തിരുവനന്തപുരം: നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ച സംഭവത്തില്‍ പ്രതികരിച്ച് ഭര്‍ത്താവ് ടോമി തോമസ്. വാര്‍ത്ത ആശ്വാസകരമാണ്. മുന്നോട്ടുനീങ്ങാനുളള ഊര്‍ജം കിട്ടിയെന്ന് ടോമി തോമസ് പറഞ്ഞു. നിമിഷയെ രക്ഷിക്കാന്‍ കാന്തപുരത്തിന് കഴിയുമെന്ന് ഉറച്ചുവിശ്വസിക്കുന്നുണ്ട്. അദ്ദേഹം വിഷയത്തില്‍ ശക്തമായി ഇടപെട്ടെന്നും ടോമി വ്യക്തമാക്കി. 'ഭാര്യയെ രക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും എല്ലാവരും അവരുടെ കഴിവിന്റെ പരമാവധി ചെയ്തുവെന്നും ടോമി പറഞ്ഞു. ഉദ്ദേശിച്ച ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷ.
വിഷയത്തിൽ ചാണ്ടി ഉമ്മനും ഇടപെട്ടിരുന്നുവെന്നും ടോമി തോമസ് പറഞ്ഞു.
മകളെ രക്ഷിക്കാനായി എല്ലാവരും കൈകോര്‍ത്തുവെന്നും അതിന് നന്ദി പറയാൻ ഈ ജീവിതം പോരെന്നും നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി പറഞ്ഞു. സന്തോഷം കൊണ്ട് താന്‍ കരഞ്ഞുപോയി. തങ്ങളെ ദൈവം കൈവിടില്ലെന്ന് ഉറച്ചുവിശ്വസിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി