Image

ബേപ്പൂർ അൻവർ (പാര, ഭൂഷണം-സുനിൽ വല്ലാത്തറ ഫ്ലോറിഡ)

Published on 28 June, 2025
ബേപ്പൂർ അൻവർ (പാര, ഭൂഷണം-സുനിൽ വല്ലാത്തറ ഫ്ലോറിഡ)

രണ്ടായിരത്തി പതിനാറിലെ നിയമസഭ തെരഞ്ഞെടുപ്പിൽ മുപ്പത്തിരണ്ടു വർഷത്തെ ആര്യാടൻ മുഹമ്മദിന്റെ കുത്തക അവസാനിപ്പിച്ചുകൊണ്ട് അന്ന് രോഗവസ്‌ഥയിൽ ആയിരുന്നതുകൊണ്ട് അദ്ദേഹത്തിന് പകരം മത്സരിച്ച പ്രിയ പുത്രൻ ആര്യടാൻ ഷൗക്കത്തിനെ നിലമ്പുർ കാടുകളിലേയ്ക്കു ചുഴറ്റി എറിഞ്ഞു നിലമ്പുരിന്റെ രാജകുമാരനായി നിയമസഭയിൽ ചങ്ക് വിരിച്ചു മീശ പിരിച്ചു കയറിചെന്ന പി വി അൻവർ എന്ന നിലമ്പുരുകാരുടെ അമ്പൂക്കയെ അമിത ആഹ്ലാദത്തോടെ ആലിംഗനം ചെയ്താണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചത്

കഴിഞ്ഞ ഒൻപതു വർഷം വെള്ളി താലത്തിൽ തന്നെ കൊണ്ടുനടന്ന അതേ പിണറായി വിജയനെ വെല്ലുവിളിച്ചു ഇടതുപക്ഷ ബാന്ധവം ഉപേക്ഷിച്ചു എ കെ ജി സെന്ററിന്റെ പടിയിറങ്ങിയ അൻവറിക്കയ്ക്കു സത്യത്തിൽ യൂ ഡി എഫ് ൽ ചേരണമെന്ന് വലിയ മോഹം ഒന്നും ഇല്ലായിരുന്നു

യൂ ഡി എഫ് ഉം എൽ ഡി എഫ് ഉം ആയി ബന്ധമില്ലാത്ത കേരളത്തിലെ പ്രാദേശിക രാഷ്ട്രീയ പാർട്ടികളുമായി സഹകരിച്ചു മുന്നോട്ടു പോകുവാൻ ആയിരുന്നു ആദ്യം അദ്ദേഹത്തിന് താല്പര്യം. അതിനായി കിഴക്കമ്പലം മുതലാളിയും ട്വീന്റി ട്വീന്റീ രാഷ്ട്രീയപാർട്ടിയുടെ സൈന്യധിപനുമായ കിട്ടെക്സ് സാബുവിനെ കിഴക്കമ്പലത്തെ അദ്ദേഹത്തിന്റെ വീട്ടിൽ പോയി കണ്ട അമ്പൂക്കയ്ക്കു ഒരു കാപ്പിയും കുറച്ചു ബിസ്കറ്റും കൊടുത്തിട്ടു സാബു പറഞ്ഞു എന്റെ കിഴക്കമ്പലം പാർട്ടിക്കു നിലമ്പുരിൽ ബ്രാഞ്ച് തുടങ്ങുവാൻ ഞാൻ ഉദ്ദേശിക്കുന്നില്ല, വേണമെങ്കിൽ അമ്പൂക്കയുടെ കയ്യിൽ ധാരാളം കാശുണ്ടല്ലോ നമുക്ക് ഒരു ബിസ്കറ്റ് കമ്പനി തുടങ്ങാമെന്നു

തന്റെ എം എൽ എ സ്‌ഥാനം നിലനിർത്താൻ ഏതെങ്കിലും ദേശീയ പാർട്ടിയിൽ ചേരണം എന്ന ബോധോദയം ഉണ്ടായ അമ്പൂക്ക അതിനായി കിഴക്കമ്പലത്തു നിന്നും നേരെ വച്ചു പിടിപ്പിച്ചത് പണ്ടു തമിഴ് നാട്ടിൽ ചെറിയ ബിസിനസ് ഒക്കെ ഉണ്ടായിരുന്നപ്പോൾ ചെറിയ പരിചയം ഉണ്ടായിരുന്ന ഇപ്പോഴത്തെ തമിഴ്നാട് മുഖ്യമന്ത്രിയും ഡി എം കെ യുടെ അനിഷേധ്യ നേതാവുമായ എം കെ സ്റ്റാലിനെ കാണുവാൻ ആണ്‌

മഹാബലിപുരത്തെ സ്റ്റാലിന്റെ കൊട്ടാരസാദൃശ്യമായ വീട്ടിൽ എത്തിയ അമ്പൂക്കയെ സ്റ്റാലിൻ നാഗപട്ടണത്തെ സ്പിന്നിംഗ് മില്ലിൽ നിന്നും വാങ്ങിയ ഷാൾ അണിയിച്ചാണ് സ്വീകരിച്ചത്. അമ്പൂക്കയുടെ വിഷമവും സങ്കടവും പരിഭവവും ക്ഷമയോടെ കേട്ടിരിക്കുമ്പോൾ ആണ്‌ സ്റ്റാലിനു തിരുവനന്തപുരത്തു എ കെ ജി സെന്ററിൽ നിന്നും ഒരു ഫോൺ കാൾ വന്നത്. അതോടെ സ്റ്റാലിൻ തിരക്ക് കാണിച്ചപ്പോൾ കഴിയ്ക്കുവാൻ കൊണ്ടു വച്ച ഇഡലിയും ഉഴുന്നുവടയും സാമ്പാറും ചമ്മന്തിയും വേഗം അകത്താക്കി അമ്പൂക്ക സ്‌ഥലം കാലിയാക്കി

അവിടെ നിന്നും നേരെ കൽക്കട്ടയിൽ പോയി മമത മാഡത്തെ കണ്ടു തൃണമൂലിൽ  സ്‌ഥാനം ഉറപ്പിച്ച അമ്പൂക്ക തിരിച്ചു പോരുന്ന വഴിയിൽ കൽക്കട്ടയുടെ ടൈഗർ സൗരവ് ഗാംഗുലിയുടെ വീട്ടിൽ പോയെങ്കിലും തിരക്കായതുകൊണ്ട് അദ്ദേഹത്തെ കാണുവാൻ പറ്റിയില്ല

നിലമ്പുരിൽ മടങ്ങിയെത്തി അടങ്ങി ഒതുങ്ങി കഴിഞ്ഞ അമ്പൂക്കയെ എം എൽ എ സ്‌ഥാനം രാജിവച്ചാൽ യൂ ഡി എഫ് ൽ എടുക്കാം എന്നു പിരി കേറ്റിയത് സംസ്‌ഥാനത്തെ ചില മുതിർന്ന യൂ ഡി എഫ് നേതാക്കൾ ആണ്‌.  

നേതാക്കന്മാരുടെ വാക്ക് വിശ്വസിച്ചു എം എൽ എ സ്‌ഥാനം രാജീവച്ചു തിരുവനന്തപുരത്തു യൂ ഡി എഫ് യോഗത്തിന് വളരെ പ്രതീക്ഷയോടെ കിട്ടിയ വണ്ടിയിൽ പാഞ്ഞു ചെന്നപ്പോൾ അമ്പൂക്കയോട് നേതാക്കന്മാർ പറഞ്ഞു ഒന്നുകൂടി ആലോചിക്കുവാൻ ഉണ്ട്, തൽകാലം നിലമ്പുരിലേയ്ക്കു തിരികെ പോയ്കൊള്ളാൻ

പിന്നീട് ഒരു മാസം പാണക്കാട് കൊടപ്പനകുന്നു തറവാട്ടിലും തിരുവനന്തപുരത്തു ഇന്ദിരാഭവനിലുമായി കയറി ഇറങ്ങി വാങ്ങിയ രണ്ടു ജോഡി ചെരുപ്പ് തേഞ്ഞു കഴിഞ്ഞപ്പോൾ യൂ ഡി എഫ് കാർ പറയുകയാണ് വി ഡി സതീശനെതിരെ നിയമസഭയിൽ അഴിമതി ആരോപണം ഉന്നയിച്ചതല്ലേ ഒരു ക്ഷമ പറഞ്ഞേക്കാൻ

നിവർത്തി കെട്ടു നില്കുകയല്ലേ എന്തും വരട്ടെ എന്നു കരുതി സതീശന്റെ തോളിൽ തട്ടി ഒരു സോറി ഒക്കെ പറഞ്ഞു പ്രശ്നം സോൾവ് ചെയ്തു ഏതാണ്ട് യൂ ഡി എഫ് പ്രവേശനം ഉറപ്പാക്കിയതാണ് അമ്പുക്ക

തെരഞ്ഞെടുപ്പു കമ്മീഷൻ നിലമ്പുർ ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിച്ചു കഴിഞ്ഞപ്പോൾ തന്റെ ഉറ്റ സ്നേഹിതൻ മലപ്പുറം ഡി സി സി പ്രസിഡന്റ് വി എസ് ജോയിയുടെ വീട്ടിൽ ഓടി പാഞ്ഞെത്തിയ അമ്പൂക്ക കാണുന്നത് വീടിന്റെ ഉമ്മറത്തു വാവിട്ടു നിലവിളിക്കുന്ന ജോയിയെ ആണ്‌

അപ്പോഴാണ് അമ്പുക്ക വിവരം അറിയുന്നത് താൻ എം എൽ എ ആയ കഴിഞ്ഞ ഒൻപതു വർഷമായി തനിക്കു എല്ലാ ക്രിസ്മസിനും ഈസ്റ്ററിനും പാലപ്പവും മട്ടൻ റോസ്റ്റും ചിക്കൻ ഫ്രൈയും ചൂടോടെ കൊണ്ടുവന്ന് തരുന്ന തന്റെ പ്രിയ ജോയിക്കല്ല നിലമ്പുർ സീറ്റ് പകരം തന്റെ ആജൻമ ശത്രു ആര്യടാൻ ഷൗക്കത്തിനാണെന്നു

കലിതുള്ളിയ അമ്പുക്ക ആഫ്രിക്കയിൽ സ്വർണ്ണഖനി വാങ്ങാൻ കടം വാങ്ങി വച്ചിരുന്ന കാശെടുത്തു ഇലക്ഷനിൽ മത്സരിക്കാൻ തീരുമാനിച്ചു കളത്തിലിറങ്ങി

പിണറായിസത്തിനു എതിരെ ആണ്‌ തന്റെ പോരാട്ടം എന്നു ഇലക്ഷൻ പ്രചരണത്തിൽ ഉടനീളം അമ്പുക്ക പ്രസംഗിച്ചെങ്കിലും തന്റെ ജന്മശത്രു ഷൗക്കത്തിനു സീറ്റ് കൊടുക്കുവാൻ മുൻകൈ എടുത്ത സതീശനെയും ഇടയ്ക്കിടെ അമ്പുക്ക ചൊറിഞ്ഞു കൊണ്ടിരുന്നു

ഒടുവിൽ ഇലക്ഷൻ ഫലം വന്നപ്പോൾ പത്തൊൻപതിനായിരം വോട്ടു നേടി വീരമൃത്യു പ്രാപിച്ച അമ്പുക്കയ്ക്കു വേണ്ടി പരസ്യ നിലപാട് എടുത്തു കോൺഗ്രസിലെയും യൂ ഡി എഫ് ഘടകകക്ഷികളിലെയും പല ഉന്നത നേതാക്കളും രംഗത്തു വന്നിരിക്കുകയാണ്

വീണ്ടും യൂ ഡി എഫ് പ്രവേശനം സ്വപ്നം കാണുന്ന അമ്പുക്ക തെരഞ്ഞെടുപ്പു സമയത്തു സതീശനിസത്തിനു എതിരെ പോരാടിയത് ഒക്കെ മറന്നു ഇപ്പോൾ വി ഡി സതീശനാണ് തന്റെ നേതാവ് എന്നുവരെ ഇടയ്ക്കു പറയുന്നുണ്ട്. ഒരുപടി കൂടി കടന്നു ജയിച്ച ആര്യടാൻ ഷൗക്കത്തു തനിക്കു സഹോദര തുല്യൻ ആണെന്ന് പറഞ്ഞു പോസ്റ്ററോട്ടിക്കാൻ വരെ തന്റെ അണികളെ ആഹ്വാനം ചെയ്തിരിക്കുകയാണ്

ഇത്രയൊക്കെ കാണിച്ചിട്ടും കണ്ടതോ കേട്ടതോ ആയ ഭാവം കാണിക്കാതെ നടക്കുന്ന സതീശന് മുന്നിൽ ഒടുവിൽ ഒരു വജ്രായുധം അമ്പുക്ക പുറത്തെടുത്തിരിക്കുകയാണ്

തന്നെ യൂ ഡി എഫ് ൽ എടുത്താൽ ഇപ്പോഴത്തെ പിണറായി ഗവണ്മെന്റിനെ നിയന്ത്രിക്കുന്ന മുഖ്യമന്ത്രിയുടെ മരുമകനും പി ഡബ്ല്യൂ ഡി മിനിസ്റ്ററും ആയ മുഹമ്മദ്‌ റിയാസിനെതീരെ അദ്ദേഹത്തിന്റെ മണ്ഡലമായ കോഴിക്കോട് ജില്ലയിലെ ബേപ്പൂരിൽ അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിച്ചു റിയാസിനെ പരാജയപ്പെടുത്തുക മാത്രമല്ല താൻ ബേപ്പൂരിൽ മത്സരിക്കുമ്പോൾ അതിന്റെ കാറ്റടിച്ചു കോഴിക്കോട് ജില്ലയിലെ മുഴുവൻ സീറ്റും യൂ ഡി ഫ് നു ലഭിക്കുമെന്നും ആണ്‌ അമ്പുക്ക അവകാശപ്പെടുന്നത് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക