Image

ബിജു വധക്കേസ് ; 8 പ്രതികള്‍ക്കും ജീവപര്യന്തം തടവും പിഴയും

Published on 31 May, 2025
 ബിജു വധക്കേസ് ; 8 പ്രതികള്‍ക്കും ജീവപര്യന്തം തടവും പിഴയും

തൃശൂര്‍: സിപിഎം പ്രവര്‍ത്തകന്‍ ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ 8 പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു. ഓരോരുത്തരും 1,44,000 രൂപ പിഴയും നല്‍കണം. തൃശൂര്‍ മൂന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് കെ എം രതീഷ് കുമാര്‍ ആണ് ശിക്ഷ വിധിച്ചത്.
സിപിഎം പ്രവര്‍ത്തകനും ഡിവൈഎഫ്‌ഐയുടെ സജീവ സംഘാടകനുമായിരുന്ന വടക്കാഞ്ചേരി വില്ലേജ് കുമ്പളങ്ങാട് ദേശത്ത് ചാലയ്ക്കല്‍ വീട്ടില്‍ തോമസ് മകന്‍ ബിജു (31 വയസ്സ്)വിനെ വെട്ടിക്കൊലപ്പെടുത്തുകയും, സിഐടിയു ചുമട്ടുതൊഴിലാളിയായ കുമ്പളങ്ങാട് ദേശത്ത് പന്തലങ്ങാട്ട് രാജന്‍ മകന്‍ ജിനീഷിനെ (39 വയസ്സ്) വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസിലാണ് വിധി. 

കേസില്‍ ആകെ 9 പ്രതികളാണ് ഉണ്ടായിരുന്നത്. വിചാരണയ്ക്കിടയില്‍ 6-ാം പ്രതി രവി എന്നയാള്‍ മരിച്ചു. പ്രതികളായ കുമ്പളങ്ങാട് മൂരായില്‍ പരമേശ്വരന്‍ മകന്‍ ജയേഷ് (43) ഇരവുകുളങ്ങര ശങ്കരന്‍നായര്‍ മകന്‍ സുമേഷ് (42), കുറ്റിക്കാടന്‍ അന്തോണി മകന്‍ സെബാസ്റ്റ്യന്‍ (46), തൈക്കാടന്‍ ഔസേഫ് മകന്‍ ജോണ്‍സണ്‍(51), കിഴക്കോട്ടില്‍ കൃഷ്ണന്‍കുട്ടിനായര്‍ മകന്‍ ബിജു എന്ന കുചേലന്‍ ബിജു (46), കരിമ്പന വളപ്പില്‍ തങ്കപ്പന്‍ മകന്‍ സജീഷ് എന്ന സതീഷ് (39). കരിമ്പനവളപ്പില്‍ വേലായുധന്‍ മകന്‍ സുനീഷ് (34), കരിമ്പനവളപ്പില്‍ തങ്കപ്പന്‍ മകന്‍ സനീഷ്(37) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. റിമാന്‍ഡ് ചെയ്ത് സബ് ജയിലിലേയ്ക്ക് അയച്ച പ്രതികളെ ശിക്ഷ പ്രഖ്യാപിക്കുന്നതിനായി കോടതിയിലേക്ക് കൊണ്ടു വന്ന ശേഷമാണ് വിധി പ്രസ്താവിച്ചത്.

16-05-2010 തീയ്യതി വൈകീട്ട് 5 മണിക്ക് കുമ്പളങ്ങാട് ഗ്രാമീണ വായനശാലയുടെ മുന്‍വശത്തു വെച്ചാണ് കേസിനാസ്പദമായ സംഭവം . ഡിവൈഎഫ്‌ഐ യൂണിറ്റ് സമ്മേളന  നടത്തിപ്പിനെ സംബന്ധിച്ച്  പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിച്ചു നിന്ന ബിജുവിന്റെയും, ജിനീഷിന്റെയും അരികിലെത്തിയ ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകരായ പ്രതികള്‍, രാഷ്ട്രീയവിരോധം വെച്ച്, മാരകായുധങ്ങളായ വാളുകളും,കമ്പിവടി, ദണ്ഡുകള്‍, ഇടിക്കട്ട എന്നിവയും മറ്റുമായി 4 മോട്ടോര്‍ സൈക്കിളുകളിലായി വന്ന് വാള്‍ വീശി മറ്റുള്ളവരെ ഭയപ്പെടുത്തി മാറ്റിനിര്‍ത്തിയ  ശേഷം ബിജുവിന്റെ തലയിലും, കയ്യിലും മറ്റും വെട്ടുകയും കമ്പിവടിക്ക്  തലയ്ക്കടിക്കുകയും ചെയ്യുകയായിരുന്നു. തടുക്കാന്‍ ചെന്ന ജിനീഷിനെ കയ്യിലും, കാലിലും വെട്ടി പരിക്കേല്‍പ്പിച്ചു. പരിക്കേറ്റ ബിജുവിനെയും ജിനീഷിനെയും മെഡിക്കല്‍ കോളജ് ഹോസ്പിറ്റലിലേക്ക് എത്തിച്ചുവെങ്കിലും ബിജു ഹോസ്പിറ്റലില്‍ എത്തുമ്പോള്‍ത്തന്നെ   മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക