ഈറൻ മിഴികളേ, ഇമയടയ്ക്കൂ.
മനഃസാക്ഷിയുള്ളവർക്കു കണ്ണു തുറന്നു കാണാൻ കഴിയുന്ന കാഴ്ച്ചകളല്ല ഗാസയിൽ നിന്നു വരുന്നത്. ചാരിറ്റികൾ വിതരണം ചെയ്യുന്ന ഭക്ഷണത്തിനു വേണ്ടി ഒഴിഞ്ഞ പാത്രങ്ങളുമായി തിക്കിത്തിരക്കി നിൽക്കുന്ന കുട്ടികളുടെ കണ്ണുകളിൽ തെളിയുന്ന ദുഖവും അവശതയും വർണിക്കാൻ വാക്കുകൾ കിട്ടില്ല. കൊടും പട്ടിണിയാണ് ഗാസയിൽ.
അതിനിടയിൽ ഇടതടവില്ലാതെ ബോംബുകളും മിസൈലുകളും. എന്ത് അപരാധമാണ് ഈ കുഞ്ഞുങ്ങൾ ചെയ്തത്?
ആറു വയസ് മാത്രമുള്ള പെൺകുട്ടിയുടെ കഥ 'ന്യൂ യോർക്ക് ടൈംസ്' പറയുന്നു. ശരീരത്തിന്റെ 42% ഭാരമാണ് പട്ടിണി കിടന്നു അവൾക്കു നഷ്ടമായത്. വീടില്ല, ഭക്ഷണമില്ല, വെള്ളമില്ല, മരുന്നില്ല. മനുഷ്യനു വേണ്ട പ്രാഥമിക ആവശ്യങ്ങൾ പോലും നിറവേറ്റാൻ കഴിയാത്ത മഹാദുരിതം.
ഒരു ദിവസത്തെ ഭക്ഷണം ചിലപ്പോൾ രണ്ടു തക്കാളിയാവും. അല്ലെങ്കിൽ ഒന്നോ രണ്ടോ കുക്കുമ്പർ. അത്രയും കിട്ടിയാൽ ഭാഗ്യമാണ്.
തക്കാളിക്ക് കിലോ വില 11.30 യുഎസ് ഡോളറിനു തുല്യമാണ്. ഗാസയിൽ കൃഷി ചെയ്യുന്ന കുക്കുമ്പറിനു 10 ഡോളറും.
പലസ്തീൻകാരുടെ പ്രധാന ഭക്ഷണമായ റൊട്ടി എവിടെ കിട്ടാൻ? ഇസ്രയേലി ആക്രമണത്തിൽ ബേക്കറികൾ മുഴുവൻ തവിടുപൊടിയായി.
ഗാസയിൽ നിന്നു ഇസ്രയേൽ മാനുഷിക സഹായം വിലക്കിയത് 80 ദിവസമാണ്. ബന്ദികളെ വിട്ടുകിട്ടാൻ അത് ഉപകരിക്കും എന്നവർ കണക്കു കൂട്ടി. ശാന്തമായ കടൽ തീരത്തു ഉല്ലാസ നഗരം പണിയാനുള്ള സ്വപ്നം പൂവണിയിക്കാൻ പലസ്തീൻ ജനതയെ ഓടിച്ചുവിടാം എന്ന ലക്‌ഷ്യവും ഉണ്ടാവാം. രണ്ടു മില്യൺ ആളുകളാണ് ഗാസയുടെ മണ്ണിനു വേണ്ടി പക്ഷെ ജീവൻ കൊടുക്കാൻ തയാറായുള്ളത്.
യൂറോപ്പ് പൊട്ടിത്തെറിച്ചപ്പോഴാണ് ഇസ്രയേൽ ആ ഉപരോധം ഒന്നയച്ചത്. എന്നാൽ പട്ടിണിയിൽ നിന്നു യാതൊരു ആശ്വാസവും ഉണ്ടായിട്ടില്ല.
മണിക്കൂറുകളാണ് പാത്രങ്ങളുമായി കുഞ്ഞുങ്ങൾ കാത്തു നിൽക്കുന്നത്. വൃത്തിയുള്ള വെള്ളം കിട്ടില്ലെങ്കിലും അവർ കുഴിച്ചു നോക്കുന്നു.
വൈദ്യുതി ഇല്ല. പച്ചക്കറി വിപണികൾ ഒഴിഞ്ഞു കിടക്കുന്നു. ഇറക്കുമതിയില്ല. ഗാസയുടെ കൃഷിയിടങ്ങൾ ബോംബ് വീണു കരിഞ്ഞു.
'ടൈംസ്' ചിത്രങ്ങളിൽ ഒന്നു ഒരു ടെന്റിൽ നിന്നാണ്. എട്ടു മക്കളുടെ 'അമ്മ ഒരു ചെറിയ പാത്രത്തിൽ നിന്ന് ആകെയുള്ള ഭക്ഷണം പകുത്തു നൽകുമ്പോൾ ആ കുഞ്ഞുങ്ങൾ ഊഴം കാത്തിരിക്കുന്നു.
ഒരിക്കൽ മാത്രമേ അത് കാണാൻ കഴിയൂ.
Gaza brings tragic images