നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പി വി അൻവർ ഒരുങ്ങുന്നു.മത്സരിക്കില്ലെന്ന് ആവർത്തിച്ച് അവകാശപ്പെടുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ ഈ നീക്കം. തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനറായയ അൻവർ നാളെ (ജൂൺ 2) നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്ന് ടി എം സി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ ഇ.എ. സുകു ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു.
നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ രണ്ട് തിങ്കളാഴ്ചയാണ്.
ഇടതുപക്ഷ സ്വതന്ത്രനായി മത്സരിച്ച ജയിച്ച അൻവർ രാജിവെച്ചതിനെ തുടർന്നാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. എൽ ഡി എഫിനോട് വിടപറഞ്ഞ് യു ഡി എഫിനൊപ്പം ചേരാൻ അൻവർ ശ്രമിച്ചിരുന്നുവെങ്കിലും അവർ അവസാനം അൻവറിനെ കൈവിടുകയായിരുന്നു.
സംസ്ഥാന നിയമസഭ നൽകിയ ബാധ്യതാരഹിത സാക്ഷ്യപത്രം (നോൺ-ലയബിലിറ്റി സർട്ടിഫിക്കറ്റ്) ശനിയാഴ്ച അൻവറിന് ലഭിച്ചു. അൻവറിന് ഇതുമായി ബന്ധപ്പെട്ട രേഖകൾ നൽകിയതായി നിയമസഭയിലെ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. “അപേക്ഷ പരിഗണിച്ചതിന് ശേഷം ശനിയാഴ്ച അൻവറിന് ബാധ്യതാരഹിത സാക്ഷ്യപത്രം (നോൺ-ലയബിലിറ്റി സർട്ടിഫിക്കറ്റ്) നൽകിയിട്ടുണ്ട്,” നിയമസഭാ വൃത്തങ്ങൾ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു.
നിയമസഭാംഗമായിരുന്നതിനാൽ സംസ്ഥാനത്തിനോ സംസ്ഥാന സർക്കാരിനു കീഴിലുള്ള ഏതെങ്കിലും സ്ഥാപനത്തിനോ ബാധ്യതകളൊന്നുമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നാമനിർദ്ദേശ പത്രിക നൽകുന്നതിന് ബാധ്യതാ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
യു ഡി എഫിന്റെ ഭാഗമാകില്ലെന്നും തെരഞ്ഞെടുപ്പിന് മത്സരിക്കുന്നില്ലെന്നും പരസ്യമായി പ്രഖ്യാപിച്ച് മണിക്കൂറുകൾക്കമാണ് അൻവറിന്റെ നാടകീയ നീക്കങ്ങൾ.