Image

അപ്പുകുട്ടൻ പിള്ള: മാവേലിക്കരയിൽ നിന്ന് അമേരിക്കയിലെത്തിയ മാവേലി

മീട്ടു റഹ്മത്ത് കലാം Published on 29 May, 2025
അപ്പുകുട്ടൻ പിള്ള: മാവേലിക്കരയിൽ നിന്ന് അമേരിക്കയിലെത്തിയ മാവേലി

കേരളത്തിലേതിനേക്കാൾ കേമമായി എല്ലാ ചിട്ടവട്ടങ്ങളോടെയും ഓണം ആഘോഷിക്കുന്നവരാണ് അമേരിക്കൻ മലയാളികൾ. ഓണം എന്ന് കേൾക്കുമ്പോൾ ഏതൊരാളുടെയും മനസ്സിൽ  ആദ്യം കടന്നുവരുന്നത്  മഹാബലിയുടെ രൂപമായിരിക്കും. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി ന്യൂയോർക്കിൽ സ്ഥിരതാമസമാക്കിയ അപ്പുകുട്ടൻ പിള്ള, ഇത് അൻപതാം വർഷമാണ് മാവേലിയുടെ വേഷത്തിൽ അണിഞ്ഞൊരുങ്ങി അമേരിക്കൻ മലയാളികളുടെ ഓണാഘോഷത്തിന് മാറ്റുകൂട്ടുന്നത്. 
അരങ്ങിൽ  അപ്പുക്കുട്ടൻ പിള്ള വന്നുനിന്നാൽ മലയാളികൾ കേട്ടുവളർന്ന ഐതീഹ്യകഥകളിലെ മഹാബലിയായേ തോന്നൂ. ആ ആകാരസൗഷ്ടവവും പ്രൗഢിയും ഗാംഭീര്യവും ഒത്തിണങ്ങുന്ന മറ്റൊരു രൂപം സങ്കൽപ്പിക്കാൻ കഴിയാത്ത തരത്തിൽ ന്യൂയോർക്കുകാരുടെ ഉള്ളിൽ ഈ മുഖം പതിഞ്ഞുകഴിഞ്ഞിരിക്കുന്നു. 

അടുത്തറിയുന്നവർക്ക് അദ്ദേഹം 'അപ്പു ചേട്ടനാണ്.' ദാനധർമ്മങ്ങളിലും മനുഷ്യരെ ഒരേപോലെ കാണുന്നതിലും മഹാബലിയുമായി അപ്പു ചേട്ടന് സമാനതയുണ്ടെന്ന് അദ്ദേഹത്തിന്റെ സ്നേഹവായ്പ് ഏറ്റുവാങ്ങിയവർ സമ്മതിക്കും. തുടർച്ചയായി 50 വർഷങ്ങൾ മാവേലിയായി വേഷമിട്ടതിനുള്ള ഗിന്നസ് റെക്കോർഡിനായി അപേക്ഷ സമർപ്പിച്ചതിന്റെ സന്തോഷവും മറ്റു വിശേഷങ്ങളും അപ്പുക്കുട്ടൻ പിള്ള ഇ-മലയാളി വായനക്കാരുമായി പങ്കുവയ്ക്കുന്നു...

മാവേലിക്കരയിൽ ജനിച്ചതും മാവേലിയായി വേഷം കെട്ടുന്നതിലെ അഭിനിവേശവും തമ്മിൽ ബന്ധമുണ്ടോ?

മഹാബലിക്കര എന്ന പേര് ലോപിച്ചാണ് മാവേലിക്കര എന്ന് പഴമക്കാർ പറഞ്ഞുകേട്ടിട്ടുണ്ട്. ആ നാട്ടിൽ ജനിച്ചുവളർന്നതുകൊണ്ടാണോ മാവേലിയോട് ഇത്ര ആരാധനയെന്ന് കൃത്യമായി അറിയില്ല. പുരാണകഥകൾ പറഞ്ഞുതന്നത് തിരുവല്ലയിലുള്ള അമ്മൂമ്മയാണ്. അസുരരാജാവായ മഹാബലിയെ വാമനൻ ചവിട്ടിത്താഴ്ത്തുന്നതൊക്കെ അമ്മൂമ്മ പറയുന്നത് കേട്ടിരിക്കുമ്പോൾ കണ്മുൻപിൽ ആ കാഴ്ചകൾ തെളിഞ്ഞുവരും. അന്നേ മാവേലിത്തമ്പുരാനോട് ഇഷ്ടവും ആരാധനയും മമതയും കടന്നുകൂടി. ഞാൻ വളരുന്നതിനനുസരിച്ച് ആ ഇഷ്ടം കൂടിക്കൂടിവന്നു. മാവേലിയിക്കുറിച്ചുള്ള കൂടുതൽ കഥകൾ അറിയുന്നത് എന്റെ ഭാര്യ രാജമ്മയിൽ നിന്നാണ്. മഹാബലിയോടുള്ള എന്റെ താല്പര്യം മനസ്സിലാക്കി കഥകൾ തേടിപ്പിടിച്ചറിഞ്ഞ് പറഞ്ഞുതരും.

കലയുമായി ബന്ധപ്പെട്ട് ചെറുപ്പകാലത്തെ ഓർമ്മ?

പത്താം ക്ലാസിൽ പഠിക്കുന്ന സമയത്തെ ഒരനുഭവം പറയാം. കായംകുളം സ്വദേശിയായ കുമാരൻ എന്നൊരു കലാകാരന് എന്റെ അച്ഛൻ മുറി വാടകയ്ക്ക് കൊടുത്തിരുന്നു. സമീപപ്രദേശത്തെ ഒരുപാട് കുട്ടികൾ അദ്ദേഹത്തിന് കീഴിൽ നൃത്തം അഭ്യസിക്കാൻ അവിടെ എത്തിയിരുന്നു. അച്ഛൻ വാധ്യാരായിരുന്നതുകൊണ്ട് അതിന്റെ കർക്കശം കാണിക്കുകയും പഠിത്തത്തിൽ ശ്രദ്ധകുറയുമെന്ന പേരിൽ കലാകാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കാനായിരുന്നു ഉപദേശിക്കാറ്.  ആശാനോട് എന്നെയും നൃത്തം പഠിപ്പിക്കാമോ എന്ന് ചോദിച്ചപ്പോൾ കുട്ടൻപിള്ള സർ (എന്റെ അച്ഛൻ) അറിഞ്ഞാൽ പ്രശ്നമാകുമെന്ന് പറഞ്ഞ് സ്നേഹപൂർവ്വം ഒഴിവാക്കി.അങ്ങനെയിരിക്കെ ഒരുദിവസം അദ്ദേഹം പരിപാടിയുമായി ബന്ധപ്പെട്ട് എവിടെയോ പോയപ്പോൾ മുറിയുടെ താക്കോൽ അച്ഛനെ ഏൽപ്പിക്കുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടു. ഞാൻ ആ താക്കോൽ കൈക്കലാക്കി, ആ മുറിതുറന്ന് അദ്ദേഹത്തിന്റെ കോസ്റ്റ്യൂമും കിരീടവും എടുത്ത് അണിഞ്ഞ് കണ്ണാടിയിൽ നോക്കി.തൊട്ടടുത്ത് താമസിച്ചിരുന്ന ചാവക്കാട്ടെ ശാന്തയ്ക്കന്ന് പന്ത്രണ്ട് വയസ്സുകാണും. അവളാണ് മേക്കപ്പ് ചെയ്തുതന്നത്. അച്ഛൻ വന്നുകണ്ടതും എന്നെ പൊതിരെ തല്ലി.അന്ന് ചെയ്തത് തെറ്റായിരുന്നെന്ന് ഒരിക്കലും തോന്നിയിട്ടില്ല. ആശാന്റെ ഒരു നാടകത്തിൽ എനിക്ക് ഭടന്റെ വേഷം തന്നിട്ടുണ്ട്.ഡയലോഗൊന്നും ഉണ്ടായിരുന്നില്ല. അതാണ് ചെറുപ്പകാലത്തെ മറക്കാനാകാത്ത ഓർമ്മ.

നാട്ടിൽ വച്ച് മാവേലിയുടെ വേഷം കിട്ടിയിട്ടുണ്ടോ?

ചങ്ങനാശ്ശേരി എൻഎസ്എസ് കോളജിൽ ബി.എ യ്ക്ക് പഠിക്കുമ്പോഴാണ് മാവേലിയായി വേഷമിടാമോ എന്ന് സുഹൃത്തുക്കൾ ചോദിക്കുന്നത്. ഓണാഘോഷത്തോടൊപ്പം ആർട്സ് ക്ലബ് ഉദ്‌ഘാടനത്തിന് മുഖ്യാതിഥിയായി പ്രേംനസീർ പങ്കെടുക്കുന്ന വേദിയാണ്. എനിക്ക് കൂടുതൽ ചിന്തിക്കാനൊന്നുമുണ്ടായിരുന്നില്ല. എല്ലാരുടെയും ശ്രദ്ധ പിടിച്ചുപറ്റാമല്ലോ എന്നതായിരുന്നിരിക്കാം ആ പ്രായത്തിലെ ചിന്ത. ജയകേരള നൃത്തവിദ്യാലയം നടത്തിയിരുന്ന അരവിന്ദാക്ഷ മേനോനാണ്  (നർത്തകിയും നടിയുമായ ശാലു മേനോന്റെ അമ്മാവൻ)അന്ന് എന്നെ മാവേലിയായി അണിയിച്ചൊരുക്കിയത്.

അമേരിക്കയിലേക്ക് വന്നതും ഇവിടെ മാവേലി ആയി വേഷമിട്ടതും?

അടൂർ പോലീസ് സ്റ്റേഷനിൽ ഒന്നരവർഷക്കാലം എസ്.ഐ ആയിരുന്നു. ഭാര്യ രാജമ്മ 1971 മുതൽ അമേരിക്കയിലാണ്. വിവാഹശേഷം 75- ലാണ് ഞാൻ ഇങ്ങോട്ടേക്ക് വന്നത്. ഇവിടെ എത്തിയിട്ട് ഇത് അൻപതാം വർഷമാണ്. തിരുവല്ല ബേബി എന്ന വ്യക്തിയാണ് അമേരിക്കയിൽ എത്തിയശേഷം ആദ്യമായി കേരള സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് എന്ന സംഘടനയ്ക്കുവേണ്ടി മാവേലി വേഷം ചെയ്യാമോ എന്ന് ചോദിച്ചത്. കോസ്റ്റ്യൂം അടക്കം എല്ലാക്കാര്യങ്ങളും അദ്ദേഹം തന്നെ ചെയ്തുതന്നു. ബേബിച്ചായൻ ഇന്ന് നമ്മോടൊപ്പമില്ലെങ്കിലും ഓരോ ഓണക്കാലത്തും  ഞാൻ അദ്ദേഹത്തെ ഓർക്കാറുണ്ട്.പെരുമറ്റം പൗലോസ് എന്ന സുഹൃത്തും കുറേക്കാലം മേക്കപ്പ് ചെയ്തുതന്നിട്ടുണ്ട്.യുഎസ് പോസ്റ്റൽ ഡിപ്പാർട്മെന്റിൽ 32 വർഷങ്ങൾ സേവനമനുഷ്ഠിച്ച ശേഷം സൂപ്പർവൈസറായാണ് വിരമിച്ചത്. അമേരിക്കയിൽ എഴുനൂറോളം സ്റ്റേജുകളിൽ മാവേലിയായി വേഷമിട്ടു.

കോവിഡ് സമയത്തും മഹാബലിയായി വേഷം കെട്ടിയിരുന്നോ? ഈ വർഷവും മാവേലിയാകാൻ ക്ഷണമുണ്ടോ?

കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകളിൽ  മാവേലിയുടെ വേഷം കെട്ടാതെ ഒരു ഓണക്കാലവും കഴിഞ്ഞുപോയിട്ടില്ല എന്നതൊരു സൗഭാഗ്യമായി കാണുന്നു. സാധാരണഗതിയിൽ ഒരു ഓണസീസണിൽ 20 സ്റ്റേജിൽ കയറേണ്ടി വരും. കോവിഡ് മൂലം പതിവുരീതിയിലെ ആഘോഷങ്ങൾ ഇല്ലാതിരുന്ന 2020 ൽപോലും ഞാൻ മഹാബലിയായി ഒരുങ്ങിയിരുന്നു. അൻപതിൽ താഴെ ആളുകൾ മാസ്ക് ധരിച്ച് സാമൂഹിക അകലവും മറ്റ് പ്രോട്ടോക്കോളും പാലിച്ച് നടന്ന ഒത്തുചേരലിൽ മാവേലിയായതുകൊണ്ട് ഞാൻ മാത്രം മാസ്ക് വച്ചില്ല.ഈ വർഷത്തെ ഓണത്തിന് മാവേലിയുടെ വേഷം കെട്ടുന്നതിനുള്ള ക്ഷണങ്ങൾ വന്നുതുടങ്ങി. സെപ്റ്റംബർ 6 ന് തന്നെ എസ്എൻഡിപി, കേരള സമാജം, കേരള സെന്റർ എന്നിങ്ങനെ മൂന്ന് സംഘടനകളുടെ ഓണപരിപാടിയുണ്ട്. എല്ലായിടത്തും ഓടിയെത്താൻ സാധിക്കില്ല. സ്നേഹത്തിന്റെ പുറത്ത് പല ക്ഷണങ്ങളും നിരസിക്കാറില്ല. ന്യൂജേഴ്‌സിയിൽ വച്ച് നടക്കുന്ന കെഎച്ച്എൻഎ യുടെ കൺവൻഷന് അനുബന്ധമായി നടക്കുന്ന ഘോഷയാത്രയിലും ഞാനാണ് മാവേലി. ഇതൊന്നും പ്രതിഫലത്തിനുവേണ്ടി ചെയ്യുന്നതല്ല. കോസ്റ്റ്യൂമും മേക്കപ്പും എല്ലാം സ്വന്തം കയ്യിൽ നിന്നുള്ള പണം ഉപയോഗിച്ചാണ്. വീട്ടിൽ മാവേലിയുടെ ഏഴ് കോസ്റ്റ്യൂംസും മൂന്ന്  ഓലക്കുടകളമുണ്ട്.നാട്ടിൽ നിന്ന് കൊണ്ടുവന്നതാണ്. വൈകാരികമായൊരു അടുപ്പം ഉള്ളതുകൊണ്ട് അത് ഞാൻ ആർക്കും കൊടുക്കില്ല.സിനിമാബന്ധങ്ങൾ ഉള്ളതുകൊണ്ട് പട്ടണം റഷീദ്, ഇന്ദ്രൻസ് എന്നിവരൊക്കെ എന്റെ അളവെടുത്ത് മഹാബലിയുടെ കോസ്റ്റ്യൂം തയാറാക്കിത്തന്നിട്ടുണ്ട്.


ചാനൽ 24, ഏഷ്യാനെറ്റ്, സ്റ്റേജ് ഷോകൾ എന്നിങ്ങനെ അനവധി പ്ലാറ്റ്ഫോമുകളിൽ മാവേലിയായി പ്രത്യക്ഷപ്പെടാൻ അവസരവുണ്ടായിട്ടുണ്ട്. മുഖ്യമന്ത്രി  പിണറായി വിജയൻ ലോക കേരള സഭയുടെ യോഗത്തിന് ടൈം സ്ക്വയറിൽ വന്നപ്പോൾ ഞാൻ അതിന്റെ മാഗസിൻ കമ്മിറ്റി അംഗമായിരുന്നു.എൻഎസ്എസിന്റെ കേരള കൺവൻഷൻ വേദിയിൽ വച്ച് പത്മനാഭപുരം കൊട്ടാരത്തിലെ ലക്ഷ്മിഭായ് തമ്പുരാട്ടി എന്നെ കിരീടമണിയിച്ച് ആദരിച്ചിട്ടുണ്ട്.

മാവേലിയായുള്ള മേക്കോവറിന് പ്രത്യേക ഡയറ്റ് പ്ലാനുണ്ടോ?

ഓണസമയമാകുമ്പോൾ അപ്പുക്കുട്ടൻപിള്ള സുന്ദരനായി വരുന്നതിന്റെ രഹസ്യം എന്താണെന്ന് ചിലർ ചോദിക്കും. മാവേലിയുടെ ലൂക്കിനു വേണ്ടി ശരീരമൊന്ന് പുഷ്ടിപ്പെടുത്താറുണ്ടെന്നത് സത്യമാണ്. രാജാവ് എന്നുപറയുമ്പോൾ ആ ഒരു തലയെടുപ്പ് വേണമല്ലോ! പ്രായം കൂടിയപ്പോൾ അധികം മേക്കപ്പ് ഇല്ലാതെ തന്നെ മഹാബലിയുടെ ഛായ വന്നിട്ടുണ്ടെന്നാണ് പലരുടെയും കമന്റ്. അതൊക്കെ കേൾക്കുമ്പോൾ ഉള്ളിൽ സന്തോഷമാണ്.

 കലാപ്രവർത്തനങ്ങൾ? സംഘടനാപ്രവർത്തനങ്ങൾ?

മുല്ലമൊട്ടും മുന്തിരിച്ചാറും,സ്വർണ്ണം,കാഞ്ചിപുരത്തെ കല്യാണം എന്നീ ചിത്രങ്ങൾ നിർമ്മിച്ചു. ഗണേഷ് നായരുടെ സംവിധാനത്തില്‍ അമേരിക്കയില്‍ ചിത്രീകരിച്ച   ' അവര്‍ക്കൊപ്പം' എന്ന  സിനിമയിലാണ് ഒടുവിൽ അഭിനയിച്ചത്.കെ.സി.എ.എന്‍.എ യുടെ ആഭിമുഖ്യത്തില്‍ കൊളംബിയ ഓഡിറ്റോറിയത്തില്‍ അരങ്ങേറിയ  എൻ.എം. പിള്ളയുടെ ഗറില്ലാ എന്ന നാടകത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. തകിൽ വായിക്കും, കുടുക്കുകൊട്ടും. ഫ്രണ്ട്സ് ഓഫ് കേരള എന്ന പേരിൽ ചെണ്ട ഗ്രൂപ്പുണ്ട്. കലാമണ്ഡലം ശിവദാസമേനോനാണ് ജോലിയിൽ നിന്ന് വിരമിച്ച, കലയിൽ താല്പര്യമുള്ള ഞങ്ങളെ പരിശീലിപ്പിക്കുന്നത്. ഓരോ അവധിക്ക് നാട്ടിൽ വരുമ്പോഴും രണ്ടു ചെണ്ടയെങ്കിലും വാങ്ങിക്കൊണ്ടുവരും. മലയാളികൾ പലപ്പോഴും മറന്നുപോകുന്ന നമ്മുടെ തനതുകലകൾ അടുത്ത തലമുറയ്ക്കുകൂടി പകർന്നുകൊടുക്കണമെന്ന ഉദ്ദേശത്തോടെ നിരവധി കുട്ടികളെ ചെണ്ട അഭ്യസിപ്പിക്കുന്നുണ്ട്. ശിഷ്യഗണങ്ങൾക്കൊപ്പം ചെണ്ടമേളം നടത്തുന്നത് പ്രത്യേക സന്തോഷമാണ്. കെഎച്ച്എൻഎ യ്ക്കുവേണ്ടി മന്നത്ത് പത്മനാഭന്റെ ജീവചരിത്രം നാടകമാക്കിയതിൽ ഒരു വേഷം ചെയ്തു. ഓട്ടൻതുള്ളലും ഏറെ ആസ്വദിച്ച് ചെയ്യുന്ന ഒന്നാണ്.അച്ഛന്റെ ബന്ധുവിൽ നിന്നാണ് തുള്ളൽ അഭ്യസിച്ചത്. അദ്ദേഹം വേദി ഒഴിഞ്ഞപ്പോൾ കോസ്‌റ്റ്യൂമൊക്കെ ഞാൻ പോയി വാങ്ങി. അനുഗ്രഹാശിസ്സുകളോടെ നൽകിയതുകൊണ്ടാകാം, ആ വേഷം കെട്ടിയ സ്റ്റേജുകളിലെല്ലാം പ്രേക്ഷകരുടെ നിറഞ്ഞ കയ്യടി നേടാൻ സാധിച്ചിട്ടുണ്ട്.


കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് ന്യൂയോർക്കിൽ 48 വർഷമായി സജീവമാണ്. അതിന്റെ സ്ഥാപക അംഗമാണ്. മലയാളി അസോസിയേഷൻ,പയനീർ ക്ലബ് എല്ലാത്തിലും അംഗമാണ്. ഫൊക്കാനയുടെ ന്യൂയോര്‍ക്കില്‍ നടന്ന പ്രഥമ കണ്‍വെന്‍ഷനിലെ പ്രധാന സംഘടകരില്‍ ഒരാളായിരുന്നു. ഈ വരുന്ന കൺവൻഷനിലും പങ്കെടുക്കുന്നുണ്ട്. കെഎച്ച്എൻഎ യുടെ ബോർഡ് അംഗവും സംഘാടകനുമാണ്.ഇതുകൂടാതെ  ഇവന്റ് മാനേജ്‌മെന്റ് നടത്തുന്നുണ്ട്. പ്രതിഭ ആർട്സ് ഓഫ് ന്യൂയോർക്ക് എന്നൊരു ഗ്രൂപ്പുമുണ്ട്.

അൻപത് വർഷം തുടർച്ചയായി മഹാബലി വേഷം കെട്ടിയ മറ്റൊരാൾ ഉണ്ടെന്ന് അറിവില്ല. അതുതന്നെയാണോ ഗിന്നസിൽ അപേക്ഷിക്കാൻ പ്രേരണയായത്?
2025  ഏപ്രിൽ 14 ന് തുടർച്ചയായി  അൻപത് വർഷങ്ങളിൽ  മാവേലിയായി വേഷമിട്ടതിന്റെ ആദരവ് ഏറ്റുവാങ്ങി. ഇതൊരു അപൂർവ്വഭാഗ്യമാണെന്നും മറ്റാർക്കും ഇങ്ങനൊരു അവകാശവാദം ഉന്നയിക്കാൻ സാധിക്കില്ലെന്നും എല്ലാവരും പറഞ്ഞതോടെയാണ് ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിന് അപേക്ഷ സമർപ്പിച്ചത്. അതിന്റെ പേപ്പർവർക്കുകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഗിന്നസിൽ കയറിയാൽ അതും അമേരിക്കൻ മലയാളികൾക്ക് ഒരു അഭിമാനമാകുമല്ലോ.

ഭാര്യയുടെ പിന്തുണ?

ഭാര്യ ഇല്ലെങ്കിൽ ഞാൻ വട്ടപ്പൂജ്യമാണെന്ന് ഏത് സ്റ്റേജിലും തുറന്നുപറയും.ന്യൂയോർക്ക് സിറ്റി പോലീസ് ഡിപ്പാർട്മെന്റിന്റെ ഓണാഘോഷത്തിൽ മാവേലിയായി പങ്കെടുക്കാൻ ക്ഷണിച്ച ദിവസം രാജമ്മയുടെ  തോളിനൊരു ശസ്ത്രക്രിയ വേണ്ടിവന്നു. സത്യത്തിൽ ആ ദിവസമാണ് അവളുടെ വില മനസ്സിലായത്. വേറെ ആര് ഒരുക്കിയാലും എനിക്കത്രയും തൃപ്തി തോന്നാറില്ല. മാലകളൊക്കെ അടുക്കി ഇട്ട് ചക്രവർത്തിയുടെ പൂർണ്ണത ലഭിക്കാൻ രാജമ്മ ഒരുപാട് മെനക്കേടും. മറ്റൊരാൾക്ക് നമ്മളോട് അത്രയും ആത്മാർത്ഥത തോന്നില്ലല്ലോ. കൈ ശരിയായശേഷം ഇപ്പോൾ വീണ്ടും അവൾ  തന്നെയാണ് ഒരുക്കുന്നത്. മാവേലി വേഷത്തിന്റെ അൻപതാം വർഷം  പ്രമാണിച്ച് എന്നെ പൊന്നാടയണിയിക്കുന്നതിന് മുൻപ് രാജമ്മയെയാണ് സംഘാടകർ ആദരിച്ചത്. അവൾ അത് അർഹിക്കുന്നുണ്ട്.

മാവേലിയുടെ ഏതെങ്കിലും സ്വഭാവസവിശേഷത താങ്കളുടെ ഉള്ളിൽ കയറിക്കൂടിയതായി തോന്നിയിട്ടുണ്ടോ?

മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സ് ചെറുപ്പം മുതലുണ്ട്. എന്നാലും, ചാരിറ്റി പ്രവർത്തനങ്ങൾ കൂടുതലായി ചെയ്തുതുടങ്ങിയത് മഹാബലിയായി വേഷംകെട്ടി തുടങ്ങിയശേഷമാണ്. മാവേലി പാതാളത്തിൽനിന്ന് തന്റെ പ്രജകളെ കാണാൻ വർഷത്തിലൊരിക്കൽ വരുന്നതുപോലെ അമേരിക്കയിൽ നിന്ന് കേരളത്തിൽ ഒരിക്കലെങ്കിലും വന്ന് എന്നെക്കൊണ്ട് കഴിയുന്ന സഹായങ്ങൾ നാട്ടിലുള്ളവർക്ക് ചെയ്യാറുണ്ട്. എല്ലാ വർഷവും ആറ്റുകാലിൽ പൊങ്കാലയിടാൻ വരുന്ന ഭക്തർക്ക് താമസസൗകര്യവും ഭക്ഷണവും ഒരുക്കി നൽകാറുണ്ട്. ഞങ്ങൾക്ക് മൂന്ന് പെൺമക്കളാണ്. അമേരിക്കയിൽ ജനിച്ചുവളർന്നിട്ടും നല്ല അസ്സലായി മൂവരും മലയാളം പറയും. എല്ലാവർഷവും നാട്ടിൽ വരാറുണ്ട്. മൂത്തമകൾ ബിന്ദു പിള്ള ഡോക്ടറാണ്.ഗൈനക്കോളജിസ്റ്റായ തമിഴ്-മലയാളി ശ്യാമളൻ സത്യശീലനാണ് ഭർത്താവ്,മക്കൾ:ആര്യൻ,അശായ. രണ്ടാമത്തെയാൾ ബിനു പിള്ള ന്യൂയോർക്ക് സിറ്റിയിലെ ആദ്യത്തെ മലയാളി വനിതാപൊലീസ് ഓഫീസറാണ്. ഭർത്താവ് അബ്ദുൽ നസീർ,മകൻ റിസാൻ. ഇളയയാൾ ഇന്ദു പിള്ള ഐടി മേഖലയിലാണ്.ഗുജറാത്തിയായ രാജാ ചന്ദാണ് ഭർത്താവ്,മകൾ: ആദിയ ഷാ. മൂന്ന് മക്കളും അവരുടെ ഇഷ്ടം പറഞ്ഞപ്പോൾ ഭാഷയോ മതമോ നോക്കാതെ അവരുടെ വിവാഹം നടത്തിക്കൊടുത്ത വ്യക്തിയാണ് ഞാൻ. 'മാനുഷരെല്ലാരും ഒന്നുപോലെ' എന്ന് കാണാനുള്ള മാവേലിത്തമ്പുരാന്റെ മനസ്സുണ്ടെന്നതിന് കൂടുതൽ തെളിവ് വേണ്ടല്ലോ.


 

Join WhatsApp News
josecheripuram 2025-05-29 01:36:29
A person who has devoted to play an important role in Onam festival, without any personal benefit, there is no words to express the Malayalee community's gratitude. Wish you many more years of becoming "Mahabali" and continue to entertain us.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക