ടെക്സസിൽ ഗ്വാഡലുപ്പേ നദി കരകവിഞ്ഞുണ്ടായ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 59 ആയി. മരിച്ചവരിൽ 15 കുട്ടികളും ഉൾപ്പെടുന്നു.
വെള്ളിയാഴ്ച്ച പുലർച്ചെ നദിയിൽ വെള്ളം ഏഴര അടിയിൽ നിന്ന് 30 അടിയിലേക്ക് പൊങ്ങിയപ്പോൾ കാണാതായ പെൺകുട്ടികളിൽ 27 പേരെ ഇനിയും കണ്ടെത്തിയിട്ടില്ലെന്നു ഞായറാഴ്ച അധികൃതർ പറഞ്ഞു. അവരിൽ മിക്കവരും നദീതീരത്തുണ്ടായിരുന്ന മിസ്റ്റിക് സമ്മർ ക്യാമ്പിൽ ഉണ്ടായിരുന്ന സ്കൂൾ കുട്ടികളാണ്.
ഏറ്റവുമധികം മരണം സ്ഥിരീകരിച്ചിട്ടുള്ളത് കെർ കൗണ്ടിയിലാണ്: 43. നൂറു കണക്കിനു ആളുകളെ ദിവസവും രക്ഷിക്കുന്നുണ്ടെന്നു കെർ കൗണ്ടി മാനേജർ ഡാൽട്ടൻ റൈസ് പറഞ്ഞു.
മൊത്തം 858 പേരെ രക്ഷിച്ചുവെന്നു ശനിയാഴ്ച്ച ഗവർണർ ഗ്രെഗ് ആബട്ട് അറിയിച്ചു.
ട്രാവിസ് കൗണ്ടിയിൽ നാലു ജഡങ്ങൾ കണ്ടുകിട്ടി. 13 പേരെ കാണാതായിട്ടുണ്ടെന്നു കൗണ്ടി ജഡ്‌ജ് ആൻഡി ബ്രൗൺ പറഞ്ഞു.
ബർനറ്റ് കൗണ്ടിയിൽ രണ്ടു മരണം സ്ഥിരീകരിച്ചു. രണ്ടു പേരെ കാണാനില്ല.
കെർ കൗണ്ടിയിൽ പെയ്ത മഴയുടെ ഗൗരവം നാഷണൽ വെതർ ബ്യുറോ മനസിലാക്കിയില്ലെന്നു ടെക്സസ് എമർജൻസി മാനേജ്‌മെന്റ് ചീഫ് നിം കിഡ് ആരോപിച്ചു.
മോദി അനുശോചിച്ചു
ബ്രസീലിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി ടെക്സസ് ദുരന്തത്തിൽ അഗാധമായ ദുഃഖം അറിയിച്ചു. "ടെക്സസിലെ കനത്ത പ്രളയത്തിൽ കുട്ടികൾ ഉൾപ്പെടെ നിരവധി പേർ മരിച്ചതിൽ അഗാധമായി ദുഖിക്കുന്നു. യുഎസ് ഗവൺമെന്റിന്റെയും ദുഖിതരായ കുടുംബങ്ങളെയും അനുശോചനം അറിയിക്കുന്നു."
Texas flood toll soars past 50