Image

"അൻവർ മത്സരിക്കുന്നത് എല്‍ഡിഎഫിനെ ബാധിക്കാത്ത കാര്യം, തിരഞ്ഞെടുപ്പിൽ ആർക്കും മത്സരിക്കാം" ; അൻവറിന്റെ സ്ഥാനാർഥിത്വത്തിൽ പ്രതികരിച്ച് എം സ്വരാജ്

Published on 01 June, 2025
"അൻവർ മത്സരിക്കുന്നത് എല്‍ഡിഎഫിനെ ബാധിക്കാത്ത കാര്യം, തിരഞ്ഞെടുപ്പിൽ ആർക്കും മത്സരിക്കാം" ; അൻവറിന്റെ സ്ഥാനാർഥിത്വത്തിൽ പ്രതികരിച്ച് എം സ്വരാജ്

മലപ്പുറം: അന്‍വര്‍ മത്സരിക്കുന്നത് എല്‍ഡിഎഫിനെ ബാധിക്കുന്ന കാര്യമല്ലെന്ന് നിലമ്പൂരിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി എം സ്വരാജ്. ആര്‍ക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കാം. ഒരു വോട്ടര്‍ എന്ന നിലയില്‍ എല്ലാവരുടേയും അവകാശമാണ് അതെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂരില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു സ്വരാജ്.

അര്‍ധരാത്രിയില്‍ അന്‍വറിന്റെ വീട്ടിലെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട ചോദ്യത്തിന്, ഓരോരുത്തരും അവരവരുടെ നിലവാരത്തിനനുസരിച്ചുള്ള രാഷ്ട്രീയപ്രവര്‍ത്തനമാണ് നടത്തുക എന്നായിരുന്നു സ്വരാജിന്റെ മറുപടി. അതില്‍ അഭിപ്രായം പറയാനാകില്ല. ഒരു ആഗ്രഹവും വെച്ചുപുലര്‍ത്താനാകില്ല. ഓരോരുത്തരും അവരവര്‍ക്ക് ചേരുന്ന വിധത്തിലുള്ള രാഷ്ട്രീയപ്രവര്‍ത്തനവും സംഘടനാ പ്രവര്‍ത്തനവും നടത്തിക്കൊണ്ടേയിരിക്കും - സ്വരാജ് പറഞ്ഞു.

അന്‍വര്‍ മത്സരിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്; കേരളത്തില്‍ വോട്ടുള്ള ആര്‍ക്കുവേണമെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാം. പിവി അന്‍വര്‍ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ പ്രത്യേകിച്ച് അഭിപ്രായം പറയേണ്ട ആവശ്യമില്ല. അത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യമാണ് അവകാശമാണ്. നിലമ്പൂരിലെ വോട്ടര്‍ എന്ന നിലയില്‍ അങ്ങനെ മാത്രമേ ആശംസിക്കാനേ സാധിക്കൂ എന്നായിരുന്നു സ്വരാജിന്റെ മറുപടി.

സിപിഎമ്മിന്റെ നിര്‍ബന്ധം കൊണ്ടാണ് സ്വരാജ് സ്ഥാനാര്‍ഥിയായതെന്ന കെ സുധാകരന്റെ ആരോപണത്തിനും സ്വരാജ് മറുപടി പറഞ്ഞു. ചില ആരോപണങ്ങളും വിമര്‍ശനങ്ങളും ഉന്നയിക്കാം. എന്നാല്‍ ഞാന്‍ അപേക്ഷിച്ചു എന്ന് എങ്ങനെയാണ് പറയുക. അദ്ദേഹം (കെ സുധാകരനോട്) വഴി പാര്‍ട്ടിയോട് പറയണം എന്ന് ഞാന്‍ അപേക്ഷിച്ചോ?. ഞങ്ങളുടെ പാര്‍ട്ടിയിലെ രീതികള്‍ അദ്ദേഹം ഉള്‍പ്പെടെയുള്ള പലര്‍ക്കും അറിയില്ല. സിപിഎം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്താണ് അതിന്റെ സംഘടനാരീതി, ഏതെങ്കിലും ഒരു തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നോ മത്സരിക്കരുതെന്നോ അപേക്ഷിക്കുന്ന രീതിയുണ്ടോ? കോണ്‍ഗ്രസ് പോലെയാണ് എല്ലാ പാര്‍ട്ടിയും എന്ന് ധരിച്ച് പോകുകയാണ്. ദയവായിട്ട് കെ. സുധാകരന്‍ മനസ്സിലാക്കണം, എല്ലാവരും നിങ്ങളെപ്പോലെയല്ല. അദ്ദേഹത്തിന് കുറേ മനസ്സിലായി വരുന്നുണ്ടെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക