വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ശക്തമായ മഴ തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ വടക്കുകിഴക്കൻ മേഖലയിൽ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 20 ലധികം പേർ മരിച്ചെന്നാണ് റിപ്പോർട്ട്. ഇന്ന് മാത്രം പതിനാല് പേരാണ് മരിച്ചത്. അസം, അരുണാചൽ, മേഘാലയ, മണിപ്പൂർ, മിസോറാം എന്നിവിടങ്ങളിൽ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത് .
അസമിലെ 12 ജില്ലകളിലായി 10,000 അധികം പേരെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. അസമിൽ 6 ജില്ലകളിൽ വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നതിനാൽ റെഡ് അലർട്ട് നിലനിൽക്കുകയാണ്. മറ്റു സംസ്ഥാനങ്ങളിൽ ഓറഞ്ച് അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടുദിവസം കൂടി ശക്തമായ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.