പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷവിമർശനവുമായി പി വി അൻവർ. വി ഡി സതീശനും ചില ഹരിത എംഎൽഎമാരും ചേർന്ന് കോൺഗ്രസിനെ കുട്ടിച്ചോറാക്കി. വി ഡി സതീശനിൽ ഹിറ്റ്ലറിൻ്റെ രൂപം ഉണ്ടെന്ന് ആരോപിച്ച അൻവർ കേരളത്തിലെ കോൺഗ്രസിൽ നടക്കുന്നത് ഹിറ്റ്ലറിസം ആണെന്നും ആരോപിച്ചു. ഈ നേതൃത്വം ആണ് മുന്നോട്ട് പോകുന്നതെങ്കിൽ യുഡിഎഫ് ജയിക്കില്ലെന്നും സതീശൻ്റെ കാല് നക്കി മുന്നോട്ട് പോകാനില്ലെന്നും പോരാടി മരിക്കാൻ തയ്യാറാണെന്നും അൻവർ പ്രഖ്യാപിച്ചു.
ആര്യാടന്‍ ഷൗക്കത്ത് ജയിക്കില്ലെന്ന് താന്‍ പറഞ്ഞിടത്താണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്.
താന്‍ പറഞ്ഞതെല്ലാം തിരസ്‌കരിക്കപ്പെട്ടു. ഷൗക്കത്തിനെ മത്സരിപ്പിക്കരുതെന്ന് പറയാന്‍ കാരണങ്ങളുണ്ട്. സതീശന്റെ ദുഷ്ടബുദ്ധിയായിരുന്നു ഇതിനെല്ലാം പിന്നില്‍. പഞ്ചായത്ത് തിരഞ്ഞെടുപ്പു വരെ തന്നെ വാലില്‍ കെട്ടാമെന്ന് സതീശന്‍ വിചാരിച്ചു. അസോസിയേറ്റ് അംഗമായി പ്രഖ്യാപിക്കാന്‍ പോലും നേതൃത്വം തയ്യാറായില്ല. കോണ്‍ഗ്രസ്സിന്റെ വിശ്വാസ്യത വീണ്ടെടുക്കാനാണ് വി എസ് ജോയിയെ മത്സരിപ്പിക്കണമെന്ന് പറഞ്ഞത്.
സതീശന് പിന്നിൽ പിണറായി വിജയൻ ആണെന്നും പി വി അൻവർ ആരോപിച്ചു. അൻവറിനെ അടുപ്പിക്കരുത് എന്നാണ് നിർദ്ദേശം. പിണറായി വിജയൻ്റെ സഹായം ഇല്ലെങ്കിൽ പറവൂരിൽ വി ഡി സതീശൻ വിജയിക്കില്ലെന്നും അൻവർ ചൂണ്ടിക്കാണിച്ചു. അജിത്ത് കുമാറിനെ ഡിജിപിയായി പ്രമോട്ട് ചെയ്യാൻ നീക്കം നടക്കുന്നുവെന്നും ഇതിന് എതിരെ ശക്തമായി പ്രതികരിക്കണമെന്നും വി ഡി സതീശനോട് പറഞ്ഞു. പക്ഷെ സതീശൻ മിണ്ടിയില്ല , സുജിത് ദാസിനെ തിരിച്ചെടുത്തപ്പോൾ വി ഡി സതീശൻ മിണ്ടിയോ ?. ഇത് നെക്സസിൻ്റെ ഭാഗമാണ് ഇനി സ്വയം കൊലയ്ക്ക് നിന്നുകൊടുക്കാൻ താൻ ഇല്ലെന്നും പി വി അൻവർ വ്യക്തമാക്കി.
കെ സുധാകരൻ അറിയാതെയാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയം നടന്നതെന്ന് അൻവർ ആരോപിച്ചു. സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച വാർത്ത കണ്ടപ്പോൾ സുധാകരൻ തരിച്ചുപോയി . സുധാകരനോട് ഒരുവാക്ക് പോലും പറയാൻ തയ്യാറായില്ല. പ്രഖ്യാപിക്കുന്നുണ്ട് എന്ന് പോലും പറഞ്ഞില്ല. എന്ത് മര്യാദയാണ് വിഡി സതീശനിൽ നിന്ന് പ്രതീക്ഷിക്കേണ്ടതെന്നും അൻവർ ചോദിച്ചു. അടൂർ പ്രകാശും സണ്ണി ജോസഫും ആലോചിക്കൂ എന്നാണ് പറഞ്ഞത്. വാതിൽ അടച്ച് കഴിഞ്ഞുവെന്നാണ് ഇന്ന് വി ഡി സതീശൻ പ്രഖ്യാപിച്ചത്. ഇനി താൻ ആരെയാണ് കാത്തിരിക്കേണ്ടതെന്ന് ചോദിച്ച അൻവർ മുൻപ് വി ഡി സതീശൻ പറഞ്ഞത് വാതിൽ തുറന്നിട്ടുമില്ല അടച്ചിട്ടുമില്ല എന്നാണെന്നും ചൂണ്ടിക്കാണിച്ചു. അങ്ങനെ ഒരു വാതിൽ ഉണ്ടോയെന്നും ചോദിച്ച അൻവർ ഇനി താൻ എന്തു ചെയ്യണമെന്നും ഷൗക്കത്തിന് പിണറായിസത്തെ തോൽപ്പിക്കാൻ ആകുമോയെന്നും ചോദിച്ചു.
പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരെ വാലിൽ കെട്ടാമെന്നാണ് യുഡിഎഫ് ചെയർമാൻ കരുതിയത്. തൂക്കിക്കൊല്ലാൻ പോകുന്ന ആളോട് വരെ അവസാന ആഗ്രഹം ഉണ്ടോയെന്ന് ചോദിക്കും. എന്നാൽ ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കുമ്പോൾ പോലും ചോദിക്കാൻ തയ്യാറായില്ലെന്നും അൻവർ കുറ്റപ്പെടുത്തി.