ്പം
ഒരു നീല മാരുതി സ്വിഫ്റ്റിൽ വന്നിറങ്ങിയ പെൺകുട്ടിയെ ഗിരീഷ് ശ്രദ്ധിച്ചത്....
അവർ നേരെ തിയേറ്ററിനകത്തേയ്ക്കു കയറിപ്പോയി.
ആ കുട്ടിയെ ഒന്നുകൂടിയൊന്നു കാണാൻ കഴിഞ്ഞിരുന്നെങ്കിൽ..!
ധാരാളം പെൺകുട്ടികളുടെ ഫോട്ടോകൾ ബ്രോക്കർ ശങ്കരമ്മാവൻ കൊണ്ടുവന്നു കാണിച്ചിട്ടുണ്ട്.
ഫോട്ടോ കണ്ടിഷ്ടപ്പെട്ട ചിലരെ നേരിൽ വീട്ടിൽച്ചെന്നു കണ്ടിട്ടുമുണ്ട്....ആരേയും ഇഷ്ടപ്പെടാൻ കഴിഞ്ഞില്ല.. പക്ഷേ.. തന്റെ കൺമുന്നിൽ മിന്നായംപോലെ പ്രത്യക്ഷപ്പെട്ട ഈ പെൺകുട്ടി..
എവിടെയോ കണ്ടു മറന്നതുപോലെ...!
ആഴ്ചകളായി പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്ന പടമായതുകൊണ്ടാവും.
പറയത്തക്ക തിരക്കൊന്നുമില്ല
ടിക്കറ്റുമായി
ഗിരീഷ് വേഗം നടന്നു...
പരസ്യങ്ങൾ കാണിക്കാൻ തുടങ്ങിയിരുന്നു.
പിൻനിരയിൽ ഇടതറ്റത്തെ
സീറ്റാണ് ...അടുത്ത സീറ്റിൽ ആരെന്നുപോലും വ്യക്തമല്ല..
സ്ക്രീനിലെ കഥാപാത്രങ്ങളിലൂടെ കഥയിലേക്കൂർന്നിറങ്ങുമ്പോഴും
ആ കുട്ടിയുടെ മുഖം ഗിരീഷിന്റെ മനസ്സിൽ തെളിഞ്ഞു വന്നുകൊണ്ടിരുന്നു.
മുന്നിലെ നിരയിലെങ്ങാനുമാണ്
അവരുടെ സീറ്റെങ്കിൽ
സിനിമ കഴിഞ്ഞ് ആദ്യമിറങ്ങുന്നത് അവരായിരിക്കും. !
സിനിമ തീർന്നതും ധൃതിയിൽ പുറത്തിറങ്ങി കാർ പാർക്കിങ്ങിലേക്കു നടന്നു.
അവരുടെ കാറ്
റിവേഴ്സെടുത്ത്
കൈതേപ്പാലം റോഡിലേക്കു തിരിയുമ്പോൾ
അവളുടെ നീണ്ടിടംപെട്ട കണ്ണുകൾ തന്റെ നേരെ..
ഒരു പുഞ്ചിരിയും.
തോന്നിയതാവുമോ...?
കാറിന്റെ നമ്പർ നോട്ടുചെയ്യാൻ ഗിരീഷ് മറന്നില്ല.
ആർ ടി ഒ സൈറ്റിൽ
കാർ നമ്പർവച്ച് കാറുടമയെ കണ്ടെത്താനായേക്കും..
കാറിന്റെയുടമ മാധവൻനായർ,
ഭാനുമതീ മന്ദിരം, വഞ്ചിയൂർ..
നായർ പെൺകുട്ടി തന്നെ..! സമാധാനമായി.
വഞ്ചിയൂർ, പാറ്റൂർ, പേട്ട വാർഡുകളിൽ അമ്മയുടെ കുടുംബത്തിൽപ്പെട്ടവരുണ്ടെന്നറിയാം...
തിയേറ്ററിൽവച്ചു കാണാനിടയായ സുന്ദരിക്കുട്ടിയെക്കുറിച്ച് ഗിരി അമ്മയോടു പറഞ്ഞു..
അമ്മ ശങ്കരമ്മാമയോടും..!
ശങ്കരമ്മാമ ഭാനുമതീ മന്ദിരത്തിന്റെ
മൂന്നു തലമുറകൾ
ചികഞ്ഞിരിക്കുന്നു..
പേരെടുത്ത തറവാട്..
റിട്ടയേർഡ് അദ്ധ്യാപകരായ മാതാപിതാക്കൾ,
ആണും പെണ്ണുമായി രണ്ടുമക്കൾ.. മകൻ കോളജ് അധ്യാപകൻ..വിവാഹിതൻ.
മകൾക്കും ജോലിയുണ്ട്,
വിവാഹം കഴിഞ്ഞിട്ടില്ല..
"നമുക്ക് ജാതകച്ചേർച്ച കൂടി നോക്കീട്ട് ആ കുട്ടിയെ പോയൊന്നു കാണാം.."
ശങ്കരമ്മാമൻ പറഞ്ഞുകഴിഞ്ഞാൻ പിന്നതിനൊരു മാറ്റമില്ല.
ദിവസങ്ങൾ നീളുകയാണ്..
ആണിനും പെണ്ണിനും മനസ്സുകൊണ്ട് ഇഷ്ടമെങ്കിൽ അതിനപ്പുറം ഒരു പൊരുത്തമെന്തിന്..!
വീക്കെന്റുകളിൽ വീട്ടിൽ ചെല്ലാറുണ്ടെങ്കിലും എല്ലാദിവസവും ഏതെങ്കിലുമൊരു സമയത്ത് അമ്മയുടെ ഫോൺ വിളിയുളളതായിരുന്നു..
ഇന്നിതുവരെ വിളിച്ചിട്ടില്ല..
ജാതകം ഒത്തുനോക്കാൻ
കഴിഞ്ഞിട്ടുണ്ടാവില്ലേ...?
ശനിയാഴ്ചവരെ കാക്കുക തന്നെ...!
ജാതകം ചേരുമെങ്കിൽ ഞായറാഴ്ചതന്നെ
പെൺകുട്ടിയുടെ വീട്ടിലേക്കു പോകാമല്ലോ.. ആശ്വസിക്കുമ്പോഴും എവിടെയോ ഒരു പൊരുത്തക്കേടു മണക്കുന്നില്ലേയെന്ന തോന്നൽ.
വീട്ടിലെത്തുമ്പോൾ
പതിവിനു വിപരീതമായി സിറ്റൗട്ടിലെ കസേരയിൽ അമ്മയെ കണ്ടില്ല..
"അമ്മാ..."
"നീയു വന്നോ..."
അമ്മയുടെ മനസ്സിലിരുന്ന് എന്തോ വിങ്ങുന്നുണ്ട്..
"എന്താമ്മാ ഒരു വല്ലായ്ക, സുഖമില്ലേ..?
"നിന്നെ
ശങ്കരമ്മാമ വിളിച്ചിരുന്നോ..?
"ഇല്ല..."
"അതേ..മോനെ...
ആ കുട്ടിയുടേത് പാപജാതകമാണ്..
ഒരു കാരണവശാലും ചേർന്നുകൂടാത്ത
ജാതകം"
"ഇതിലൊക്കെ വല്ല ശരിയുമുണ്ടോ അമ്മ,
ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും പേരും നാളും ജാതകവുമൊക്കെ
നോക്കിയേ കല്യാണം കഴിക്കാവൂന്ന്..?
അമ്മയുടെ കവിളിൽ തൊട്ട് അകത്തേയ്ക്ക് പോകുമ്പോൾ ചിലതൊക്കെ ഉറച്ച് തീരുമാനിച്ചിരുന്നു.