Image

വേറിട്ട ജയില്‍ ചാട്ടം; ആസാദി-റിവ്യൂ

Published on 01 June, 2025
വേറിട്ട ജയില്‍ ചാട്ടം; ആസാദി-റിവ്യൂ

മലയാളത്തില്‍ ന്യൂഡല്‍ഹി എന്ന ചിത്രത്തിനു ശേഷം ജയില്‍ ബ്രേക്ക് അത്രയൊന്നും കഥയ്ക്കുള്ളില്‍ വന്നിട്ടില്ല എന്നു പറയാം. സ്വാതന്ത്ര്യത്തിന്റെ വില അറിയണമെങ്കില്‍ ജീവിതം ബന്ധിക്കപ്പെടണം. അപ്രതീക്ഷിതമായി തെറ്റു ചെയ്യേണ്ടി വന്ന് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുന്നവരും സ്വാതന്ത്ര്യത്തിന്റെ പൊന്‍പുലരി കാണാന്‍ കൊതിച്ചു കൊണ്ടാണ് തടവറയില്‍ കഴിയുക. സ്വാന്തന്ത്യത്തിനു വേമ്ടി കൊതിച്ചും പ്രാര്‍ത്ഥിച്ചും ജയിലറിയില്‍ കഴിയുന്ന ചില നിസ്സഹായരായ മനുഷ്യരുണ്ട്. അവരെ ജയിലില്‍ നിന്നു മചിപ്പക്കാന്‍ അവരുടെ പ്രിയപ്പെട്ടവര്‍ നടത്തുന്ന പോരാട്ടമാണ് 'ആസാദി'. നവാഗത സംവിധായകനായ ജോ ജോര്‍ജ്ജ് തന്റെ ആദ്യസംരംഭം തികഞ്ഞ കൈയ്യടക്കത്തോടെ വെള്ളിത്തിരയില്‍ എത്തിച്ചു എന്നു പറയാം.

മലയാള സിനിമയില്‍ വളരെ ചുരുക്കമായി വളരെ അപൂര്‍വമായി ഉപയോഗിച്ചിട്ടുള്ള ഒരു പ്രമേയമാണ് ജയില്‍ ബ്രേക്ക്. അതിന്റെ പ്രത്യേകമായ നിഗുഢത ഒളിപ്പിച്ചു കൊണ്ട് കഥ പറയുകയാണ് സംവിധായകന്‍. ഏതൊരു പ്രേക്ഷകനും ഊഹിക്കാവുന്ന കഥയുടെ സഞ്ചാര വഴികള്‍. പ്രേക്ഷന്‍ ഊഹിക്കുന്ന പോലെ തന്നെ കഥ മുന്നോട്ടു പോവുകയും ഒടുവില്‍ തികച്ചും അപ്രതീക്ഷിതമായൊരു ട്വിസ്റ്റും. അതാണ് കഥയുടെ മികവ്.

പ്രമേയം ജയില്‍ ചാട്ടമായതു കൊണ്ട് ജയിലും പരിസരവുമായിരിക്കും കഥാ പശ്ചാത്തലമെന്ന് തോന്നിയേക്കാം. പക്ഷേ കോട്ടയം മെഡിക്കല്‍ കോഴേജിലും പരിസരത്തുമാണ് കഥ നടക്കുന്നത്. കൊലപാതക കുറ്റം ചുമത്തപ്പെട്ട് ഗംഗ എന്ന യുവതി ജയിലിലാണ്. പൂര്‍ണ്ണ ഗര്‍ഭിണിയായ അവളെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന രംഗം മുതല്‍ കഥ തുടങ്ങുന്നു. ഗംഗയെ ശുശ്രൂഷിക്കാന്‍ രാഗിണി എന്ന സഹതടവുകാരിയും ഒപ്പമുണ്ട്. ഗംഗയെ ജയിലില്‍ നിന്നു രക്ഷിക്കാന്‍ അവളുടെ ഭര്‍ത്താവായ രഘു ഒരു ജയില്‍ ബ്രേക്ക് പദ്ധതിയിടുന്നു. ഗംഗയുടെ അച്ഛനായ ശിവയാകട്ടെ കാപ്പ ചുമത്തപ്പെട്ട് നാടു കടത്തപ്പെട്ട പാര്‍ട്ടിയുടെ ഗുണ്ടയാണ്. പാര്‍ട്ടിയിലെ ഉന്നതന്റെ മകനെ കൊന്നിട്ടാണ് ഗംഗ അഴിക്കുള്ളിലാകുന്നത്. തന്റെ മകളെ രക്ഷിക്കാന്‍ അവളുടെ ഭര്‍ത്താവ് രഘുവിനൊപ്പം ശിവനും കൂടുന്നു. തന്റെ കൈയ്യിലെ സമ്പാദ്യമെല്ലാമെടുത്ത് ആശുപ്ത്രിയിലെ പ്രസവവാര്‍ഡിലെ മറ്റു രോഗികളുടെ കൂട്ടിരിപ്പുകാരെയും എല്ലാം കൂടെ ചേര്‍ത്തു കൊണ്ട് ഗംഗയെയും കുഞ്ഞിനെയും കടത്തിക്കൊണ്ടു പോകാന്‍ രഘു നടത്തുന്ന ശ്രമങ്ങളാണ് ചിത്രം പറയുന്നത്.

രഘു എന്ന കഥാപാത്രത്തെ അസാധാരണമായ കൈയ്യടക്കത്തോടെ അവതരിപ്പിക്കാന്‍ ശ്രീനാഥ് ഭാസിക്ക് കഴിഞ്ഞു. ജയിലറയില്‍ നിന്നും പ്രസവത്തിനായി എത്തുന്ന ഭാര്യയെ, തന്നോടൊപ്പം കൂട്ടാന്‍ അയാള്‍ നടത്തുന്ന പോരാട്ടവും അതിനിടയില്‍ നിസ്സഹായനായി പോകുന്ന അവസരങ്ങളും പ്രേക്ഷകന്റെ ഉള്ളുലയ്ക്കും. ശ്രീനാഥ് ഭാസിയുടെ ഇതുവരെയുള്ള കരിയറില്‍ ലഭിച്ച ഏറ്റവും മികച്ച കഥാപാത്രമായിരിക്കും ഈ ചിത്രത്തിലെ രഘുവെന്ന് നിസംശയം പറയാം. ഗംഗയുടെ അച്ഛന്‍ ശിവനായി വന്ന ലാലും മികച്ച അബിനയം കാഴ്ച വച്ചിട്ടുണ്ട്. കാപ്പ ചുമത്തപ്പെട്ട് നാടു കടത്തപ്പെട്ട ഗുണ്ടയുടെ പേടിപ്പിക്കുന്ന ശരീരഭാഷയുമായി സ്‌ക്രീനില്‍ നിറയുന്ന അയാള്‍, ഒരച്ഛന്റെ മാനുഷികമായ ആര്‍ദ്രഭാവങ്ങളിലേക്കും വഴുതി വീഴുന്നുണ്ട്. ഗംഗയായി അഭിനയിച്ച രവീണ രവിയും അഭിനന്ദനം അര്‍ഹിക്കുന്നു. ഗര്‍ഭിണിയായ, അതേ സമയം തടവുകാരിയും പ്രസവ ശേഷം ജയില്‍ ബ്രേക്ക് എന്ന കുറ്റകൃത്യത്തിന്റെ വഴികളിലേക്ക് അറിയാതെയെങ്കിലും സഞ്ചരിക്കേണ്ടി വരുന്നവളുടെ ഭയവും രക്ഷപെടാനുള്ള അഭിലാഷവും പിടിക്കപ്പെടുമോയെന്നുള്ള പേടിയും എല്ലാം തികഞ്ഞ കൈയ്യടക്കത്തോടെ അവതരിപ്പിച്ചിട്ടുണ്ട്.

റൈഫിള്‍ ക്‌ളബ്ബിനു ശേഷം വാണി വിശ്വനാഥ് അഭിനയിക്കുന്ന ചിത്രമാണിത്. സസ്‌പെന്‍ഷനിലായ പോലീസുകാരിയായി വാണി തകര്‍ത്തിട്ടുണ്ട്. പണ്ടും പോലീസ് ഓഫീസര്‍ വേഷങ്ങളില്‍ തിളങ്ങിയ വാണിയെ നമുക്ക് ഈ ചിത്രത്തിലും അതേ രീതിയില്‍ അഗ്രസീവായി തന്നെ കാണാം. ക്രമിനില്‍ അഭിഭാഷകനായി ടി.ജി രവി, സാം എന്ന കഥാപാത്രമായി എത്തുന്ന സൈജു കുറുപ്പ് എന്നിവും തങ്ങളുടെ കഥാപാത്രങ്ങള്‍ മികച്ച രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്.

ഷോബി തിലകന്‍, വിജയ കുമാര്‍, മാലാ പാര്‍വതി, ജിലു ജോസഫ്, രാജേഷ് ശര്‍മ്മ, അബിന്‍ ബിനോ, അഭിരാം രാധാകൃഷ്ണന്‍ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി. വരുണ്‍ ഉണ്ണി ഒരുക്കിയ സംഗീതവും പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ ആകെയുള്ള മൂഡിന് ചേരുന്നതാണ്. സനീഷ് സ്റ്റാന്‍ലിയുടെ ഛായാഗ്രഹണവും നൗഫല്‍ അബ്ദുള്ളയുടെ എഡിറ്റിങ്ങും ചിത്രത്തിന് മുതല്‍ക്കൂട്ടാകുന്നു.

പ്രമേയത്തിന്റെ പുതുമയും അഭിനേതാക്കളുടെ അസാധാരണമായ പ്രകടനവും കിടയറ്റ മേക്കിങ്ങും ചിത്രത്തെ കൂടുതല്‍ ആസ്വാദ്യകരമാക്കുന്നു. 'ആസാദി' തീര്‍ച്ചയായും തിയേറ്ററില്‍ തന്നെ കാണേണ്ട ചിത്രമാണ്.  

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക