Image

അടിമുടി ത്രില്ലടിപ്പിക്കുന്ന മൂണ്‍വാക്ക്-റിവ്യൂ

Published on 04 June, 2025
അടിമുടി ത്രില്ലടിപ്പിക്കുന്ന മൂണ്‍വാക്ക്-റിവ്യൂ

മൂണ്‍വാക്ക് എന്നു കേള്‍ക്കുമ്പോഴേ നമ്മുടെയെല്ലാം മനസിലേക്ക് ഓടിവരുന്നൊരു പേരുണ്ട്. മൈക്കിള്‍ ജാക്‌സണ്‍. ബ്രേക്ക് ഡാന്‍സിന്റെയും പോപ് സംഗീതത്തിന്റെയും കുലപതിയായ സാക്ഷാല്‍ മൈക്കിള്‍ ജാക്‌സണ്‍. ആ ഇതിഹാസം ഈ ലോകത്തു നിന്നു വിട പറഞ്ഞിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞ് അദ്ദേഹത്തിനായി സമര്‍പ്പിച്ചു കൊണ്ട് മലയാളത്തില്‍ നിന്നും ഒരു സിനിമ പിറന്നിരിക്കുന്നു. മൂണ്‍വാക്ക്.

പേര് ധ്വനിപ്പിക്കും പോലെ തന്നെ ബ്രേക്ക് ഡാന്‍സും പാട്ടുമാണ് ചിത്രത്തില്‍ ഓരോ സീനിലും ഇഴ ചേര്‍ന്നിരിക്കുന്നത്. ബ്രേക്ക് ഡാന്‍സിനെ നെഞ്ചോട് ചേര്‍ത്ത ഒരുകൂട്ടം ചെറുപ്പക്കാര്‍. ആ നൃത്തം സ്വായത്തമാക്കാന്‍ അവര്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികളും വെല്ലുവിളികളും അതെല്ലാം അതിജീവിച്ചു കൊണ്ട് നൃത്തവേദിയിലുള്ള അവരുടെ വിജയവും. അതാണ് ചിത്രം പറയുന്നത്.

1992 കാലഘട്ടത്തിലാണ് കഥ നടക്കുന്നത്. തിരുവനന്തപുരത്തെ തീരദേശ മേഖലയാണ് കഥാപശ്ചാത്തലം. അവിടുത്തെ കൗമാരപ്രായക്കാരായ ഒരു കൂട്ടം കോളേജ് വിദ്യാര്‍ത്ഥികള്‍. വലിയ സാമ്പത്തികമൊന്നുമില്ലാത്ത സാധാരണ കുടുംബത്തില്‍ പിറന്നവര്‍. വരുണ്‍, ജേക്ക്, ഷാജി, അരുണ്‍, ഷിബു ഇവര്‍ പ്രീഡിഗ്ര വിദ്യാര്‍ത്ഥികളാണ്. നാട്ടിലെ ഒരു ക്‌ളബ്ബ് വാര്‍ഷികത്തിനു പോയപ്പോഴാണ് അവര്‍ ആദ്യമായി ബ്രേക്ക് ഡാന്‍സ് കാണുന്നത്. വേദിയിലെ പ്രകടനം കണ്ടതോടെ അവര്‍ ബ്രേക്ക് ഡാന്‍സ് എന്ന നൃത്തരൂപത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നു.

മികച്ച സ്ഥാപനങ്ങളില്‍ ഫീസ് കൊടുത്ത് പഠിക്കാന്‍ കഴിയാതെ ഇവര്‍ പിന്നീട് ബ്രേക്ക് ഡാന്‍സ് സ്വയം പഠിച്ചെടുക്കാനുള്ള പരിശ്രമങ്ങളാണ് നടത്തുന്നത്. ജെയ്ക്ക് എന്‍ട്രന്‍സിന് പഠിക്കുന്നുണ്ട്. അവന്റെ അമ്മ വിദേശത്താണ്. അച്ഛനാണ് കാര്യങ്ങള്‍ നോക്കുന്നത്. ക്‌ളാസ് കട്ട് ചെയ്ത് ഇവര്‍ നൃത്തം പരിശീലിച്ചു തുടങ്ങുന്നു. പതുക്കെ പതുക്കെ അടുത്തുള്ള ക്‌ളബ്ബിലും മറ്റും ഇവര്‍ പരിപാടികള്‍ അവതരിപ്പിച്ചു തുടങ്ങി. ഇവരുടെ പ്രകടനം ഒളിച്ചു നിന്നു കണ്ട സുര എന്ന ചെറുപ്പക്കാരനും പിന്നീട് ഇവര്‍ക്കൊപ്പം കൂടുന്നു. ഇതിനിടയിലും ഇവര്‍ക്ക് വലിയ പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നുണ്ട്. എന്നാല്‍ ഓരോ തിരിച്ചടിയില്‍ നിന്നും കൂടുതല്‍ ഊര്‍ജം ഉള്‍ക്കൊണ്ട് തങ്ങളുടെ അഭിലാഷം സാക്ഷാത്ക്കരിക്കാന്‍ ഈ ചെറുപ്പക്കാര്‍ ഒരേ മനസോടെ മുന്നോട്ടു പോവുകയാണ്. അങ്ങനെ ഒരു ദിവസം തങ്ങള്‍ ഏറെ പഠിക്കാന്‍ ആഗ്രഹിച്ച ഒരു നൃത്തരൂപം ഒരുവലിയ വേദിയില്‍ ആരെയും അമ്പരപ്പിക്കും വിധം അവതരിപ്പിച്ചുകൊണ്ട് അവര്‍ വിജയം നേടുന്നു.

കേരളത്തില്‍ ബ്രേക്ക് ഡാന്‍സ് ഒരു പുതുവിപ്‌ളവം തന്നെ സൃഷ്ടിച്ച കാലത്ത് മൈക്കിള്‍ ജാക്‌സണ്‍ എന്ന ഇതിഹാസത്തെയും ഒരുമിച്ചുഹൃദയത്തില്‍ കൊണ്ടു നടന്നിരുന്നവരാണ് അന്നത്തെ ചെരുപ്പക്കാര്‍. മൈക്കിള്‍ ാക്‌സണ്‍റെ ത്രില്ലറും ഡെയ്ഞ്ചറസുമൊക്കെ യുവതീയുവാക്കളുടെ സിരകളില്‍ ലഹരിയായി കത്തിപ്പടര്‍ന്നിരുന് കാലം. മൂണ്‍വാക് എന്ന സിനിമയിലെ ഓരോ ഫ്രയിമിലും ഡാന്‍സുണ്ട്. നമ്മുടെ അയല്‍പക്കത്ത് തുറയിലും വഴിവക്കിലും ബസ് സ്റ്റോപ്പിലുമൊക്കെ കാണുന്ന ചെറുപ്പക്കാര്‍ തന്നെയാണ് ഈ ചിത്രത്തിലെ നായകന്‍മാര്‍. അനുനാഥ്, സുജിത്ത് പ്രഭാകര്‍, ഋഷി കൈനിക്കര, സിബി കുട്ടപ്പന്‍, അപ്പു ആശാരി, അര്‍ജുന്‍ മണിലാല്‍, പ്രേംശങ്കര്‍ എസ്, സിദ്ധാര്‍ത്ഥ് ബാബു, അരുണ്‍ വിജയ്, മനോജ് മോസസ്തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൗമാരക്കാരുടെ ചിരികളികളും തമാശകളും പ്രണയവും പ്രസരിപ്പും ഊര്‍ജ്ജവും എല്ലാം ഇവര്‍ മികച്ച രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇവര്‍ക്കൊപ്പം ശ്രീകാന്ത് മുരളി,മീനാക്ഷി രവീന്ദ്രന്‍, വിഷ്ണു, സഞ്ജന ദോസ്, വീണ നായര്‍ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി.

നവാഗത സംവിധായകനായ വിനോദ് എ.കെ, മാത്യു വര്‍ഗ്ഗീസ്, സുനില്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ രചിച്ചിട്ടുള്ളത്. ലിസ്റ്റിന്‍ സ്റ്റീഫന്‍, ജസ്‌നി അഹമ്മദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം പ്രശസ്ത സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയാണ് അവതരിപ്പിച്ചിരിക്കുന്നത്. പ്രശാന്ത് പിള്ളയുടെ സംഗീതം പ്രേക്ഷകനെ നൃത്തം ചവിട്ടാന്‍ പ്രേരിപ്പിക്കുന്നതാണ്. അന്‍സര്‍ ഷായുടെ ഛായാഗ്രഹണവും ദീപു ജോസഫിന്റെ എഡിറ്റിങ്ങും മികച്ചതായി. രണ്ടു മണിക്കൂര്‍ ആട്ടവും പാട്ടുമായി അടിപൊളി ആഘോഷമായി കാണാന്‍ കഴിയുന്ന ഒരു മികച്ച ചിത്രം. തിയേറ്ററില്‍ തന്നെ കാണണം.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക