Image

അതിവൈകാരികമായി തീരുമാനങ്ങളെടുക്കരുതെന്നാണ് അൻവറിനോട് പറഞ്ഞത്; തെറ്റാണെന്ന് നേതൃത്വം പറഞ്ഞെങ്കില്‍ അത് അംഗീകരിക്കുന്നു: രാഹുല്‍ മാങ്കൂട്ടത്തില്‍

Published on 01 June, 2025
അതിവൈകാരികമായി തീരുമാനങ്ങളെടുക്കരുതെന്നാണ് അൻവറിനോട് പറഞ്ഞത്; തെറ്റാണെന്ന് നേതൃത്വം പറഞ്ഞെങ്കില്‍ അത് അംഗീകരിക്കുന്നു:  രാഹുല്‍ മാങ്കൂട്ടത്തില്‍

പിവി അൻവറുമായി അർധരാത്രിയിൽ നടത്തിയ കൂടിക്കാഴ്ച്ച വിവാദമായതോടെ പ്രതികരണവുമായി പാലക്കാട് എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിൽ. പിണറായിസത്തിനെതിരെ സംസാരിച്ചുതുടങ്ങിയ നിമിഷം മുതൽ പിവി അൻവറുമായി പരിചയമുണ്ട്. ട്രാക്ക് മാറരുത്, അതിവൈകാരികമായി തീരുമാനങ്ങളെടുക്കരുത്, അത് നല്ലതല്ല എന്നുമാത്രമാണ് താൻ അൻവറിനോട് പറഞ്ഞതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തന്റെ പ്രവൃത്തി തെറ്റാണെന്ന് നേതൃത്വം പറഞ്ഞെങ്കില്‍ അത് അംഗീകരിക്കുന്നു. പ്രതിപക്ഷ നേതാവ് വ്യക്തിപരമായി ശകാരിച്ചാലോ ഇല്ലെങ്കിലോ അതൊന്നും മാധ്യമങ്ങളോട് പറയേണ്ടതില്ല. പാര്‍ട്ടിയാണ് ആത്യന്തികമായി വലുതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

‘പാർട്ടി ചുമതല നൽകേണ്ട ഗ്രേഡിലോ ഉയരത്തിലോ ഉളള ആളല്ല ഞാൻ. മുന്നണിയോ പാർട്ടിയോ അങ്ങനെ ചുമതലപ്പെടുത്തണമെങ്കിൽ സീനിയറായ എത്രയോ നേതാക്കളുണ്ട്. ഞാൻ വളരെ ജൂനിയറായിട്ടുളള എംഎൽഎയാണ്. യുവജനസംഘടനാ പ്രവർത്തകൻ മാത്രമാണ്. അതിന് പാർട്ടി എന്നെയല്ല ചുമതപ്പെടുത്തുക. പാർട്ടിയോ മുന്നണിയോ ദൗത്യം ഏൽപ്പിച്ചയാളല്ല ഞാൻ. നിലമ്പൂരിൽ യുഡിഎഫ് തന്നെ ജയിക്കും. പിണറായിസത്തിനെതിരെ സംസാരിച്ചുതുടങ്ങിയ നിമിഷം മുതൽ പിവി അൻവറുമായി പരിചയമുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ ട്രാക്ക് മാറരുത്, അതിവൈകാരികമായി തീരുമാനങ്ങളെടുക്കരുത്, അത് നല്ലതല്ല എന്നുമാത്രമാണ് ഞാൻ അൻവറിനോട് പറഞ്ഞത്’- രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക