വിവാഹ ചടങ്ങ് ഹാളിൽ നടത്തിയതിന് ദളിത് കുടുംബത്തിന് നേരെ ആക്രമണം. ഉത്തർപ്രദേശിലെ റാസ്രയിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. ഇരുമ്പ് ദണ്ഡുകളും വടികളും ഉപയോഗിച്ച് 20-ഓളം പേരടങ്ങുന്ന സംഘം കുടുംബാംഗങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തിൽ പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. ആക്രമണത്തിന് ഇരയായവരിൽ ഒരാളുടെ സഹോദരനായ രാഘവേന്ദ്ര ഗൗതമാണ് സംഭവത്തിൽ പരാതി നൽകിയത്. വെള്ളിയാഴ്ച രാത്രി 10:30 ഓടെ, വടികളും ആയുധങ്ങളുമായി എത്തിയ 20-ഓളം പേർ വരുന്ന സംഘം സ്വയംവർ വിവാഹ ഹാളിൽ അതിക്രമിച്ചു കയറി അവിടെയുണ്ടായിരുന്നവരെ ആക്രമിക്കുകയായിരുന്നു. അമൻ സാഹ്നി, ദീപക് സാഹ്നി, രാഹുൽ, അഖിലേഷ് എന്നിവരാണ് ആക്രമണത്തിന് നേതൃത്വം നൽകിയതെന്നും രാഘവേന്ദ്ര ഗൗതമിന്റെ പരാതിയിൽ പറയുന്നു.
ദളിത് സമുദായത്തിൽ നിന്നുള്ള നിങ്ങൾക്ക് ഒരു ഹാളിൽ എങ്ങനെ വിവാഹം നടത്താൻ കഴിയുമെന്ന് ചോദിച്ച് ആക്രമികൾ ജാതി അധിക്ഷേപം നടത്തിയതായും എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പട്ടികജാതി-പട്ടികവർഗ അതിക്രമങ്ങൾ തടയൽ നിയമത്തിലെ വ്യവസ്ഥകൾക്കൊപ്പം ബി.എൻ.എസ്. (ഭാരതീയ ന്യായ സംഹിത) പ്രകാരമുള്ള വകുപ്പുകളും ചേർത്ത് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ലെന്നും, സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും റാസ്ര പൊലീസ് സ്റ്റേഷൻ ഇൻചാർജ് വിപിൻ സിങ് അറിയിച്ചു.
English summary:
Dalit family attacked for holding wedding ceremony in a hall; two critically injured in Uttar Pradesh.