പഹൽഗാം ഭീകരാക്രമണത്തിനു ശേഷമുണ്ടായ ഇന്തോ-പാക്ക് സംഘർഷം അവസാനിപ്പിച്ച് ആണവായുധം ഒഴിവാക്കാൻ താൻ വ്യാപാരം ആയുധമാക്കിയെന്ന അവകാശവാദം പ്രസിഡന്റ് ഡോണൾഡ് ട്രംപ് തിങ്കളാഴ്ച്ച ആവർത്തിച്ചു.
ഇന്ത്യ ഈ അവകാശവാദം നിഷേധിക്കയും മധ്യസ്ഥർ ആരും തന്നെ ഉണ്ടായിരുന്നില്ലെന്ന് പലകുറി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഇക്കാര്യം ട്രംപിനോടു ചൂണ്ടിക്കാട്ടി എന്നും ഇന്ത്യ വെളിപ്പെടുത്തിയിരുന്നു.
എന്നാൽ തിങ്കളാഴ്ച്ച നേറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ടെയുടെ മുന്നിൽ ട്രംപ് തന്റെ അവകാശവാദം ആവർത്തിച്ചു. "യുദ്ധങ്ങൾ ഒഴിവാക്കുന്നതിൽ ഞങ്ങൾ വലിയ വിജയം കണ്ടിട്ടുണ്ട്," ട്രംപ് പറഞ്ഞു. "ഇന്ത്യ, പാക്കിസ്ഥാൻ...ഒരാഴ്ച്ച കൂടി കഴിഞ്ഞാൽ അതൊരു ആണവ യുദ്ധം ആകുമായിരുന്നു. കാര്യങ്ങൾ അത്ര മോശമായിരുന്നു."
വ്യാപാരം ആയുധമാക്കിയാണ് സമാധാനം സാധ്യമാക്കിയതെന്നു അദ്ദേഹം അവകാശപ്പെട്ടു. "ഞങ്ങൾ വ്യാപാരം വഴി അതു സാധിച്ചു. നിങ്ങൾ സംഘർഷം അവസാനിപ്പിച്ചില്ലെങ്കിൽ ഞങ്ങൾ നിങ്ങളുമായി വ്യാപാരം സംസാരിക്കില്ല എന്നു പറഞ്ഞു. അവർ വഴങ്ങി."
Trump repeats claim over Indo-Pak conflict