ദാർശനിക കവി, കാൽപ്പനിക കവി, സാമൂഹിക കവി, ആഖ്യാന കവി എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ശ്രീ വേണു നമ്പ്യാരുടെ അഖിലസാരം അഖിലസാരം (കവിത: വേണുനമ്പ്യാർ)എന്ന കവിതയുടെ ഇതിവൃത്തം സ്നേഹമാണ്. നമ്മുടെ ജീവിതത്തിൽ സ്നേഹത്തിനുള്ള പങ്കു അത് എങ്ങനെ നമ്മുടെ ബന്ധങ്ങളെ സ്വാധീനിക്കുന്നു അതിന്റെ അഭാവം എങ്ങനെ ബാധിക്കുന്നുവെന്നൊക്കെ പറയുകയാണ് കവി. സ്നേഹം മനുഷ്യർ എങ്ങനെ കാണുന്നുവെന്ന ഒരു നിരീക്ഷണമാണ് ഈ കവിതയിൽ കാണാൻ കഴിയുക. സ്നേഹത്തെ നിർവചിക്കുകയല്ല കവി ചെയ്യുന്നത് സ്നേഹം മനുഷ്യജീവിതത്തിൽ ഉണ്ടാക്കുന്ന സുഖദുഃഖങ്ങളും അനന്തരഫലങ്ങളുമാണ് ശ്രീ നമ്പ്യാർ നിരീക്ഷിക്കുന്നത്. സ്നേഹം എന്നാൽ മനസ്സിലാക്കുക എന്നും അർത്ഥമുണ്ട്.
കവിക്ക് ഇതിന്റെ തന്തു കിട്ടിയത് കുമാരനാശാന്റെ നളിനി എന്ന ഖണ്ഡകാവ്യത്തിലെ സ്നേഹമാണഖിലസാരമൂഴിയിൽ എന്ന പ്രശസ്തമായ വരികളിൽ നിന്നാകാം.
സ്നേഹമാണഖിലസാരമൂഴിയിൽ
സ്നേഹസാരമിഹ സത്യമേകമാം,
മോഹനം ഭുവനസംഗമിങ്ങതിൽ
സ്നേഹമൂലമമലേ! വെടിഞ്ഞു ഞാൻ.
സ്നേഹത്തിന്റെ അത്യുദാത്തമായ സങ്കൽപ്പമാണ് ആശാൻ പറയുന്നത്. ലോകത്തിലുള്ള എല്ലാറ്റിന്റെയും സത്ത സ്നേഹത്തിൽ അടങ്ങിയിരിക്കുന്നു. സ്നേഹത്തിന്റെ അർഥം സത്യമാണ്, സത്യം മാത്രമാണ്. മോഹിപ്പിക്കുന്ന ഈ ലോകബന്ധംതന്നെ സ്നേഹത്തോടുള്ള എന്റെ ഇഷ്ടം മൂലം ഞാൻ ഉപേക്ഷിച്ചു. ദിവാകരയോഗിയുടെ ഈ വാക്കുകള്‍ സ്നേഹത്തെക്കുറിച്ചുള്ള ആശാന്റെ വീക്ഷണം വ്യക്തമാക്കുന്നു.
സ്നേഹം എന്ന വികാരം ഹൃദയത്തിൽ ജനിക്കുന്നു, ജീവിക്കുന്നുവെന്നൊക്കെ മനുഷ്യർ വിശ്വസിക്കുമ്പോഴും അതിനു ശാസ്ത്രീയമായ തെളിവുകൾ ഇല്ലത്രെ. സ്നേഹം താഴെ പറയുന്ന ഹോർമോണുകൾ തലച്ചോറ് പുറത്തുവിടുമ്പോൾ ഉണ്ടാകുന്ന ഉന്മേഷം, സമ്മിശ്രവികാരങ്ങൾ ആനന്ദം, ബന്ധനം ഇവയിൽ നിന്നുയിർത്തിരിയുന്ന ഒരു അനുഭവമാണെന്നാണ് പറയപ്പെടുന്നത്. ഒരു ഗ്രന്ഥിയോ കോശമോ പുറപ്പെടുവിക്കുന്ന സന്ദേശവാഹകരായ സ്രവങ്ങളാണ് അന്തർഗ്രന്ഥിസ്രാവം (Hormone). (oxytocin, dopamine, adrenaline, testosterone, estrogen, and vasopressin). ഇവയെ cuddle hormone ആലിംഗന ഹോർമോൺ എന്ന് വിളിക്കുന്നു. നമുക്ക് ശാന്തി, ആനന്ദം, സംതൃപ്തി സമാധാനം, സംതൃപ്തി തുടങ്ങിയ വികാരങ്ങൾ നൽകുന്ന രാസവസ്തുക്കളാണ് സന്തോഷ ഹോർമോണുകൾ (Feel Good Hormones).
അപ്പോൾ സ്നേഹം തലച്ചോറിൽ ജനിക്കുന്നു.. പരസ്പരം കൈമാറുന്ന മൂല്യങ്ങളുടെയും വിശ്വാസത്തിന്റെയും മുകളിൽ പണിയുന്ന ഗാഢമായ ചങ്ങാത്തമാണ് സ്നേഹമെന്നു അരിസ്റ്റോട്ടിൽ പറയുന്നുണ്ട്.
നിക്ഷിപ്‌ത താല്പര്യത്തോടുകൂടിയുള്ള ബന്ധങ്ങൾ രൂപപ്പെടുത്തുമ്പോഴാണ് അത്തരം ബന്ധങ്ങൾ ബന്ധനമായി തോന്നുന്നത്. കവി പറയുന്നപോലെ ഒരു കൂട്ടിൽ ബന്ദിയാക്കപ്പെട്ട അനുഭവം. അവിടെ സ്നേഹത്തേക്കാൾ ശാരീരികമോ, മാനസികമോ,സാമ്പത്തികമോ ആയ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള ബന്ധമായിരിക്കും. അത്തരം ബന്ധം , ആ കൂട് തകർന്നാൽ തന്നെ താനായി പിരിഞ്ഞുപോകാൻ ഇണകളിൽ ഒന്ന് താല്പര്യപ്പെടുമെന്നാണ് കവി അനുമാനിക്കുന്നത്. അവരിൽ നിന്നും അരിഞ്ഞുമാറ്റിയ ചിറകുകൾ തിരികെ ചോദിക്കുക എന്ന ന്യായം. വൈകാരികാവേശം കാട്ടുന്നതിനേക്കാൾ ഓരോ സ്നേഹബന്ധങ്ങളിലും ഉണ്ടാകുന്ന വൈവിധ്യമാർന്ന അനുഭവങ്ങൾ കവി വിവരിക്കുന്നു.
പ്രേമത്തിൽ വീഴുക (falling in love) എന്ന് ഇംഗളീഷിൽ പറയുന്നത് കവി മനസ്സിലാക്കിയിട്ടുണ്ടെന്നു തോന്നുന്നു. പ്രേമത്തിലെ വീഴ്ചകളെ കവി നോക്കി കാണുന്നുണ്ട്. സ്നേഹമെന്ന സർവ്വത്തിന്റെയും സത്തയെ ഇന്ദ്രിയങ്ങൾക്ക് അടിമപ്പെടുന്നവർ തുണ്ടു തുണ്ടായി വിലപേശി വിൽക്കുന്നു. സ്നേഹത്തിന്റെ ആത്മാനുഭൂതി കണ്ടെത്തിയവരെ അവർ വിധികൽപ്പിച്ച് പുറത്താക്കും. അവരെ കവി കശ്മലരായും മൂഢരായും കാണുന്നു.
കവി സ്നേഹത്തെ നിർവചിക്കുന്നത് പാലമായിട്ടും, കട്ടി ചങ്ങലയായിട്ടും, സ്വാതന്ത്ര്യമായിട്ടുമാണ്. പാലം പരസ്പരം ബഹുമാനത്തോടെയുള്ള ബന്ധം, കട്ടിച്ചങ്ങലയെന്നു പറയുമ്പോൾ അതിൽ ഉപാധിയുണ്ട്, അവിടെ സ്നേഹം നിഷ്പക്ഷമല്ല, പിന്നെ സ്വന്തന്ത്ര്യം. അത് ഒരു പക്ഷെ സ്വയം ഉണ്ടാക്കുന്ന തടവറകളിലേക്ക് മടങ്ങാനുള്ള ഒന്നായി കാണാം. പിന്നെയും പറയുന്നു ഉള്ളതിനേയും ഇല്ലാത്തതിനെയും ഉൾക്കൊള്ളാനുള്ള സ്നേഹത്തിന്റെ പ്രകാശവലയങ്ങളെപ്പറ്റി. സ്നേഹം പ്രകാശമാണ്. സ്നേഹത്തിന്റെ മറ്റൊരു രൂപമായ ത്യാഗമാണ് പിന്നെ കവി ഊന്നിപ്പറയുന്നത്. അതില്ലാത്തവനെ സ്നേഹം അനുഗ്രഹിക്കില്ലെന്നു. നിത്യതയെ പുൽകാനുള്ള ഒരു യാത്രയായി കവി സ്നേഹത്തെ വാഴ്ത്തുന്നു. സ്നേഹം അനന്തമായ ഒരു യാത്രയാണ് അത് നദി തീരമല്ല ചങ്ങാടമല്ല. എത്രയോ ലളിതമായ ബിംബങ്ങളിലൂടെ ഒരു ഉദാത്ത സങ്കല്പ്പത്തെ സാക്ഷാത്കരിക്കുന്നു.
സ്നേഹത്തിന്റെ അപാരശക്തിയെപ്പറ്റി പ്രതിപാദിച്ചുകൊണ്ട് കവിത അവസാനിപ്പിക്കുന്നു. സ്നേഹം ദൈവം നൽകിയ സൗജന്യവേദനസംഹാരി. കലഹരണ തിയ്യതി കുറിക്കാത്തമരുന്ന്. കവിയുടെ സർഗ്ഗഭാവനകളും അറിവിന്റെ സ്ഫുരണങ്ങളും ഇവിടെ വിദഗ്ദ്ധമായി പരിലസിക്കുന്നു.
ജീവിതത്തിലെ പ്രയാസദിനങ്ങളിൽ സ്നേഹം ഒരു സാന്ത്വനമായി കൂടെ നിൽക്കുന്നു. സ്നേഹം നമ്മളെയെല്ലാം ഒന്നാക്കുന്നു. ശ്രീ വേണു നമ്പ്യാർ വളരെ മഹത്തായ ഒരു സന്ദേശം ഈ കവിതയിലൂടെ നൽകുന്നു.
ശുഭം