Image

കലികാലം (ലേഖനം: ദീപ ബിബീഷ് നായർ)

Published on 22 June, 2025
കലികാലം (ലേഖനം: ദീപ ബിബീഷ് നായർ)

"ഇത് കലികാലമല്ലേ മക്കളേ ഇതും ഇതിനപ്പുറവും നടക്കും." ഓരോ ദിവസത്തെയും വാർത്തകൾ കേൾക്കുമ്പോൾ മുത്തശ്ശി പറയുന്ന വാക്യമാണിത്.

ഞാനീ വാക്യം കേൾക്കാൻ തുടങ്ങിയിട്ട് നാലു ദശകങ്ങൾ കഴിഞ്ഞു. ആദ്യമായി കേട്ടപ്പോൾ ഞാൻ തിരക്കിയിരുന്നു ''എന്താണ് മുത്തശ്ശീ ഈ 'കലികാലം' എന്നു പറഞ്ഞാൽ ?".
" അത് നാലു യുഗങ്ങളിൽ അവസാനമാണ് മോളേ.. ആദ്യത്തേത് കൃതയുഗം അല്ലെങ്കിൽ സത്യയുഗമായിരുന്നു .പിന്നീട് ത്രേതായുഗം വന്നു, അതു കഴിഞ്ഞായിരുന്നു ദ്വാപരയുഗം, ഇപ്പോൾ ദേ അതും കഴിഞ്ഞ് കലിയുഗമായി.
ധർമ്മം ക്ഷയിക്കുകയും അധർമ്മം വർദ്ധിക്കുകയും ചെയ്യുന്ന കാലം. ലോകത്തിൽ തിന്മയും അനീതിയും കൊടികുത്തി വാഴുന്ന കാലമായിരിക്കും, അതാണല്ലോ ഇപ്പോൾ നടക്കുന്നതും ''. മുത്തശ്ശി അന്നേ ഇങ്ങനാണ് പറഞ്ഞു തന്നത്.

ഇന്ന് ഞാനും ചിന്തകളുടെ താഴ്‌വരകളിലേയ്ക്ക് തിരികെ നടക്കുമ്പോൾ പലതും ശരിയാണല്ലോ എന്ന് വിശ്വസിക്കാതെ വയ്യ. എൻ്റെ ഗ്രാമത്തിലെത്തിയാൽ ഒരു നാട്യങ്ങളുമില്ലാത്ത ഒരു നാട്ടിൻ പുറമായിരുന്നു അത്. ആ ഗ്രാമത്തിൽ കൊച്ചു കുട്ടികൾ മുതൽ മുതിർന്നവരെ ഉൾപ്പടെ എല്ലാവർക്കും എല്ലാവരെയും അറിയാമായിരുന്നു. 'ഞാൻ' 'എനിക്ക് ' എന്നുള്ള ചിന്തകൾ ഇല്ലായിരുന്നു.  അപകട മരണങ്ങൾ കുറവായിരുന്നു. മാരക രോഗങ്ങൾ ഇല്ലായിരുന്നു. അഥവാ ഒരു പനിയോ ചുമയോ ആർക്കേലും വന്നാൽ സർക്കാർ ആശുപത്രിയിൽ നിന്ന് കിട്ടുന്ന ഒരു റോസ് നിറത്തിലുള്ള മരുന്ന് കഴിച്ചാൽ തീരുന്നതേ ഉണ്ടായിരുന്നുള്ളു. വല്യ ഡോക്ടർ ഇല്ലെങ്കിലും " കമ്പൗണ്ടർ " വിദഗ്ദമായി പരിശോധിച്ചിരുന്നു. രോഗികളുടെ പൾസ് നോക്കിയും നാക്കും മൂക്കും കണ്ണും ഹൃദയമിടിപ്പും നോക്കി അസുഖങ്ങൾ തിരിച്ചറിഞ്ഞിരുന്നു. (ഇന്ന് രോഗി അങ്ങോട്ട് പറയേണ്ട അവസ്ഥയാണ്.)

