Image

അമേരിക്കൻ നടൻ ജോനാഥൻ ജോസ് വെടിയേറ്റ് മരിച്ചു

Published on 03 June, 2025
അമേരിക്കൻ നടൻ ജോനാഥൻ ജോസ് വെടിയേറ്റ് മരിച്ചു

അമേരിക്കന്‍ നടനും സംഗീതജ്ഞനുമായ ജോനാഥന്‍ ജോസ് ഗോണ്‍സാലസ് (59) വെടിയേറ്റ് മരിച്ചു. അയല്‍ക്കാരനുമായുള്ള വാക്കുതര്‍ക്കത്തിന് പിന്നാലെയാണ് വീടിന് മുന്നിൽ വെച്ച് ജോനാഥന് വെടിയേറ്റതെന്നാണ് റിപ്പോര്‍ട്ടുകള്‍. വെടിയുതിര്‍ത്ത സിഗ്‌ഫ്രെഡോ അല്‍വാരസ് സെജ (56) സാന്‍ അന്റോണിയോ പോലീസിന്റെ കസ്റ്റഡിയിലാണ്. ഞായറാഴ്ച രാത്രി പ്രാദേശിക സമയം ഏഴുമണിയോടെയാണ് ആക്രമണമുണ്ടായത്. ‘രണ്ട് പുരുഷന്മാര്‍ പരസ്പരം സ്‌നേഹിക്കുന്നത് കാണുന്നത് സഹിക്കാന്‍ കഴിയാത്ത ഒരാള്‍ ജോനാഥന്‍ ജോസിനെ കൊലപ്പെടുത്തി’, എന്ന് അദ്ദേഹത്തിന്റെ പങ്കാളി ട്രിസ്റ്റന്‍ കേണ്‍ ഡി ഗോണ്‍സാലസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഒന്നിലേറെ തവണ വെടിയേറ്റ ജോനാഥന്‍ ജോസ് വീടിന് സമീപത്തെ റോഡില്‍ വീണുകിടക്കുന്നതായാണ് സംഭവസ്ഥലത്തെത്തിയ പോലീസ് കണ്ടത്. പ്രഥമശുശ്രൂഷ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സംഭവത്തിന് പിന്നാലെ വാഹനത്തില്‍ കടന്നുകളഞ്ഞ അക്രമിയെ പോലീസ് പിന്നീട് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ജനുവരിയില്‍ ഒരു തീപ്പിടിത്തത്തില്‍ ജോനാഥന്‍ ജോസിന്റെ വീടും രണ്ട് വളര്‍ത്തുപട്ടികളേയും നഷ്ടമായിരുന്നു. വീട് അയല്‍വാസികള്‍ തീവെച്ചതാണെന്നാണ് ട്രിസ്റ്റന്‍ കേണ്‍ ഡി ഗോണ്‍സാലസ് ആരോപിക്കുന്നത്.

‘കിങ് ഓഫ് ദി ഹില്‍’ എന്ന ടെലിവിഷന്‍ സീരീസില്‍ ജോണ്‍ റെഡ്‌കോണ്‍ എന്ന കഥാപാത്രത്തിന് രണ്ട് മുതല്‍ 13 വരെ സീസണുകള്‍ക്ക് ശബ്ദം നല്‍കിയത് ജോനാഥന്‍ ആണ്. 1993 മുതല്‍ അഭിനയത്തില്‍ സജീവമായ ജോനാഥന്‍ നിരവധി സിനിമകളിലും ടെലിവിഷന്‍ സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക