സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പി.വി. അൻവറിന്റെ സ്ഥാനാർത്ഥിത്വം LDF-നെ ബാധിക്കില്ലെന്ന് സി.പി.ഐ.എം. നേതാവ് എം. സ്വരാജ് വ്യക്തമാക്കി. നിലമ്പൂരിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ഏതൊരാളുടെയും സ്വാതന്ത്ര്യവും അവകാശവുമാണ് അൻവറിന്റെ സ്ഥാനാർത്ഥിത്വമെന്നും, അതിൽ പ്രത്യേകിച്ച് അഭിപ്രായം പറയേണ്ട ആവശ്യമില്ലെന്നും സ്വരാജ് കൂട്ടിച്ചേർത്തു.
നിലവിൽ യു.ഡി.എഫ്. ഘടകകക്ഷിയുടെ സംസ്ഥാന നേതാവാണ് ബി.ജെ.പി. സ്ഥാനാർത്ഥിയായി മത്സരിക്കുന്നതെന്ന് സ്വരാജ് ചൂണ്ടിക്കാട്ടി. ഇത് വിചിത്രമായ കാര്യമാണെന്നും, യു.ഡി.എഫ്. ഘടകകക്ഷിയുടെ സംസ്ഥാന നേതാവാണ് താനെന്ന് ബി.ജെ.പി. സ്ഥാനാർത്ഥി തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഈ സംഭവത്തിനു പിന്നിലുള്ള കാര്യങ്ങളെന്തൊക്കെയാണെന്ന് യു.ഡി.എഫും ബി.ജെ.പി.യും ജനങ്ങളോട് വിശദീകരിക്കണമെന്ന് സ്വരാജ് ആവശ്യപ്പെട്ടു.
അർദ്ധരാത്രിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. പി.വി. അൻവറുമായി കൂടിക്കാഴ്ച നടത്തിയതുമായി ബന്ധപ്പെട്ട ചോദ്യത്തിന് സ്വരാജിന്റെ മറുപടി ഇങ്ങനെയായിരുന്നു: "ഓരോരുത്തരും അവരവരുടെ നിലവാരത്തിനനുസരിച്ചുള്ള രാഷ്ട്രീയപ്രവർത്തനമാണ് നടത്തുക. അതിൽ അഭിപ്രായം പറയാനാകില്ല. ഒരു ആഗ്രഹവും വെച്ചുപുലർത്താനാകില്ല. ഓരോരുത്തരും അവരവർക്ക് ചേരുന്ന വിധത്തിലുള്ള രാഷ്ട്രീയപ്രവർത്തനവും സംഘടനാ പ്രവർത്തനവും നടത്തിക്കൊണ്ടേയിരിക്കും."
English summary:
UDF leader is a BJP candidate, it's strange; P.V. Anwar's candidacy will not affect the LDF, says M. Swaraj.