Image

വാവൂട്ട് (രമാ പിഷാരടി)

Published on 17 July, 2025
വാവൂട്ട് (രമാ പിഷാരടി)

പഴയൊരോലയിൽ-

പഞ്ഞമാസത്തിൻ്റെ

മഴയൊഴുക്കുണ്ട്

പട്ടിണിക്കനലുണ്ട്

നിലവറക്കുള്ളിലുപ്പ്-

മാങ്ങാപ്പുളിങ്കറി-

യതിൽ കടം കൊണ്ട-

കാശിൻ പകൽ

വിറകടുപ്പിൽ പുകഞ്ഞ-

തെന്താണരിമണികളോ,

കാട് കയറുന്ന  ചിന്തയോ?

തൊടിയിലീർപ്പം കുടിച്ച-

മണ്ണിൽ നിന്നുമുണരുമായിരം-

മഞ്ചാടിമുത്തുകൾ!

അറയിലാരോ നടന്ന പോൽ-

മുത്തശ്ശിയൊരു സുഗന്ധമത്-

കൃഷ്ണക്രാന്തിയോ?

ദശകുസുമങ്ങളൊരുക്കിയ-

കൈയ് വന്ന് ശിരസ്സിലായ്

തൊട്ട് സാന്ത്വനമായതോ?

ഇതൾ കൊഴിഞ്ഞൊരു-

പൂവ് പോലീ വാവ്-

നഗരമദ്ധ്യത്തിൽ

നിന്നസ്തമിക്കവേ!

കൊടിവിളക്ക് തെളിക്കും-

സ്മൃതിക്കൊരു -

തരിമണിയരിക്കടമുണ്ട്

നമ്മൾക്ക്..

പിറവി തൊട്ടേയതിൽ-

നിന്നൊരാദിമക്കുടിയിലെ

വിശപ്പാറാതെ നിൽക്കുന്നു

ഇലയിലിറ്റുന്ന

കണ്ണുനീർത്തുള്ളി പോൽ

മഴ പറഞ്ഞുവോ

വീണ്ടുമാക്കഥകളെ..
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക