ഓലമേഞ്ഞ ക്ലാസ്മുറിയി-
ലന്നുദിച്ച ചന്ദ്രബിംബം
പച്ചപ്പാവാടയും വെള്ള-
ജാക്കറ്റുമണിഞ്ഞിരുന്നു.
പഠിക്കാൻ വന്നതഴകോ..!
പഠിപ്പിക്കാൻ ചെന്ന ഞാനോ
പഠിപ്പിക്കാനുള്ളതെല്ലാം
മറന്നു തറഞ്ഞു നിന്നു.
നിമ്നോന്നതമഴകായി
തുള്ളിത്തുളുമ്പിയുറക്കം
കെടുത്തിയ രാത്രികളെ
പരസ്യപ്പെടുത്താമിനി.
പേനത്തുമ്പുകൊണ്ടു തൊട്ട
മട്ടിൽ കവിളത്തെ മറു,
കെന്തി,നേതിനുള്ള പൂർണ്ണ
വിരാമമെന്നറിയാതെ,
ചിരിക്കുമ്പോൾ വിരിയുന്ന
നുണക്കുഴിയിലലിഞ്ഞു,
ഓർമ്മയിലോർത്തെടുത്തെത്ര
മുത്തം മൃദുലമർപ്പിച്ചു.
ഒരു ചന്ദനക്കുറിക്കു-
മാ നെറ്റിത്തടത്തിലല്ലാ-
തത്രമേലാരാധ്യശോഭ
കൈവന്നതായ് കണ്ടിട്ടില്ല.
മുല്ലപ്പൂവിൻ വിശുദ്ധിയും
മണവുമുള്ളവൾ നിന്നെ
അറിയാതെ കൊതിച്ച ഞാ-
നപരാധിയെന്നാം വിധി.
എഴുത്തുമേശതന്മീതെ
നിലാവായി പരന്നവൾ,
പുഞ്ചിരിയാൽ, മന്ദാക്ഷത്താൽ
നെഞ്ചിനുള്ളിൽ കടന്നവൾ.
തന്റെ നെഞ്ചിൽ കടക്കുവാ-
നുള്ള വഴിയടച്ചിട്ടു,
നിർമ്മമയായ്, നിഷ്കരുണം,
ഓടിപ്പോയ മായപ്പൊന്മാൻ.
കാലമിത്ര കഴിഞ്ഞിട്ടും
തമ്മിൽ കാണാതിരുന്നിട്ടും
ഭസ്‌മംകൊണ്ടു കുറിതൊട്ടു
മേഘക്കീറാലുടൽ മൂടി
ലോകനേത്രം കാണാതെ ഞാൻ
അടക്കം ചെയ്ത പ്രേമമെ
വിഷാദരാകേന്ദുവായ് നീ
ഉദിച്ചുയർന്നതെന്തിനോ?
കവിതകുറിക്കാനുള്ള
കരുവൊന്നുമില്ലെങ്കിലും
ഒരു നൊമ്പരത്തഴമ്പിൽ
വിരലോടിച്ചിരുന്നു പോയ്.
കുസൃതിത്തെല്ലില്ലാ കണ്ണിൽ,
അമ്മനിലാവതിരമ്യം
വഴിഞ്ഞൊഴുകിയ കാല-
പ്പകർച്ചയിലെന്തത്ഭുതം?
ഒരു വിലാപയാത്രയിൽ
എന്റെ കണ്ണീരുണക്കുന്ന
കുളിർ കാറ്റായണയുവാൻ
ഞാൻ നിനക്കാരുമല്ലല്ലോ.
മധുരനൊമ്പരമേ നീ
മറഞ്ഞു പോവതിൻ മുൻപേ
കയ്പാകിലുമീലഹരി
പകർന്നു പാനം ചെയ്യട്ടെ.