നിലമ്പൂർ: പി.വി. അൻവറുമായി ഇനി ചർച്ച വേണ്ടെന്ന് യുഡിഎഫിൽ തീരുമാനം. നേതാക്കളാരും പി.വി. അൻവറുമായി ചർച്ച നടത്തേണ്ടതില്ലെന്നും, തിരിച്ചു വന്നാൽ മാത്രം ചർച്ചയെക്കുറിച്ച് ആലോചിച്ചാൽ മതിയെന്നുമാണ് തീരുമാനം. അൻവറിന്‍റെ ആരോപണങ്ങൾ അവഗണിച്ച് മുന്നോട്ടു പോകാനും ധാരണയായി.
യുഡിഎഫുമായുള്ള ചര്‍ച്ചകളില്‍ വ്യക്തത വന്നിട്ടില്ലെന്നും, അതിനാൽ തന്നെ മുന്നണിയിലേക്കില്ലെന്നുമാണ് അന്‍വറിന്‍റെ നിലപാട്. താൻ കൂടെയില്ലെങ്കിൽ യുഡിഎഫ് ജയിക്കില്ലെന്നും, വി.ഡി. സതീശന്‍റെ വാശിക്ക് യുഡിഎഫ് കനത്ത വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.
അതേസമയം, നിലമ്പൂരിൽ അൻവർ മത്സരിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ഇന്ന് രാവിലെ വാര്‍ത്താസമ്മേളനം വിളിച്ച് നിലമ്പൂരില്‍ മത്സരിക്കില്ലെന്ന് പറഞ്ഞ അന്‍വര്‍ വൈകുന്നേരമായപ്പോള്‍ നിലപാട് മാറ്റി. മത്സരിക്കാന്‍ പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദമുണ്ടെന്നും അതേപറ്റി ആലോചിക്കുകയാണെന്നും അറിയിച്ചു.
മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ പണം ഇല്ലാത്തതിനാല്‍ പിന്‍മാറുന്നു എന്നുമായിരുന്നു അന്‍വര്‍ രാവിലെ പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ പണം നല്‍കാമെന്ന് അറിയിച്ച് നിരവധിപേര്‍ സമീപിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മത്സരിക്കുന്നത് സംബന്ധിച്ച് തീരുമാനം പാര്‍ട്ടിയുമായി ആലോചിച്ച് എടുക്കും എന്നാണ് പുതിയ തീരുമാനം.