ഭാര്യയെ കശാപ്പുശാലയിൽ കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് വധശിക്ഷ വിധിച്ച് മഞ്ചേരി രണ്ടാം അഡീഷണൽ സെഷൻസ് ജഡ്ജി എ.വി. ടെല്ലസ്. പരപ്പനങ്ങാടി നെടുവ ചുടലപ്പറമ്പ് പഴയകത്ത് സ്വദേശി നജ്ബുദ്ദീൻ എന്ന ബാബുവിനെയാണ് (44) കോടതി ശിക്ഷിച്ചത്. നജ്ബുദ്ദീന്റെ ആദ്യ ഭാര്യയായ നരിക്കുനി കുട്ടമ്പൂർ സ്വദേശിനി റഹീനയെയാണ് (30) കൊലപ്പെടുത്തിയത്. കൊലപാതക കുറ്റത്തിന് വധശിക്ഷയും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്. കൂടാതെ, മൃതദേഹത്തിൽനിന്ന് ആഭരണങ്ങൾ കവർന്ന കുറ്റത്തിന് അഞ്ച് വർഷം കഠിനതടവും 25,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കിൽ ഒരു വർഷത്തെ അധികതടവും അനുഭവിക്കണം. പിഴസംഖ്യ കൊല്ലപ്പെട്ട റഹീനയുടെ മാതാവ് സുബൈദയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടു.
ഭാര്യ റഹീനയുമായി പിണങ്ങിയതിനെ തുടർന്ന് താമരശ്ശേരി കുടുംബ കോടതിയിലും മജിസ്‌ട്രേട്ട് കോടതിയിലും ഇരുവരും തമ്മിൽ കേസുകളുണ്ടായിരുന്നു. പിന്നീട് രമ്യതയിലായതിനെ തുടർന്ന് നജ്ബുദ്ദീൻ റഹീനയെ പരപ്പനങ്ങാടിയിലെ വാടക വീട്ടിലേക്ക് തിരികെ കൂട്ടിക്കൊണ്ടുപോയിരുന്നു. ഇതിനുശേഷം, നജ്ബുദ്ദീൻ കാളികാവിൽ നിന്ന് മറ്റൊരു വിവാഹം കഴിക്കുകയും രണ്ടാം ഭാര്യയെ പരപ്പനങ്ങാടിയിലെ സ്വന്തം വീട്ടിൽ താമസിപ്പിക്കുകയും ചെയ്തു. കുടുംബപ്രശ്‌നങ്ങളെ ചൊല്ലി റഹീനയും നജ്ബുദ്ദീനും തമ്മിൽ വഴക്കുണ്ടായതിനെ തുടർന്നാണ് കൊലപാതകം നടന്നത്. 2017 ജൂലായ് 23-ന് പുലർച്ചെ നജ്ബുദ്ദീൻ റഹീനയെ തന്റെ ഉടമസ്ഥതയിലുള്ള പരപ്പനങ്ങാടി അഞ്ചപ്പുര ബീച്ച് റോഡിലെ ഇറച്ചിക്കടയിൽ കൊണ്ടുപോയി കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകശേഷം മൃതദേഹത്തിൽനിന്ന് 36.43 ഗ്രാം തൂക്കം വരുന്ന സ്വർണാഭരണങ്ങളും പ്രതി കവർന്നതായും കണ്ടെത്തി. കശാപ്പുശാലയിൽനിന്ന് ഇറച്ചി കൊണ്ടുപോകാനെത്തിയ ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ 2017 ജൂലായ് 25-നാണ് നജ്ബുദ്ദീൻ അറസ്റ്റിലായത്. വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഈ ക്രൂരമായ കൊലപാതകത്തിൽ കോടതി ശിക്ഷ വിധിച്ചത്.
English summary:
Suspicion on First Wife: Took Her to a Slaughterhouse and Slit Her Throat; Court Sentences Husband to Death