ഒളിമ്പ്യന്‍ ഷൈനി വില്‍സന്‍ ശനിയാഴ്ച ഔദ്യോഗിക ജീവിതത്തില്‍ നിന്നു വിരമിക്കുമ്പോള്‍ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ താരത്തിളക്കം കുറയും. പക്ഷേ, കളിക്കളത്തില്‍ ഷൈനിയുടെ സാന്നിദ്ധ്യം കൂടുതല്‍ പ്രതീക്ഷിക്കാം.
1984 ല്‍ ആണ് ഷൈനി എഫ്.എസ്.ഐ.യില്‍ ചേര്‍ന്നത്. എഫ്.സി.ഐ.യുടെ ജനറല്‍ മാനേജര്‍ കസേരയില്‍ ഇരിക്കുമ്പോഴും കഴിവതും മത്സരവേദികളില്‍ എത്താന്‍ ഷൈനി ശ്രദ്ധിച്ചിരുന്നു. മിക്കവാറും ഭർത്താവ് വില്‍സന്‍ ചെറിയാനും കൂട്ടിനുണ്ടായിരുന്നു. വില്‍സന്‍ റയില്‍വേയില്‍ നിന്നും വിരമിച്ചിട്ട് അധികമായില്ല.
ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ഇന്നു കേരളം പിന്നാക്കം പോകുമ്പോള്‍ ടി.സി.യോഹന്നാനും സുരേഷ് ബാബുവും പിന്നീട് പി.ടി.ഉഷയും എം.ഡി.വല്‍സമ്മയും മേഴ്‌സി മാത്യു കുട്ടനും ഷൈനി വില്‍സനും തിളങ്ങി നിന്ന കാലം ഓര്‍മ്മയില്‍ വരുന്നു. ഇവരുടെ തുടര്‍ച്ചയായി കെ.എം.ബീനാമോളും അ്ഞ്ജു ബോബി ജോര്‍ജും രംഗം കയ്യടക്കി. 4X400 മീറ്റര്‍ വനിതാ റിലേയില്‍ ഇന്ത്യന്‍ ടീമില്‍ നാലില്‍ മൂന്നും കേരള താരങ്ങള്‍ എന്നത് ഭൂതകാലത്തിന്റേതായി.
ഷൈനിയും വിൽസനും
നാല് ഒളിംപിക്‌സില്‍(1984, 88, 92, 96) മത്സരിച്ച ആദ്യ മലയാളിയാണു, ഷൈനി വില്‍സന്‍. 2024 ലെ പാരിസ് ഒളിംപിക്‌സില്‍ മത്സരിച്ചുകൊണ്ട് ഹോക്കി താരം പി.ആര്‍. ശ്രീജേഷ് ഷൈനിയുടെ റെക്കോര്‍ഡിന് ഒപ്പമെത്തി. തുടരെ നാല് ലോകകപ്പ് അതലറ്റിക്‌സില്‍(ലോക ചാമ്പ്യന്‍ഷിപ്പ് അല്ല) ഏഷ്യയെ പ്രതിനിധാനം ചെയ്ത ഷൈനി പക്ഷേ, മൂന്ന് ഏഷ്യന്‍ ഗെയിംസില്‍(1982, 86, 94) മാത്രമാണ് മത്സരിച്ചത്. ഏഷ്യാഡിൽ റിലേയില്‍ നേടിയ സ്വര്‍ണ്ണത്തിനും വെള്ളിക്കും പുറമെ ഒരു വെള്ളിയും ഒരു വെങ്കലവും വ്യക്തിഗത ഇനത്തിൽ നേടി. 1986 ല്‍ സോളില്‍ 800 മീറ്ററില്‍ ഒന്നാമതെത്തിയെങ്കിലും ട്രാക്ക് തെറ്റിയതിന്റെ പേരില്‍ അയോഗ്യയാക്കപ്പെട്ടതാണ് ഷൈനിയുടെ ട്രാക്ക് ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടി.
ബാര്‍സിലോനയില്‍ 1992ല്‍ നടന്ന ഒളിംപിക്‌സില്‍ ഷൈനി ഇന്ത്യന്‍ നായികയായിരുന്നു. ഒളിംപിക്‌സ് ചരിത്രത്തില്‍ ദേശീയ പതാകയേന്തിയ ആദ്യ ഇന്ത്യൻ വനിത. ഒളിംപിക്‌സ് സെമിയിൽ കടന്ന ആദ്യ ഇന്ത്യൻ വനിതയെന്ന നേട്ടം 1984 ൽ തന്നെ ഷൈനി സ്വന്തമാക്കിയിരുന്നു. ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ആറു തവണ മത്സരിച്ച ഷൈനി ഏഴു സ്വര്‍ണ്ണവും(മൂന്ന് വ്യക്തിഗത സ്വര്‍ണ്ണം), അഞ്ചു വെള്ളിയും രണ്ടു വെങ്കലവുമായി 14 മെഡല്‍ നേടി. 75 രാജ്യാന്തര മീറ്റുകളിലാണ് ഷൈനി ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞത്.
പതിനാറു വര്‍ഷം നീണ്ട ട്രാക്ക് ജീവിതത്തില്‍ 67 മെഡലുമായാണ് ഷൈനി 1998ല്‍ മുപ്പത്തിമൂന്നാം വയസ്സില്‍ വിരമിച്ചത്. പക്ഷേ, അത് ബാങ്കോങ്ക് ഏഷ്യന്‍ ഗെയിംസിനു തൊട്ടുമുമ്പേ ആയത് അദ്ഭുതപ്പെടുത്തി. 1982ല്‍ സോളില്‍ ജൂനിയര്‍ ഏഷ്യന്‍ മീറ്റിലൂടെ രാജ്യാന്തര അരങ്ങേറ്റം കുറിച്ച ഷൈനി ഏബ്രഹാം 1988 ല്‍ വില്‍സന്‍ ചെറിയാനെ വിവാഹം കഴിച്ചതോടെ ഷൈനി വില്‍സന്‍ ആയി.1990 ൽ മത്സര രംഗം വിട്ടെങ്കിലും ശില്പയുടെ അമ്മയായി അടുത്ത വര്‍ഷം ഏഷ്യന്‍ മീറ്റില്‍ മടങ്ങിയെത്തി.
ഒരു മിനിറ്റില്‍ താഴെ 400 മീറ്റര്‍ ഓടിയെത്തിയ ആദ്യ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി, രണ്ടു മിനിറ്റില്‍ താഴെ 800 മീറ്റര്‍ ഫിനിഷ് ചെയ്ത ആദ്യ ഇന്ത്യന്‍ വനിത തുടങ്ങി ഒട്ടേറെ ചരിത്രനേട്ടങ്ങള്‍ ഷൈനി സാധ്യമാക്കി.
ഷൈനി കെ.ശ്രീകാന്ത്, എം.എസ്.ധോണി എന്നിവർക്കൊപ്പം
കോട്ടയം ഗാന്ധിനഗര്‍ മെഡിക്കല്‍ കോളജ് ഹൈസ്‌ക്കൂല്‍ സ്‌പോര്‍ട്‌സ് ഡിവിഷനിലും, തിരുവനന്തപുരംം ജി.വി.രാജാ സ്പോർട്സ് സ്ക്കൂളിലും പാലാ അല്‍ഫോന്‍സ കോള ജിലും പഠിച്ച ഷൈനി ഇടുക്കി വഴിത്തല സെന്റ് ആന്റണീസ് എല്‍.പി.സ്‌ക്കൂളില്‍ പഠിക്കുമ്പോള്‍ ഓടിത്തുടങ്ങിയതാണ്.
വിമര്‍ശിച്ച് എഴുതുമ്പോള്‍ ചില്ലറ പരിഭവങ്ങളൊക്കെ പ്രകടിപ്പിക്കാറുണ്ടെങ്കിലും ഷൈനി വില്‍സന്‍ ആരോടും ശത്രുത മനസ്സില്‍ സൂക്ഷിക്കാറില്ല. വളര്‍ന്നുവരുന്ന താരങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ എന്നും മുന്നിലുണ്ട്. ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ കൈവരുമ്പോള്‍ തന്നെ താന്‍ ലോകം കീഴടക്കിയെന്നു ചിന്തിക്കുന്ന എത്രയോ താരങ്ങളെ കേരളത്തില്‍ തന്നെ കണ്ടിട്ടുണ്ട്. ഇവരൊക്കെ മാതൃകയാക്കേണ്ട വ്യക്തിത്വമാണ് ഷൈനിയുടേത്. വിരല്‍ത്തുമ്പുവരെ വിനയം.
ഏറ്റവും ഒടുവില്‍ ഷൈനിയെ നേരിട്ടുകണ്ടത് കഴിഞ്ഞ മാസം ആലപ്പുഴ സായ് സെന്ററില്‍ സായ് സംഘടിപ്പിച്ച ദേശീയ സെമിനാറിലാണ്. ഓടുമ്പോള്‍ പിടലിയിട്ട് ഇളക്കുന്ന സ്വഭാവം ഷൈനിക്കുണ്ടായിരുന്നത് ഞാന്‍ അന്ന് ഓർമിപ്പിച്ചു. ഇന്നായിരുന്നെങ്കില്‍ അതൊക്കെ പരിഹരിച്ച് കൂടുതല്‍ മികവുകാട്ടാന്‍ കഴിഞ്ഞേനെയെന്നും സൂചിപ്പിച്ചു. ഇതു കേട്ട് 'നമ്മളൊക്കെ 10 വര്‍ഷം കഴിഞ്ഞു ജനിച്ചാല്‍ മതിയായിരുന്നു' എന്ന് വില്‍സന്‍ ഷൈനിയോട് പറഞ്ഞു. സ്‌പോര്‍ട്‌സ് രംഗം എത്രയോ മുന്നേറിയിരിക്കുന്നു. ഷൈനിയുടെയൊക്കെ തലമുറ എന്തെല്ലാം തടസ്സങ്ങള്‍ അതിജീവിച്ചാണ് നേട്ടങ്ങള്‍ കൈവരിച്ചത്. അതുകൊണ്ടു തന്നെ ഷൈനിയുടെ നേട്ടങ്ങള്‍ ആ കാലഘട്ടത്തിലെ സാഹചര്യങ്ങളുമായി ചേര്‍ത്തു കാണണം. അതിൻ്റെ മൂല്യം എത്ര വലുതാണെന്നും മനസ്സിലാക്കണം.