സംസ്ഥാനത്ത് പുതിയ ദുരന്തമായി മാറിയിരിക്കുന്ന അതിശക്തമായ കാറ്റിൽ ലഭ്യമായ കണക്കുകൾ അനുസരിച്ച് സംസ്ഥാനത്തൊട്ടാകെ 2,234 മരങ്ങൾ കടപുഴകി വീണു. മെയ് മാസം 24 മുതൽ 30 വരെയുള്ള ദിവസത്തെ കണക്ക് പ്രകാരമാണിത്. കടപുഴകി വീണ മരങ്ങളുടെ എണ്ണം ഇതിലൂം കൂടാനാണ് സാധ്യത.
ഈ കാലയളവിൽ സംസ്ഥാനത്തൊട്ടാകെ മരം മുറിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട് 2500 ലധികം ഫോൺ കോളുകളാണ് അഗ്നിശമനസേനാ വിഭാഗത്തിന് ലഭിച്ചത്. മഴക്കാലത്ത് നാശനഷ്ടങ്ങൾ വ്യാപകമായി സംഭവിക്കാറുണ്ട്. എന്നാൽ സംസ്ഥാനത്തുടനീളം ഇത്രയധികം സംഭവങ്ങൾ ചെറിയ കാലയളവിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഇതാദ്യമാണെന്ന് ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ (ടെക്‌നിക്കൽ) എം നൗഷാദ് ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു.
അഭൂതപൂർവ്വമായ നിലയിലാണ് ഇത്തവണത്തെ കാറ്റുമായി ബന്ധപ്പെട്ട് ഉണ്ടായ അനിഷ്ടസംഭവങ്ങൾ. നിരവധിയിടങ്ങളിൽ മരം ഹോർഡിങ്ങുകൾ തുടങ്ങിയവ നിലംപതിച്ചു, വീടുകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. വൈദുതിവകുപ്പിനും ഇതുവഴി നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. മഴയും കാറ്റും മൂലമുണ്ടായ നാശനഷ്ടങ്ങൾ മൂലം സംസ്ഥാനത്തുടനീളം കെഎസ്‌ഇബിക്ക് 126 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി മന്ത്രി കെ. കൃഷ്ണൻ കുട്ടി പറഞ്ഞു.
വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, അതിതീവ്രമായ ചൂട്, കനത്ത മഴ എന്നിവയ്ക്ക് ശേഷം കേരളം നേരിടുന്ന പുതിയൊരു കാലാവസ്ഥാ പ്രതിഭാസമാണ് അതിശക്തമായ കാറ്റ്, തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ ആരംഭത്തോടെ മണിക്കൂറിൽ 60 മുതൽ 70 കിലോമീറ്റർ വരെ വേഗതയിലാണ് ശക്തമായ പടിഞ്ഞാറൻ കാറ്റ് വീശുന്നത്. ഇതാണ് കേരളത്തിൽ മരം കടപുഴകി വീഴുന്നതിന് കാരണമായി മാറുന്നത്.
" ഐഎം ഡിയുടെ ആദ്യത്തെ നിരീക്ഷണ കേന്ദ്രമായ അമിനി ദ്വീപിൽ കഴിഞ്ഞ ദിവസങ്ങളിൽ 80 മുതൽ 90 കിലോമീറ്റർ വരെ കാറ്റിന്റെ വേഗത രേഖപ്പെടുത്തിയിതായി ഐ എം ഡി ഡയറക്ടർ നീത കെ ഗോപാൽ പറഞ്ഞു. ഭാവിയിൽ ഇത് വീണ്ടും സംഭവിക്കില്ലെന്ന് പറയാനാവില്ല, മൺസൂണിനെ നയിക്കുന്ന എല്ലാ ഘടകങ്ങളും അനുകൂലമാണെങ്കിൽ ഇത് വീണ്ടും സംഭവിക്കാം.,"എന്ന് ഡയറക്ടർ വിശദീകരിച്ചു. .
മെയ് മാസം 24 മുതൽ 30 വരെ സംസ്ഥാനത്തെ 13 ജില്ലകളുടെ കണക്കാണ് ലഭ്യമായത്. ഇതിൽ ഏറ്റവും കൂടുതൽ മരം കടപുഴകി വീണത് തലസ്ഥാനജില്ലയിലാണ്. ഏറ്റവും കുറവ് മലയോര ജില്ലയായ വയനാട്ടിലും. മരം കടപുഴകി വീണ സംഭവത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ കുറവ് സംഭവങ്ങളുള്ളത് കേരളത്തിലെ പ്രധാനപ്പെട്ട മലോയര ജില്ലകളായ ഇടുക്കിയിലും വയനാട്ടിലുമാമ് എന്നാൽ, തിരുവനന്തപുരം, എറണാകളും കൊല്ലം എന്നീ മൂന്ന് ജില്ലകളാണ് യഥാക്രമം ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.