അന്നത്തെ ലഹരി തെങ്ങ് ചെത്തുന്ന കള്ളായിരുന്നു. ഒരു ഗ്രാമത്തിൽ ഒരു കള്ള് ഷാപ്പെങ്കിലും കാണുമായിരുന്നു. വിതയ്ക്കുന്നതും കൊയ്യുന്നതും ഒരുമിച്ചു തന്നെ. ഗ്രാമത്തിൻ്റെ ഐശ്വര്യം പോലെ അമ്പലങ്ങൾ. അവിടുത്തെ ഉത്സവങ്ങൾ. ഒന്നിനും മത്സരമുണ്ടായിരുന്നില്ല.

കൂടുമ്പോൾ ശരിക്കും ഇമ്പമുണ്ടായിരുന്നു ഓരോ കുടുംബങ്ങൾക്കും. ഓരോ വിശേഷങ്ങളും പറയാനും അറിയാനും താത്പര്യമുണ്ടായിരുന്നു. ഓരോ ബന്ധങ്ങൾക്കും വിലയുണ്ടായിരുന്നു. ബഹുമാനിക്കാനും സ്നേഹിക്കാനും പഠിച്ചിരുന്നു. ജാതി മത വർഗവർണ്ണവിവേചനമില്ലാതെ കൂട്ടു കൂടിയിരുന്നു. വന്നു പോയ യുദ്ധങ്ങളുടെ കഥകൾ കേട്ട് ഇനിയുണ്ടാകരുതേ എന്ന് പ്രാർത്ഥിച്ചിരുന്നു.

ആ ഓർമ്മകളിൽ നിന്ന് ഇവിടെ തിരികെ എത്തി നിൽക്കുമ്പോൾ വളരുന്ന ശാസ്ത്രത്തിൻ്റെ, വരളുന്ന മന:ശാസ്ത്രത്തിൻ്റെ പ്രതീകങ്ങളായി മനുഷ്യർ മാറുന്നതു കാണുമ്പോൾ, വീണ്ടും യുദ്ധ ദുരന്തങ്ങളുടെ വാർത്തകൾ കാണുമ്പോൾ, ബന്ധങ്ങൾക്ക് ഒരു വിലയുമില്ലാതെ ആളുകൾ ഓരോന്ന് കാണിക്കുമ്പോൾ, അറവുമാടിനെപ്പോലെ മനുഷ്യർ മനുഷ്യരെ കൊല്ലുന്നതു കാണുമ്പോൾ, പ്രണയമെന്ന ദിവ്യാനുഭൂതിയെ നശിപ്പിക്കുമ്പോൾ, മാതൃത്വത്തെ അപമാനിക്കുമ്പോൾ............ വയ്യ........ തളർന്നു പോകുന്നു........ ഇനിയുമീ കലികാലത്തിൽ എന്തെല്ലാം കാണേണ്ടി വരുമെന്ന ഭീതിയോടെ...........

( ചിലരെങ്കിലും പറയും പണ്ടും ഇതൊക്കെ നടന്നിരുന്നു, അന്ന് സോഷ്യൽ മീഡിയ ഇല്ലായിരുന്നതുകൊണ്ട് അറിഞ്ഞില്ല എന്ന്.... ഞാനതിനോട് ഭാഗീകമായി വിയോജിക്കുന്നു, കാരണം എൻ്റെ ഗ്രാമത്തിൽ എന്തു നടന്നാലും എല്ലാവരും അറിഞ്ഞിരുന്നു)

 

Join WhatsApp News
Girish Nair 2025-06-23 14:35:00
ശ്രീമതി ദീപ ബിബിഷ് നായരുടെ "കലികാലം" എന്ന ലേഖനം, ആധുനിക സമൂഹത്തിന്റെ അധഃപതനത്തെക്കുറിച്ചും കാലികമായ മൂല്യച്യുതികളെക്കുറിച്ചുമുള്ള ഒരു ചിന്തനീയമായ വിലയിരുത്തലാണ്. മുത്തശ്ശിയുടെ "ഇത് കലികാലമല്ലേ മക്കളേ, ഇതും ഇതിനപ്പുറവും നടക്കും" എന്ന വാക്യത്തെ അടിസ്ഥാനമാക്കി, കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി താൻ കണ്ടു വരുന്ന സാമൂഹിക മാറ്റങ്ങളെ ലേഖിക ഓർത്തെടുക്കുന്നു. ലേഖികയുടെ ഗ്രാമത്തെക്കുറിച്ചുള്ള വിവരണം, മുൻപ് നിലനിന്നിരുന്ന സാമൂഹിക ഐക്യത്തെയും ലാളിത്യത്തെയും ഓർമ്മിപ്പിക്കുന്നു. അവിടെ, ആളുകൾ പരസ്പരം അറിയുകയും സഹായിക്കുകയും ചെയ്തിരുന്നു. "ഞാൻ", "എനിക്ക്" എന്ന ചിന്തകൾക്ക് അവിടെ സ്ഥാനമില്ലായിരുന്നു. രോഗങ്ങൾ കുറവായിരുന്നെന്നും, ലളിതമായ ചികിത്സകൾ പോലും ഫലപ്രദമായിരുന്നെന്നും അവർ പറയുന്നു. തെങ്ങ് ചെത്തുന്ന കള്ള് മാത്രമായിരുന്നു അന്നത്തെ ലഹരി, അമ്പലങ്ങളും ഉത്സവങ്ങളും ഗ്രാമത്തിന്റെ ഐശ്വര്യമായിരുന്നു. കുടുംബബന്ധങ്ങൾക്കും കൂട്ടായ്മകൾക്കും വലിയ പ്രാധാന്യം നൽകിയിരുന്ന ഒരു കാലഘട്ടത്തെ ലേഖിക വരച്ചുകാട്ടുന്നു. എന്നാൽ, ആ ഓർമ്മകളിൽ നിന്ന് വർത്തമാനകാലത്തിലേക്ക് വരുമ്പോൾ, "വളരുന്ന ശാസ്ത്രത്തിന്റെ, വരളുന്ന മനഃശാസ്ത്രത്തിന്റെ" പ്രതീകങ്ങളായി മനുഷ്യർ മാറുന്നതിനെക്കുറിച്ച് ലേഖിക ആശങ്കപ്പെടുന്നു. യുദ്ധദുരന്തങ്ങൾ, ബന്ധങ്ങൾക്ക് വിലയില്ലാത്ത അവസ്ഥ, മനുഷ്യർ മനുഷ്യരെ കൊല്ലുന്നത്, പ്രണയത്തെ നശിപ്പിക്കുന്നത്, മാതൃത്വത്തെ അപമാനിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ കലിയുഗത്തിന്റെ ലക്ഷണങ്ങളായി അവർ ചൂണ്ടിക്കാണിക്കുന്നു. മുൻകാലങ്ങളിൽ ഇങ്ങനെയുള്ള സംഭവങ്ങൾ കുറവായിരുന്നെന്നും, സോഷ്യൽ മീഡിയ ഇല്ലാതിരുന്നതുകൊണ്ട് അറിഞ്ഞില്ല എന്ന വാദത്തോട് താൻ ഭാഗികമായി വിയോജിക്കുന്നു എന്നും ലേഖിക വ്യക്തമാക്കുന്നു. ലേഖനം ഒരു നോസ്റ്റാൾജിയ മാത്രമല്ല, മറിച്ച് ആഴത്തിലുള്ള സാമൂഹിക നിരീക്ഷണമാണ്. കാലം മുന്നോട്ട് പോകുമ്പോൾ, മനുഷ്യന്റെ അടിസ്ഥാനപരമായ നന്മകൾക്കും മൂല്യങ്ങൾക്കും എന്തു സംഭവിച്ചു എന്നൊരു ചോദ്യം ഇത് ഉയർത്തുന്നു. മുൻപ് നിലനിന്നിരുന്ന സാമൂഹിക സൗഹൃദവും സഹകരണവും നഷ്ടപ്പെട്ടുവെന്നും, സ്വാർത്ഥതയും ക്രൂരതയും വർധിച്ചുവെന്നും ലേഖിക നിരീക്ഷിക്കുന്നു. ഈ ലേഖനം വർത്തമാനകാല സമൂഹത്തിന്റെ ഒരു നേർക്കാഴ്ച നൽകുകയും, നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മാനുഷിക മൂല്യങ്ങളെക്കുറിച്ച് ഒരു പുനർവിചിന്തനം നടത്താൻ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അഭിനന്ദനങ്ങൾ 💐
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക